Image

പാക്  മണ്ണില്‍ സെന്റ് തോമസിന്റെ പാദമുദ്രകള്‍ പതിഞ്ഞ ഗൊണ്ടൊഫറോസ്  സന്ദര്‍ശിച്ച്, തക്‌സില  കുരിശിന്റെ പുണ്യ ഭൂവിലൂടെ  ഫാ. ജോസഫ് വര്‍ഗീസിന്റെ മിഷന്‍ യാത്ര (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 27 April, 2024
പാക്  മണ്ണില്‍ സെന്റ് തോമസിന്റെ പാദമുദ്രകള്‍ പതിഞ്ഞ ഗൊണ്ടൊഫറോസ്  സന്ദര്‍ശിച്ച്, തക്‌സില  കുരിശിന്റെ പുണ്യ ഭൂവിലൂടെ  ഫാ. ജോസഫ് വര്‍ഗീസിന്റെ മിഷന്‍ യാത്ര (ജോര്‍ജ് തുമ്പയില്‍)

പാക്കിസ്ഥാനിലേക്കുള്ള ഏറ്റവും ശ്രദ്ധേയമായ  മിഷന്‍ യാത്രയ്ക്കിടെ, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഫാദര്‍ ജോസഫ് വര്‍ഗീസ് സെന്റ് തോമസിന്റെ പാദമുദ്രകള്‍ പതിഞ്ഞ ഗൊണ്ടൊഫറോസ് കൊട്ടാരം നിലനിന്ന പ്രദേശം  സന്ദര്‍ശിച്ചു.  സെന്റ് തോമസ് ഇന്ത്യയിലെത്തുന്നതിന് മുമ്പ്  താമസിച്ചതായി വിശ്വസിക്കപ്പെടുന്ന ഗൊണ്ടൊഫറോസ് കൊട്ടാരം റാവല്‍പിണ്ടിയില്‍ നിന്ന് ഏകദേശം 20 മൈല്‍ അകലെയുള്ള  പ്രശസ്തമായ  സില്‍ക്ക് റോഡിന്റെ ബൈനറി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്.  

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലൂടെ തോമാ ശ്ലീഹാ  സഞ്ചരിച്ചുവെന്ന് കരുതുന്ന  വഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ  പ്രേഷിത യാത്രയെക്കുറിച്ചുള്ള ചരിത്ര വിവരണം കണ്ടെത്താനാകും.
പാര്‍ത്ഥിയന്‍ രാജാവായ ഗൊണ്ടോഫറസിന്റെ രാജ്യ( ബിസി 30 മുതല്‍ സിഇ 80 വരെ)മായിരുന്നു  'ഇന്തോ-പാര്‍ത്തിയന്‍' എന്നും വിളിക്കപ്പെടുന്ന സിര്‍കാപ്.  ഖനനം ചെയ്ത് കണ്ടെടുത്ത സിര്‍കാപ്പ് പട്ടണത്തിന്   ഏകദേശം 1200 മീറ്റര്‍ നീളവും 400 വീതിയുമുണ്ട്  നഗരത്തെ ചുറ്റുന്ന മതിലിന് 6-10 മീറ്റര്‍ ഉയരവും 5-7 മീറ്റര്‍ വീതിയും ഏകദേശം 4,800 മീറ്റര്‍ നീളവുമുള്ളതായി കണക്കാക്കപ്പെടുന്നു.
മൂന്നാം നൂറ്റാണ്ടിന്റെ ആദ്യകാല അപ്പോക്രിഫല്‍ ഗ്രന്ഥമായ സെന്റ് തോമസിന്റെ പ്രവൃത്തികള്‍ 1822-ല്‍ സിറിയയില്‍ നിന്നാണ്  കണ്ടെടുത്തത് . ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സെന്റ് തോമസ് തക്സിലയിലെ ഗോണ്ടോഫറസ് രാജാവിന്റെ കൊട്ടാരം സന്ദര്‍ശിച്ചതായി ഗ്രന്ഥത്തിലെ വിവരണം പറയുന്നു.   ഗൊണ്ടോഫറെസ് രാജാവിന് ഒരു പുതിയ കൊട്ടാരം പണിയാനുള്ള ചുമതലയും കുറച്ച് സ്വത്തും രാജാവ് സെന്റ് തോമസിന്  നല്‍കി.
എന്നാല്‍ ഒരു കല്ലു പോലുമിടാതെ പണമെല്ലാം ആര്‍ക്കൊക്കെയോ കൊടുത്ത് തീര്‍ത്തതോടെ സെന്റ് തോമസ് രാജാവിന്റെ അതൃപ്തിക്ക് കാരണക്കാരനായി. സെന്റ് തോമസിനെ വധിക്കാന്‍ ഉത്തരവിടാന്‍ രാജാവ് തയ്യാറായിരിക്കെയാണ് മരണത്തിലേക്ക് വീണുപോയ തന്റെ സഹോദരനെ  സെന്റ് തോമസ് അത്ഭുതകരമായി പുനരുജ്ജീവിപ്പിച്ചത്. ഗോണ്ടോഫറസിന്റെ സഹോദരന്‍ രാജാവിനോട് പറഞ്ഞു, 'മരണത്തെ നേരിട്ടപ്പോള്‍ താന്‍ സ്വര്‍ഗ്ഗം കണ്ടുവെന്നും അവിടെ സെന്റ് തോമസ് തനിക്ക് വേണ്ടി ഒരു കൊട്ടാരം പണിതിരുന്നുവെന്നും'. വൈകാതെ രാജാവ്  സെന്റ് തോമസിനോട് ക്ഷമിക്കുകയും രാജ്യം മുഴുവന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. പാക്കിസ്ഥാനി ക്രിസ്ത്യാനികള്‍ക്കും സെന്റ് തോമസിനെ ബഹുമാനിക്കുന്ന മറ്റ് ചില വിശ്വാസി സമൂഹങ്ങള്‍ക്കും സിര്‍കാപ്പ് ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറി . സെന്റ് തോമസിന്റെ സ്മൃതികുടീരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കിലോമീറ്ററുകളോളം  യാത്ര ചെയ്ത് ആളുകള്‍   എത്തുന്നു . ശിശുക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സൈറ്റില്‍ മാമോദീസയും നടത്തുന്നു.

 

തക്സില കുരിശ്


  1935 ല്‍  വയല്‍ ഉഴുതുമറിക്കുന്നതിനിടെ  ഒരു കര്‍ഷകന് ഒരു  കുരിശ് ലഭിച്ചു ,. ആ കുരിശ് ലാഹോറിലെ ആംഗ്ലിക്കന്‍ ബിഷപ്പിന് സമ്മാനിച്ചു. പ്രസിദ്ധമായ 'തക്സില ക്രോസ്'  എന്ന ഈ കുരിശ് ഇപ്പോള്‍ പഞ്ചാബിന്റെ തലസ്ഥാനത്ത്   ആംഗ്ലിക്കന്‍ കത്തീഡ്രല്‍ ഓഫ് റിസറക്ഷനില്‍ സൂക്ഷിച്ചിരിക്കുന്നു. പാക്കിസ്ഥാന്‍ ക്രിസ്ത്യാനികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് സിര്‍കാപ്പ്. അങ്ങനെ, എല്ലാ വര്‍ഷവും ജൂലൈ 3 ന്, അവരില്‍ അനേകായിരങ്ങള്‍ സിര്‍ക്കാപ്പിലെ സെന്റ് തോമസിന്റെ തിരുനാള്‍ ആഘോഷിക്കാനും പ്രാര്‍ത്ഥിക്കാനും ഇവിടെ മെഴുകുതിരികള്‍ കത്തിക്കാനും വരുന്നു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും മാമോദീസയും ഇവിടെ നടത്തപ്പെടുന്നു.
ലോകമെമ്പാടുമുള്ള ചരിത്രപരവും  വാസ്തുവിദ്യാപരവുമായ നാശഭീഷണി നേരിടുന്ന പുരാവസ്തു സൈറ്റുകളുടെ  സംരക്ഷണത്തെ പിന്തുണയ്ക്കുന്ന വേള്‍ഡ് ഹെറിറ്റേജ് ഫണ്ടിന്റെ റിപ്പോര്‍ട്ടുകള്‍  അനുസരിച്ച്, തക്‌സിലയുടെ പുരാവസ്തു അവശിഷ്ടങ്ങള്‍ ഏറ്റവും അപകടകരമായ നാശം നേരിടുന്നു.

 
സെന്റ് തോമസ് ദ അപ്പോസ്തലിക്  കാത്തലിക് ചര്‍ച്ച്


2022 ഫെബ്രുവരിയില്‍,  തക്സിലയിലെ സിര്‍കാപ്പ്  പ്രദേശത്തിനടുത്തായി ''സെന്റ് തോമസ് ദ അപ്പോസ്തലിക്  കാത്തലിക് ചര്‍ച്ച്'' കൂദാശ ചെയ്യപ്പെട്ടു. സെന്റ് തോമസ് താമസിച്ചിരുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുള്ള സ്മാരകം എന്ന നിലയില്‍  ഇവിടെ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും സൗകര്യമുണ്ട്.

 പതിനാറാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ മിഷനറിമാരാണ് പാക്കിസ്ഥാനില്‍  ക്രിസ്തുമതത്തിന് തുടക്കമിട്ടത് എന്നാണ് പൊതുവെ കരുതുന്നത്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍   ഈ പ്രദേശത്ത് വിശ്വാസത്തിന്റെ വിത്ത് അപ്പോസ്തലന്മാരുടെ കാലം മുതലേ വീണതാണ്. മെസൊപ്പൊട്ടേമിയ മുതല്‍ ഇന്തോ-പാര്‍ത്ഥിയന്‍ രാജ്യങ്ങള്‍ മുതല്‍ മംഗോളിയയിലെ ചിയാങ് രാജ്യം വരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പേര്‍ഷ്യന്‍ രാജ്യത്തിലെ പള്ളികളുടെ മേല്‍ അന്ത്യോക്യ ബിഷപ്പിന് സഭാപരവും ആത്മീയവുമായ അധികാരപരിധിയുണ്ടെന്ന് നാലാം നൂറ്റാണ്ട് മുതലുള്ള  സഭാ ചരിത്രം വെളിപ്പെടുത്തി, ഫാദര്‍ ജോസഫ് പറഞ്ഞു. ഈ പുരാവസ്തു സ്ഥലങ്ങളും മറ്റ് തെളിവുകളും സെന്റ് തോമസ് മലങ്കരയില്‍ വന്നതായ  ഐതിഹ്യങ്ങളുടെയും  വിശ്വാസത്തിന്റെയും വിലപ്പെട്ട  തെളിവുകളാണെന്ന് ഫാ . ജോസഫ് വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു.

മതാന്തര സംവാദങ്ങളിലൂടെയും, സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വര്‍ഗീസിന്റെ പാക്കിസ്ഥാനിലേക്കുള്ള  പുതിയ ദൗത്യം സവിശേഷ ശ്രദ്ധ നേടിയിരുന്നു. പാക്കിസ്ഥാനിലെ ഹൈദരാബാദിലും സിന്ധിലും 40 കുടുംബങ്ങളേയും പഞ്ചാബിലിലെ ഫൈസ്ലാബാദില്‍ 30 കുടുംബങ്ങളേയും മാമ്മോദീസ നല്‍കി. സിറിയയില്‍ നിന്നുള്ള H.H ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ മെത്രാപ്പോലീത്തയായ അഭിവന്ദ്യ ജോസഫ് ബാലി, ഫാ. ഷമൂണ്‍, ഫാ. ഷസാദ് കോക്കര്‍, റോമസ് ബട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 ജ്ഞാനസ്‌നാന കൂദാശ,  പാസ്റ്റര്‍മാരുള്‍പ്പടെയുള്ളവരുമായുള്ള എക്യൂമെനിക്കല്‍ ചര്‍ച്ചകള്‍,   കറാച്ചിയില്‍ നിന്ന് ഫൈസ്ലാബാദ്, സഹിവാന്‍, ഓക്റ എന്നിവിടങ്ങളിലേക്ക് യാത്ര,   പഞ്ചാബില്‍ നിന്നുള്ളവരെ ശെമ്മാശന്മാരാക്കുന്ന ശുശ്രൂഷ എന്നിവയൊക്കെ യാത്രയിലെ ധന്യ നിമിഷങ്ങളായി.  

മതങ്ങള്‍ തമ്മിലും, വ്യത്യസ്ഥ മത പാരമ്പര്യങ്ങള്‍ക്കിടയിലും വ്യക്തിപരമായും, സ്ഥാപനപരവുമായ തലങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ക്കും, സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ഫാ. ജോസഫ് വര്‍ഗീസ് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വ്യത്യസ്ഥ മുഖമാണ്. ഇപ്പോള്‍ സൗത്ത് ഫ്ളോറിഡയിലെ മയാമിയില്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്,  ഈവാ സൂസന്‍ വര്‍ഗീസ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (IRFT) അംഗവും, ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്സ് സ്‌കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രൊഫസറുമാണ് അച്ചന്‍.

പാക്  മണ്ണില്‍ സെന്റ് തോമസിന്റെ പാദമുദ്രകള്‍ പതിഞ്ഞ ഗൊണ്ടൊഫറോസ്  സന്ദര്‍ശിച്ച്, തക്‌സില  കുരിശിന്റെ പുണ്യ ഭൂവിലൂടെ  ഫാ. ജോസഫ് വര്‍ഗീസിന്റെ മിഷന്‍ യാത്ര (ജോര്‍ജ് തുമ്പയില്‍)
പാക്  മണ്ണില്‍ സെന്റ് തോമസിന്റെ പാദമുദ്രകള്‍ പതിഞ്ഞ ഗൊണ്ടൊഫറോസ്  സന്ദര്‍ശിച്ച്, തക്‌സില  കുരിശിന്റെ പുണ്യ ഭൂവിലൂടെ  ഫാ. ജോസഫ് വര്‍ഗീസിന്റെ മിഷന്‍ യാത്ര (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക