19 ഏപ്രില്‍ 2014, വത്തിക്കാന്‍
'ഒറ്റുകാരനായ യൂദാസ് അവരുടെകൂടെ ഉണ്ടായിരുന്നു' (യോഹ. 18, 5).
ക്രിസ്തുവിന്റെ ദൈവമനുഷ്യചരിത്രത്തിലെ നിഴല്‍ വെളിച്ചങ്ങളിലൂടെ
കടന്നുപോയിട്ടുള്ള നിരവധി സ്ത്രീപുരുഷന്മാരുണ്ട്. അവരില്‍ ശ്രദ്ധേയനാണ്
പന്ത്രണ്ടു ശിഷ്യന്മാരില് ഒരാളായ യൂദാസ്. സുവിശേഷങ്ങള്‍ മാത്രമല്ല, മറ്റു
പുതിയനിയമ രചയിതാക്കളും പ്രതിപാദിക്കുന്ന വ്യക്തിത്വമാണ് യൂദാസിന്റേത്.
ഒത്തിരി പറയാവുന്ന നിഷേധാത്മകനായ ഈ ഹതഭാഗ്യന്റെ ജീവിതത്തെ
അവഗണിക്കാവുന്നതല്ല. അതുപോലെ യൂദാസിനും നമ്മോട് അധികം പറയുവാനുണ്ട്.
അപ്പസ്തലന്മാരുടെ പേരുപറയുന്ന കൂട്ടത്തില്‍ 'ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ്
സ്ക്കറിയോത്ത,' (ലൂക്ക 6, 16) എന്ന് ലൂക്കാ രേഖപ്പെടുത്തുമ്പോള്‍,
മനുഷ്യസ്വാതന്ത്ര്യത്തിന്റെ വേദനിക്കുന്ന നാടകത്തിലെ പ്രഭ മങ്ങിയ
കഥാപാത്രത്തെയാണ് സുവിശേഷകന് ചിത്രീകരിക്കുന്നത്. ജന്മനാ
ഒറ്റുകാരനായിരുന്നില്ല യൂദാസ്. സാവധാനം അങ്ങനെ ആയിത്തീര്‍ന്നതാണെന്ന്
'ഒറ്റുകാരനായിത്തീര്ന്നവന്' എന്ന പദപ്രയോഗം വ്യക്തമാക്കുന്നു.
യൂദാസിന്റെ വ്യക്തിത്വം പുനരാവിഷ്ക്കരിക്കുന്ന ചലച്ചിത്രങ്ങളും
സംഗീതനാടകങ്ങളും ഛുലൃമകളും വൈവിധ്യമാര്‍ന്ന ശൈലികളില്‍ വിവിധ
കാലഘട്ടങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. അവ ലോകശ്രദ്ധ
പിടിച്ചുപറ്റിയിട്ടുമുണ്ട്. ഉദാഹരണത്തിന്, ഖലൗെ െഇവൃശേെ, വേല ടൗുലൃേെമൃ യ്യ
അിറൃലം ഘഹീ്യറ ണലയയലൃ. ക്രിസ്തു പഠിപ്പിച്ച ദൈവരാജ്യത്തെക്കുറിച്ചുള്ള
തെറ്റിദ്ധാരണകൊണ്ടോ, തീവ്രവാദി സംഘത്തില്‍ പെട്ടവനായിരുന്നതുകൊണ്ടോ അല്ല
യൂദാസ് ക്രിസ്തുവിനെ ഒറ്റുകൊടുത്തത്. പ്രഥമ ശ്രോതസ്സായ
സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, പണത്തോടുള്ള അത്യാസക്തിയാണ് യൂദാസിന്റെ പതന കാരണം.
അപ്പസ്തോല കൂട്ടായ്മയില്‍ പൊതുവായ പണസഞ്ചി സൂക്ഷിപ്പുകാരനായിരുന്നു യൂദാസ്.
ബഥനിയില്‍വച്ച് പാപിനിയായ മറിയം യേശുവിന്റെ സന്നിധിയില്‍ വന്നു കരഞ്ഞ്
അനുതാപം പ്രകടിപ്പിച്ചശേഷം, കണ്ണുനീരുകൊണ്ട് അവിടുത്തെ പാദങ്ങള്‍ കഴുകി,
സുഗന്ധം പൂശി. വിലപിടിപ്പുള്ള തൈലം പാഴാക്കാതെ, അത് വിറ്റുകിട്ടുന്ന പണം
ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ എന്നായിരുന്നു യൂദാസിന്റെ പ്രതികരണം.
അയാള്‍ ഇതു പറഞ്ഞത് പാവങ്ങളോടുള്ള പരിഗണന കൊണ്ടല്ല, പ്രത്യുത അവന്
കള്ളനായിരുന്നതിനാലാണ് (യോഹ. 12, 6), എന്നാണ് അയാളെ ഉടുത്തറിഞ്ഞ യോഹന്നാന്
സുവിശേഷകന് രേഖപ്പെടുത്തുന്നു. അവസാനം, യൂദാസ് സ്ക്കറിയോത്താ പോയി
പ്രധാന പുരോഹിതന്മാരോടു ചോദിച്ചു, 'ഞാന്‍ ക്രിസ്തുവിനെ നിങ്ങള്‍ക്ക്
ഏല്പിച്ചുതന്നാല് എനിക്ക് എന്തു തരും?' അവര്‍ മുപ്പതു വെള്ളിനാണയങ്ങള്‍
അവന് പ്രതിഫലമായി വാഗ്ദാനംചെയ്തുവെന്ന് വീണ്ടും സുവിശേഷങ്ങള്‍
വ്യക്തമാക്കുന്നു (മത്തായി 16, 15).
പണവും ദ്രവ്യമോഹവും ഹൃദയത്തില്‍ എക്കാലത്തും ഏറ്റവുമധികം മനുഷ്യന്
പൂവിട്ടാരാധിക്കുന്ന 'സ്വര്‍ണ്ണക്കാളക്കുട്ടി'യാണ് (പുറപ്പാട് 34, 17).
വസ്തുനിഷ്ഠമായും വ്യക്തിപരമായും വിലയിരുത്തുകയാണെങ്കില്‍ ഈ ലോകത്തെ
നന്മയുടെ ശത്രുവും എതിരാളിയും 'പണപ്പിശാചു'തന്നെയാണ്. പണത്തെ
ആരാധിക്കുന്നവര്‍ക്ക് അതിന്റേതായ ലാക്ഷൃങ്ങളുമുണ്ട്.
യൂദാസിന്റെ വഞ്ചന ചരിത്രത്തില്‍ തുടരുകയാണ്. അയാള്‍ ഒരു തലയാണ്
പണക്കൊതിയില്‍ വിറ്റത് ക്രിസ്തുവിന്റെ! എന്നാല്‍ ഇന്ന്
മനുഷ്യശരീരങ്ങളുടെയും അവയവങ്ങളുടെയും നീചവും കിരാതവുമായ വില്പന ലോകത്ത്
നടന്നുകൊണ്ടിരിക്കുകയാണ്. ബലഹീനമായ ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെയും
വില്പനകള്, അറിഞ്ഞും അറിയാതെയും നടക്കുന്നുണ്ട്. 'നിങ്ങള്‍ എന്റെ
എളിയവര്ക്കായും എളിയവരോടായും ഇതെല്ലാം ചെയ്തപ്പോള്‍ നിങ്ങള്‍
എന്നോടുതന്നെയാണ് ഇങ്ങനെ ചെയ്തത്,' (മത്തായി 25, 40) എന്നു ക്രിസ്തു
പറയുന്നുണ്ട്. ഇന്നു കുടുംബങ്ങളുടെ ജീവിതരംഗങ്ങളിലും യൂദാസ്
പ്രവേശിക്കുന്നുണ്ട്. ദാമ്പത്യബന്ധത്തില്‍ അവിശ്വസ്തത കാണിക്കുന്ന
ഭാര്യയിലും, മറിച്ച് ഭാര്യയോട് അവിശ്വസ്ത കാണിക്കുന്ന ഭര്‍ത്താവിലും
യൂദാസുണ്ട്. അവര്‍ പരസ്പരം വഞ്ചിക്കുകയാണ്, ക്രിസ്തുവിനെ
ഒറ്റുകൊടുക്കുകയാണ്.
അജപാലനമേഖലയില്‍ അടുകളെ മേയിക്കുകയും നയിക്കുകയും ചേയ്യേണ്ടവര് സ്വന്തം
കാര്യംകാണാന്‍ കരുനീക്കുമ്പോള്‍, അജഗണങ്ങളെ മറക്കുകയും ചെയ്യുമ്പോള്‍
ആത്മവഞ്ചനയാണ് കാട്ടുന്നത്. അവരും ക്രിസ്തുവിനെ ഒറ്റുകൊടുക്കുകയാണ്.
മനഃസ്സാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരും ക്രിസ്തുവിനെ
ഒറ്റുകൊടുക്കുകയാണ്, വഞ്ചിക്കുകയാണ്. യൂദാസില്‍ അവന്റെ വഞ്ചനയെ
ലഘൂകരിക്കുന്ന ആനുപാതികമായ പരമാര്്ത്ഥത നിരീക്ഷിക്കാവുന്നതാണ്, കാരണം
അയാളെ സംബന്ധിച്ച് ക്രിസ്തു നീതിമാന് മാത്രമായിരുന്നു. അവിടുന്ന്
ദൈവപുത്രനും രക്ഷകനുമാണെന്ന് അയാള്‍ മനസ്സിലക്കിയിരുന്നില്ല. അതിനാല്‍ ഒരു
വിധത്തില്‍ യൂദാസിന്റെ ഒറ്റുകൊടുക്കലിലും മരണത്തിലുമുള്ള പാപഭാരത്തെ
താരതമ്യേന ലഘുവായി കാണേണ്ടതാണ്. എന്നാല്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി
മനസ്സിലാക്കിയിട്ടുള്ള നമ്മുടെ വഞ്ചനയുടെ ശിക്ഷാര്‍ഹത
കഠിനമായിരിക്കുമെന്നും മനസ്സിലാക്കുക.
സമ്പത്തു നല്കുന്ന ശക്തിയും പ്രതാപവും ലൗകികാനന്ദവും മനുഷ്യര്‍ അതിയായി
ആസ്വദിക്കുന്നു. ദൈവത്തിനും നന്മയ്ക്കും എതിരായ ശത്രു ആരാണെന്ന് ക്രിസ്തു
സുചിപ്പിക്കുന്നുണ്ട്. 'ആര്‍ക്കും രണ്ടു യജമാനനെ സേവിക്കുക സാധ്യമല്ല.'
(മത്തായി 6, 24). അദൃശ്യനായ ദൈവത്തിനെതിരായി ഈ ലോകത്ത് 'ദൈവത്തെ'പ്പോലെ
പ്രത്യക്ഷപ്പെടുന്ന ശക്തിയാണ് പണം. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും
സ്നേഹത്തിന്റെയും മൂല്യങ്ങള്‍ തലതിരിച്ച് ജീവിക്കുന്ന വിനാശകരമായ ഒരു
'സമാന്തര ആത്മീയത'യുടെ ബദല്‍ ലോകമാണ് ഇന്നു സമ്പത്തു സൃഷ്ടിക്കുന്നത്.
വിശ്വസിക്കുന്നവന് സകലതും സാധിക്കുമെന്നു പറയുന്നതുപോലെ (മാര്‍ക്കോസ് 9,
23), ഇന്നത്തെ ലോകം പറയുന്നത്, 'പണമുള്ളവന് എന്തും സാദ്ധ്യമാണെ'ന്നാണ്. ഒരു
പരിധിവരെ ഇതു ശരിയാണെന്നു തോന്നാമെങ്കിലും, ലോകത്ത് സകല തിന്മകളുടെയും
മൂലകാരണം പണമാണ് (1 തിമോ. 6, 10). പണം എല്ലാ തിന്മകള്ക്കും പിന്നിലെ
പ്രധാന കാരണം തന്നെയാണ്. പണം വ്യാജവിഗ്രഹമാണ്. അത് വഞ്ചനയ്ക്കും കളവിനും
വഴിതെളിക്കുന്നു. അഴിമതിയുടെയും അനീതിയുടെയും മാര്‍ഗ്ഗങ്ങളിലേയ്ക്ക്
മനുഷ്യനെ അത് നയിക്കുന്നു.