Image

കോഴിക്കറി കിട്ടാത്തതില്‍ പിണങ്ങി പുഴയില്‍ ചാടിയ യുവാവ് തിരച്ചിലിനിടെ വീട്ടിലെത്തി

Published on 08 July, 2020
കോഴിക്കറി കിട്ടാത്തതില്‍ പിണങ്ങി പുഴയില്‍ ചാടിയ യുവാവ് തിരച്ചിലിനിടെ വീട്ടിലെത്തി
തൃശൂര്‍: ചോറിനൊപ്പം കോഴിക്കറി കിട്ടാത്തതിന് വീട്ടുകാരോട് പിണങ്ങി ഭാരതപ്പുഴയില്‍ ചാടിയ യുവാവിനെ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരഞ്ഞത് അഞ്ചു മണിക്കൂര്‍. ഒടുവില്‍ അര്‍ധരാത്രി ജീവനോടെ വീട്ടില്‍ തിരിച്ചെത്തിയ യുവാവിനെ കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ വീട്ടുകാര്‍.

പാമ്പാടി കമ്പനിപ്പടി സ്വദേശിയായ 22കാരനാണ് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ വീട്ടുകാരോട് പിണങ്ങി ബാഗില്‍ വസ്ത്രവുമായി വീട്ടില്‍നിന്നിറങ്ങിയത്. ഭാരതപ്പുഴയുടെ പാമ്പാടി കമ്പനിപ്പടി കടവിലെത്തി ബാഗ് കരയില്‍ വെച്ചശേഷം കൂട്ടുകാര്‍ നോക്കിനില്‍ക്കേ കുത്തിയൊഴുകുന്ന പുഴയിലേക്ക് ചാടി. കുറച്ചു ദൂരം നീന്തുന്ന യുവാവിനെ കൂട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ അപ്രത്യക്ഷമായി. ഉടന്‍ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരും പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് പുഴയുടെ ഇരുകരകളിലും തിരച്ചില്‍ നടത്തി. രാത്രിയായതോടെ തിരച്ചില്‍ മതിയാക്കി. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ ബുധനാഴ്ച സ്കൂബ ടീമിനെ എത്തിച്ച് തിരച്ചില്‍ തുടരാനായിരുന്നു തീരുമാനം. അതിനിടെ, അര്‍ധരാത്രി ഒന്നോടെ യുവാവ് വീട്ടില്‍ എത്തുകയായിരുന്നു. പുഴയില്‍ ചാടിയ ശേഷം മുങ്ങിയും പൊങ്ങിയും ഒരു കിലോമീറ്ററിലധികം നീന്തി കയറംപാറ കടവില്‍ കരക്കുകയറി പാറയില്‍ കിടന്നുറങ്ങിയെന്നും പിന്നീട് രാത്രി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.                    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക