Image

ശ്രീ ദവീന്ദര്‍ കുമാര്‍ ദോഗ്രാ എന്ന ഡീ കെ ഡോഗ്ര!

Somarajan Panicker Published on 07 October, 2012
ശ്രീ ദവീന്ദര്‍ കുമാര്‍ ദോഗ്രാ എന്ന ഡീ കെ ഡോഗ്ര!
ഞങ്ങള്‍ എല്ലാം ബഹുമാനപൂര്‍വ്വം ഡോഗ്രാജി എന്ന് വിളിക്കും ,
ഞങ്ങള്‍ മാത്രമല്ല , അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുല്ലവരെല്ലാം അദ്ദേഹത്തെ അങ്ങിനെയേ വിളിക്കൂ , അത്ര ഉജ്ജ്വല വ്യക്തിത്വം ആണ് അദ്ദേഹത്തിന്റേതു.

അഞ്ഞൂറ് ജീവനക്കാരുള്ള , ഇന്ത്യയില്‍ ആദ്യമായി തോഷിബാ സീ ടീ സ്‌കാനറുകള്‍ ഇറക്കുമതി ചെയ്യാനും അത് ഇവിടെ നിര്‍മ്മിക്കാനും നിരവധി സ്‌കാനിംഗ് കേന്ദ്രങ്ങള്‍ തുടങ്ങാനും ഒക്കെ പദ്ധതിയിട്ട യുനൈട്ടെദ് ഗ്രൂപ്പ് എന്ന സ്വകാര്യ കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആയിരുന്നു അദ്ദേഹം . ഇത്ര വലിയ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ അമരത്ത് വെറും മുപ്പത്തഞ്ചു വയസ്സുള്ളപ്പോള്‍ എത്തിയ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത കേട്ടാല്‍ ആരും ഒന്ന് ചിരിക്കും , ബീ എ പോളിട്ക്‌സ് !

കലാലയത്തില്‍ രാഷ്ടതന്ത്രം പഠിച്ച ഡോഗ്രാജി പഞാബിലെ ഒരു മന്ത്രിയുടെ പോളിടിക്കല്‍ സെക്രട്ടറി ആയിരുന്നു , മന്ത്രിയുടെ പണി പോയപ്പോള്‍ ആ മന്ത്രിക്കു ഡോഗ്രാജിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു സ്വന്തം സുഹൃത്ത് കൂടിയ യുനൈട്ടെദ് ഗ്രൂപ്പ് ചെയര്‍മാന്‍ ഗുപ്താജി യോട് പറഞ്ഞു കമ്പനിയില്‍ ആദ്യം ഒരു മാനേജര്‍ പദവി നല്‍കി , വെറും അഞ്ചു വര്ഷം കൊണ്ട് അദ്ദേഹം തന്റെ നേതൃപാടവവും കഠിനാധ്വാനവും കൊണ്ട് മുംബയില്‍ അതെ കമ്പനിയുടെ മാനേജിംഗ് ഡയരക്ടര്‍ ആയി.

1991 ഇല്‍ ഞാന്‍ മുംബയില്‍ ബയോ മെഡിക്കല്‍ എങ്ങിനീയിരിംഗ് കഴിഞ്ഞു ആദ്യ ജോലിക്കായി തോഷിബയുടെ ഇന്ത്യയിലെ അന്നത്തെ വിതരണക്കാരായ യുനൈട്ടെഡ്് ഗ്രൂപ്പില്‍ ഒരു സര്‍വീസ് എഞ്ചിനീയര്‍ടെ ജോലിക്ക് അപേക്ഷിച്ച് കൂടികാഴ്ചക്ക് അവസാന ഘട്ടമായ ഡോഗ്രാജിയുടെ മുന്‍പില്‍ ഭവ്യതയോടെ ഇരുന്നു .

പകുതി ഇംഗ്ലീഷിലും ഹിന്ദിയിലും കുറെ പഞ്ജാബി ശൈലികളും
ഒക്കെ കലര്‍ന്ന അദ്ദേഹത്തിന്റെ ഉജ്വല പ്രഭാഷണം കേട്ട് വായും പൊളിച്ചു ഇരുന്നു. ശാസ്ത്രം സാധാരണക്കാരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റിയായിരുന്നു ആ വാക്‌ധോരണി. അന്ന് വരെ സാധാരണ ഭാഷ ഉപയോഗിച്ച് ശാസ്ത്ര നെട്ടങ്ങലെപറ്റിയും സീ ടീ സ്‌കാന്നെരിനെ പറ്റിയും ഇത്ര മനോഹരമായി ഒരാള്‍ സംസാരികുന്നത് ഞാന്‍ കേട്ടിട്ടില്ലായിരുന്നു . എങ്ങിനെയും ഇദ്ദേഹത്തിന്റെ കമ്പനിയില്‍ കയറിപറ്റണമെന്നും ജപ്പാനില്‍ പരിശീലനം നേടണമെന്നും ഒക്കെ ഞാന്‍ മനസ്സാ മോഹിച്ചു.

വീട്ടില്‍ നിന്നും മാസം ചിലവിനു അയച്ചു കിട്ടുന്ന 600 രൂപ മാത്രമാണ് അത് വരെയുള്ള എന്റെ ഏക വരുമാനം. അത് ഹോസ്റ്റലില്‍ ജീവിക്കുന്ന എനിക്ക് കഷ്ടിച്ച് തട്ടി മുട്ടി ഒരു മാസം കഴിച്ചു കൂട്ടാം എന്നെ ഉള്ളൂ, എങ്ങിനെയെങ്കിലും ജോലി ആയാല്‍ ഇനിയെങ്കിലും മാന്യമായി ജീവിക്കാം എന്നൊക്കെ ആഗ്രഹിച്ചു തുടങ്ങിയ കാലം. ആദ്യം കിട്ടുന്ന ശമ്പളം അത് ഏതായാലും ഒരു ആയിരതഞ്ഞൂര് രൂപ എങ്കിലും ഉണ്ടാവും, ഞാന്‍ മനപ്പായസം ഉണ്ടു.

' മി . പണിക്കര്‍ , നിങ്ങള്‍ ഒരു സീ ടീ സ്‌കാനര്‍ കണ്ടിട്ടുണ്ടോ ?'
' സര്‍ , ഞങ്ങള്‍ കോളേജില്‍ നിന്നും ഒരു സ്‌കാനര്‍ കാണാന്‍ പോയിരുന്നു '
' പക്ഷെ നിങ്ങള്‍ അത് തുറന്നു കണ്ടിട്ടുണ്ടോ '
' ഇല്ല സര്‍ '
' അപ്പോള്‍ നിങ്ങള്‍ ഇവിടെ നിന്ന് എല്ലാം പഠിക്കും, ജപ്പാനില്‍ പോകും , തിരിച്ചു വന്നു നിങ്ങള്‍ മലയാളികള്‍ ഈ ജോലി രാജിവെച്ചു ഗള്‍ഫില്‍ പോകും , അത് കൊണ്ട് എന്റെ കമ്പനിക്കു എന്ത് പ്രയോജനം? '
ഞാന്‍ ഞെട്ടിപ്പോയി , സത്യത്തില്‍ അത് തന്നെ ആയിരുന്നു എന്റെ മനസ്സിലും , മുംബയിലെ ഏതെങ്കിലും കമ്പനിയില്‍ കയറി കുറച്ചു കാലം ചിലവഴിച്ചു പിന്നെ കടല്‍ കടക്കണം, അങ്ങിന ജീവിതം കര പിടിപ്പികണം, അത്ര തന്നെ .
' ശരി , മി . പണിക്കര്‍ നിങ്ങള്‍ എന്ത് ശമ്പളം പ്രതീക്ഷിക്കുന്നു? തുറന്നു പറയാം '
'സര്‍ , ഒരു ആയിരത്തി അഞ്ഞൂറ് ... രൂപ .. ആണ് എന്റെ പ്രതീക്ഷ '
'അതിനു നിങ്ങള്ക്ക് എന്തറിയാം, എന്ത് ധൈര്യത്തില്‍ ആണ് നിങ്ങള്‍ അത് ചോദിച്ചത് '
അദ്ദേഹത്തിന്റെ ഘനമുള്ള ശബ്ദം കേട്ട് ഞാന്‍ വിറച്ചു കൊണ്ട് മറുപടി പറഞ്ഞു
'സര്‍, എന്നോട് ക്ഷമിക്കണം , അത് കൂടുതല്‍ ആണെങ്കില്‍ സര്‍ പറയുന്ന ശമ്പളം മതി , എനിക്കീ ജോലി വേണം സര്‍, ഞാന്‍ കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും ഒരു പാട് പ്രതീക്ഷകളോടെ മുംബയില്‍ വന്നതാണ് '
എനിക്ക് വാക്കുകള്‍ കിട്ടാതായി, അദ്ദേഹം എന്റെ കണ്ണില്‍ തന്നെ തറച്ചു നോക്കി എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് , ആദ്യമായി സ്വപനം കണ്ട ജോലിയും ജപ്പാന്‍ യാത്രയും ഒക്കെ ജലരേഖകള്‍ ആയി എന്ന് എനിക്ക് തോന്നി.
'മി . പണിക്കര്‍ നിങ്ങളുടെ ഗ്രാമത്തെക്കാള്‍ കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും , നിലം ഉഴുതും കാളയെ പൂട്ടിയും ഗോതമ്പ് കൃഷി ചെയ്തും വളര്‍ന്നവനാണ് ഞാന്‍ , നിങ്ങള്ക്ക് ഞാന്‍ ആയിരത്തി എണ്ണൂരു രൂപ ശമ്പളം തരും , ജപ്പാനില്‍ പരിശീലനത്തിന് അയക്കും , പക്ഷെ നിങ്ങള്‍ മൂന്നു കൊല്ലം ഈ ജോലി വിടാന്‍ പാടില്ല , സമ്മതം ആണോ , ഇപ്പോള്‍ ഈ നിമിഷം പറയണം, അല്ലെങ്കില്‍ നിങ്ങള്ക്ക് പോകാം , ആ കതകു തുറന്നു തന്നെ കിടക്കുക ആണ് '

' സര്‍ , ഞാന്‍ തയാര്‍ , ഇന്ന് തന്നെ , ഇപ്പൊ വേണെമെങ്കിലും ...'
' വേണ്ട .. നിങ്ങള്‍ ഈ വരുന്ന ഒന്നാം തീയതി മുതല്‍ ജോലിക്ക് വന്നോളൂ , അപ്പോയിന്റ് മെന്റ് ഓര്‍ഡര്‍ ഒക്കെ ഓഫീസില്‍ നിന്നും വാങ്ങിക്കൊള്ളൂ , നിങ്ങള്‍ ഇതുവരെ യന്ത്രങ്ങളെ പറ്റിയും യന്ത്ര മനുഷ്യരെ പറ്റിയും ഒക്കെ പഠിച്ചു കാണും , പക്ഷെ ഇനി നിങ്ങള്‍ പഠിക്കാന്‍ പോവുന്നത് യാതാര്‍ത്ഥ മനുഷ്യരെ പറ്റി ആണ്, അത് ഒര്മയിരിക്കട്ടെ '

എന്റെ കണ്ണ് നിറഞ്ഞു എന്ന് തന്നെ പറയാം, ആദ്യത്തെ ജോലി, അതും അന്നത്തെക്കാലത്ത് മികച്ചത് എന്ന് തന്നെ പറയാവുന്ന ഒരു തുടക്ക ശമ്പളം , ജപ്പാന്‍ യാത്ര , എന്റെ സ്വപ്നം ആയിരുന്ന ഒരു പ്രവര്‍ത്തന മേഖല . എന്റെ കുഗ്രാമമായ അരീക്കരയും എന്റെ അമ്മയെയും മാമിയേയും എല്ലാം ഒരു നിമിഷം ഓര്‍ത്തു , അമ്മ എപ്പോഴും പറയുന്ന എന്റെ വിശേഷണങ്ങള്‍ , പ്രശ്‌നക്കാരന്‍ , മണ്ടന്‍ , തല തിരിഞ്ഞവാന്‍ , അസത്ത് , പന്ന ചെറുക്കന്‍ , അസുരവിത്ത്, ദാ അവസാനം സ്വന്തം കാലില്‍ നില്ക്കാന്‍ ഒരു ജോലി . എന്നും എന്നെ ശകാരിച്ചു കൊണ്ട് കത്തെഴുതുന്ന അമ്മക്ക് ഞാന്‍ ഇന്ന് സ്‌നേഹത്തോടെ കത്തെഴുതും, പ്രീയപ്പെട്ട മാമിക്ക്, അപ്പച്ചിക്ക്, പഠിപ്പിച്ച സാറന്മാര്‍ക്ക് , എല്ലാവരും ഒന്ന് അറിയട്ടെ എനിക്ക് ജോലി ആയെന്നു .

എന്റെ ആദ്യത്തെ ജോലിയെക്കാളും കമ്പനിയെക്കാലും ശമ്പളത്തെക്കളും ഒക്കെ വലിയ ആകര്‍ഷണം ഡോഗ്രാജി എന്ന അത്ഭുത ബിഗ് ബോസ്സ് ആയിരുന്നു . അദ്ദേഹം എനിക്ക് മാത്രമല്ല ഒരു ഹീറോ, കമ്പനിയിലെ ഏതു ജീവനക്കാരനും അദ്ദേഹം ഒരു യഥാര്‍ത്ഥ ലീഡര്‍ തന്നെ ആയിരുന്നു . എന്ത് കുഴപ്പം പിടിച്ച പ്രശ്‌നം ആണെങ്കിലും ഡോഗ്രാജി ഒരു പരിഹാരം കണ്ടു പഠിക്കും . എത്ര ദേഷ്യപ്പെട്ട കുസ്ടമര്‍ ആയാലും അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കിട്ടിയാല്‍ ശാന്തം ആവും . ദേഷ്യം വേണ്ടിടത്ത് ദേഷ്യം, ശകാരം വേണ്ടിടത്ത് ശകാരം , ശിക്ഷ വേണ്ടിടത്ത് ശിക്ഷ . അദ്ദേഹം എഞ്ചിനീയര്‍ അല്ല , ഡോക്ടര്‍ അല്ല, പക്ഷെ ഈ രണ്ടു കൂട്ടരേക്കാളും മികച്ച ഒരു മാനേജര്‍ , ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഒന്നും ഒരു മാനെജ്‌മെന്റ് കോളേജിലും പഠിപ്പിച്ചതല്ല .

ഡോഗ്രാജിയെ അദ്ദേഹത്തിന്റെ കമ്പനിയില്‍ വര്‍ക്ക് ചെയ്ത ഒരാളും ഒരിക്കലും മറക്കില്ല, ഞാനും, ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങള്‍ പറയാന്‍ കാണും . ഞാനും.

കമ്പനിയില്‍ നാലു കൊല്ലം ആകാറായി , ശമ്പളം നാലായിരം രൂപയോളം ആയി, പക്ഷെ വീട്ടു വാടകയും ഭക്ഷണവും ഒക്കെയായി മുംബയില്‍ ഭാരിച്ച ജീവിത ചിലവുകള്‍ , ബാങ്കില്‍ പ്രത്യേകിച്ച് മിച്ചം ഒന്നും ഇല്ല. മുംബയില്‍ ബാന്ദ്രയില്‍ ഞങ്ങള്‍ ഒരു ഫ്‌ലാറ്റില്‍ നാല് സഹപാഠികള്‍ താമസിക്കുന്നു , . അമ്മയും അച്ഛനും ഒക്കെ കരുതുന്നത് കുറെ സമ്പാദ്യം ഒക്കെ ബാങ്കില്‍ ഉണ്ടായിരിക്കും , ചേട്ടന്‍ ഗള്‍ഫില്‍ പോയ സമയം വീട്ടിലെ സ്ഥിതിയും കുറച്ചു മെച്ചമായി വരുന്നതിനാല്‍ അമ്മക്കോ അച്ഛനോ പണം ഒന്നും ഞാന്‍ അയച്ചു കൊടുക്കാരും ഇല്ല. അങ്ങിനെയിരിക്കെ വിവാഹം ഒക്കെ നിശ്ചയിച്ചു . അമ്മയുടെ സഹപാഠിയുടെ മകള്‍, ഒരു എം ബീ ബീ എസ് കാരി.

എന്റെ പുതിയ പ്രശ്‌നങ്ങള്‍ എത്ര ഗൌരവം പിടിച്ചതാണ് എന്ന് അന്നാണ് എനിക്ക് മനസ്സിലാവുന്നത് . കൈയ്യില്‍ പ്രതേകിച്ചു ഒന്നും ഇല്ല . മുംബയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്ക്ക് എടുക്കണമെങ്കില്‍ അന്നത്തെ സമയത്ത് 25000 രൂപയെങ്കിലും ഡിപ്പോസിറ്റ് വേണം , വാടക എങ്ങിനെയും ഉണ്ടാക്കാം , താലിമാല വേണം , ബസ് വേണം , അച്ഛന്‍ അയച്ചു തന്ന ലിസ്റ്റ് കണ്ടു ഞാന്‍ കണ്ണും തള്ളി ഇരുപ്പാണ് . നാട്ടില്‍ എങ്ങിനെയും ചിലതൊക്കെ പരിഹരിക്കാം , കല്യാണം കഴിഞ്ഞു ഫ്‌ലാറ്റ് ഇല്ലെങ്കില്‍ മുംബയില്‍ എവിടെ താമസിക്കും . പണം ! അതുണ്ടെങ്കില്‍ എല്ലാം ഒരുവിധം പരിഹാരം ആവും . അതാണല്ലോ എന്റെ കൈയ്യില്‍ ഇല്ലാത്തത് . പേരെങ്കില്‍ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ' എനിക്ക് പണമോ സ്വര്‍ണമോ മറ്റു യാതൊന്നും വേണ്ട ' എന്ന് വലിയ വായില്‍ നാലാള്‍ കേള്‍ക്കെ പറയുകയും ചെയ്തു .

ഓരോദിവസവും അടുക്കുന്തോറും ഈ ടാര്‍ഗെറ്റ് സംഖ്യ 25000 രൂപ എങ്ങിനെ ഉണ്ടാക്കും എന്ന ഒറ്റ ചിന്ത കാരണം എനിക്ക് യാതൊരു സമാധാനവും ഇല്ല . അന്ന് ഇന്നത്തെപ്പോലെ പെര്‌സോണേല്‍ ലോണ്‍ , ക്രെഡിറ്റ് കാര്‍ഡ് ഏര്‍പ്പാട് ഒന്നും ആയിട്ടില്ല . ഒടുവില്‍ കമ്പനി ചിലര്‍ക്ക് ഒക്കെ ശമ്പളത്തില്‍ നിന്നും പ്രതിമാസം പിടിക്കുന്ന ഒരു ലോണ്‍ കിട്ടിയിട്ടുണ്ട് എന്ന് മനസ്സിലായി .

അങ്ങിനെ ഡോഗ്രാജിയുടെ ക്യാബിനെട്ടില്‍ കടന്നു കൂടി, ഒരു പരുങ്ങലോടെ നിന്നു
'എന്താ , മി. പണിക്കര്‍ '
'സര്‍ , എന്റെ വിവാഹം നിശ്ചയിച്ചു '
'ഓഹോ , അപ്പൊ നിങ്ങള്‍ മലയാളികള്‍ വലിയ ഒരു സ്ത്രീധനം ഉറപ്പാക്കി , അല്ലെ '
'ഇല്ല സര്‍ , ഞങ്ങള്‍ അത്തരക്കാരല്ല സര്‍ '
'എത്തരക്കാരല്ല എന്ന് ? , എനിക്കറിയാം കേരളത്തില്‍ വലിയ സ്ത്രീധനം ആണല്ലോ, ആട്ടെ എത്ര ലക്ഷം കിട്ടും ? '
' സര്‍ , അതൊന്നുമില്ല ,എനിക്ക് ഒരു ലോണ്‍ വേണം , 25000 രൂപ , മാസം ആയിരം രൂപ വീതം കട്ട് ചെയ്താല്‍ മതി , സര്‍ നോ എന്ന് പറയരുത് , എന്റെ കൈയ്യില്‍ വലിയ ബാങ്ക് ബാലന്‍സ് ഉണ്ടെന്നാന്നു എന്റെ വീട്ടുകാരും പെണ്‍കുട്ടിയുടെ വീട്ടുകാരും ഒക്കെ വിചാരിച്ചിരിക്കുന്നത് , മുംബയില്‍ നല്ല ജോലി , നല്ല കമ്പനി , പക്ഷെ മുംബൈ ചിലവും അത്രയുണ്ട് എന്ന് അവര്‍ക്ക് അറിയില്ലല്ലോ '
'മി. പണിക്കര്‍, കൈയ്യില്‍ കാല്‍കാശില്ല, പക്ഷെ ആവേശത്തിനും ആദര്‍ശത്തിനും പൊങ്ങച്ചത്തിനും ഒരു കുറവും ഇല്ലല്ലോ , ആട്ടെ , ഞാന്‍ നോക്കട്ടെ , തീര്‍ച്ച പറയാന്‍ പറ്റില്ല '
'സര്‍ , സര്‍ ആണ് എന്റെ പ്രതീക്ഷ , എങ്ങിനെയും എനിക്ക് ഈ തുക കൂടിയേ തീരൂ

നാട്ടില്‍ പോവാന്‍ ദിവസങ്ങള്‍ അടുത്തിട്ടും ഡോഗ്രാജി ലോണ്‍ കാര്യം മിണ്ടുന്നില്ല . ഇനി അവസാന നിമിഷം പറ്റില്ലാന്നു വല്ലതും പറയുമോ ഭഗവാനെ , എങ്കില്‍ എനിക്ക് നാട്ടില്‍ പോവാന്‍ പറ്റില്ല, പിന്നെ അവരെല്ലാം കൂടി മുംബയ്ക്ക് തിരക്കി വരും. ഇതിനിടെ ഡോഗ്രാജി ജപ്പാനില്‍ പോവുകയും ചെയ്തു.

പോകുന്നതിനു രണ്ടു ദിവസം മുന്‍പ് ഡോഗ്രാജി ജപ്പാനില്‍ നിന്നും എത്തി . വന്ന പാടെ ഓഫീസ് മുഴുവന്‍ ഇളക്കി മറിക്കുന്ന ദേഷ്യം , എന്തെക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടു , ഞാന്‍ ക്യാബിനു ചുറ്റും പരുങ്ങി നടക്കുകയാണ് . ആരെയും കടത്തി വിടരുത് എന്ന് സെക്രട്ടറി ഉമാജിയോടു ചട്ടം കെട്ടിയിരിക്കുകയാണ് . അങ്ങനെ അന്നത്തെ പ്രതീക്ഷയും തീര്‍ന്നു. വെറും കൈയ്യോടെ വൈകിട്ട് ഓഫീസി വിട്ടു.

ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ , അച്ഛന്‍ വിളിക്കുമ്പോള്‍ ' ഒക്കെ , എല്ലാം ഇവിടെ ശരിയായിട്ടുണ്ട് ' എന്ന് പറഞ്ഞു താഴെ വെക്കും. മനസ്സില്‍ ഡോഗ്രാജി തരുന്ന 25000 ലോണ്‍ മാത്രം ഏക പ്രതീക്ഷ. അന്ന് ഓഫീസ് വിടാന്‍ അര മണിക്കൂര്‍ കൂടിയേ ഉള്ളൂ , പെട്ടന്ന് ഉമാജി വന്നു ഡോഗ്രാജി വിളിക്കുന്നു എന്ന് കേട്ടതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു . എന്തിനു പറയുന്നു , ഡോഗ്രാജി നൂറിന്റെ കെട്ടുകള്‍ ആയി ആ 25000 രൂപ എന്നെ ഏല്‍പ്പിച്ചു കൈ തരുമ്പോള്‍ ആണ് ശ്വാസം ഒന്ന് നേരെ വീണത് . വിജയ ഭാവത്തില്‍ നാട്ടിലേക്ക് വെച്ച് പിടിച്ചു .

അവധി ഒക്കെ കഴിഞ്ഞു തിരികെ വന്നു ജോലിയില്‍ പ്രവേശിച്ചു ആ മാസത്തെ ശമ്പളം കിട്ടിയപ്പോള്‍ ഇനി ലോണ്‍ അടുത്ത മാസം മുതല്‍ കട്ട് ചെയ്യും എന്ന് വിചാരിച്ചു . ഏതായാലും ഈ മാസം കട്ട് ഇല്ലാത്തതിനാല്‍ അത്രയും ആശ്വാസം ആയി. ഫ്‌ലാറ്റിലെ പുതിയ താമസവും വീട്ടു സാധനങ്ങള്‍ വാങ്ങലും ഒക്കെ ഒരു നൂറു തരം ആവശ്യങ്ങള്‍.

അടുത്ത മാസം വീണ്ടും കട്ട് ഒന്നും ഇല്ലാതെ ശമ്പളം മുഴുവന്‍ കിട്ടി. അക്കൌണ്ടന്റ് നോട് ചോദിച്ചിട്ട് അയാള്‍ക്ക് യാതൊരു വിവരവും ഇല്ല . ഡോഗ്രാജി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല പോലും . ഈശ്വരാ ഇനി ഒറ്റയടിക്ക് പകുതി ശമ്പളം വീതം കട്ട് ചെയ്യാനാണോ ? ഇത് പുതിയ ഒരു ടെന്‍ഷന്‍ ആണല്ലോ ദൈവമേ .

ഒരു ദിവസം എല്ലാ ധൈര്യവും സമ്പാദിച്ചു ഞാന്‍ ഡോഗ്രാജിയുടെ ക്യാബിനില്‍ കടന്നു .
' എന്താ മി. പണിക്കര്‍ , ഹണിമൂണ്‍ ഒക്കെ കഴിഞ്ഞോ ?'
' സര്‍ , എന്റെ ലോണ്‍ ... അത് ഇതുവരെ കട്ട് ചെയ്തു തുടങ്ങിയില്ല '
' അത് താന്‍ ഒരുമിച്ചു തന്നാല്‍ മതി , ഒരു വന്‍ തുക പെന്‍വീട്ടുകാരെ കൊള്ള ചെയ്തു കൈക്കലാക്കി കാണുമല്ലോ '
' ഉയ്യോ , സര്‍ ഞാന്‍ ഒരു നയാ പൈസ വാങ്ങിയിട്ടില്ല '
' തീര്‍ച്ചയാണോ?, തന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ടല്ലോ ?'
' അതെ സര്‍ , ഞാന്‍ സര്‍ തന്ന ലോണ്‍ കൊണ്ടാണ് ചിലവുകള്‍ നടത്തിയത് '
' ശരി , മി .പണിക്കര്‍ , എങ്കില്‍ ഞാന്‍ നിങ്ങളുടെ ലോണ്‍ വരവ് വെച്ചിരിക്കുന്നു , അത് നിങ്ങളുടെ വിവാഹ സമ്മാനം ആയി കണക്കാകിയാല്‍ മതി , എന്റെ വകയല്ല , നിങ്ങളുടെ കമ്പനി വക '

എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ ആ വലിയ മനുഷ്യന്റെ ലീഡര്‍ഷിപ് എന്താണെന്നു അറിഞ്ഞു. അന്നത്തെ എന്റെ ഒരു മാസത്തെ ശമ്പളം 4000 രൂപ മാത്രം ആയിരുന്നു കൂടി ഓര്‍ക്കുമ്പോള്‍ ആണ് ആ സമ്മാനം എത്ര വലുതാണ് എന്ന് മനസ്സിലാവുന്നത് .

ഇന്ന് ഡോഗ്രാജി റിട്ടയര്‍ ചെയ്തു ഞങ്ങളുടെ ഇപ്പോഴത്തെ കമ്പനിയുടെ ഒരു പാര്‍ട്ട് ടൈം കണ്‌സല്ടന്റ്‌റ് ആയി ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ പ്രവര്‍ത്തിക്കുന്നു.
ഒരു യഥാര്‍ത്ഥ ലീഡര്‍ ആരാണെന്ന് ഇന്നും ഞങ്ങളെ പഠിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക