വാഷിങ്ടൻ ഡി സി : ഭരണത്തിലേറി രണ്ടാം ദിവസം ജൊ ബൈഡനെതിരെ ഇംപീച്ച്മെന്റിനു തയാറായി റിപ്പബ്ലിക്കൻ പാർട്ടി. ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഔദ്യോഗീകമായി റിപ്പബ്ലിക്കൻ പാർട്ടി ഫയൽ ചെയ്തു. അറ്റ്ലാന്റയിൽ നിന്നുള്ള മർജോരി ടെയ്‍ലറാണ് ഇംപീച്ച്മെന്റ് ആർട്ടിക്കിൾ അവതരിപ്പിച്ചത്.
പ്രസിഡന്റിന്റെ ചുമതലയിൽ ഇരിക്കുന്നതിന് ബൈഡൻ അയോഗ്യനാണെന്നും, വൈസ് പ്രസിഡന്റായിരിക്കുമ്പോൾ അദ്ദേഹം നടത്തിയ അഴിമതികൾ വളരെ ഗുരുതരമാണെന്നും, വിദേശ ഏജൻസികളിൽ നിന്നും വൻ തോതിൽ പണം സ്വീകരിച്ചു തന്റെ സമ്പത്ത് വർധിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ആരോപണമുയർന്നു.
തന്റെ താല്പര്യങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഉക്രെയ്ൻ ഗവൺമെന്റിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇംപീച്ച്മെന്റ് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.പ്രസിഡന്റ് ബൈഡൻ വൈറ്റ് ഹൗസിൽ താമസിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു പറഞ്ഞാണ് ആർട്ടിക്കിൾ അവസാനിപ്പിക്കുന്നത്