ദമ്മാം: സൗദി അറേബ്യയിലെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് വിമാനടിക്കറ്റ് നിരക്കിൽ, കിഴക്കൻ പ്രവിശ്യ നോർക്കയുടെയും ലോകകേരളസഭയുടെയും നേതൃത്വത്തിൽ നടക്കുന്ന ചാർട്ടേർഡ് വിമാനസർവ്വീസുകളുടെ ഭാഗമായ പതിനൊന്നാമത്തെ ചാറ്റേർഡ് വിമാനം, ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു. മൂന്നു കൈകുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരാണ് ലോകകേരളസഭ വിമാനത്തിൽ നാട്ടിലേയ്ക്ക് പോയത്. പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1095 റിയാൽ ആയിരുന്നു വിമാന ടിക്കറ്റ് നിരക്ക്. ലോകകേരള സഭ അംഗങ്ങളും, സന്നദ്ധപ്രവർത്തകരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. കോവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിയ്ക്കാനായി, കേരളസർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശപ്രകാരം, അഞ്ചു മാസങ്ങൾക്കു മുൻപ്, കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോകകേരളസഭാംഗങ്ങൾ മുൻകൈ എടുത്ത് രൂപീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന നോർക്ക ഹെൽപ്പ് ഡെസ്ക്ക്, സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ, മൂന്ന് ആഴ്ചകൾക്ക് മുൻപ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു.
എന്നാൽ നോർക്ക നടത്തി വന്നിരുന്ന ചാർട്ടേർഡ് വിമാനസർവ്വീസുകൾ തുടരണമെന്ന് പ്രവാസി സമൂഹത്തിൽ നിന്നും ഉയർന്ന അഭ്യർത്ഥനയെത്തുടർന്ന്, നോർക്കയുടെ നിർദ്ദേശം അനുസരിച്ചു, ലോകകേരളസഭ തന്നെ നേരിട്ട് ചാർട്ടേർഡ് വിമാനസർവ്വീസുകൾ ഏറ്റെടുത്തു പ്രവർത്തിച്ചു വരികയാണ്.
അടുത്ത ലോകകേരളസഭ ചാർട്ടേർഡ് വിമാനം ആഗസ്റ്റ് 17 നു ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറക്കും എന്നും, സൗദി അറേബ്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും കുറഞ്ഞ ചാർട്ടേർഡ് വിമാനടിക്കറ്റ് വിലയായ 1020 റിയാൽ റേറ്റിലായിരിയ്ക്കും ആ വിമാനം സർവ്വീസ് നടത്തുക എന്നും കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.