നടൻ തിലകന് മക്കൾ സ്വസ്ഥത കൊടുത്തില്ലെന്ന സംവിധായകൻ ശാന്തിവിള ദിനേശിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ഷമ്മി തിലകൻ. മരണപ്പെട്ടവർ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാൽ ഏത് അപഖ്യാതിയും ആർക്കും പറയാമെന്നായെന്നും എന്നാൽ ആ പറച്ചിലുകൾ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കിൽ ആണെന്ന് ഇവർ തിരിച്ചറിയുന്നില്ലെന്നും ഷമ്മി തിലകൻ പറയുന്നു.
സംവിധായകന്റെ പേരെടുത്ത് പറയാതെയാണ് നടന്റെ വിമർശനം. ജീവിച്ചിരുന്നപ്പോൾ പരിസരത്തുപോലും അടുപ്പിക്കില്ലായിരുന്നവരെപ്പറ്റി ഇത്തരം വെളിപ്പെടുത്തലുകൾ ഇയാൾ മുമ്പ് നടത്താതിരുന്നത്, തടി കേടാകും എന്ന പേടി കൊണ്ടാണെന്നും ഷമ്മി പറയുന്നു.വിവരദോഷിയായ, ഒരു ചൊറിയൻതവള..; വിശാലമായ സമൂഹത്തിൽ "അശാന്തി" വിളയിച്ച് സ്വയം പരിഹാസ്യനാകുന്നതിലുള്ള സഹതാപമാണ് ഈ കുറിപ്പ്..! ഷമ്മി തിലകൻ പറയുന്നു.തിലകൻ ചേട്ടന് മക്കളിൽ ഏറ്റവും വാത്സല്യം ഷമ്മിയോടായിരുന്നുവെന്നും അദ്ദേഹത്തെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചതും ഷമ്മിയാണെന്നാണ് ശാന്തിവിള ദിനേശ് ദിനേശ് അഭിമുഖത്തിൽ പറഞ്ഞത്.
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്റെ അച്ഛൻ ദൈവതുല്യനാണ്..! അറിഞ്ഞുകൊണ്ട് ഒരിക്കൽപോലും അദ്ദേഹത്തിന്റെ മനസ്സമാധാനം ഞാനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ല..! മറിച്ച്, അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം തുണയായി ഞാൻ ഉണ്ടായിരുന്നു എന്നതാണ് വസ്തുത.