ഉമ്മൻ ചാണ്ടി എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഒരു ആൾക്കൂട്ടമാണ്. വലിയ ഒരു ആൾക്കൂട്ടത്തിനിടയിൽ പാറിപ്പറന്ന മുടിയും ,വെള്ള വസ്ത്രധാരിയുമായ ഒരു മനുഷ്യൻ. ഏത് മനുഷ്യനും തന്നെ ഒരാവശ്യവുമായി സമീപിച്ചാൽ അത് പരിഹരിക്കാൻ അദ്ദേഹം വേണ്ടത് ചെയ്യും എന്ന് കേട്ടിട്ടുണ്ട്.അതിപ്പോൾ ചന്ദ്രനിലേക്ക് പോകണമെങ്കിലും അദ്ദേഹം കത്തു കൊടുക്കുമെന്ന് തമാശയ്ക്കായും പലരും പറയാറുണ്ട്. പക്ഷെ അതിൽ ഒരു പ്രതീക്ഷയുടെ ഒരു തരി ഒളിഞ്ഞിരുപ്പുണ്ട്. പ്രതീക്ഷ കൈവിടാതെ ഒപ്പം ഉണ്ട് എന്ന ഒരു കരുതൽ .അത് കേരള ജനതയ്ക്കും ,പ്രത്യേകിച്ച് തൻ്റെ മണ്ഡലത്തിലെ ജനങ്ങൾക്കും നൽകാൻ സാധിച്ചതുകൊണ്ടാണല്ലോ അൻപത് വർഷമായി ഒരു മണ്ഡലത്തിൻ്റെ സജീവ സാന്നിദ്ധ്യമായി ,പുതുപ്പള്ളിയുടെ സ്വന്തക്കാരനായി നിയമസഭയിൽ തുടരാൻ സാധിച്ചത്. തൻ്റെ മണ്ഡലത്തിലെ ഓരോ വ്യക്തിയേയും പേര് വിളിച്ച് ഇടപെടാൻ കഴിയുന്ന അപൂർവ്വം നേതാക്കൻമാരിൽ ഒരാൾ. ആർക്കും ഏതു സമയത്തും സമീപിക്കാവുന്ന ജനകീയനായ ഒരാൾ.ഒരേ മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭാംഗമായി പൂർത്തിയാക്കുക എന്നത് അത്യപൂർവ്വമായ ഒരു നേട്ടം കൂടിയാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തെ എതിർക്കുന്നവർ പോലും അദ്ദേഹത്തിൻ്റെ ജനാധിപത്യത്തിൻ്റെ മര്യാദയെ അംഗീകരിക്കുന്നത്. തൻ്റെ മുന്നിലെത്തുന്ന ജനസമൂഹത്തെ കാണുമ്പോഴും ,ഇടപഴകുമ്പോഴും ജനകീയ പ്രശ്നങ്ങൾ പാലിക്കുന്നതിലും വികസന പ്രവർത്തനങ്ങൾക്ക് അതിൻ്റേതായ പ്രാധാന്യം നൽകുന്നതും ,നടപ്പിലാക്കുന്നതിലും അദ്ദേഹം കാണിക്കുന്ന ശുഷ്ക്കാന്തി മറ്റ് രാഷ്ട്രീയ നേതാക്കൻമാർക്കും ഒരു പാഠമാണ്.
എനിക്ക് തോന്നിയ മറ്റൊരു കൗതുകം കൂടിയുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെതായ ഒരു ശൈലിയുണ്ട്. ആർക്കും പെട്ടന്ന് അനുകരിക്കാൻ പറ്റാത്ത ഒരു ശൈലി. മുടി ചീകി ഒതുക്കി കുട്ടപ്പനായി നടക്കുന്ന ഒരു ഉമ്മൻ ചാണ്ടിയെ നമ്മൾ കണ്ടിട്ടുണ്ടോ. ആ ഒരു ശൈലി, ആൾകൂട്ടത്തിനിടയിലെ ഉമ്മൻ ചാണ്ടിയാകാനുള്ള ശൈലി ഇതൊന്നും മറ്റൊരു നേതാവിനും ഉണ്ടാക്കിയെടുക്കാനാവില്ല.ഇന്ത്
യൻ രാഷ്ട്രീയത്തിലെ തന്നെ അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാൾ. എനിക്ക് ഏറെ സന്തോഷം നൽകിയ ഒരു നിയമം പാസാക്കിയ തൊഴിൽ മന്ത്രി കൂടിയായിരുന്നു അദ്ദേഹം. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കിയത് ഉമ്മൻ ചാണ്ടി തൊഴിൽ മന്ത്രിയായിരുന്നപ്പോഴാണ്. തൊഴിലാളികളുടെ കൂലി നിജപ്പെടുത്തി ഉത്തരവ് പാസാക്കിയതും അദ്ദേഹമാണ് കേട്ടിട്ടുണ്ട്. സാധാരണക്കാരുടെ കഷ്ടപ്പാടുകൾ കണ്ടാൽ ഓടിയെത്തുകയും അത് പരിഹരിക്കുവാൻ കഠിനമായി പ്രയത്നിക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ വികസനവും കരുതലും, അതിവേഗം ,ബഹുദൂരം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇനിയും ഇങ്ങനെ ആൾക്കൂട്ടത്തിനൊപ്പം ജനകീയനായി കേരള ജനതയെ സേവിക്കാൻ ഈശ്വരൻ തുണയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹം നിയമസഭയിലെത്തിയ അൻപത് വർഷങ്ങൾ ചരിത്രമാണ് എന്ന് തിരിച്ചറിയുന്നത് ഉമ്മൻ ചാണ്ടി എന്ന മനുഷ്യനിലൂടെ ആയിരിക്കും എന്നതിൽ സംശയമില്ല.
തൻ്റെ നിയമസഭാ പ്രവേശത്തിൻ്റെ അൻപതാണ്ടുകൾ ആഘോഷിക്കുന്ന കേരളത്തിൻ്റെ ആദരണീയനായ ശ്രീ.ഉമ്മൻ ചാണ്ടി പല തവണ അമേരിക്ക സന്ദർശിച്ചട്ടുണ്ടെങ്കിലും അദ്ദേഹം 1998 ൽ ഫ്ലോറിഡയിൽ വന്നത് ഞാൻ ഇന്നുമോർമ്മിക്കുന്നു .അദ്ദേഹത്തിന് സ്വീകരണം നൽകിയ ചടങ്ങിൽ അദ്ദേഹത്തിന് സ്വാഗതം ആശംസിക്കുവാനും അദ്ദേഹത്തോടൊപ്പം വേദി പങ്കിടുവാനും സാധിച്ചത് വലിയ സന്തോഷമായി ഇന്നും മനസിൽ പച്ചപിടിച്ചു നിൽക്കുന്നു . ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ കരുതലും സ്നേഹവും ആവോളം ലഭിച്ചിട്ടുള്ള പ്രസ്ഥാനമാണ് .അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിയമസഭാ പ്രവേശത്തിന്റെ അമ്പതു വർഷങ്ങൾ നമുക്കും സന്തോഷവും അഭിമാനവും നൽകുന്ന നിമിഷങ്ങൾ ആണ് .ഈ അവസരത്തിൽ ഫ്ലോറിഡ ചാപ്റ്ററിൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ അദ്ധെഅഹത്തെയും കുടുംബത്തെയും അറിയിക്കട്ടെ.