Image

കുവൈറ്റില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് എന്‍ഒസി നല്‍കുന്നത് നിര്‍ത്തിവച്ചു

Published on 13 August, 2020
 കുവൈറ്റില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് എന്‍ഒസി നല്‍കുന്നത് നിര്‍ത്തിവച്ചു


കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ക്ക് എന്‍ ഒസി നല്‍കുന്നത് കുവൈറ്റ് സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്‌സ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്‌സും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പ്രാദേശിക പത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

അസോസിയേഷനില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

കുവൈറ്റ് സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്‌സ് നിരസിച്ച നിരവധി അപേക്ഷകരും ഇഖാമ പുതുക്കിയ സമയത്ത് അനധികൃതമായി എന്‍ജിനിയര്‍ തസ്തിക നേടിയതായും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികളുടെ വ്യാജ മുദ്രകള്‍ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ വ്യാജരേഖ ചമച്ചതിന് ഏഴ് ഇന്ത്യക്കാരെ പബ്ലിക് പ്രോസിക്യൂഷന് സൊസൈറ്റി റഫര്‍ ചെയ്തു.

നേരത്തെ സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യതാ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് എന്‍ജിനീയേഴ്സ് സൊസൈറ്റി വിദേശ എന്‍ജിനിയര്‍മാര്‍ക്ക് എന്‍ഒസി നല്‍കുന്നത്. ഇന്ത്യയിലെ എന്‍ജിനിയര്‍മാരുടെ ഗുണനിലവാരം കുവൈത്തില്‍ കണക്കാക്കുന്നത് എന്‍ബിഎ അക്രഡിറ്റേഷന് വിധേയമായാണ്. ഇന്ത്യയിലെ തന്നെ അഭിമാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയോ (IIT) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയോ (NIT) തുടങ്ങിയ മഹാ ഭൂരിപക്ഷം വരുന്ന സ്ഥാപനങ്ങളും അക്രഡിറ്റെഷന്‍ ലിസ്റ്റില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയായിരുന്നു ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ നേരിട്ടിരുന്നത്. ഈ വിഷയത്തില്‍ പരിഹാരത്തിനായി ശ്രമിക്കുന്ന സമയത്താണ് എന്‍ഒസി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഇതോടെ കുവൈറ്റിലെ ആയിരക്കണക്കിനു വരുന്ന ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക