ഡാലസ് ∙ കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും മതസ്ഥാപനങ്ങളും വ്യവസായ ശാലകളും അടച്ചിടുകയും ചെയ്തതിനെ തുടർന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന പട്ടക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും മോർട്ട്ഗേജ്, യൂട്ടിലിറ്റി എന്നിവർക്കും ആവശ്യമായ ഫണ്ട് ഇനത്തിൽ ഫെഡറൽ ഗവൺമെന്റ് വിതരണം ചെയ്തത് 7.3 ബില്യൺ ഡോളറാണ്. ജൂലായ് 6ന് പ്രസിദ്ധീകരിച്ച ട്രഷറി ഡിപ്പാർട്ട്മെന്റ് ഡാറ്റയിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
മുകളിൽ ചൂണ്ടികാട്ടിയ ആവശ്യങ്ങൾക്ക് ഫണ്ട് ഉപയോഗിക്കുകയാണെങ്കിൽ ലഭിച്ച തുക തിരിച്ചടയ്ക്കേണ്ടതില്ല. ഏപ്രിൽ 3ന് ആരംഭിച്ച പിപിപിയുടെ ഭാഗമായി അമേരിക്കയിലെ പതിനായിരത്തിൽ പരം കത്തോലിക്കാ ദേവാലയങ്ങൾ, നൂറുകണക്കിന് ജൂയിഷ് ഗ്രൂപ്പുകൾ, കേരളം ആസ്ഥാനമായി അമേരിക്കയിൽ പ്രവർത്തിക്കുന്ന മതവിഭാഗങ്ങൾ എന്നിവർക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചിരിക്കുന്നത്.ഡാലസിലെ മെഗാ ചർച്ചായ ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിന് 2 മില്യൺ മുതൽ 5 മില്യൺ വരെയാണ് പിപി പിയായി ലഭിച്ചിട്ടുള്ളത്. ഈ മെഗാ ചർച്ചിലാണ് കഴിഞ്ഞ മാസം അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സന്ദർശിച്ച് ഫ്രീഡം റാലി ആഘോഷങ്ങൾ പങ്കെടുത്ത് സന്ദേശം നൽകിയത്. ഇവിടെയുള്ള സീനിയർ പാസ്റ്റർ റോബർട്ട് ജഫ്രസൺ പ്രസിഡന്റ് ട്രംപിന്റെ ഇവാഞ്ചലിക്കൽ അഡ്‌വൈസറി ബോർഡ് അംഗം കൂടിയാണ്.
മതസ്ഥാപനങ്ങൾ ഫെഡറൽ ഗവൺമെന്റ് പ്രത്യേക ആവശ്യത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കുകയില്ല എന്നാണ് ഷെറി ഡിപ്പാർട്ട്മെന്റ് കരുതുന്നത്. ക്രിസ്തീയ സാക്ഷ്യം പരിപാവനമായി കരുതുന്ന ഒരു മതസ്ഥാപനവും അതിനു മുതിരുകയില്ല. മറിച്ചു സംഭവിക്കുകയാണെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരിക മാത്രമല്ല. തുക തിരിച്ചു പലിശ സഹിതം അടയ്ക്കേണ്ടി വരുമെന്ന് സൂചനയും നൽകിയിട്ടുണ്ട്.