കേരളീയരെ ദുരവസ്ഥയിലാക്കിയ കൊടിയ പ്രളയത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ സംസ്ഥാനം വീണ്ടും കടുത്ത പ്രകൃതി ക്ഷേഭത്തിനിരയായിരിക്കുന്നു. പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതിരിക്കുന്ന ബന്ധപ്പെട്ടവരുടെ കൃത്യവിലോപത്തെ ശപിച്ചുകൊണ്ടാണ് ജനങ്ങള്‍ കലിമഴക്കാലത്തെ ഇപ്പോള്‍ അഭിമൂഖീകരിക്കുന്നത്. മഴയോടൊപ്പം ഉണ്ടാകുന്ന വലുതും ചെറുതുമായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും നിരവധി ജീവനുകളാണ് അനുനിമിഷം ചൊലിഞ്ഞുകൊണ്ടിരിക്കുന്നത്. റോഡുകളും പാലങ്ങളും തകര്‍ന്ന് ഒറ്റപ്പെട്ടതിനാല്‍ മലയോരങ്ങളിലെ ഉള്നാടുകളിള് പലയിടത്തും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുന്ന കാഴ്ചയാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവുംവലിയ ഉരുള്‍ പൊട്ടലിന് വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും സാക്ഷ്യം വഹിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു.
ഉഗ്ര ശബ്ദത്തോടെ വന്മലയാകെ ഇടിഞ്ഞ് വരുമ്പോള്‍ ഓടിരക്ഷപെടാന്‍ കഴിയാത്ത അവസ്ഥയില്‍ വന്‍ ദുരന്തങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ മണ്ണും ഭീമാകാരമായ പാറക്കല്ലുകളും ചെളിയും ഒഴുകിയെത്തി ജനവാസകേന്ദ്രങ്ങളെ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. പുത്തുമലയില്‍ വീടുകളും എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളും കാന്റീനും പള്ളിയും അമ്പലവും കടകളുമുണ്ടായിരുന്നിടം ഇപ്പോള്‍ ചെളിക്കുളമാണ്. വന്‍ മരങ്ങളുടെയും വീടുകളുടെയും വാഹനങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അവശിഷ്ടങ്ങള്‍ അങ്ങിങ്ങു കാണാം. ഭയാനകമായ കാഴ്ചയാണത്. വീടുകളും സ്ഥാപനങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോയ, കഴിഞ്ഞ പ്രളയത്തിന് സമാനമായ സ്ഥിതിയുമുണ്ട് പലഭാഗങ്ങളിലും. ശക്തമായ കാറ്റ് മൂലം വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട് ഒറ്റത്തുരുത്തായ പ്രദേശങ്ങളും അനവധി. മൈബൈല്‍ ടവറുകളും ഓഫായതിനാല്‍ ആശയവിനിമയവും സാധ്യമാവുന്നില്ല.
സാധ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധസമാനമായി നടക്കുന്നുണ്ട്. എന്നാല്‍ മഴ എതാനും ദിവസങ്ങള്‍കൂടി ശക്തമായി തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നു. സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങളുണ്ടെങ്കിലും പല മേഖലകളിലും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നാണ് ലഭ്യമാവുന്ന വിവരം. നഷ്ടപ്പെട്ട ജീവനുകള്‍ എത്രയെന്ന് കണക്കടുക്കാനാവുന്നില്ല. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ മണ്ണിനടിയില്‍ പെട്ടുപോയവരെ കണ്ടെത്താനുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ വ്യക്തമാകുന്നത് കനത്ത മഴ താങ്ങാന്‍ കേരളത്തിനാവുന്നില്ലെന്ന ദുഖകരമായ വസ്തുതയാണ്. സംസ്ഥാനം അത്രമേല്‍ പരിസ്ഥിതിലോല പ്രദേശമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണ ഇതുവരെ ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്നത് ഉരുള്‍പൊട്ടലും വ്യാപകമായ മണ്ണിടിച്ചിലുമാണ്. ചെങ്കുത്തായ മലമേഖലകളില്‍ ആ ഭീഷണി നിലനില്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മാണത്തിന് പരിസ്ഥിതി മാനദണ്ഡമാക്കണമെന്ന മുന്നറിയിപ്പുകള്‍ കാറ്റില്‍പ്പറത്തിയതിന്റെ ദുരനുഭവം ഇപ്പോള്‍ ഉണ്ടായി. നിര്‍മാണരീതികള്‍ പുനപരിശോധിക്കണം. അതുപോലെ വന്‍കിട ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും മണ്ണെടുക്കലും നിലം നികത്തുകയും ചെയ്യുന്നത് കൃത്യമായി നിരീക്ഷിച്ച് പഴുതുകളില്ലാത്ത വിധം അത്തരം നിയമലംഘകരെ ശിക്ഷിക്കുകയും വേണം.
കുന്നുകള്‍ ഒന്നൊന്നായി ഇടിച്ചിറക്കി ആ മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങള്‍ നികത്തുമ്പോള്‍ പ്രദേശങ്ങളുടെ സന്തുലിതാവസ്ഥ താളം തെറ്റുന്നു. പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് കേരളത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന പശ്ചിമഘട്ട മനനിരകള് പോലും കൈയേറ്റത്തിന് വിധേയമായിട്ടുണ്ട്. ജെ.സി.ബികളും ടോറസുകളും ഉള്ളിടത്തോളംകാലം ഒരു മലയെ അപ്പാടെ മാന്തിയെടുക്കുകയെന്നത് അത്ര വലിയ അധ്വാനമുള്ള കാര്യമല്ല. 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു.
ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയില്‍ വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടു. നദികള്‍ കരകവിഞ്ഞൊഴുകിയത് റോഡ്, റെയില്‍, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്ന അത്.
കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 493 പേര് മരിച്ചു. 14 പേരെ കാണാതായി. 13,543 വീടുകള്‍ പൂര്‍ണമായും 2.53 ലക്ഷം വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 54,000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 221 പാലങ്ങല്‍ തകര്‍ന്നു. 82,000 കിലോമീറ്റര്‍ പഞ്ചായത്ത് റോഡും 14,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡും തകര്‍ന്നു. ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കാലവര്‍ഷം ശക്തമായ 2018 ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
ഇപ്പോഴിതാ കേരളമൊന്ന് ഉയിര്ത്തെഴുന്നേല്ക്കുംമുമ്പേ അടുത്ത കെടുതിയുണ്ടായിരിക്കുന്നു. അതേസമയം പ്രളയത്തെത്ത തുടര്‍ന്ന് അമേരിക്കയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ മലയളി സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി നിരവധി സഹായമാണ് കേരളത്തിന് ലഭിച്ചത്. എന്നാല്‍ കേന്ദ്ര ഗവണ്മെന്റ് വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിച്ചു. ഇത് രാജ്യമെമ്പാടുമായി മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്കള്‍ക്ക് വഴിതെളിച്ചു.
നാട്ടില്‍ വലിയ വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ എന്നും തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പരാമര്‍ശിക്കപ്പെടാറുണ്ട്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ വന്‍ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവര്‍ഷം 1099ല്‍ ഉണ്ടായതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന് പറയുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കര്‍ക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കന്‍ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരെ വെള്ളപ്പൊക്കമുണ്ടായി.
ഈ വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്. ആലപ്പുഴ മുഴുവനായും ഏറണാകുളത്തിന്റെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങിയെന്നാണ് രേഖകള്‍ പറയുന്നത്. പെയ്ത്ത് വെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതില്‍ ബാധിച്ചു. കര്‍ക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകള്‍ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങള്‍ ഒഴുകിനടക്കുകയായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും മാറുകയുണ്ടായി.
ഇങ്ങനെയെഴുതണോയെന്ന് ആലോചിക്കാതിരുന്നതല്ല...പക്ഷേ ഇതിപ്പോൾ എഴുതിയില്ലെങ്കിൽ പിന്നെ എന്ന് എഴുതാനാണ്?
ദുരന്തബാധിതരെ സഹായിക്കരുതെന്നുള്ള സന്ദേശങ്ങൾ പാറിപ്പറക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്നും അത് അർഹർക്ക് കിട്ടില്ലെന്നുമുള്ള കുറിപ്പുകളും ഒഴുകുന്നുണ്ട്..
ഒന്ന് ചോദിച്ചോട്ടേ?
എന്തുതരം മനുഷ്യരാണ് നിങ്ങൾ?
ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണോ നിങ്ങളുടെ യുദ്ധം?
ഹൃദയത്തിൻ്റെ ഏതെങ്കിലുമൊരു കോണിൽ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും. ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ കുറിപ്പ് വായിച്ചതിൽപ്പിന്നെയുള്ള നെഞ്ചിലെ ഭാരം എവിടെയിറക്കിവയ്ക്കുമെന്നറിയില്ല...
ഒരു നിമിഷം ആ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടൽ പറഞ്ഞറിയിക്കാനാവില്ല..
അവർക്കാണ്, എവിടെയോ ഇരുന്ന് കറൻ്റും വെള്ളവും മൃഷ്ടാന്ന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇൻ്റർനെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവർക്ക് ഒന്നും നൽകരുതെന്ന് വിളിച്ചുപറയുന്നത്...
പറയൂ, എന്തുതരം മനുഷ്യരാണ് നിങ്ങൾ?
അതിനിടെ ക്യാമ്പുകളിലേക്കുള്ള കളക്ഷൻ സെൻ്ററുകളിൽ ആവശ്യത്തിനു സാധനങ്ങൾ എത്തുന്നില്ലെന്ന കുറിപ്പുകൾ ഒരു പതിനഞ്ചെണ്ണമെങ്കിലും മുന്നിലൂടെ കടന്നുപോയിട്ടുണ്ട്..അഭിനന്ദനങ്ങൾ, നിങ്ങളുടെ ശ്രമം വിജയിക്കുന്നുണ്ട്...
സർക്കാരിനെ നിശിതമായിത്തന്നെ വിമർശിച്ചിട്ടുള്ള ഒരാളാണ് ഞാൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള വരവു ചിലവ് കണക്കുകൾ അണ പൈ വ്യത്യാസമില്ലാതെ കഴിഞ്ഞ പ്രളയം തൊട്ടുള്ളത് പിന്തുടർന്നിട്ടുമുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന പണത്തിൻ്റെയും ചിലവാക്കിയ പണത്തിൻ്റെയും കണക്കുകൾ ജില്ല തിരിച്ച് എത്ര വീടുകൾ, എത്ര ആവശ്യമുണ്ടായിരുന്നു, എത്ര നൽകി എന്നത് ലഭ്യമാണ്.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നത്. മറിച്ചുള്ള പ്രചാരണം നുണയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകിയാൽ അത് എത്തേണ്ടിടത്ത് എത്തില്ല എന്ന് പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹമാണ്.
10/08/2019 പന്ത്രണ്ട് മണിവരെയുള്ള കണക്കനുസരിച്ച് 14 ജില്ലകളിലായി 1111 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. അവയിൽ
34,386 കുടുംബങ്ങളുണ്ട്
ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തി നാനൂറ്റിയറുപത്തിനാല് മനുഷ്യരുണ്ട്
രണ്ടായിരത്തിയഞ്ഞൂറോളം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്
ഇരുന്നൂറിനടുത്ത് വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്.
എടോ, രണ്ട് നേരം വയറുനിറച്ച് ഉണ്ണാനും ഉടുക്കാനും കിടന്നുറങ്ങാനുമുള്ളവർ പോലും അവരെക്കാൾ ധനികരാണെടോ..അവർക്ക് ഏറ്റവും പെട്ടെന്ന് പതിവ് സർക്കാർ നൂലാമാലകളില്ലാതെ പണം ലഭിക്കാൻ ഏറ്റവും വിശ്വസ്തമായ മാർഗം ഇപ്പൊഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിതന്നെയാണ്.
പ്രചരിക്കുന്ന സന്ദേശങ്ങളുടെ ആകെത്തുക ചുരുക്കിപ്പറഞ്ഞാൽ " ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല " എന്നാണ്..പിന്തുണയ്ക്കാൻ പതിനായിരങ്ങളുണ്ട് ഇപ്പൊത്തന്നെ..
" ഇത് ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ്..അദ്ധ്വാനിക്കുന്ന പണത്തിന് വിലയുണ്ട്..."
ഉണ്ട്..എല്ലാവരും സമ്പാദിക്കുന്ന പണത്തിനും വിലയുണ്ട്. എല്ലാവരും കോടീശ്വരന്മാരായിട്ടല്ല പണം നൽകിയത്. അത്താഴപ്പട്ടിണിക്കാരും സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ചവരുമെല്ലാമുണ്ട് അക്കൂട്ടത്തിൽ...മണലാരണ്യത്തിൽ കിടക്കുന്നവർക്കും മൽസ്യത്തൊഴിലാളിക്കുമെല്ലാം വിയർത്തുതന്നെയാണ് പണം കിട്ടുന്നത്..
ദുരിതാശ്വാസനിധിയിൽ എത്ര രൂപ ലഭിച്ചുവെന്നും എത്ര, എങ്ങനെയെല്ലാം ചിലവാക്കിയെന്നും അണ പൈ തിരിച്ച് കണക്ക് ചോദിക്കാം, ചോദിക്കുകയും ചെയ്യും. മുൻപ് ചോദിച്ചിട്ടുമുണ്ട്. ഇനിയും ചോദിക്കുകതന്നെ ചെയ്യും.
പക്ഷേ ഈയവസ്ഥയിൽ ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള നിർദേശങ്ങൾ വച്ച് സംശയം വളർത്തി ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിൻ്റെ മാർഗം
ഈ കുറിപ്പ് എത്രത്തോളം ആളുകളിൽ എത്തുമെന്ന് എനിക്കറിയില്ല.പക്ഷേ എൻ്റെ വാളിലും അങ്ങനെ ചിന്തിക്കുന്നവരുണ്ടെന്ന് കണ്ടപ്പൊ എഴുതണമെന്ന് തോന്നി...
ഡോ.നെൽസൺ ജോസഫ്- FB post -copied -andrew
<<Adv.ഹരീഷ് വാസുദേവൻ എഴുതുന്നു >>
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നത്. അത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ monitoring നടക്കുന്നുമുണ്ട്.
മറിച്ചുള്ള പ്രചാരണം നുണയാണ്. ദുരിതാശ്വാസനിധിയിൽ എത്തുന്ന പണം അർഹർക്ക് കിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹികളാണ്.
മന്ത്രിമാർക്ക് വിദേശത്ത് പോകാനും മോഡി പിടിപ്പിക്കാനും ഏത് സർക്കാർ ഭരിച്ചാലും ബജറ്റിൽ പണമുണ്ട്. അതുമിതും കൂട്ടി കുഴയ്ക്കരുത്.
നേരിട്ടോ സാധാനമായോ സഹായം എത്തിക്കാൻ പറ്റാത്തവർക്ക് ഇന്നും CMDRF ഒരു നല്ല, വിശ്വസ്ത സഹായവഴിയാണ്.
Edit : 2018 ലെ ദുരന്തത്തിന് മുൻപ് CMDRF ൽ കിട്ടിയ പണം വകമാറ്റിയതായി തെളിവ് സഹിതം പരാതി കിട്ടിയപ്പോഴാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. അതുകൊണ്ട് പഴയ തെളിവും കൊണ്ട് വരണ്ട. അക്കാലം മാറി.
Adv.ഹരീഷ് വാസുദേവൻ. -copy FB post