Image

ചിറകുകൾ (കഥ-പാർവതി പ്രവീൺ, മെരിലാൻഡ്)

Published on 25 November, 2020
ചിറകുകൾ (കഥ-പാർവതി പ്രവീൺ, മെരിലാൻഡ്)

"പ്രിയരാഘവ! വന്ദനം ഭവാ _
നുയരുന്നു ഭുജ ശാഖാ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലോരശ്രയം വിന ."

കുമാരനാശൻ്റെ "ചിന്തവിശിഷ്ടയായ സീത "   യിലേ  വരികളിൾ അവൾ ഒരു തെറ്റും കൂടാതെ പാടി. ഇന്ന്  പാടുവാൻ പഠിപ്പിച്ചു ഉറപ്പിച്ചപോലെ അവൾ ചൊല്ലി വളരെ ഇമ്പത്തോടെ.

അതിശയിക്കാനായി ഒന്നും തന്നേ ഇല്ല, കവിതകൾ പാടുവാൻ പണ്ടേ സമർത്ഥയാണവൾ. പ്രത്യേകിച്ച് ഇന്ന് ഈ വരികൾക്ക്  അവളുടെ ജീവിതത്തിൽ വളരെ പ്രസക്തിയുണ്ട്.
ആ ഓഫീസ്  വരാന്തയിൽ നിന്നും ഒരു ദീർഘ  ശ്വാസമെടുത്തു അവൾ കാറിലേക്ക് കയറി .
ഞങ്ങൾ പതുക്കെ   റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.
ഞാൻ ചോദിച്ചു "നീ വീട്ടിലേക്കു കയറുന്നില്ലേ ?"
മറുപടി ഒന്നും കിട്ടിയില്ല.

ഒന്നും പറയാതെ അവൾ കണ്ണുകൾ അടച്ചു ,ആ വരികൾ ചൊല്ലിക്കൊണ്ടിരുന്നു .
ഞാൻ അവളെ നോക്കി .

കാറിൻ്റെ സൈഡ് സീറ്റിൽ പരീക്ഷണ കാലഘട്ടത്തെ അതിജീവിച്ച  ഒരു കുട്ടിയെ പോലെ അവൾ ചാരി ഇരുന്നു നിറഞ്ഞ പുഞ്ചിരിയോടെ . തന്നിലക്ക് ചീറിവരാനിരിക്കുന്ന  ചോദ്യങ്ങളെ തടുക്കും പോലെ അവൾ കണ്ണുകൾ അടച്ചു, ആ വരികൾ വീണ്ടും വീണ്ടും ചൊല്ലി ആസ്വാദിച്ചു .

അതെ ഞാനും മനസ്സിൽ ഓർത്തു ,
അവൾ  ചൊല്ലുന്നതു ശരിയാണ്....അവൾ ആകാശപരപ്പിലേക്കു ഒറ്റയ്ക്ക് പറക്കുവാൻ ചിറകുകൾ വിടർത്തി ഇരിക്കുന്ന ഒരു പറവയാണ്.

കാർ ഓടിച്ചു പോകുമ്പോഴും ഭൂതകാലത്തിൽ മറഞ്ഞിരിക്കുന്ന ചിത്തി മനസ്സിൽ തെളിഞ്ഞു വന്നു . പറവകളേ പോലെ പറക്കുവാൻ ചിറകുകളെ  പ്രണയിച്ചിരുന്ന സ്പന ജീവി.
അവൾക്കു ഞങൾ ഇട്ടിരുന്ന പേരാണ്‌ "സ്വപ്ന ജീവി".

ഹരിമാമൻ്റെ കൈ വിരലിൽ പിടിച്ചുകൊണ്ട് വെള്ളി പാദസ്വരങൾ കിലുക്കി നടന്നിരുന്ന ഞങ്ങളുടെ സ്വപ്നജീവി  .
ഒരു ചോദ്യത്തിന് നൂറുത്തരങ്ങൾ  പറഞ്ഞു ചിരിപ്പിക്കുകയും ,ചിരിക്കുകയും ചെയ്യുന്ന ഒരു മിടുക്കി . ഞങ്ങളുെടെ ചിരിക്കുടുക്ക .
ജീവിതത്തെ നൂലുപോയ പട്ടം പോലെ ജീവി ക്കുവാൻ  ആഗ്രഹിച്ചവൾ.

ആരുടേയോ  നിയന്ത്രണത്തിൽ നിന്ന്  പൊട്ടി പറന്നു പൊങ്ങുന്ന പട്ടം പോലെ ജീവിതത്തെ ആഘോഷിക്കണം എന്നാഗ്രഹിച്ച ഒരു പെണ്ണ് .

കുട്ടിക്കാലത്ത്, അമ്മമ്മയുമായ് കാവിൽ വിളക്ക് കത്തിക്കുമ്പോൾ എല്ലാവരും നിരത്തും അവരവരുടെ ആഗ്രഹങ്ങളുടെ പട്ടിക .
മാർക്കിൻ്റെ രൂപത്തിലും,
സൈക്കിളിൻ്റെ രൂപത്തിലും,
പട്ടുപാവാടയുടെ രൂപത്തിലും നിരന്നു കൊണ്ടിരുന്ന ആ പട്ടികയിൽ അവൾ  നിരത്തിയത്  ചിറകുകൾക്കായിരുന്നു.
കേൾക്കേണ്ട താമസം ഞങൾ പൊട്ടിച്ചിരിച്ചു .

കാര്യം തമാശയുമല്ല...എപ്പോഴോ വായിച്ചാ ഗ്രീക്ക്  കഥയിലെ ദെദാലുസിനേയും ഇക്കാര്സ്നെയും പോലെ പറന്നുയരാൻ അവൾ   ചിറകുകൾ മോഹിച്ചു.
പറവകളുടെ തൂവൽ പെറുക്കി സൂക്ഷിച്ചു .അവളുടെ കുഞ്ഞി പെട്ടിയിൽ പല വർണ്ണങ്ങളിലുള്ള തൂവലുകൾ നിറഞ്ഞു.

"എനിക്ക് ചിറകുകൾ വേണം . പക്ഷികളെപ്പോലൊ പൂമ്പാറ്റകളെപ്പോെലെ, മിന്നാമിന്നുകൾ പോലെ പറന്നു നടക്കണം. ആകാശത്ത് ന് മീതേ ഭാരമില്ലാതെ പറന്നു നടക്കണം. ആരോടും ചോദിക്കാതെ ഇഷ്ടമുള്ളടത്  എനിക്ക്  പറന്നെത്തണം .

നിഷ്ളങ്കതയോടെ അവളുടെ ആ സ്വപ്നത്തിൽ വാചാലയായി .
സ്വപ്നങ്ങൾക്കു നേരെ പറക്കുവാൻ ആഗ്രഹിച്ചവൾ .അതിനായി ചിറകുകൾ ഉണ്ടാക്കിയവൾ .

ഞങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു അവളുടെ വാചകങ്ങളും,ചിന്തകളും .
മാറ്റരുടെയോ രൂപകല്പനകളിൽ വരച്ചു കാണിക്കുന്ന ജീവിതത്തെ സ്വീകരിക്കുന്ന ഞങ്ങളോട് പണ്ടേ ഒരു ചെറിയ പുച്ഛ മായിരുന്നു .
പക്ഷേ അറിഞ്ഞോ അറിയാതെയോ അവളും ആരോ വരച്ചു തന്ന രൂപകല്പനയെ  സ്വീകരിക്കേണ്ടി വന്നു .

അപ്പോൾ  അവൾ വളർത്തിയ പറക്കമുറ്റാറായ ചിറകുകളെ വെട്ടി മുറിച്ചു.ചോരവാർന്നൊഴുകിയപ്പോൾ കരഞ്ഞിട്ടുമുണ്ട് .
അതെനിക്കറിയാം .
...പക്ഷേ ഞാൻ അന്ന് മൗനം പാലിച്ചു നിന്നു
പിന്നീടവൾ ഞങ്ങളുടെ ചിത്തിയല്ലാതെ ആയിമാറി .
ആർക്കോവേണ്ടി അവൾ തീർത്ത പുതിയ ചിത്തിയുടെ പ്രതിമ പോലെ അവൾ മാറി .
പിന്നീടവൾ  മൗനം ഒരു ഭൂഷണമാക്കി .
ജീവിതത്തിൽ സ്നേഹത്തോടെ അണിയിച്ച വെള്ളിപാദസ്വരങ്ങൾ, ചങ്ങലകൾ ആയി മാറുന്നു എന്നറിഞ്ഞപ്പോൾ  അവൾ മൗനം ഭൂഷണമാക്കി .
വാക്കുകളുടെ
 ദാരിദ്ര്യം  ഒട്ടും ഉണ്ടായിട്ടല്ല
 അവൾ മൗനം ഭൂഷണമാക്കിയത്  .
ആ വാക്കുകകൾക്കു മൂർച്ച കൂടുതലാണെന്നു ഉറപ്പുള്ളതുകൊണ്ടാകാം ,
അവൾ ആ  മൗനത്തെ അത്രക്കും സ്നേഹിച്ചത് .

ആലോചനകൾ കാടുകേറിയത് കൊണ്ടാകാം ,റെയിൽവേസ്റ്റേഷൻ എത്തിയതു ഞാൻ അറിഞ്ഞില്ല.ഒരു ദീർഘ നിശ്വാസത്തോടേ ഞാൻ കാർ നിർത്തി .
ചിരിച്ച മുഖവുമായി അവൾ  കാറിൽ നിന്നും ഇറങ്ങി .പതുക്കെ പ്ലാറ്റഫോമിൽ എത്തി .

വിദൂരതയിൽ നിന്നും അവൾക്കു പോകുവാനുള്ള  തീവണ്ടി തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
"നീ പോകണ്ട "
എന്ന് പറയുവാൻ എൻ്റെ മനസ്സ് നിർബന്ധിച്ചു .
മനസിനെ കടിഞ്ഞാണിട്ടമർത്തി ,ഞാൻ ആ കൈകളിൽ സ്പർശിച്ചു.
എന്തോ ആർദ്രമായ ഒരു സ്പർശനം ആയിരുന്നു .
അവളുടെ നെറുകയിൽ ഞാൻ ചുംബിച്ചു ,എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി .

"എല്ലാ നന്മകളും നേരുന്നു ...
നീ  പറന്നു ഉയരുക "...
ഈ രണ്ടു വാചകങ്ങളിൽ നിർത്തുവാൻ വീണ്ടും വാക്കുകൾക്ക് കടിഞ്ഞാണാമർത്തി .

തീവണ്ടിയുടെ ചൂളം വിളികൾ നീട്ടി  മുഴങ്ങി .
പതുക്കെ ആ ചക്രങ്ങൾ ചലിച്ചും തുടങ്ങി .
അപ്പോഴും അവൾ മൗനം ഭഞ്ജിച്ചില്ല .ആ പുഞ്ചിരിച്ചു മുഖത്തെ എൻ്റെ മനസിൻ്റെ ക്യാമെറയിൽ ഒപ്പിയെടുത്തു .
ഇനിയും ആ മുഖം എൻ്റെ മുൻപിൽ എത്തും  വരെ ഇ മൗനം നിറഞ്ഞ പുഞ്ചിരിച്ച മുഖം മനസിൻ്റെ ഓർമച്ചെപ്പിൽ  സൂക്ഷിക്കും ....

ഞാൻ തിരികെ വീട്ടിലേക്കു യാത്രയായി .
എനിക്കറിയാം അവളെ...
 അവൾ വെട്ടിമുറിച്ചു കളഞ്ഞ അവളുടെ ചിറകുകൾ  വീണ്ടും വളർത്തും ,അതിൽ അവൾ മാനം മുട്ടേ പറക്കും .
നൂല് പോയ പട്ടത്തിനെക്കാളും വേഗത്തിൽ .
കാറ്റിൻ്റെ വേഗതപോലെ ഇനിയും ആരാലും നിയന്ത്രിക്കാൻ പറ്റാത്ത ഒറ്റയ്ക്കുള്ള യാത്രക്കു തുടക്കം കുറിച്ചുള്ള  യാത്ര  .
തികച്ചും ഒറ്റയാൾ യുദ്ധം .

അവൾക്കായ് കല്പടവുകളും ഉയരും. അതിലോന്നിൽ ഞാനും കാത്തിരിക്കും.
ചില കണ്ടുമുട്ടലുകളും വേർപിരിയലുകളും ഇങ്ങനെ ആണ് .
ഇനിയും കണ്ടുമുട്ടില്ല എന്നറിഞ്ഞാലും ആ കാത്തിരിപ്പിനു  സുഖം ഉണ്ട് .ചെറിയ നോവിൻ്റെ സുഖം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക