Image

സമുദ്രജലം ഉയരുന്നു; ബീച്ചുകളും തീരപ്രദേശങ്ങളും അപ്രത്യക്ഷമാകുന്നു (കോര ചെറിയാന്‍)

Published on 04 January, 2021
സമുദ്രജലം ഉയരുന്നു; ബീച്ചുകളും തീരപ്രദേശങ്ങളും അപ്രത്യക്ഷമാകുന്നു (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ, യു.എസ്.എ. : പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ബീച്ചിലെ ഓഹു, മാവി, കവായ് ദ്വീപുകളിലെ മണല്‍നിറഞ്ഞ തീരപ്രദേശങ്ങളില്‍ 25 ശതമാനവും കടല്‍ വെള്ളത്തിനടിയിലായി. ഹിമപര്‍വ്വത ശിരസ് അന്തരീക്ഷ താപംമൂലം ഉരുകിയും ഉഷ്ണവായു തരംഗപ്രവാഹത്താല്‍ കടല്‍ ജലം വികസിച്ചതിനാലും ജലനിരപ്പ് 1880-നുശേഷം 8-9 ഇഞ്ച് (21-24 സെന്റിമീറ്റേഴ്‌സ്) ഉയര്‍ന്നതായി രേഖപ്പെടുത്തുന്നു. സാറ്റലൈറ്റ് രേഖാനുസരണം 1993 മുതല്‍ 2019 വരെ കടല്‍ ജലനിരപ്പ് 3.4 ഇഞ്ച് ( 87.61 മില്ലിമീറ്റേഴ്‌സ്) ഉയര്‍ന്നതായും 2018-2019 കാലഘട്ടം സീ ലെവല്‍ 0.24 ഇഞ്ച് (6.1 മില്ലി മീറ്റേഴ്‌സ്) ഉയര്‍ന്നു തീരപ്രദേശ കരഭൂമിയെ കയ്യടക്കി. ആഗോളതലത്തില്‍ പ്രതിവര്‍ഷം 0.14 ഇഞ്ച് (3.6 മില്ലിമീറ്റേഴ്‌സ്) കടല്‍ ജലനിലപ്പ് ഉയര്‍ന്നു. 21-ാം നൂറ്റാണ്ടിന്റെ അവസാനം ഏകദേശം 12 ഇഞ്ച് (0.3 മീറ്റേഴ്‌സ്) വരെ എത്തുമെന്ന് പ്രകൃതി നിരീക്ഷകര്‍ പ്രവച്ചിയ്ക്കുന്നു.
    
കേരള തീരപ്രദേശങ്ങളിലെ ആലപ്പുഴ, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സമുദ്രനിരപ്പ് ഒരടി ഉയരുമ്പോള്‍ അനുഭവപ്പെടുന്ന നാശനഷ്ടങ്ങള്‍ നിഗമനത്തിലും അതീതമായിരിയ്ക്കും. ഒരു സമചതുര കിലോമീറ്ററില്‍ 859 ജനസാന്ദ്രതയുള്ള കേരളത്തിന്റെയും 454.94 ജനസാന്ദ്രതയുള്ള ഇന്ത്യയിലേയും തീരപ്രദേശങ്ങളില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നു. യുണൈറ്റഡ് നേഷന്‍ ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഒ.)ന്റെ അറ്റ്‌ലസ് ഓഫ് ഓഷ്യന്‍സ് റിപ്പോര്‍ട്ടിന്‍ പ്രകാരം ലോകത്തിലെ ന്യൂയോര്‍ക്ക് അടക്കമുള്ള ഏറ്റവും വലിയ 10 സിറ്റികളില്‍ 8 എണ്ണവും ഗര്‍വ്വിഷ്ഠ ഗാംഭീര്യതയോടെ സമുദ്രതീരത്ത് നിലകൊള്ളുന്നു. അമേരിക്കയില്‍ അതിവേഗം സമുദ്രനിരപ്പ് ഉയരുന്നത് അറ്റ്‌ലാന്റിക്ക് ഓഷ്യന്‍ തീരപ്രദേശമായ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലും ജലനിരപ്പ് താഴുന്നത് അലാസ്കയിലെ വടക്കുകിഴക്കന്‍  പസിഫിക്ക് സമുദ്രതീരത്തുമാണ്. കടല്‍ അടിയൊഴുക്കുകള്‍മൂലം ചൂട് സംഭവിച്ചിരിക്കുന്ന അഘാത കടല്‍ത്തട്ടിന്റെ പ്രകൃതിദത്തമായ വ്യതിയാനവും ശക്തിയായ കടല്‍കാറ്റുമൂലവും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകിയും ജലനിരപ്പ് ഉയരുന്നു. ആഗോളതലത്തിലുള്ള അനിയന്ത്രിതമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വിസര്‍ജ്ജനം മൂലമുള്ള താപനില വര്‍ദ്ധനവിന്റെ അനുപാതത്തില്‍ കടല്‍ ജലവര്‍ദ്ധനവും ഉണ്ടാകുന്നു. അമേരിയ്ക്കന്‍ ക്ലൈമറ്റ് ചെയ്ഞ്ച് സൈന്റിഫിക്ക് പ്രോഗ്രാമിന്റെ അപേക്ഷാനുസരണം നാഷണല്‍ ഓഷനിക്ക് ആന്റ് അറ്റ്‌മോസ്ഫിയറിക്ക് അഡ്മിനിസ്‌ട്രേഷന്റെ വിശദ പഠനശേഷം 8 ഇഞ്ച് (0.2 മീറ്റര്‍) ഉയരത്തില്‍ ജലനിരപ്പ് 2100 വര്‍ഷാവസാനം എത്തിച്ചേരുമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
    
കടല്‍ ജലനിരപ്പ് ഉയര്‍ച്ച ഉണ്ടാകുന്ന തീരപ്രദേശ നഗരങ്ങളുടെ ആന്തര ഘടനകളായ വ്യവസായം, ഗതാഗതം, ജലസേചനം, മലിനനിവാരണം, ഘനനം തുടങ്ങി അത്യന്താപേക്ഷിതമായ ആധുനീകവും പൗരാണീയകവുമായ മാര്‍ഗ്ഗങ്ങളുടെ പതനവും തൊഴിലില്ലായ്മയും ക്രമാതീതമാകും.
    
സമുദ്ര ജലനിരപ്പ് വര്‍ദ്ധനവ് തടയുവാനും നിയന്ത്രിതമാക്കുവാനും എല്ലാ ലോകരാഷ്ട്രങ്ങളും സമചിത്തതയോടെ നിഷ്കപടമായി പ്രവര്‍ത്തിയ്ക്കണം. മുഖ്യമായും ഗ്രീന്‍ ഹൗസ് ഗ്യാസസ് ആയ കാര്‍ബണ്‍ഡൈഓക്‌സൈഡ്, മീതെയിന്‍, നൈട്രസ്  ഓക്‌സൈഡ്, ഫ്‌ളോറിനേറ്റഡ് ഗ്യാസസ് അഥവാ മനുഷ്യനിര്‍മ്മിത ഗ്യാസസ് ഒരു പരിധിവരെ ലോകജനതയ്ക്കു തടയുവാനും നിയന്ത്രിയ്ക്കുവാനും സാധിയ്ക്കും. മോട്ടോര്‍ വാഹനങ്ങളും ഫാക്ടറികളും വിസര്‍ജിയ്ക്കുന്ന മലിനഗ്യാസുകള്‍ ശുദ്ധീകരിച്ചശേഷം അന്തരീക്ഷത്തില്‍ വിടണം. വന്‍ വ്യവസായ ശാലകളില്‍നിന്നും പുറത്തേയ്ക്കു ഒഴുക്കിവിടുന്ന മലിനജലം ശുദ്ധീകരിച്ചശേഷം പുറത്തേയ്ക്കു തള്ളിവിടുക. ഫാക്ടറി മലിനജലം മൂലം പലപ്പോഴും പുഴമല്‍സ്യങ്ങളും കടല്‍മല്‍സ്യങ്ങളും ചത്തുപൊങ്ങുന്ന സംഭവങ്ങള്‍ വിരളമല്ല. ഏറ്റവും അപകടകരമായ പ്രവര്‍ത്തനം അന്തരീക്ഷ പരിരക്ഷണം നല്‍കുന്ന ഓസോണ്‍ പാളികള്‍ അഥവാ കവചങ്ങളുടെ നശീകരണമാണ്. ഓസോണ്‍ കവച വിടവുകളിലൂടെ ശക്തിയായ സൂര്യതാപവും റേഡിയേഷനും ഭൂമിതലത്തില്‍ പതിയ്ക്കുന്നതു മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തെ അപകടകരമായി ഹനിയ്ക്കുകയും ചെയ്യുന്നു.
    
അനേകലക്ഷം ലോകജനതയുടെ ജീവിതസരണിയായ കടലിനെ ശപിയ്ക്കുകയോ പഴിയ്ക്കു കയോ അല്ല. അഘാത പുറം കടലില്‍ മീന്‍ പിടിയ്ക്കുവാന്‍ പോകുന്ന മരയ്ക്കാന്റെ സുരക്ഷിതത്വത്തിനുവേണ്ടി നെറിയും മൊറയും തെറ്റിക്കാതെ കടലമ്മയുടെ കനിവിനുവേണ്ടി പ്രാര്‍ത്ഥിയ്ക്കുന്ന മരയ്ക്കാത്തികള്‍ ഉള്ള കൈരളി തീരപ്രദേശം കടലിനടിയില്‍പെടാതെ സംരക്ഷിയ്ക്കുവാന്‍ ഏവരും കടപ്പെട്ടവരാണ്.
    
സമഗ്രമായ ശാന്തിയും സമത്വവും രോഗമുക്തിയോടുള്ള ജീവചൈതന്യം വരുംകാല തലമുറകളും നേടുവാനുള്ള പരിരക്ഷണം നല്‍കുന്നതു സാധാരണ മാനുഷിക ധര്‍മ്മം ആണ്. ശുദ്ധാന്തരീക്ഷം മാത്രമേ ഭൂഗോളതാപനിയന്ത്രണം നിവര്‍ത്തിയ്ക്കുകയുള്ളു. ഭൂമിയുടെ ഉപരിതലത്തില്‍ 71 ശതമാനവും സമുദ്രജലത്തില്‍ മൂടപ്പെട്ടതാണ്. വെറും 29 ശതമാനം മാത്രം കരഭൂമി. കടലാക്രമണത്തില്‍നിന്നും മുക്തി നേടുവാന്‍ ഓരോ വ്യക്തിയും വ്യാപൃത കാട്ടണം.
           

സമുദ്രജലം ഉയരുന്നു; ബീച്ചുകളും തീരപ്രദേശങ്ങളും അപ്രത്യക്ഷമാകുന്നു (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക