Image

രോഗിണി- (കഥ: കൃഷ്ണ)

കൃഷ്ണ Published on 02 August, 2013
 രോഗിണി- (കഥ: കൃഷ്ണ)
 
മീനുക്കുട്ടി ഭര്‍തൃഗൃഹത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുശേഷം നാട്ടിലേക്ക് വന്നതാണ്. ഭര്‍ത്താവിനോടൊപ്പം.
'മോള്‍ക്ക് സുഖമല്ലേ?' വീട്ടിലെത്തിയ മീനുക്കുട്ടിയെ കാണാന്‍ വന്ന ഭാസുരാംഗി ചോദിച്ചു.
'അതെ.' മീനുക്കുട്ടി പറഞ്ഞു.
'വിശേഷം വല്ലതും ആയോ മോളേ?'
മീനുക്കുട്ടി നാണത്തോടെ തലയാട്ടി. 'ഉണ്ട്' എന്ന അര്‍ത്ഥത്തില്‍.
'ഡാക്ടരെ കണ്ടോ?' അടുത്ത ചോദ്യം.
മീനുക്കുട്ടിയ്ക്ക് കാര്യം മനസ്സിലായില്ല. എനിക്ക് അസുഖമൊന്നുമില്ലല്ലോ? പിന്നെന്തിനു ഡാക്ടരെ കാണണം?
മീനുക്കുട്ടിയുടെ ഭര്‍ത്താവിന്റെ വീട് ഉള്‍നാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് ആണ്. ആശുപത്രിയില്‍ പോകണമെങ്കില്‍ ഒരു കിലോമീറ്റര്‍ നടന്ന് ബസ്സ് കയറി അരമണിക്കൂര്‍ യാത്രചെയ്യണം. ഇല്ലെങ്കില്‍ ഗ്രാമത്തിലെ ഒരേ ഒരു ടാക്‌സി വിളിക്കണം.
ഗ്രാമത്തില്‍ ഒരു ആയുര്‍വേദവൈദ്യനുണ്ട്.  അദ്ദേഹത്തിനാണ് ഗ്രാമവാസികളുടെ ആരോഗ്യത്തിന്റെ.  ചുമതല.
മീനുക്കുട്ടിക്ക് ആ വീട്ടില്‍ കാര്യമായ പണിയൊന്നുമില്ല. ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയാല്‍ വൈകിട്ട് എട്ടുമണിയാകും വരാന്‍. മുറ്റമടിയും പാത്രം തേപ്പും പാചകവും അമ്മായിയമ്മയുടെ ജോലിയാണ്. മീനുക്കുട്ടി ചിലപ്പോഴെല്ലാം അവരെ സഹായിക്കും. അവളെ സ്വന്തം മകളെപ്പോലെയാണ് അവര്‍ കാണുന്നത്.
മീനുക്കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ അവര്‍ ഒരു ദിവസം ഒരു ചൂലെടുത്ത് അവളുടെ കയ്യില്‍ കൊടുത്തു.
'ഇനി നീ മിറ്റം തൂക്കണം. കുനിഞ്ഞുനിന്നു തൂക്കണം. അത് നല്ലതാ.'
മീനുക്കുട്ടിക്ക് ആദ്യം തോന്നിയത് ദേഷ്യമാണ്. പക്ഷെ 'അത് നല്ലതാ' എന്ന് അമ്മാവിയമ്മ പറഞ്ഞത് അപ്പോള്‍ അവള്‍ ഓര്‍ത്തു. അവര്‍ നല്ലതുമാത്രമേ തനിക്ക് ഉപദേശിച്ചുതരൂ എന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
രാവിലെ ഓക്കാനിക്കുമ്പോള്‍ അവര്‍ പറയും.
'പേടിക്കേണ്ടാ മോളെ. ഇതൊക്കെ തന്നേ മാറിക്കോളും.'
അവര്‍ പറഞ്ഞതുപോലെ നാലുമാസം കഴിഞ്ഞപ്പോള്‍ ഓക്കാനമെല്ലാം തനിയെ നിന്നു. ഇപ്പോള്‍ ഒരു അസുഖവുമില്ല. സന്തോഷം മാത്രം.
ആ മീനുക്കുട്ടിയോടാണ് ഭാസുരാംഗി 'ഡാക്ടരെ കണ്ടോ?' എന്ന് ചോദിച്ചത്.
പക്ഷെ കാര്യം അതുകൊണ്ട് തീര്‍ന്നില്ല. വീട്ടിലെത്തിയ അവളോട് എല്ലാവരും ചോദിച്ചു. 'ഡാക്ടരെ കണ്ടോ?'
ചിലരെല്ലാം ഒരു ഉപദേശവും കൊടുത്തു. ശരീരം അധികം ഇളക്കരുത്. അത് അപകടമാണ്.
'ഒന്നു ഡോക്ടറെ കാണണം മോളേ? പോയിട്ട് ആദ്യം തന്നെ അതുചെയ്യണം.'
അമ്മകൂടി പറഞ്ഞപ്പോള്‍ അവള്‍ക്കുറപ്പായി. ഗര്‍ഭാവസ്ഥയെന്നാല്‍ രോഗാവസ്ഥയാണ്.
മുറ്റമടിയ്ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ കൂട്ടുകാരികളായ വിവാഹിതകള്‍ മൂക്കത്ത് വിരല്‍ വച്ചു. ഇങ്ങനെയുണ്ടോ ഒരമ്മാവിയമ്മ! ങാ, അവരെടെ സ്വന്തം മോളല്ലല്ലോ മീനുക്കുട്ടി. ഏച്ചുകെട്ടിയാല്‍ എന്തായാലും മൊഴച്ചിരിക്കും.'
അതോടെ അവള്‍ക്ക് അമ്മായിഅമ്മയുടെ ഉദ്ദേശശുദ്ധിയില്‍ സംശയമായി.
തനിക്ക് എന്തൊക്കെയോ അസഹ്യതകളും രോഗങ്ങളുമുണ്ടെന്നു മീനുക്കുട്ടിക്കു സംശയമായി. വിശപ്പില്ലാഴിക, ചുമ, ചിലപ്പോഴൊക്കെ ശ്വാസംമുട്ടല്‍, കൈകാല്‍ കഴപ്പ്, അങ്ങനെ എന്തൊക്കെയോ?
അമ്മായിഅമ്മയുടെയും ആയുര്‍വേദ വൈദ്യന്റൈയും ഉപദേശങ്ങളും നാട്ടുമരുന്നുകളും ഫലിച്ചില്ല. ചിരിക്കാന്‍ അവള്‍ മറന്നുപോയി. അമ്മായിഅമ്മയെ കാണുന്നത് അവള്‍ക്കു വെറുപ്പായി. എന്നെ കൊല്ലാന്‍ നോക്കിയതാരിക്കും തള്ള.
ആ അമ്മയ്ക്ക് നിസ്സഹായയായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ലീവ് എടുത്ത് അവളെ ചികില്‍സിച്ചും ആശുപത്രിയില്‍ കൊണ്ടുപോയും ഭര്‍ത്താവിന്റെന ലീവും പണവും തീര്‍ന്നു. 
ഒടുവില്‍ അവള്‍ പ്രസവിച്ചു. ആശുപത്രിയില്‍. ഒരു നരുന്തുകുഞ്ഞ്. തന്റെ  പിറവി പ്രകൃതിയിലെ ഒരു സാധാരണസംഭവം മാത്രമാണെന്ന സത്യം മറച്ചുപിടിച്ച് തന്റെ അമ്മയേ രോഗിണിയാക്കിയ, അമ്മൂമ്മയുടെ വാല്‍സല്യം നിറഞ്ഞ നല്ല മനസ്സിനെ അമ്മയില്‍നിന്നും മറച്ച ഈ ലോകത്തേക്ക് ഇറങ്ങിവരാന്‍ കുഞ്ഞു മടിച്ചുനിന്നു. ഒടുവില്‍ ആയുധപ്രയോഗം നടത്തുമെന്ന ഭീഷണി ഉയര്‍ന്നപ്പോള്‍ അവന്‍ തിരശ്ശീല നീക്കി രംഗത്തെത്തി. പത്തെഴുപതുകൊല്ലം നാടകം ആടിയിട്ടു വീണ്ടും തിരശ്ശീലയ്ക്കുപിന്നില്‍ മറയാന്‍.  
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
                                                കൃഷ്ണ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക