Image

മാമിയുടെ വീട്ടില്‍ പാത്രം കഴുകാന്‍

Somarajan Panicker Published on 21 October, 2012
മാമിയുടെ വീട്ടില്‍ പാത്രം കഴുകാന്‍
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായിരുന്ന തഴവാ മാമിയെപറ്റി ഞാന്‍ എഴുതിയിരുന്നല്ലോ . .എന്നാല്‍ ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാതെ മൂക്കിന്റെ തുമ്പത്ത് ഉഗ്ര കോപം കൊണ്ട് നടന്നിരുന്ന ഒരു മാമി എനിക്കുണ്ട് , ലീലമാമി ! അമ്മയുടെ ഏറ്റവും മൂത്ത സഹോദരനായ ഗോപി മാമന്റെ മാമിയാണ് ലീലാമാമി .
അറ്റിങ്ങലെ വലിയ ഒരു ധനിക കുടുംബത്തിലെ അംഗമായിരുന്നു മാമി . അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പേ സ്വന്തം ബസ്‌ സര്‍വീസ് ഉം പെട്രോള്‍ പമ്പും ഒക്കെയുള്ള ഒരു വലിയ വീട്ടില്‍ നിന്നാണ് സാധാരണ ചുറ്റുപാടില്‍ കഷ്ടപ്പെട്ട് പഠിച്ചു PWD എഞ്ചിനീയര്‍ ആയ ഗോപിമാമന്‍ ലീലമാമിയെ വിവാഹം കഴിച്ചത് . മാമി പത്ത് വരെ പഠിച്ചിട്ടുള്ളൂ . പക്ഷെ മാമന്റെ സാമ്പത്തികമായ എല്ലാ ഉയര്‍ച്ചയും മാമി വന്നതിനു ശേഷം ആയിരുന്നു എന്ന് നിസ്സംശയം പറയാം. രാജ യോഗം തെളിഞ്ഞു എന്ന് ജാതകം നോക്കിയ ജോത്സ്യന്‍ പറഞ്ഞു പോലും. മാമന്റെ ഉദ്യോഗവും വലിയ വീട്ടില്‍ നിന്നുള്ള വിവാഹവും ഒക്കെ മറ്റു സഹോദരങ്ങള്‍ക്കും ഏക സഹോദരിയായ എന്റെ അമ്മക്കും വലിയ പ്രയോജനം ചെയ്തു എന്നത് അന്നത്തെക്കാലത്ത് ചെറിയ കാര്യം അല്ല . മാമന്‍ മാമിയുടെ പണം കൊണ്ട് ഒരു ഹേരാല്ട് കാര്‍ വാങ്ങി , കുട്ടികളെ അന്നത്തെ മികച്ച സ്കൂള്‍ ആയ കൊല്ലത്ത് തങ്കശ്ശേരി ആങ്ങ്ലോ ഇന്ത്യന്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ ഒരു വീട് വാങ്ങി . അന്നത്തെ വലിയ ധനികര്‍ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണ് ഇതൊക്കെ . മാമന്റെ ഏക സഹോദരി സ്കൂള്‍ അധ്യാപികയായ എന്റെ അമ്മക്കോ അമ്മയുടെ മക്കളായ ഞങ്ങള്‍ക്കോ ഗോപി മാമന്റെ ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്ര ഉയരത്തില്‍ ആയിരുന്നു .

ഇതൊക്കെ ആണെങ്കിലും മാമന് അമ്മയെ വലിയ കാര്യം ആയിരുന്നു . കഷ്ടപ്പാട് അറിയാതെ സഹോദരങ്ങള്‍ എല്ലാം ചേര്‍ന്ന് വളര്‍ത്തിയ അമ്മയെ അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ ഒരു പട്ടാളകാരനായ എന്റെ അച്ഛന്റെ വീട്ടില്‍ മൂന്നു ആണ്മക്കളെ വളര്‍ത്തി കഷ്ടപ്പെടുകയാണ് എന്ന് മാമനും അറിയാം . അതിനാല്‍ എല്ലാ മാസവും മാമന്‍ ആ ഹേരാല്ട് കാറില്‍ ചെമ്മന്നു നിറഞ്ഞ ഞങ്ങളുടെ റോഡിലെ വലിയ കയറ്റം കയറി വരും . മുന്‍ സീറ്റില്‍ വലിയ കൂളിംഗ് ഗ്ലാസ് വെച്ച് ഒരു ചലച്ചിത്ര താരത്തെ പ്പോലെ വന്നിറങ്ങുന്ന ലീല മാമി ഞങ്ങള്‍ക്ക് മാത്രം അല്ല അരീക്കരക്കാര്‍ക്ക് മുഴുവന്‍ അത്ഭുതമായിരുന്നു . ചിലപ്പോള്‍ ഒരു പോമെരിയന്‍ വളര്‍ത്തു പട്ടിയും കാണും . ആ ചുവന്ന കാര്‍ ഞങ്ങള്‍ തൊട്ടും തലോടിയും ഹോറന്‍ അടിച്ചും സംതുപ്തി അടയും . ഒരു ഹെലികോപ്ടര്‍ വീട്ടു മുറ്റത്ത്‌ വന്ന്തുപോലെയാണ് ഞങ്ങളുടെ പെരുമാറ്റം . ലീലമാമി അമ്മയെ " തങ്കമ്മ സാര്‍ " എന്ന് പകുതി സ്നേഹത്തോടെയും പകുതി പരിഹാസത്തോടെയും വിളിക്കും . ഗോപി മാമന്‍ അമ്മയോട് കുറെ കുശലം ചോദിക്കും , കാപ്പിയോ ചിലപ്പോള്‍ കപ്പയോ ചേമ്പോ ചേനയോ പുഴുങ്ങിയത് ഒക്കെ കൊടുക്കും . മാമി എന്തെങ്കിലും ചില "വിദേശ പലഹാരങ്ങള്‍" ഉണ്ടാക്കിയത് കൊണ്ട് വരും. മിക്കപ്പോഴും മാമി തന്നെ ഉണ്ടാക്കിയ കേക്ക് ആയിരിക്കും . ഞങ്ങള്‍ മൂന്നു പേരും കൂടി അതൊക്കെ കിട്ടാന്‍ പിടിച്ചു പറിച്ചു വഴക്കുണ്ടാക്കുന്നതു അമ്മയുടെ ശകാരത്തിലോ അടിയിലോ ആയിരിക്കും അവസാനിക്കുന്നത് . പോകാന്‍ നേരത്ത് കഷ്ടപ്പാടുകള്‍ നിരത്തി അമ്മ കരച്ചിലിന്റെ വാക്കിലോ കരച്ചിലോ തന്നെ ആയിരിക്കും . മാമന്‍ ചെറിയ ഒരു പൊതിക്കെട്ടു അമ്മയെ ഏല്‍പ്പിക്കും . അത് പണമാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം . കാരണം ചിലപ്പോള്‍ മാമന്‍ ഞങ്ങളുടെ കൈയ്യിലും ഓരോ നൂറിന്റെ നോട്ട് വീതം തരും. അമ്മ കൊടുക്കരുത് , അവര്‍ അത് കൊണ്ട് കളയും എന്നൊക്കെ പറയും എങ്കിലും മാമന്‍ അത് " വെച്ചോടാ " എന്ന് പറഞ്ഞു കൈയ്യിലേക്ക് തിരുകി തരും . മാമന്‍ പോയാല്‍ ഉടന്‍ അമ്മ " പിള്ളാരെ കാശ് ഇങ്ങു കൊണ്ടുവാ , കളയാതെ " എന്ന് പറഞ്ഞു ഒരു ഞെരുട് കൂടി തന്നു അത് പിടിച്ചു വാങ്ങും. അന്ന് നൂറു രൂപ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല . മുട്ടായി വാങ്ങിത്തരാം എന്ന് പറയുന്ന അമ്മയെ വിശസിച്ചു തിരികെ എല്പ്പിക്ക്ക ആണ് പതിവ്.

മാമന്‍ അതിനിടെ എറണാകുളത്തു കാരക്കാ മുറി ക്രോസ് റോഡില്‍ ഒരു വലിയ വീട് വിലക്ക് വാങ്ങി . അത് ആദ്യമായി അമ്മയോടൊപ്പം പോയി കണ്ടത് എനിക്ക് ഇന്നലത്തെ പ്പോലെ ഓര്‍മയുണ്ട് . ബക്കിംഗ്ഹാം കൊട്ടാരം ചുറ്റി നടന്നു കണ്ടതുപോലെയാണ് ഞങ്ങള്‍ ആ വലിയ ആറു കിടപ്പുമുറികളും നിരവധി കുളിമുറികളും മൂന്നു കാര്‍ ഷെഡ്‌ ഉം ഒക്കെ ഉള്ള ആ വീട് കണ്ടത് . അത്തരം ഒരു വീട് ഞാനോ എന്റെ അമ്മയോ ജീവിതത്തില്‍ കണ്ടിട്ടില്ലായിരുന്നു . മൂന്നു വേലക്കാര്‍ , ഏതു സമയവും അതിഥികള്‍ , പത്ത് പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന തീന്‍ മേശ ! അടുക്കളയില്‍ ഇറക്കുമതി ചെയ്ത അടുപ്പുകള്‍ , അതൊക്കെ അന്നത്തെക്കാലത്ത് അരീക്കര പോലെ ഒരു കുഗ്രാമത്തില്‍ വന്ന സ്കൂള്‍ ടീച്ചര്‍ക്കും മക്കള്‍ക്കും അത്ഭുതത്തോടെ അല്ലാതെ പിന്നെ എങ്ങിനെയാ വിവരിക്കുക . ദേഷ്യവും പരിഹാസവും ഒരുപോലെ നിറഞ്ഞ മാമിയുടെ സംസാരം അമ്മക്ക് പല തവണ വേദന ഉണ്ടാക്കിയിട്ടുണ്ട് . അപ്പോഴൊക്കെ മാമന്‍ " തങ്കമ്മ , അവളൊരു പാവമല്ലേ , മലനാട്ടു കാരിയല്ലേ അവളുടെ മക്കളൊക്കെ പഠിച്ചു വരുമ്പോള്‍ അവളുടെ കഷ്ടപ്പാട് ഒക്കെ തീരില്ലേ " എന്ന് പറഞ്ഞു ആശ്വസിപ്പിക്കും .

മാമിക്ക് നാല് മക്കള്‍ , പ്രകാശു അണ്ണനും , പ്രസാദ് അണ്ണനും ജയ ചേച്ചിയും പിന്നെ വിജിയും . അന്നൊക്കെ ഞങ്ങളോട് പ്രകാശു അണ്ണനും പ്രസാദ്‌ അണ്ണനും മാത്രമേ മിണ്ടുകയുള്ളൂ . ജയ ചേച്ചിയും വിജിയുമൊക്കെ ഞങ്ങള്‍ വന്നാല്‍ മുറിക്കുള്ളിലേക്ക് കയറിപ്പോവും , അല്ലെങ്കില്‍ അമ്മയോട് " അപ്പച്ചി എപ്പോ വന്നു ? " എന്ന് ഒറ്റ ചോദ്യത്തില്‍ ഒതുക്കും . ഏറ്റവും സ്നേഹം പ്രസാദ് അണ്ണന്‍നു തന്നെ ആണ് . ഞങ്ങളോട് നന്നായി വര്‍ത്തമാനം പറയും , പ്രസാദ് അണ്ണന്റെ പഴയ പാന്റുകളും ഷൂസ്കളും ഇട്ടാണ് ഞാന്‍ വളര്‍ന്നത്‌ . ചിലതൊക്കെ വെട്ടി തയ്പ്പിച്ചു പാകമാക്കി അഭിമാനത്തോടെയാണ് ഞാന്‍ പ്രീഡിഗ്രി കാലത്ത് കോളേജില്‍ പോയത് . എറണാകുളത്തു പോയാല്‍ അമ്മയോ ഞാനോ ഒരിക്കലും മാമന്റെ വീട്ടില്‍ താമസിക്കില്ല . " നാളെപ്പോയാ പ്പോരെ തങ്കമ്മ സാറേ ?" എന്നൊക്കെ മാമി പറയും എങ്കിലും രണ്ടു പേര്‍ക്കും അവിടെ തങ്ങുന്നതില്‍ താല്‍പ്പര്യം ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രസാദ് അണ്ണന്‍ മിക്കപ്പോഴും റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ട് വിടും . അമ്മ ട്രെയിനില്‍ ഇരുന്നു ഗോപി അണ്ണന്‍ സഹായിച്ച കഥകള്‍ പറയും , ഒരു തവണയും തന്ന പണത്തിന്റെ കണക്കു എന്നെ പറഞ്ഞു കേള്‍പ്പിക്കും . ലീല അക്ക ഇടയ്ക്കിടെ ദേഷ്യപ്പെട്ടാലും അമ്മയെ ഇഷ്ടമാണെന്ന് പറയും . അക്ക അറിയാതെ ഒരു നയാപൈസ ഗോപി അണ്ണന്‍ ചിലവഴിക്കില്ല എന്ന് അമ്മക്കരിയുകയും ചെയ്യാം .

അരീക്കരയിലെ കഷ്ടപ്പാട് നിറഞ്ഞ കാലത്ത് ഗോപി മാമന്‍ എന്തുമാത്രം സഹായിച്ചിരിക്കുന്നു എന്ന് എനിക്ക് അമ്മയെപ്പോലെ തന്നെ അറിയാം . അച്ഛന്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്നതില്‍ പിന്നെ തുടങ്ങിയ കൃഷി നഷ്ടമല്ലാതെ ഒന്നും സമ്മാനിച്ചിട്ടില്ല . മൂന്നു മക്കളും പഠിക്കുന്നു . എടുത്താല്‍ പൊങ്ങാത്ത ഒരു വീട് പണി തുടങ്ങി . ലോണ്‍ തവണകള്‍ അടക്കാന്‍ തന്നെ കഷ്ടപ്പെടുന്നു . ഇതെല്ലാം അറിയാവുന്ന ഒരാള്‍ ഗോപി മാമന്‍ മാത്രം . മാമിക്കറിയാം അമ്മയെ ഗോപി മാമന്‍ അല്ലാതെ മറ്റാരും ഇങ്ങനെ സഹായിക്കനില്ലന്നു , സ്വന്തം അണ്ണന്‍നോടല്ലാതെ മറ്റാരുടെ മുന്‍പിലും അമ്മ കൈ നീട്ടില്ലെന്ന് മാമനും അറിയാം . അതുകൊണ്ട് മാമി " കൊടുക്ക്‌ , കൊടുക്ക്‌ , പെങ്ങള്‍ക്ക് കൊണ്ട് കൊടുക്ക്‌ , ഇനി ഞാന്‍ ഉടക്കി എന്ന് പറഞ്ഞു തങ്കമ്മ സാര്‍ കരഞ്ഞു പിഴിഞ്ഞോണ്ട് നടക്കണ്ട " മാമി അങ്ങിനെയാ , ഏതു കാര്യം പറഞ്ഞാലും ഒരു പരിഹാസം ഉണ്ടാവും , അത് മനസ്സില്‍ നിന്നും വരുന്നതല്ല . അമ്മ അത് മനസ്സിലാക്കാതെ കരഞ്ഞിട്ടുള്ളത് ഞാന്‍ എത്ര തവണ കണ്ടിരിക്കുന്നു .

ജയ ചേച്ചിയുടെ കല്യാണം , അന്ന് ടാക്സി യും കാറും ഒന്നും അമ്മക്ക് വശമില്ല . എന്നെയും കൊണ്ട് വണ്ടിയും വള്ളവും ട്രെയിനും ഒക്കെ കയറി വിയര്ത്തോലിച്ചു എരനാകുളത് മാമന്റെ വീട്ടില്‍ എത്തിയപ്പോഴേക്കും മാമി കല്യാണം നടക്കുന്ന സ്ഥലത്തേക്ക് പോകാന്‍ അവസാന കാറില്‍ കയറാന്‍ ഒരുങ്ങുന്നു . മാമിക്ക് സമയത്തിനു എത്താത്ത ഞങ്ങളുടെ വരവ് തീരെ സഹിച്ചില്ല . എല്ലാവരും കേള്‍ക്കെ മാമി പൊട്ടിത്തെറിച്ചു
" തങ്കമ്മ സാറിനു ഈ പതിനെട്ടാം മണിക്കൂര്‍ലാണോ ഇങ്ങോട്ട് കെട്ടിയെടുക്കാന്‍ കണ്ടത് ?"
എന്നിട്ട് കാറില്‍ കയറി ഡോര്‍ വലിച്ചടച്ചു ഒറ്റ പോക്ക് , പാവം അമ്മ ആ സിറ്റ് ഔട്ട്‌ന്റെ തൂണില്‍ പിടിച്ചു കരഞ്ഞു . വീട്ടില്‍ ഒന്ന് രണ്ടു വേലക്കാര്‍ മാത്രം . പിന്നെ എങ്ങിനെ കല്യാണ ഹാളില്‍ എത്തിയെന്ന് ചോദിക്കതിരിക്കുനതാണ് നല്ലത് . മാമി കുറെ നാളത്തേക്ക് പിന്നെ അമ്മയോട് മിണ്ടാതെ ഇരുന്നു . കോപം വന്നാല്‍ പിന്നെ മാമനോ അമ്മയോ എന്നൊന്നും മാമിക്ക് പ്രശ്നം അല്ല . ഇന്നും എങ്ങിനെ തന്നെ .

കാലം പിന്നെയും കടന്നു പോയി . പ്രസാദ് അണ്ണനും പ്രകാശ് അണ്ണനും ഒക്കെ ഓരോരോ ചെറുകിട ബിസിനസ്സുകള്‍ തുടങ്ങി , ഒന്നിന് പുറകെ ഒന്നായി നഷ്ടങ്ങള്‍ ഉണ്ടായി .. ജയ ചേച്ചിയും വിജിയുമൊക്കെ വേറെ കുടുംബങ്ങളില്‍ ചെന്ന് പെട്ടു. മാമന്‍ റിട്ടയര്‍ ചെയ്തു . എറണാകുളത്തെ വലിയ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചു . കണ്ണായ സ്ഥലം , അത് വിട്ടാല്‍ മക്കളുടെ ആവശ്യങ്ങള്‍ നടക്കുമല്ലോ . വാങ്ങുവാന്‍ തയാറായി വന്നവര്‍ക്ക് ഒരു നിര്‍ബന്ധം , വീട് പൊളിച്ചു എടുത്തു കൊള്ളൂ , സ്ഥലം മതി . അവസാനം അങ്ങിനെ തീരുമാനിക്കപ്പെട്ടു . ഞാന്‍ ഗള്‍ഫില്‍ നിന്നും വന്ന ഒരു അവധിക്കാലം പ്രസാദ്‌ അണ്ണന്റെ കൂടെ ഞങ്ങള്‍ ബക്കിംഗ് ഹാം കൊട്ടാരം എന്ന് വിശേഷിപ്പിച്ച ആ വലിയ വീട് പൊളിക്കുന്നത് കണ്ടു വെട്ടുകല്ലുകള്‍ ലോറിയില്‍ അടുക്കുന്നു . എന്റെ അമ്മ ചാരി നിന്ന് കരഞ്ഞ ആ തൂണും സൈറ്റ് ഔട്ട്‌ മൊസൈക്ക് പടികളും അപ്പോഴും അവിടെയുണ്ടായിരുന്നു . അന്ന് കരഞ്ഞ അമ്മയുടെ മകന്‍ അത് കണ്ടു വീണ്ടും കരഞ്ഞു .

മാമനും മാമിയും ഇന്ന് ഏറണാകുളത്ത് ഒരു ഫ്ലാറ്റില്‍ ഏറെക്കുറെ ഒറ്റയ്ക്ക് താമസിക്കുന്നു . നിറയെ വേലക്കാര്‍ ഇല്ല , മേശയില്‍ മാമി ഉണ്ടാകുന്ന ചൈനീസ് വിഭവങ്ങള്‍ ഇല്ല . പോമെരിയന്‍ നായക്കുട്ടി ഇല്ല , നിറയെ അതിഥികള്‍ ഇല്ല .മക്കള്‍ വല്ലപ്പോഴും വരും , പ്രസാദ് അണ്ണന്‍ ഒരിക്കലും വീട്ടില്‍ കാണില്ല . മാമി തന്നെ വീട്ടിലെ ജോലികള്‍ ഒക്കെ വെച്ച് ചേച്ച് നടന്നു ചെയ്യും . ആണ്‍ മക്കള്‍ ഒക്കെ പലതരം ബിസിനസ്‌ പരീക്ഷിച്ചു തളര്‍ന്നു തട്ടി മുട്ടി കഴിയുന്നു .

ലോകത്തില്‍ എവിടെയായാലും ഞാന്‍ കഴിഞ്ഞ പതിഞ്ചു വര്‍ഷമായി എല്ലാ ഞായറാഴ്ചയും മാമിയെ വിളിക്കും . അത് സാധിച്ചില്ലെങ്കില്‍ തിങ്കളാഴ്ച വിളിക്കും . തിങ്കളാഴ്ച വിളിക്കുംമ്പോള്‍ മാമി ആദ്യം ഒരു ശകാരമാണ് " നീ എന്താ ഇന്നലെ വിളിക്കഞ്ഞേ ? രാവിലെ മുതല്‍ ഞാന്‍ നോക്കി ഇരിക്കുകയായിരുന്നു " ആ വഴക്ക് ഞാന്‍ കേള്‍ക്കണം . അതാണ്‌ ദൈവം എനിക്ക് തന്ന അനുഗ്രഹം . നാട്ടിലെത്തിയാല്‍ മാമിയയൂം മാമനെയും കാണാതെ ഒരിക്കലും തിരികെ പോയിട്ടില്ല . അടുക്കളയില്‍ മാമിയുടെ പാത്രങ്ങള്‍ കഴുകി കൊടുക്കും . മാമന്റെ ഷര്‍ട്ട്‌ തേച്ചു കൊടുക്കും ,എല്ലാ ഓണത്തിനും മാമിക്ക് സ് മുണ്ടും മാമന് പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങി കൊടുക്കും . രണ്ടു പേരുടെയും കാല്‍ തൊട്ടു നിറുകയില്‍ വെക്കും . എന്നിട്ടേ പോവൂ .

ഒരിക്കല്‍ എന്റെ ഭാര്യ എന്നോട് ചോദിച്ചു " നിങ്ങള്‍ക്കോ അഭിമാനം ഇല്ല , മാമിയുടെ വീട്ടില്‍ പാത്രം കഴുകാന്‍ ആണോ നിങ്ങള്‍ പോവുന്നത് ? അവര്‍ക്ക് വേലക്കാരും മക്കളും ഒന്നും ഇല്ലേ , അവര്‍ വന്നു കഴുകട്ടെ ?"

ഞാന്‍ ഒരക്ഷരം മിണ്ടിയില്ല ,
ഓരോ തവണയും ലീല മാമിയോടൊപ്പം അരീക്കര വന്നു കാണുന്ന ഗോപി അണ്ണനോട് സങ്കടം പറയുമ്പോള്‍ ആ കൈയ്യില്‍ വെച്ച് കൊടുക്കുന്ന നോട്ടുകള്‍ കണ്ണീരോടെ വാങ്ങിയ ഒരു അമ്മയുടെ ഈ മകനെ ഈ പട്ടണത്തില്‍ വളര്‍ന്ന പാവത്തിന് ഓര്‍ത്തെടുക്കാന്‍ ആവില്ലല്ലോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക