ചെറുപ്പം മുതല്‍ എനിക്ക് പാലക്കാട്ടെ ചുണ്ണാമ്പുതറയും, കല്‍പാത്തിയുമൊക്കെയായി ബന്ധമുണ്ട്. ഷൊര്‍ണ്ണൂരില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍, അക്കാലത്ത് മൂത്ത ജ്യേഷ്ഠന്‍ ചുണ്ണാമ്പുതറയിലെ ഒരു സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. വിദ്യാര്‍ത്ഥി കണ്‍സക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ അന്ന് ഷൊര്‍ണ്ണൂര്‍, കുളപ്പുള്ളിയില്‍ നിന്നും പാലക്കാട്ടേക്ക് ''മയില്‍വാഹനം'' ബസ്സില്‍ അറുപത്തിഅഞ്ചു പൈസ കൊടുത്താല്‍ മതിയായിരുന്നു. 1970 കളിലൊക്കെ അന്ന് വള്ളുവനാട് പ്രദേശങ്ങളിലെ മിക്കവാറും റോഡുകളിലും മയില്‍ വാഹനം ബസ്സുകളുടെ തേരോട്ടമായിരുന്നു. അങ്ങിനെ അക്കാലത്ത് ഇടയ്‌ക്കൊക്കെയുള്ള പാലക്കാട്ട് ചുണ്ണാമ്പുതറ കല്‍പാത്തി യാത്രകള്‍ വളരെ സന്തോഷകരമായ അനുഭവങ്ങളായിരുന്നു. പാലക്കാട്ട് കല്‍പാത്തി പ്രദേശങ്ങളിലൊക്കെ ഒരു തമിഴ്‌നാട് ദേശത്തിന്റെ ചുവയുണ്ട്.
പ്രഭാതത്തില്‍ ചന്ദനത്തിരി കല്‍പ്പൂരാദികളുടെ ഗന്ധം കടകളിലും ഹോട്ടലുകളിലും പരിസരങ്ങളിലും എങ്ങും നിറഞ്ഞുനില്‍ക്കും.
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കല്‍പാത്തി. ടuണില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ബ്രാഹ്മണര്‍ ഒരുമിച്ചുതാമസിക്കുന്ന അഗ്രഹാരം ഉള്‍പ്പെടുന്ന പ്രദേശമാണിത്. ഭാരതപ്പുഴയുടെ പോക്ഷകനദിയായ കല്‍പാത്തിപ്പുഴ, കല്‍പാത്തി ക്ഷേത്രത്തിന്റെ ഓരം ചേര്‍ന്നൊഴുകുന്നു. കല്‍പാത്തിയുടെ ഇരുകരകളിലും കല്ലുകളാണ്. (പാറ) പാറകൊണ്ടുണ്ടാക്കിയ ഒരു ഓവി (പാത്തി) ലൂടെ വെള്ളം ഒഴുകുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് ''കല്‍പാത്തി'' എന്ന് പേരു വന്നതെന്നു പറയപ്പെടുന്നു. കല്‍പാത്തിയെ ദക്ഷിണകാശി (അഥവാ തെക്കിന്റെ വാരണാസി) എന്നും വിശേഷിപ്പിക്കപ്പെടുന്നു. ബ്രാഹ്മണര്‍ താമസിക്കുന്ന ചേര്‍ന്ന് ചേര്‍ന്നുള്ള വീടുകളുടെ സമൂഹത്തെയാണ് അഗ്രഹാരം എന്ന് വിളിക്കുന്നത്. അഗ്രഹാരം എന്ന പദത്തിന്റെ അര്‍ത്ഥം ''വീടുകളുടെ പൂമാല'' എന്നാണ്. അഗ്രഹാരങ്ങള്‍ സാധാരണയായി റോഡിന്റെ ഒരു വശത്തോട് ചേര്‍ന്ന് നിര നിരയായി കാണപ്പെടുന്നു. ഈ നിരയുടെ
ഒന്നാം നിലയില്‍ ഒരു അമ്പലമുണ്ടാകും. ഈ അമ്പലത്തിന് ചുറ്റും ഒരു പൂമാല പോലെ വീടുകള്‍ നിരന്നു നില്‍ക്കുന്നത് കൊണ്ടാണ് അഗ്രഹാരം എന്ന് പേരുവന്നത്.
കല്‍പാത്തി ക്ഷേത്രം 1425 എ.ഡി.യില്‍ നിര്‍മ്മിച്ചു എന്നാണ് കരുതപ്പെടുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശിവിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചുമടങ്ങിയ തമിഴ്‌നാട് മായാപുരം സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണ സ്ത്രീ കൊണ്ടുവന്ന ശിവന്റെ ജ്യോതിര്‍ ലിംഗമാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം ''കാശിയില്‍ പാതി കല്‍പാത്തി'' എന്നൊരു പഴഞ്ചൊല്ല് തന്നെയുണ്ട്.
ഗംഗാധരന്‍, കാലഭൈരവന്‍, ചണ്ഡികേശ്വരന്‍ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, വള്ളിദേവസേന സമേതനായ സുബ്രഹ്മണ്യന്‍, ഗണപതി, സൂര്യന്‍ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്. കല്‍പാത്തിയിലെ ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ നടത്തുന്ന രഥോത്സവത്തെ ''കല്‍പാത്തി രഥോത്സവം'' എന്നാണ് അറിയപ്പെടുന്നത്. തമിഴ്മാസമായ അല്‍പ്പശി (നവംബര്‍) യിലാണ് ഈ ഉത്സവം ആഘോഷിക്കപ്പെടുന്നത്. (കോവിഡ് എന്ന മഹാമാരിയുടെ
പശ്ചാതലത്തില്‍ മറ്റൊല്ലാ ആഘോഷങ്ങളും പോലെ ഇപ്രാവശ്യം കല്‍പാത്തി രഥോത്സവ ആഘോഷങ്ങളും മുടങ്ങി) അടുത്തുള്ളപ്രദേശങ്ങളിലെ സന്ദര്‍ശകരേയും ഭക്തരേയും കൊണ്ട് കല്‍പാത്തി നിറഞ്ഞു കവിയും. വേദ പരായണങ്ങളാലും, സംസ്‌കാരിക പരിപാടികളാലും ഒരു ഭക്തിനിര്‍ഭരമായ അന്തരീക്ഷമാണ് അപ്പോള്‍ കല്‍പാത്തിയില്‍ കാണാന്‍ കഴിയുക.
ഉത്സവത്തിന്റെ അവസാനത്തെ മുന്നു ദിവസങ്ങളില്‍ ക്ഷേത്രത്തിലെ അലങ്കരിച്ച വലിയ തേരുകളാണ് ഇവിടെ പ്രധാന്യമര്‍ഹിക്കുന്നത്. തെരുവിലൂടെ തേരു വലിക്കുക അവിടെ കൂടിയിട്ടുള്ള ഭക്തരാണ്. ഈ ക്ഷേത്രം ശിവനും പാര്‍വ്വതിക്കും വേണ്ടിയുള്ളതാണെങ്കിലും ഇവിടെ ആരാധിക്കുന്ന രൂപങ്ങള്‍ വിശ്വനാഥസ്വാമിയും, വിശാലാക്ഷിയുമാണ്. കല്‍പാത്തി നദികരയിലുള്ള കല്‍പാത്തി ഗ്രാമത്തെ പൈതൃക സമ്പത്തായാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. പുത്തന്‍കല്‍പാത്തി, പഴയകല്‍പാത്തി, ചാത്തപുരം, ഗോവിന്ദരാജപുരം എന്നിങ്ങനെ നാല് അഗ്രഹാരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതാണ് കല്‍പാത്തി ഗ്രാമം.
രഥോത്സവത്തിന്റെ മൂന്നാം ദിവസമാണ് അഞ്ചു രഥങ്ങള്‍ പങ്കു ചേരുന്ന ദേവരഥ സംഗമം. അലങ്കരിച്ച രഥങ്ങളെ തൊട്ടു തൊഴാനും രഥം വലിയ്ക്കാനും ആയിരങ്ങളാണ് കല്‍പാത്തിയില്‍ ഒത്തുചേരുന്നത്. കല്‍പാത്തി
അഗ്രഹാരങ്ങളിലെ കുടുംബങ്ങളിലുള്ളവര്‍ പല ഉന്നത തൊഴില്‍ മേഖലകളില്‍ ദേശത്തും വിദേശങ്ങളിലുമൊക്കെയായി പരന്നുകിടക്കുകയാണ്. പല കുടുംബങ്ങളിലെയും പുത്തന്‍ തലമുറകള്‍ മിക്കവാറും ദൂര ദേശങ്ങളില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരാണെങ്കിലും ഇവര്‍ എല്ലാം തന്നെ രഥോത്സവത്തിന് എത്തിച്ചേരുന്നു. സ്വന്ത ബന്ധങ്ങളെ കൊണ്ട് എല്ലാ അഗ്രഹാരങ്ങളും നിറഞ്ഞു ഭക്തിനിര്‍ഭരമായ നിര്‍വൃതിയിലാണ്ടുനില്‍ക്കും. രണ്ടുവര്‍ഷം മുമ്പ് ഈ ലേഖകനും സുഹൃത്തായ ഗോപാല അയ്യരുടെ ആദിദേയത്വത്തില്‍ മൂന്ന് ദിവസം അഗ്രഹാരത്തില്‍ താമസിച്ച് രഥോത്സവത്തില്‍ പങ്ക് ചേരാനും കല്‍പാത്തി ഗ്രാമത്തിന്റെ ആത്മാവ് തൊട്ടറിയുവാനും കഴിഞ്ഞു. ഭഗവാന്റെ രഥം വലിക്കാന്‍ കഴിയുന്നത് ഒരു പുണ്യകര്‍മ്മമായി കരുതിപോരുന്നു.
കല്‍പാത്തി വിശാലാക്ഷി സമേതാ വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവപാര്‍വ്വതിമാരും, വള്ളി ദൈവാന സമേത സുബ്രഹ്മണ്യനും, ഗണപതിയും രഥങ്ങളിലേറുന്നതിലുടെ രഥം വലിക്കുന്ന ചടങ്ങ് തുടങ്ങും. രഥങ്ങളിലേറിയ ദേവകുടുംബം പുതിയ കല്‍പാത്തി ഗ്രാമത്തിലൂടെ പകുതി ദൂരം സഞ്ചരിക്കുന്നതോടെ ഒന്നാം തേര്‍ ദിനത്തിലെ ആദ്യ പ്രദക്ഷണം പൂര്‍ത്തിയാകുന്നു. രഥം ഉരുളുന്ന പാതകളില്‍ ചിലയിടങ്ങളില്‍ രഥചക്രങ്ങള്‍ക്ക് മുന്നോട്ടുള്ള പ്രയാണം
പ്രയാസമാകുമ്പോള്‍ കൂടെയുള്ള ആനകള്‍ സഹായത്തിനെത്തുന്നു. കട്ടിയായി മടക്കിയ ചാക്കുകള്‍ തുമ്പികൈപ്പുറത്ത് നെറ്റിപട്ടം പോലെ കെട്ടി തേരിന്റെ ചക്രത്തെ തള്ളി മുന്നോട്ട് നീക്കുന്നത് ഒരു അപൂര്‍വ്വ കാഴ്ച്ചയാണ്.
വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയകല്‍പാത്തി, മന്തക്കര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലാണ് രഥോത്സവത്തിന്റെ ചടങ്ങുകള്‍. മൂന്നാം ദിവസം അഞ്ചു രഥങ്ങള്‍ തേര്‍മുടിയില്‍ സംഗമിക്കുന്ന ദേവരഥ സംഗമത്തോടെ ഉത്സവത്തിന്റെ സമാപനം കുറിയ്ക്കുന്നു.
Shankar Ottapalam
knsottapalam@gmail.com