1
ഞാൻ രാജാവല്ല
നീ മഹാറാണിയുമല്ല
എങ്കിലും പിൽക്കാലത്ത്
വല്ലവരും ഓർക്കാൻ
നമുക്കും വേണം
ഒരു കൊച്ചു താജ് മഹൽ
വെണ്ണക്കല്ലിലല്ലെങ്കിൽ
വെട്ടുകല്ലിലെങ്കിലും!
2
താജ് മഹൽ
നിലാവുള്ള രാത്രിയിൽ
നിനക്കു വേണ്ടി മാത്രം
സൗജന്യമായി
പൊന്നിൽ തീർത്തതു പോലെ!
ഒരു നഷ്ടപ്രണയത്തിന്റെ
അളവുമാപിനിയെക്കാളേറെ
വിരഹദു:ഖത്തിന്റെ
സാന്ദ്രാനന്ദവിസ്മയമൂർത്തീഭാവം.
പുലരിയിൽ
പിങ്ക് നിറത്തിൽ കുളിച്ചിരിക്കും
പോക്കുവെയിലിന്റെ നേരത്ത്
പാൽവെള്ള ചുരത്തും
മാനത്ത് തങ്ങുന്ന
പ്രണയത്തിന്റെ ഒരു കണ്ണീർക്കണം
ഓ, താജ് നീ അമ്ലമാരിയെ
അതിജീവിച്ച് ആചന്ദ്രതാരം
ഒരു ഭൂഗോള മഹാത്ഭുതമായി തിളങ്ങുക!
3
ഒരു ഉത്തരേന്ത്യൻ യാത്രയുടെ
ഓർമ്മക്കുറിപ്പായി
താഴികക്കുടത്തിന്റെയും
മിനാരങ്ങളുടെയും മിനിയേച്ചർ
എന്റെ ഷോ കേസിൽ.
പ്രണയത്തിന്റെ ഉദ്യാനത്തിനരികെ
ശവകുടീരങ്ങൾ ഉയരുന്നതെന്തിനു?
ഓർമ്മ
പ്രണയത്തിനു
പകരമാകില്ലെന്നറിയാം
എങ്കിലും പ്രണയസ്മാരകശിലകളെ
നമ്മൾ ക്ലിക്ക് ചെയ്ത്
ഗാലറിയിൽ സൂക്ഷിക്കുന്നു!
ഇന്ന് - വെളിച്ചം അരിച്ചിറങ്ങാത്ത
പൂപ്പൽ പിടിച്ച ഒരു ശവക്കല്ലറ മാതിരി!
ഈ നിമിഷം പ്രണയിക്കാതെ
ഈ നിമിഷം ദു:ഖിക്കാതെ
അനുരാഗനദിയുടെ കരയിൽ
നാളെ ഒരു പറുദീസ പടുക്കാനാകുമൊ?
4
മുംതാസിന്റെ വേർപാടിൽ
കണ്ണീർ തൂകുവാൻ
കണ്ണുകൾ ഷാജഹാന്റെ തന്നെ വേണം.
മുംതാസിന്റെ മരണാനന്തരസൗന്ദര്യം
കാണുവാനും
കണ്ണുകൾ ഷാജഹാന്റെ തന്നെ വേണം.
പ്രേയസി ചിരഞ്ജീവിയായിരുന്നെങ്കിൽ
പ്രണയത്തിന്റെ ആ വെണ്ണക്കൽ സൗധം
എവിടെ ഉയരുമായിരുന്നു?
ഷാജഹാന്റെ ഹൃദയത്തിലൊ!
5
പ്രണയത്തിന്റെ
കപ്പൽച്ചേതത്തിനിടെ
രക്ഷാനൌകയിലിരുന്ന്
ബാംസുരിയിൽ
അവസാനത്തെ
ഒരു സ്നേഹഗീതം
വായിക്കാം,
യമുനയും താജ് മഹലും
അത് കേൾക്കുമെങ്കിൽ!
6
കാഴ്ചക്കാരെത്തും മുമ്പ്
കടൽ കൊണ്ടുപോയി
മണലിൽ കരയിലൊരുക്കിയ
കമനീയമായ താജ് ശില്പം!
അന്ധനായ മണൽച്ചിത്രകാരൻ
കരയ്ക്കടിഞ്ഞ മീനിനെ പോലെ
കണ്ണും തുറന്നു കിടന്നു
ആകാശത്തിലെ വെള്ളിക്കിണ്ണം
അവനു വേണ്ടി നിറഞ്ഞു തൂവി!