ബൈഡൻ-ഹാരിസ് ടീം ചാര്ജെടുക്കുന്ന ബുധനാഴ്ച വൈറ്റ് ഹൌസിനു സമീപം കോലം പ്രദർശിപ്പിക്കാനുള്ള പദ്ധതി മാറ്റി വച്ചു. ആദ്യം പോലീസ് അനുമതി നല്കിയതാണെങ്കിലും ഇപ്പോൾ സുരക്ഷിതത്വ കരണങ്ങളാൽ അത് മാറ്റി വയ്ക്കുകയായിരുന്നു.
മെരിലാന്റിലെ ആർട്ടിസ്റ് ശാന്തി ചന്ദ്രശേഖറാണ് ഈ പ്രോജക്ട് വിഭാവനം ചെയ്തത്. തമിഴ് നാട്ടിലെ വീടുകളുടെ മുന്നിലാണ് അരിപ്പൊടി കൊണ്ടുള്ള കോലം വരക്കാറുള്ളത് . തമിഴ് ബ്രാഹ്മണരാണ് കമലാ ഹാരിസിന്റെ അമ്മ പരേതയായ ഡോ. ശ്യാമള ഗോപാലിന്റെ കുടുംബം.
കോലം ഐശ്വര്യത്തിന്റെയും സദ് കാര്യങ്ങളുടെയും പോസിറ്റിവ് എനര്ജിയുടെയും ചിഹ്നമാണ്. വിവിധതരം കോലങ്ങൾ വരച്ച് കൊണ്ട് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര് ഈ പ്രോജക്ടിൽ പങ്കാളികാളായി. അവയെല്ലാം ബുധനാഴ്ച പ്രദര്ശിപ്പിക്കുകയായിരുന്നു ലക്‌ഷ്യം.
വാഷിംഗ്ടൺ, ഡി.സി. പബ്ലിക്ക് സ്‌കൂൾ സ് ആർട്ട്സ് ഡയറക്ടർ മേരി ലാംബർട്ട്, വിഷ്വൽ ആർട്ട്സ് മാനേജർ ലിൻസി വാൻസ് എന്നിവരും ഈ പ്രോജക്ടിന് പിന്നിൽ അണി നിരന്നു.
ഇതിനായി https://www.2021kolam.com/ എന്ന വെബ് സൈറ്റും രൂപീകരിച്ചു. ധർമ്മ ഇൻ റ്റു ആക്ഷൻ ഫൗണ്ടേഷനും ഇതിനെ തുണക്കുന്നു.
ഇതേ സമയം സ്ഥാനാരോഹണ ചടങ്ങിന്റെ വൈകിട്ടത്തെ ബാൾ (നൃത്തം) നടക്കുമ്പോഴോ കമല ഹാരിസ് സാരി ഉടുക്കുമോ എന്നതും ഇന്ത്യൻ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു. പക്ഷേ അത് സംബന്ധിച്ച് സൂചനകളൊന്നുമില്ല.
ഇതേ സമയം തിങ്കളാഴ്ച അവർ കാലിഫോർണിയയിൽ നിന്നുള്ള സെനറ്റംഗത്വം ഔപചാരികമായി രാജി വയ്ക്കും.
സീമാ വർമ്മ രാജി വച്ചു
ട്രംപ് അഡ്മിനിസ്ട്രേഷനിലെ ഇന്ത്യാക്കാരിൽ പ്രധാനികളിൽ ഒരാളായ സീമാ വർമ്മ രാജി വച്ചു, സെന്റേഴ്സ് ഫോർ മെഡിക്കെയർ ആൻഡ് മെഡിക്കെയ്‌ഡ് സർവീസ് അഡ്മിനിസ്ട്രേറ്ററാണ് .
കാപിറ്റോൾ ഹിൽ അതിക്രമത്തിന് ശേഷം ഭരണത്തിലെ പാലരും രാജി വച്ചപ്പോൾ അത് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന വിശേഷിപ്പിച്ച വർമ്മ (50) ഇപ്പോൾ പിന്മാറിയത് എന്ത് കൊണ്ടെന്നു വ്യക്തമാണ്.
ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച അഡ്‌മിനീസ്ട്രേറ്റർ താനാണെന്നും, ഒട്ടേറെ മികവുറ്റ മാറ്റങ്ങൾ ഏജൻസിയിൽ ഉണ്ടാക്കാൻ തനിക്കു കഴിഞ്ഞുവെന്നും പ്രസിഡന്റ് ട്രംപിന് നൽകിയ രാജിക്കത്തിൽ പറയുന്നു. തനിക്ക് ഈ അവസരം നൽകിയതിൽ പ്രസിഡന്റിനോട് നന്ദിയും അറിയിച്ചു.
ട്വിറ്റർ വിലക്ക്
ജോർജിയയിൽ നിന്നുള്ള സെനറ്റ് റൺ ഓഫ് ഇലക്ഷൻ ഫലം ചോദ്യം ചെയ്തുള്ള ട്വിറ്റര് പോസ്റ്റിട്ട ജോർജിയയിൽ നിന്നുള്ള പുതിയ കോൺഗ്രസംഗം മാർജോരി ടെയ്‌ലർ ഗ്രീനിനെ 12 മണിക്കൂർ നേരത്തേക്ക് ട്വിറ്റർ വിലക്കി. ഇലക്ഷനിൽ കൃത്രിമം നടന്നു എന്നതിന് തെളിവില്ലെന്ന് ചുണ്ടിക്കാട്ടിയാണിത്.
ഇതേ സമയം ഒഹായോയിലെയും മിഷിഗനിലെയും സ്റേറ് ഹൌസുകൾക്കു സമീപം ആയുധധാരികളായ ഏതാനും പ്രക്ഷോഭകർ ഒത്തു ചേർന്നത് ആശങ്കയായി. ബൈഡൻ സ്ഥാനമേൽക്കുമ്പോൾ പ്രതിഷേധം അക്രമാസക്തമാവാനിടയുണ്ടെന്ന് എഫ്.ബി.ഐ . മുന്നറിയിപ്പ് നൽകിയുട്ടുണ്ട്. അത് മുന്നിൽ കണ്ട് എല്ലായിടത്തും സുരക്ഷ ശക്തമാക്കി. പല ഓഫിസുകളും അന്ന് പ്രവർത്തിക്കില്ല.