Image

ഭൂകമ്പ ദുരിതാശ്വാസം: ജപ്പാന് കുവൈത്തിന്‍െറ 500 മില്യന്‍ ഡോളറിന്‍െറ എണ്ണ

Published on 15 October, 2011
ഭൂകമ്പ ദുരിതാശ്വാസം: ജപ്പാന് കുവൈത്തിന്‍െറ 500 മില്യന്‍ ഡോളറിന്‍െറ എണ്ണ
കുവൈറ്റ്‌: കൊടും നാശംവിതച്ച ഭൂകമ്പത്തിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജപ്പാന് കുവൈത്ത് പ്രഖ്യാപിച്ച 500 മില്യന്‍ ഡോളറിന്‍െറ എണ്ണ സഹായത്തിന്‍െറ ഭാഗമായുള്ള ആദ്യ കപ്പല്‍ ജപ്പാന്‍ തീരമണഞ്ഞു. എണ്ണയുമായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍െറ കപ്പല്‍ കഴിഞ്ഞ ദിവസം ജെ.എക്സ് നിപ്പോണ്‍ ഓയില്‍ എനര്‍ജി കോര്‍പറേഷന്‍െറ യെകോഹാമയിലെ നെഗീഷി റിഫൈനറിയിലെത്തി.

ഈ വര്‍ഷം മാര്‍ച്ച് 11ന് 21,000 പേരുടെ മരണത്തിനിടയാക്കി വടക്കുകിഴക്കന്‍ ജപ്പാനില്‍ നാശംവിതച്ച ഭൂകമ്പത്തിന്‍െറ പുനരധിവാസ സഹായമായി അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹാണ് അഞ്ചു മില്യണ്‍ ബാരല്‍ എണ്ണ നല്‍കാമെന്ന് പ്രഖ്യാപിച്ചത്. നിലവിലെ ആഗോള അസംസ്കൃത എണ്ണ നിരക്ക് പ്രകാരം ഏകദേശം 500 മില്യന്‍ ഡോളറിന് തുല്യമായതാണ് ഇത്. 4.4 മില്യണ്‍ ബാരല്‍ എന്ന ജപ്പാന്‍െറ ഒരു ദിവസത്തെ എണ്ണ ഉപയോഗത്തിനും മുകളിലുമാണിത്.

ജപ്പാന്‍െറ ദുരിതത്തില്‍ ഒപ്പം നില്‍ക്കുന്ന കുവൈത്ത് അമീറിനും ഭരണകൂടത്തിനും ജനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിയ ജപ്പാന്‍ സാമ്പത്തിക-വ്യവസായ മന്ത്രി യൂകിയോ ഇദാനോ ഈ സഹായം പുനരധിവാസത്തിന് മികച്ച മുതല്‍കൂട്ടാവുമെന്ന് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍െറ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിലെ സഹായഹസ്തം ഉഭയകക്ഷി ബന്ധം പൂര്‍വ്വാധികം ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുമെന്നും ഇദാനോ കൂട്ടിച്ചേര്‍ത്തു.
സഹായമായി ലഭിക്കുന്ന എണ്ണ ജപ്പാനിലെ നാലു റിഫൈനറികള്‍ക്കായി നല്‍കുകയും അതിന്‍െറ മൂല്യം ജപ്പാന്‍ റെഡ്ക്രോസ് വഴി ദുരിതബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന് ഇദാനോ അറിയിച്ചു.

ജപ്പാന്‍ റെഡ്ക്രോസിന്‍െറ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് എണ്ണയുടെ രൂപത്തില്‍ സഹായം ലഭിക്കുന്നതെന്ന് പ്രസിഡന്‍റ് തദതേരു കോനോ പറഞ്ഞു. ഭൂകമ്പം ദുരന്തം വിതച്ച മിയാഗി, ഇവാറ്റെ, ഫുകുഷിമ പ്രവിശ്യകളിലെ എട്ടു പുനരധിവാസ പദ്ധതികള്‍ക്കും മറ്റു അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ, തൊഴില്‍, കൃഷി പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുക വിനിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക