വാഷിങ്ടൻ ഡിസി: ആഗോളതലത്തിൽ ഭയാനകമായ രീതിയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആയുർവേദ മരുന്നുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെയും അമേരിയ്ക്കയിലെയും ആയുർവേദ ഡോക്ടർമാർ സംയുക്ത ഗവേഷണങ്ങൾ ആരംഭിക്കണമെന്നു യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു നിർദേശിച്ചു.
ഇന്ത്യയിലെ ആയുർവേദ സ്ഥാപനങ്ങളും ഗവേഷകരും ഇതിന് മുൻകൈ എടുക്കണമെന്നും ഇന്ത്യയിലെ പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാർ അമേരിക്കയിലെ ഡോക്ടർമാരുമായി ചേർന്നു ഗവേഷണവും പഠനങ്ങളും സംഘടിപ്പിക്കണമെന്നും സന്ധു ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു വെർച്ച്വൽ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത് അനുയോജ്യമായിരിക്കുമെന്നും അംബാസഡർ പറഞ്ഞു. ആഗോളതലത്തിൽ ലൊ കോസ്റ്റ് മരുന്നുകളും വാക്സിനുകളും ഉല്പാദിപ്പിക്കുന്നതിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഏറ്റവും മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയും ഇന്ത്യയും തമ്മിൽ സഹകരിച്ചുള്ള പ്രവർത്തനം ഇരുരാജ്യങ്ങൾക്ക് മാത്രമല്ല ലോകത്താകമാനം ദശലക്ഷകണക്കിന് കൊറോണ വൈറസ് രോഗികൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആരോഗ്യ മേഖലയിലെ ഏകദേശം 200 പ്രോജക്ട്കൾക്ക് യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് സഹായധനം നൽകുന്നതായും അദ്ദേഹം അറിയിച്ചു.