കേരളത്തിലെ ആദ്യത്തെ കോവിഡ് കാല മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഇടുക്കി ഡാമിന്റെ നിഴലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. അടുത്ത വൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഉടനെ തുറന്നു കൊടുക്കും.
ഇടുക്കി മെഡിക്കൽ കോളജ് ഹോസ്പിറ്റലിന് മൂന്ന് നിലകളിൽ രണ്ടു ബ്ലോക്കുകളിലായി ഒരു ലക്ഷം ച. അടി വിസ്താരം ഉണ്ട്. മുന്നൂറു കിടക്കകൾ ഉണ്ടായിരിക്കും. മൂന്നാം നിലയിലെ സെൻട്രൽ ലാബ് സോണിൽ ട്രൂനാറ്റ് പരിശോധന കേന്ദ്രം, മോളിക്കുലർ ലാബ്, വൈറോളജി കേന്ദ്രം എന്നിവയുണ്ട്.
പൂർത്തിയാവുമ്പോൾ മലയോര മേഖലയിലെ ഏറ്റവും വലിയ ആശുപത്രി ആയിരിക്കും ഇടുക്കിയിലേതെന്നു മുഖ്യ മന്ത്രി പറഞ്ഞു. മന്ത്രി എം എം മണിയായിരുന്നു ഉദ്‌ഘാടന ചടങ്ങിൽ മുഖ്യാതിഥി. ഡോ.അബ്ദിൾ റഷീദ് ആണ് പ്രിൻസിപ്പൽ. ഡോ.എസ്എൻ രവികുമാർ സൂപ്രണ്ടും.
കോന്നി മെഡിക്കൽ കോളജ് ഹോസ്പിറ്റലിന് അഞ്ചു നിലകളിലായി മൂന്നരലക്ഷത്തിലേറെ ച. അടി വിസ്താരം ഉണ്ട്. തുടക്കത്തിൽ മുന്നൂറു കിടക്കകൾ. രാജ്യത്തെ 543–ാമത്തെയും സംസ്ഥാനത്തെ 33–ാമത്തെയും മെഡിക്കൽ കോളജാണ് കോന്നിയിലേത്. പത്തനംതിട്ട ജില്ലയിൽ നാലാമത്തെയും.
പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലയും തമിഴ്നാട്ടിലെ ചെങ്കോട്ട താലൂക്കും ഉൾപ്പെടുന്ന വിശാല ഭൂപ്രദേശത്തു താമസിക്കുന്ന 20 ലക്ഷത്തോളം ജനങ്ങൾക്കു ഈ സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ .പ്രയോജനപ്പെടും. ഡോ. സിഎസ് വിക്രമനാണ് പ്രിൻസിപ്പൽ, ഡോ. എസ്. സജിത്കുമാർ സൂപ്രണ്ട്.
യുഎസും ബ്രസീലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണം ഉണ്ടായതു ഇന്ത്യയിൽ (മരണം യഥാക്രമം 1,87,,224, 1,20,896, 64,617)ണ് ആണല്ലോ. സെപറ്റംബർ 30 ലെ കണക്കു പ്രകാരം മരണത്തെ 287 ൽ ഒതുക്കി നിർത്താൻ കേരളത്തിന് കഴിഞ്ഞു. മില്യൺ കണക്കിനുള്ള മരണ നിരക്ക് യുഎസ്--565, ബ്രസീൽ--568, ഇന്ത്യ--47, കേരളം--8.
ടെസ്റ്റ്, ക്വാറന്റൈൻ, ഹോട്സ്പോട്ടുകൾ, ചികിത്സ, മുക്തി എന്നെ രംഗങ്ങളിൽ കേരളം അതി വിപുലമായ സന്നാഹം ഒരുക്കി. എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ് എന്ന മുൻ ഗവർമെന്റിന്റെ ആശയം കോവിഡ് കാലത്ത് മുന്നോട്ടു കൊണ്ടു പോയതിൽ അഭിമാനിക്കാം.
ഇന്ത്യയിലാദ്യത്തെ കോവിഡ് രോഗി പ്രത്യക്ഷപ്പെടുന്നത് ജനുവരി 30 നു തൃശൂരിൽ ആണ്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിവന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി. ആദ്യത്തെ മരണം ദുബൈയിൽ നിന്ന് കൊച്ചിയിൽ എത്തിയ ഒരു 69 കാരനും. ആദ്യ രോഗി എത്തി ഏഴു മാസം പൂർത്തിയായ ഓഗസ്റ് 30നു മരണസംഖ്യ287എത്തി നിൽക്കുന്നു.
ആദ്യ രോഗി എത്തി 225 ദിവസങ്ങൾക്കു ശേഷമാണ് ആദ്യത്തെ കോവിഡ് ആശുപത്രി കാസർഗോഡ് തുറക്കാൻ കഴിയുന്നത് എന്നത് രോഗത്തോടുള്ള പോരാട്ടത്തിൽ കേരളത്തിന് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്നതിന് തെളിവാണ്. അഞ്ചു ഏക്കറിൽ 60 കോടി രൂപ മുടക്കി ടാറ്റ പണിത ആശുപത്രിയിൽ 600 പേരെ പാർപ്പിക്കാം.
കോവിഡിനെതിരെയുള്ള പോരാട്ടം കത്തിനിൽക്കുമ്പോൾ പൊതുജനാരോഗ്യ രംഗത്ത് അത്യാവശ്യം വേണ്ട ഒരു സ്ഥാപനത്തോട് അധികൃതർ മുഖം തിരിച്ചു നിൽക്കുന്നത് വിചിത്രം തന്നെ. 1997ൽ കേരളത്തിൽ ആദ്യമായി എംജി യൂണിവേഴ്‌സിറ്റി ആരംഭിച്ച മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത് കോഴ്‌സിനാണ് ഈ ദുര്യോഗം.
കോഴ്സ് തുടങ്ങി 23 വർഷമായി. അറുനൂറിലേറെ പേർ പുറത്തിറങ്ങി. എല്ലാവർക്കും കേരളത്തിലോ ഇന്ത്യയിലോ വിദേശത്തോ ജോലിയും ലഭിച്ചു. 26 ആം ബാച്ചിന്റെ അവസാന പാദം ഈ ഡിസംബറിൽ പൂർത്തിയാകും. എന്നാൽ പുതിയ ബാച്ചിന്റെ അഡ്മിഷന് ഒരു നടപടിയും ആയിട്ടില്ല.
എംജി യൂണിവേഴ്സിറ്റി തുടങ്ങിയ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ കീഴിലായിരുന്നു കോഴ്സ്. മധ്യകേരളത്തിലെ വിദ്യാത്ഥികൾക്കു ഏറെ ഉപകാരപ്രദമായ ഒന്ന്. സ്‌കൂൾ എന്ന ആശയം ഉപേക്ഷിച്ച് സിപാസ് (സെന്റർ സ്റ്റാർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്) സൃഷ്ടിച്ച് അതിന്റെ കീഴിലാണ് ഇപ്പോൾ എല്ലാ സെല്ഫ് ഫൈനാൻസിംഗ് കോഴ്‌സുകളും. സിപാസ് ആകട്ടെ കുഹോസ് എന്ന കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത് സയൻസസിന്റെ കീഴിലും.
കാൽനൂറ്റാണ്ടിനുള്ളിൽ എംജിയിൽ നിന്ന് എംപിഎച് എടുത്ത എല്ലാവരും ജോലിയിൽ നിരതരാണ്. യുഎസിൽ എത്തിയവരിൽ ഒരാൾ ലോകാരോഗ്യ സംഘടനയുടെ കൺസൽട്ടൻറ് ആയി സേവനം ചെയ്യുന്ന ബിന്ദു രഘുനാഥ് ആണ്. സൗദി അറേബ്യൻ ഹെൽത് മിനിസ്ട്രിയിലെ കെഎം ലൈജു മറ്റൊരാൾ.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡോ. മാത്യു ജോർജ്, ഡൽഹിയിൽ നാഷണൽ സർവെയിലൻസ് ഇന്റലിജൻസ് ഓഫീസർ ഡോ .ബിനോയ് എസ്.ബാബു, ആലപ്പുഴ ഡെപ്യുട്ടി ഡിഎംഒ ഡോ . കെ. വിവേക് എന്നിവരും അക്കൂട്ടത്തിൽ വരും.
കേരളത്തിൽ എംപിഎച് ആദ്യമായി തുടങ്ങുന്നത് 1997ൽ എംജി യൂണിവേഴ്‌സിറ്റിയിലാണെന്നു പറഞ്ഞല്ലോ. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്സ്ടിട്യൂട്ടിന്റെ കീഴിലുള്ള അച്യുതമേനോൻ സെന്റർ ഫോർ ഹെൽത് സയൻസ് സ്റ്റഡീസ്, കാസർഗോട്ടെ സെൻട്രൽ യൂണിവേഴ്‌സിറ്റി എന്നിവയാണ് കോഴ്‌സ് നടത്തുന്ന മറ്റു രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ.
ഗവർമെന്റിന്റെ കീഴിലുള്ള ലാൽ ബഹാദൂർ ശാസ്ത്രി (എൽബിഎസ്) സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന എൻട്രൻസ് പരീക്ഷ മുഖേനയാണ് പ്രവേശനം. മെഡിക്കൽ, പാരാമെഡിക്കൽ ബിരുദം ഉള്ളവർക്കേ പ്രവേശനം ഉള്ളു. പ്രളയം മുതലായ കാരണത്താൽ എൻട്രൻസ് പരീക്ഷ നീണ്ടു പോയതിനാൽ അനേകം വിദ്യാർത്ഥികൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോകാൻ നിർബന്ധിതരായി.
പൊതുമേഖലയിലെ ഒരു സ്ഥാപനമോ കോഴ്സോ നിന്നു പോയാൽ പ്രയോജനം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കാണെന്നു വ്യക്തമാണല്ലോ. അവർക്കു ഇഷ്ടം പോലെ അഡ്മിഷൻ നടത്താം; ഫീസ് ചുമത്താം. ഇതിനു സംസ്ഥാനഗവ. നിന്നുകൊടുക്കുമോ എന്നാണ് വിദ്യാർഥികൾ ഉറ്റു നോക്കുന്നത്.
നാട് മഹാമാരിയോട് പോരാടുമ്പോൾ അത്യാവശ്യം വേണ്ട ഒരുവിഭാഗത്തെ കണക്കിലെടുക്കാത്തതു ദുരുപദിഷ്ടമാണെന്നു കമ്മ്യൂണിറ്റി മെഡിസിനിൽ കേരളത്തിലെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം മെഡിക്കൽ കോളേജിൽ സോഷ്യൽ ആൻഡ് കമ്മ്യുണിറ്റി മെഡിസിൻ ഡയറക്ടറും പ്രൊഫസറുമായി റിട്ടയർ ചെയ്ത ഡോ. കെജെ മാത്യു പറയുന്നു.
കൊൽക്കത്ത, ലക്‌നൗ, തിരുവനന്തപുരം, വെല്ലൂർ, അഹമ്മദബാദ് എന്നിവിടങ്ങളിൽ പഠിക്കുകയും ഉപരിപഠനം നടത്തുകയും ചെയ്ത ഡോ. മാത്യുവിനു അദ്ധ്യാപന രംഗത്ത് അര നൂറ്റാണ്ടിലേറെ അനുഭവ പരിജ്ഞാനമുണ്ട്. കോട്ടയത്തെ എംപിഎച് കോഴ്‌സിന്റെ ഓണററി പ്രൊഫസർ ആയും അദ്ദേഹം സേവനം ചെയ്തു.
"ഒരു ബ്രിട്ടീഷ് സ്ഥാപനം, ആഗോള നേതൃത്വം നൽകുന്ന അമ്പതു പേരെ തെരഞ്ഞെടുത്തപ്പോൾ ന്യൂസിലാൻഡ് പ്രധാനമന്ത്രിയെ പിന്നിലാക്കി ഒന്നാം റാങ്കു നൽകിയത് കേരള ആരോഗ്യ മന്ത്രി കെകെ ശൈലജക്കാണ്. ആ നിലക്ക് കേരളത്തിൽ കമ്മ്യൂണിറ്റി മെഡിസിനിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിന് പകരം സുസ്‌ഥാപിത സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നത് ഒരു വിധത്തിലും ന്യായീകരിക്കാൻ ആവില്ല".
"പൊതുജനാരോഗ്യരംഗത്തു പ്ര വർത്തിക്കുന്നവർ സാമൂഹ്യ ശാസ്ത്രം, നരവംശ ശാസ്ത്രം, മനഃശാസ്ത്രം, ജന സംഖ്യാശാസ്ത്രം, ഹ്യൂമൻ എക്കണോമിക്‌സ് തുടങ്ങിയ മാനവിക വിഷയങ്ങളിൽ പ്രാവീണ്യം നേടിയിരിക്കണം എന്ന് ഡബ്ലിയു.എച്.ഒ. പോലുള്ള ആഗോള സംഘടനകൾ നിഷ്കർഷിക്കുന്നു," ഡോ.മാത്യു ചൂണ്ടിക്കാട്ടി.
അതിനു അനുരൂപമാണ് എംപിഎച് കോഴ്സ്. "മെഡിക്കൽ സ്ഥാപനങ്ങളിലേ അതു പഠിപ്പിക്കാവൂ എന്ന് ശഠിക്കുന്നത് ഒരുവിധത്തിൽ വിഡ്ഢിത്തമാണ്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കു വിരുദ്ധവുമാണ്".
ഇടുക്കിഡാമിന്റെ നിഴലിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
കോന്നി മെ.കോ.ഹോസ്.നു മുമ്പിൽ മന്ത്രി കെകെ ശൈലജയും ജനപ്രതിനിധികളും
ആകാശവീക്ഷണം--കോന്നി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
ഇടുക്കി മെഡി.കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ്, സൂപ്രണ്ട് ഡോ.എസ്എൻ രവികുമാർ
കോന്നി മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ. സിഎസ് വിക്രമൻ, സൂപ്രണ്ട് ഡോ. എസ്.സജിത്കുമാർ
കാസർകോട്ടു അഞ്ചേക്കറിൽ പണിത 60 കോടിയുടെ 600 ബെഡ് കോവിഡ് ഹോസ്പിറ്റൽ
ന്യൂയോർക്ക് സെൻട്രൽ പാർക്കിലെ താൽക്കാലിക കോവിഡ് ഹോസ്പിറ്റൽ
കോട്ടയത്ത് അര നൂറ്റാണ്ടിലേറെ കമ്യൂണിറ്റി മെഡിസിൻ പഠിപ്പിച്ച ഡോ. കെജെ മാത്യു
എംജി വാഴ്സിറ്റിയുടെ മാസറ്റർ ഓഫ് പബ്ലിക് ഹെൽത് പഠിതാക്കൾ യോഗാ പരിശീലനത്തിൽ
കോട്ടയത്തെ എംപിഎച് ടീം ഡോ.ഷിബുവിന്റെ നേതൃത്വത്തിൽ ഹൈദ്ര. റൂറൽ മാനേജ്‌മെന്റ് ഇൻസ്റ്റിട്യൂട്ടിൽ