ഇംഗ്ലീഷ് കവി വില്യം വേഡ്സ്വര്ത് ആണ് ഫ്രഞ്ച് വിപ്ലവത്തെ പറ്റി ഇങ്ങിനെ പാടിയത്: 'ആ സൂര്യോദയത്തില്‍ ജീവിച്ചിരിക്കുകയെന്നത് പരമഭാഗ്യം, യൗവനമെങ്കില്‍ സ്വര്‍ഗ്ഗീയം,' (ദി പ്രിലൂഡ്). കവി ജീവിച്ചിരുന്ന ലേക്ക് ഡിസ്ട്രിക്ടിലെ വിണ്ടര്മിയറിന്റെ പേരില്‍ കേരളത്തില്‍ മുന്നാറില്‍ ഒരു ഏലത്തോട്ടവും അതിനുള്ളില്‍ ഒരു റിട്രീറ്റും ഉണ്ടെന്നത് മറ്റൊരു കാര്യം.
പഞ്ചായത്തു മുനിസിപ്പല്‍, കോര്പറേഷന് തെരഞ്ഞെടുപ്പിലൂടെ അധികാര രാഷ്ട്രീയത്തിന്റെ പടയണികള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരെ ഭരണവേദിയിലേക്കു പിടിച്ചു കയറ്റിയ അഭിമാനം ഇടതുപക്ഷത്തിനുള്ളതാണ്. വലതുപക്ഷത്താകട്ടെ സട കൊഴിഞ്ഞ സിംഹങ്ങള്‍ എല്ലിന് കഷണങ്ങള്‍ക്കു വേണ്ടി കടിപിടി കൂടുന്നു.
വയനാട്ടിലെ കുഗ്രാമങ്ങള്‍ മുതല്‍ തലസ്ഥാനത്തെ കോര്പറേഷന് വരെ യുവതലമുറയുടെ കടന്നു കയറ്റം മലയാളിയെ രോമാഞ്ചം കൊള്ളിക്കുന്നു. 'ഇതാണ് പുതിയ ഇന്ത്യ.'എന്ന് നവമാധ്യമങ്ങള്‍ തുടരെ ഉദ്ഘോഷിക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുറത്താണ്--21 തികഞ്ഞതിന്റെ പിറ്റേന്നു നാമനിദേശപത്രിക നല്കിയ രേഷ്മ റോയ് മാത്യു 70 വോട്ടിനു ജയിച്ചു. ബിരുദധാരിയും എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാവുമാണ്. തമിഴ്നാട് അതിര്‍ത്തിവരെ നീളുന്ന പഞ്ചായത്തിലാണ് കോന്നി ഗവ. മെഡിക്കല്‍ കോളേജ്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്പറേഷന് മേയര്‍ തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രന് (21) ആണ്. ഓള് സൈന്റ്സ് കോളേജ് ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിനി. മുടവന്മുഗള് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാതിഥി ശ്രീകലയെ 2872 വോട്ടിനു തോല്‍പ്പിച്ചു. സത്യപ്രതിജ്ഞാദിവസം വീതികുറഞ്ഞ ഇടവഴിയില്‍ നിന്ന് അച്ഛന് സ്കൂട്ടറില്‍ കൊണ്ടുപോയി, മേയറുടെ കാറില്‍ മടങ്ങി. വാര്‍ഡിലെ വോട്ടറായ നടന് മോഹന്‍ ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചയത്ത് പ്രസിഡണ്ട് പി. ശാരുതി (22) ഇടതുപക്ഷത്തിന്റെ പ്രായം കുറഞ്ഞ ഭരണാധികാരികളില്‍ ഒരാളാണ്. എല്‍എല്‍ബി വിദ്യാര്‍ത്ഥ്നി. ബൈക്കില്‍ ഓടി നടന്നു വോട്ടു ചോദിച്ച ആളെന്ന നിലയില്‍ സംസ്ഥാനമാകെ ശ്രദ്ധ നേടി.
കോഴിക്കോടുനിന്നു വയനാട്ടിലേക്ക് 74 കി മീ.ദൂരം. താമരശ്ശേരി ചുരം കയറി വൈത്തിരിയിലെത്തി ഇടത്തോട്ടു അഞ്ചു കിമീ പോയാല്‍ സുഗന്ധഗിരിയായി. അവിടെയുമുണ്ട് വിദ്യാര്‍ത്ഥിനിയായ ഒരു പഞ്ചായത്തു പ്രസിഡണ്ട്. ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി
രിക്കുമ്പോള്‍ 1976ലെ അടിയന്തിരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി കരുണാകരന് വനഭൂമി വകഞ്ഞുണ്ടാക്കിയതാണ് സുഗന്ധഗിരി.
ഏലവും കാപ്പിയും കുരുമുളകും നട്ട് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ --പണിയര്‍, കുറുമര്‍, കുറിച്യര്‍ അടിയര്‍, കാട്ടുനായ്ക്കര്‍, കാടര്‍--ജീവിക്കുന്ന വയനാടിനെ അവരുടെ പറുദീസ യാക്കുക എന്നതായിരുന്നു പദ്ധതി. പൂക്കോട് തടാകത്തോട് ചേര്‍ന്നുള്ള 1500 ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച് അഞ്ചേക്കര്‍ വീതം നല്കി ആദിവാസികളെ കുടിയിരുത്തി.
അര നൂറ്റാനാടിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അന്ന് വെട്ടിയൊരുക്കി ടാര്‍ ചെയ്ത വഴി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. പൂക്കോട് തടാകക്കരയിലെ ഓഫീസ് വളപ്പില്‍ തുരുമ്പിച്ച ട്രാക്ടറും റോഡു പണിക്കുള്ള യന്ത്രങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിട്ടുണ്ട്. എലമോ കാപ്പിയോ കുരുമുളകോ കാണാനില്ല. ആളുകളില്‍ നല്ലൊരു പങ്കുതൊഴിലുറപ്പുപദ്ധതിയില് കൂലിപ്പണി ചെയ്യുന്നു.
സുഗന്ധഗിരി പൊഴുതന പഞ്ചായത്തിന്റെ ഭാഗമാണ്. പദ്ധതിപ്രദേശം തങ്ങളുടേതാണെന്ന് ഹാരിസസണ് മലയാളം അന്ന് അവകാശവാദം ഉന്നയി കേട്ടിരുന്നു. പക്ഷെ പിന്നീട് ഒന്നും കേട്ടില്ല. ആദിവാസികള്‍ക്ക് നല്കിയ ഭൂമി വില്ക്കാന് പാടില്ല. അവകാശികള്‍ക്ക് കൈമാറാം. ബാങ്കില്‍ ബാങ്കില്‍ പണയപ്പെടുത്താ
നുംപറ്റില്ല.
എന്നാല്‍ ഈ ഭൂമിയിലാണ് 2020ല്‍ വനിതകള്‍ക്കും യുവജനനങ്ങള്‍ക്കും ശാക്തീകരണം ലഭിച്ച 'പുതിയൊരു ഇന്ത്യ' രൂപം കൊണ്ടിട്ടുള്ളത്. പൊഴുതന പഞ്ചയായത്തിന്റെ സുഗന്ധഗിരി എന്ന എട്ടാം വാര്‍ഡില്‍ താമസിക്കുന്ന അനസ് റോസ്ന സ്റ്റെഫി (23) എല്‍ഡിഎഫ് ടിക്കറ്റില്‍ ഒമ്പതാംപതാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ചു. പഞ്ചായത്തില്‍ അധ്യക്ഷയായി. പദവി ആദിവാസി വനിതക്ക് സംവരണം ചെയ്തതിനാല്‍ ആണ് അത് സാധ്യമായത്.
കൃഷിതൊഴിലാളികളായ സുനിലിന്റേയും സുജയുടെയും മകള്‍. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നിന്ന് ബിഎസ്സി സുവോളജി ജയിച്ചശേഷം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ മാസ്റ്റെഴ്സ് ചെയ്യുമ്പോഴാണ് നറുക്കു വീണത്. പഠനം തുടരും.
'പൊഴുതന ഒന്നാം വാര്‍ഡിലെ ശ്രീധന്യയെപ്പോലെ സിവില്‍ സര്‍വീസ് എഴുതി നേടണമെന്നുണ്ട്. കുറിച്യര്ക്കിടയിലെ ആദ്യത്തെ ഐഎഎസ് നേടിയ ശ്രീധന്യ ഇപ്പോള്‍ കോഴിക്കോട് സബ്കളക്ടര്‍ ആണ്. ധന്യയെ നന്നായി അറിയാം. ഞങ്ങള്‍ തരിയോട് നിര്‍മ്മല ഹൈസ്കൂളില്‍ ഒന്നിച്ചുപഠിച്ചവരാണ്. എന്റെ സഹോദരന് റോബിനും ധന്യയുടെ സഹോദരന് ശ്രീരാഗും രണ്ടുബാച്ചുകളിലായി ഒന്നിച്ച് പഠിച്ചു.'
ലത്തീന്‍ കത്തോലിക്ക വിശ്വാസി ആയ അസ്നയുടെ പിതാവ് സുനില്‍ ഹിന്ദു പുലയ വിഭാഗത്തില്‍ പെടുന്ന ആളും അമ്മ ലൂര്‍ദ് എന്ന സുജ കുറിച്യ വിഭാഗത്തില്‍ പെടുന്ന ആളുമാണ്.അങ്ങിനെ അമ്മയുടെ പേരില്‍ പട്ടികവര്‍ഗം (ട്രൈബ്) എന്ന സംരക്ഷണം കിട്ടി.
പതിമൂന്നു സീറ്റുള്ള പഞ്ചായത്തില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷമേ എല്ഡിഎഫിനുള്ളു. പരമ്പരാഗതമായി ലീഗ് ജയിച്ചുവരുന്ന ഒരു സീറ്റില്‍ എതിരാളി വെറും 13 വോട്ടിന്റെ ഭൂരിപക്ഷത്തിനു അട്ടിമറി വിജയം നേടിയതുകൊണ്ടാണ് എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റ് ആയതെന്നു മുന്‍ വൈസ് പ്രസിഡന്റ് എംഎം ജോസ് പറയുന്നു. തുടര്‍ച്ചയായി മൂന്നാംതവണയാണ് ജോസ് ജയിക്കുന്നത്.
ജോസ് ഒരു രഹസ്യം കൂടി പങ്കു വച്ചു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് മെമ്പര്‍ ആയ ജില്ലയില്‍ ഒരു പഞ്ചായത്തില്‍ ഒരു വോട്ടിനു യുഡിഎഫ് അധികാരണത്തിനു പുറത്താവുക എന്നത് അപമാനകാരമാണ്. അനസ് അടുത്ത സുഹൃത് ആണെങ്കിലും (കഴിഞ്ഞ തവണ അനസിന്റെ വാര്‍ഡിനെ പ്രതിനിധീകരിച്ച ആളാണ് ജോസ്) അങ്ങിനെ വിട്ടുകൊടുക്കാന്‍ ആവില്ല.
അനസ് പട്ടിക വര്‍ഗക്കാരിയെന്ന നിലയില്‍ ആണ് അധ്യക്ഷ സ്ഥാനത്ത് കടന്നത്. ശരിക്കുപറഞ്ഞാല്‍ അവരുടെ അച്ഛന് ഹിന്ദു പുലയന് എന്ന നിലയില്‍ പട്ടിക ജാതി (എസ് സി--ഷെഡ്യൂള്‍ഡ് കാസ്റ്) ) ആണ്. തന്മൂലം കുറിച്യയായ അമ്മയുടെ പേരിലുള്ള എസ്ടി--ഷെഡ്യൂള്‍ഡ് ട്രൈബ്) റിസര്‍വേഷനു അര്‍ഹയല്ല. അങ്ങിനെ 2019ല്‍ ഹൈക്കോടതി വിധിയുണ്ട്. അതിന്റെ പകര്‍പ്പ് സഹിതം ജില്ലകക്ടര്ക്കു പരാതി നല്‍കിയിട്ടുണ്ട്.
പോരാട്ടം ജയിച്ചാലും ഒരു വോട്ടിന്റെ ഭൂരിപക്ഷമുള്ള എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ തുടരും കാരണം പട്ടികവര്‍ഗക്കാരി (ട്രൈബ്) ആയ പണിയ പെണ്‍കുട്ടി തുഷാര ഏഴാംവാര്ഡില് നിന്ന് ജയിച്ചിട്ടുണ്ട്. അവര്‍ ചെയര്‍പേഴ്സണ്‍ ആകും. ഹരിദാസന്റെയും ശാന്തയുടെയും മകളാണ്. ഹരിദാസന് സുഗന്ധഗിരി പ്ലാന്റേഷനില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു.
'എസ്എസ്എല്‍സി പാസായ തുഷാര (30) എന്റെ അയല്‍ക്കാരിയും സുഹൃത്തിന്റെ മകളുമാണ്. വിവാഹിതയും അമ്മയുമാണ്,' സാക്ഷരതാ പ്രൊമോട്ടറായി സേവനം ചെയ്തിട്ടുള്ള അമ്പതേക്കറിലെ ബാലകൃഷ്ണന് പറയുന്നു. ബാലകൃഷ്ണനും പ്ലാന്റേഷനില്‍ സൂപ്പര്‍വൈസര്‍ ആയി സേവനം ചെയ്ത ആളാണ്.
റോഡ് പുതുതായി ടാര്‍ ചെയ്യാന്‍ രണ്ടുകോടി അനുവദിച്ചതായി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈയിടെയും കല്പറ്റ സിപിഎം എംഎല്‍എ സികെ ശശീന്ദ്രന് കഴിഞ്ഞ ദിവസം നാടുകാണാനെത്തിയപ്പോള് അത് ആവര്‍ത്തിച്ചു. ഡ്രൈനേജ് പൂര്‍ത്തിയാക്കി. കലുങ്കുകള്‍ നിര്‍മിച്ചു. ഇടവഴികള്‍ നന്നാക്കി വരുന്നു. ഇനി മെയിന്‍ റോഡിലേക്കാണ് ശ്രധ്ധ.
'വെള്ളപ്പൊക്കത്തില്‍ രണ്ടു പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ ഞങ്ങള്‍ താമസിക്കുന്ന അമ്പതേക്കര്‍ വരെയുള്ള നാലു കിമീ. യാത്ര പാടെ മുടങ്ങിക്കിടക്കുക
യാണ്,' രാമു--ജാനു കുറുമ ദമ്പതിമാരുടെ മകളും കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് വിദ്യാര്‍ത്ഥിനിയുമായ നിമിഷ പറയുന്നു.ഒലിച്ചു പോയ പാലങ്ങള്‍ക്ക് പകരം നാട്ടുകാര്‍ പിടിപ്പിച്ച തടിപ്പാലങ്ങള്‍ കയറിയിറങ്ങി വരണം.
പൂക്കോട്ടെ പദ്ധതി ഓഫീസിനു എതിര്‍വശത്തെ മാവേലി സ്റ്റോറില്‍ മാത്രം അനക്കമുണ്ട്. സര്‍ക്കാരും കേന്ദ്രവും നല്കുന്ന അരി മാസം ശരാശരി 30 കിലോ കിട്ടും. അഞ്ചു കിലോ ഗോതമ്പും. പുറമെ . പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റും. എന്നാല്‍ ഇതെല്ലാം ഒന്നിച്ചു വാങ്ങാന്‍ പറ്റാത്തതുകൊണ്ടു കുറേശെ വാങ്ങി തലച്ചുമടായി കൊണ്ടുപോകുന്നു.
പൊഴുതന പഞ്ചായത്തിലെ മൂന്നിലൊന്നു വോട്ടര്‍മാരും തേയില തോട്ടം തൊഴിലാളികള്‍ ആണ്. ആരു ഭരിക്കണമെന്നു അവര്‍ തീരുമാനിക്കും എന്നാല്‍ തങ്ങള്‍ക്കു കിട്ടുന്ന കൂലി തൊഴിലുറപ്പു പദ്ധതിക്ക് കിട്ടുന്ന ദിവസക്കൂലിയെക്കാള് കരവാണെന്നാണ് അവരുടെ പരാതി.
വയനാട്ടിലെ ഏക ടീ മ്യുസിയം പഞ്ചായത്തിലെ അച്ചൂരാനം വാര്‍ഡില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലാണ്. നൂറു വര്‍ഷം മുമ്പ് ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ സ്ഥാപിച്ച ആദ്യത്തെ ടീ ഫാക്ടറി പരിഷ്കരിച്ചാണ് മൂന്ന് നിലയുള്ള മ്യുസിയം സജ്ജീകരിച്ചിട്ടുള്ളത്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിലേക്കു നയിച്ച നയിച്ച ചരിത്രപ്രധാനമായ ബോസ്റ്റണ്‍ ടീപാര്‍ട്ടിയുടെ ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള തേയിലയുമായി ബോസ്റ്റണില്‍ അടുത്ത ഒരു ഇംഗ്ലീഷ് കപ്പലില്‍ നിന്ന് 1773 ഡിസംബര്‍ 16 നു 342 തേയില പെട്ടികള്‍ അമേരിക്കന്‍ സ്വാതന്ത്ര്യ സമരക്കാര്‍ എടുത്ത് കടലില്‍ എറിഞ്ഞ സംഭവമാണ് ചരിത്രത്തില്‍ ബോസ്റ്റണ്‍ ടീപാര്‍ട്ടി എന്നറിയപ്പെടുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ സുവര്‍ണ അദ്ധ്യായം.
തൊട്ടടുത്ത തരിയോട് പഞ്ചായത്തില്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ബ്രിട്ടീഷ്കാര് നിര്‍മ്മിച്ച ഖനികളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം. സ്വര്‍ണത്തിന്റെ ക്രയവിക്രയങ്ങള്‍ക്കായി ഇമ്പീരിയല്‍ ബാങ്കിന്റെ ഒരു ശാഖയും അവിടെ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. കല്‍പ്പറ്റ, മാനന്തവാടി മുനിസിപാലിറ്റികള്‍. അവര്‍ക്കാണ്. കല്പറ്റയില് അധ്യക്ഷന്‍ മുജീബ് കേയംതൊടി. മാന്തവാടിയില്‍ സികെ രത്നവല്ലി, ബത്തേരിയില്‍ ടികെ രമേശ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നറുക്കെടുപ്പ് വഴി യുഡിഎഫ് നേടി. സംസ്ഥാനത്തെ ജില്ലാ പ്രസിഡന്റ്മാരില് ഏറ്റവും പ്രായം കുറഞ്ഞ ആള് ആണ് സംഷാദ് മരക്കാര്‍ (32).