രണ്ടു ദിവസമായി തോരാതെ പെയ്യുന്ന
മഴയുടെ ശാന്തതയ്ക്കിടയിലും ,ഒരു ആറാട്ടിനുള്ള
ആൾക്കൂട്ടം ആ ചെറിയ ക്ലിനിക്കിലും,മുറ്റത്തും
നിറഞ്ഞു നിന്നിരുന്നു.
കുമ്മായം അടർന്നു വീണ് വാർദ്ധക്യം വിളിച്ചോതുന്ന ചുമരുകളും , 'എന്നാണ് ഞങ്ങൾതാഴേയ്ക്ക
വീഴേണ്ടതെന്ന അഭ്യർത്ഥന കാത്തിരിക്കുന്ന
മേൽക്കൂരയും വേദനയോടെ അവളെ നോക്കുന്നുണ്ടായിരുന്നു.
'നീയെങ്കിലും ഒരിത്തിരി സഹതാപം കാണിക്കില്ലേ?'
അവൾക്കതൊരു ആശുപത്രിയല്ല.ഒന്നാന്തരമായി
ഓടുമേഞ്ഞ് , ചന്ദനനിറം പൂശിയ ചുമരുകളും.
കഴുകി വവെടിപ്പാക്കിയ റെഡ് ഓക്സൈഡ് തറകളും
ഒക്കെയായി ബാല്യകാല സ്മരണകളിൽ നിറഞ്ഞു
നിൽക്കുന്ന അമ്മവീട്.
ഈ വീടിന്റെ ഭൂതകാലവും , വർത്തമാനകാലവും
അറിയുന്ന ഒരേ ഒരാൾ അവൾ മാത്രമായിരുന്നു.
ഡോക്ടറെപ്പറ്റി നാട്ടിൽ വളരെ മതിപ്പാണ്. ഡോക്ടറുടെകൈപ്പുണ്യവും ,കുറഞ്ഞ ചികിൽസാ ചിലവുമാണ്
രോഗികളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്.
കൂടിനിൽക്കുന്ന രോഗികളിൽ പലരും ദൂരദേശങ്ങളിൽനിന്നുംഎത്തിച്ചേർന്നിട്ടുള്ളവരായിരുന്നു.അവളെ ആരും അറിയുന്നവരായി ഉണ്ടായിരുന്നില്ല.ആൾക്കൂട്ടത്തിന്റെ എണ്ണം
കൂട്ടാനെത്തിയവരിൽ ഒരാളെന്ന പോലെ ശത്രുതയോടെ അവർ അവളെ നോക്കിയിരുന്നു.
വർഷങ്ങൾ പകുത്തെടുത്ത കാലങ്ങൾക്കപ്പുറം
പോയാൽ ആ പ്രദേശത്തെ പേരെടുത്ത തറവാട്
ഈ വീടായിരുന്നു.
കാലത്തിന്റെ നേർത്ത പാളികൾ പുറകോട്ട് നീക്കിയാൽ രോഗികൾ വന്ന ഓട്ടോറിക്ഷകളും ,ബൈക്കുമൊക്ക നിരന്നു കിടക്കുന്ന മുറ്റത്തിനരികേ തെങ്ങുകളുടെയും
കായ്ച്ചു നിന്നിരുന്ന ചക്കരമാവിന്റെയും ചുവട്ടിൽ
അയവിറക്കി കിടന്നിരുന്ന കാളകളുടെയും,
കാളവണ്ടികളുടെയും ഗതകാലചിത്രം ഇന്നും
മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
പൊട്ടിയടർന്ന ചുമരുകളുള്ള മുറികളിൽ എല്ലാം അന്ന്കാറ്റും , വെളിച്ചവും നിറഞ്ഞിരുന്നു.,
രാവിലെ കുളിച്ച് ക്ഷത്രത്തിൽ പോയി വന്ന്,
കുടുംബത്തിന്റെ ഭരണയന്ത്രം തിരിച്ചിരുന്ന മുത്തശ്ശിയുടെ ശബ്ദം ഇന്നും ഇവിടെ കേൾക്കാത്ത
മുത്തശ്ശിക്കഥ പോലെ മുഴങ്ങുന്നുണ്ട്.
ഏഴു മക്കളേയും,അവരുടെ മക്കളേയും ഏഴു
തുലാസുകളിൽ തൂക്കി സ്നേഹം പകർന്നു
നൽകിയിരുന്ന മുത്തശ്ശിയ്ക്ക,തറവാടു വീടിനരികെ
വീതം കൊടുത്ത സ്ഥലത്ത് വീടു വച്ച് താമസിക്കുന്ന
മൂത്ത മകളോടും ,മക്കളോടുമുള്ള സ്നേഹ തുലാസിന്റെ തട്ടു താഴ്ന്നു പോയത് എന്തെന്ന
ചോദൃത്തിനു കിട്ടാത്ത ഉത്തരം അന്നൊരു സമസൃ
യായിരുന്നു.
“പെൺമക്കളേയും, പാളയൻ കോടവാഴയും വീടിനോട് അകത്തി വയ്ക്കണം.
“ മുത്തശ്ശി പറയുന്നതിൻറെ അർത്ഥം എന്താണമ്മേ?”
‘അവളർത്ഥംതിരക്കാൻനടക്കുന്നു.അവിടെയെങ്ങാനും പോയിരുന്നു പഠിച്ചോണം
അമ്മ പറഞ്ഞതിന്റെഅർത്ഥം മനസ്സിലാക്കാതെ
വിടർന്ന കണ്ണും മിഴിച്ചിരിക്കും
അമ്പലത്തിലെ ഉൽസവം വരുമ്പോൾ എന്തൊരു
ഉത്സാഹമായിരുന്നു.അമ്മാവന്മാരുടെ മക്കളും
ചിറ്റമാരുടെ മക്കളുമെല്ലാമായി കളിപ്പൂരം കാത്തിരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ
ഹൃദയത്തിലേക്ക് അമ്മയുടെ വാക്കുകൾ പേടിയും
നൊമ്പരവുമാണ് സൃഷ്ടിച്ചിരന്നത്.
“ഇനിയിപ്പം എല്ലാരും വരും .അമ്മുക്കുട്ടീ
നീയിവിടെ വീട്ടിലിരുന്നോണം.അവിടെ പോയി
വായും പൊളിച്ചു നിന്ന് അമ്മയുടെ വഴക്കും കേട്ട്
വന്നേക്കരുത്. എനിക്ക് ജോലിക്ക് പോവാനുള്ളതാ”.
കളിച്ചു മറിയുന്നതിനിടയിൽ ഇടയ്ക്ക മുത്തശ്ശി
വരും . ഇങ്ങനെയൊരു മനുഷ്യകുഞ്ഞ് ഇതിനിടയിൽ നിൽക്കുന്നുണ്ടെന്ന ഭാവം കാണിക്കാതെ മറ്റെല്ലാ കൊച്ചുമക്കളുടെയും കയ്യിൽ
ഉപ്പേരിയും,കളിയടയ്ക്കയുമെല്ലാം നൽകി മടങ്ങും.
ബാലരമത്താളുകളിൽ വന്നിരുന്ന സേനഹത്തോടെ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന അമ്മൂമ്മമാരുടെ ചിത്രവും, കാണുമ്പോൾ വേണ്ടതിനും,വേണ്ടാത്തതിനും
എല്ലാം ശകാരിക്കുക മാത്രം ചെയ്യാറുള്ള മുത്തശ്ശിയുടെ ചിത്രവും എത്രയോ വിദൂരം .
പട്ടുടുപ്പിട്ട് എത്തിയ കുഞ്ഞമ്മയുടെ മകൾക്കു
മുന്നിൽ കീറ ഉടുപ്പിട്ട് നടക്കുന്ന പെണ്ണ്,തലയിൽ
പേൻ പുഴുത്തത് തുടങ്ങിയ പരിഹാസങ്ങളൊക്കെ
മൂർച്ഛിച്ചു തുടങ്ങിയപ്പോൾ അറിയാതെ പിന്നെയവളൊരു ഫൂലൻ ദേവിയായി മാറി.
അടുക്കളയിൽ കമഴ്ത്തി വച്ചിരുന്ന മീൻചട്ടി
ആരും കാണാതെ എറിഞ്ഞുടച്ചത്,വഴുതനച്ചെടി
പറിച്ചെറിഞ്ഞത് ഒക്കെ ഓർത്തപ്പോൾ അവൾക്കു
ചിരി വന്നു.
പിന്നെ എന്നോ ഒരിയ്ക്കൽ വല്യമമായിയോട്
ഇതെപ്പറ്റി സംസാരിക്കുകയുണ്ടായി. മനസ്സിൽ
മായാതെ കിടക്കുന്ന മുറിവുകൾ ഏറെയാണല്ലോ.
'അല്ലമമായീ.സാധാരണ മുത്തശ്ശിമാർ എല്ലാ
കൊച്ചു മക്കളേയും ഒരു പോലെയല്ലേ സേനഹിക്കേണ്ടത്. നമ്മുടെ മുത്തശ്ശി എന്തായിരുന്നു ഞങ്ങളോടങ്ങനെ?
"അതേ മോളേ.പഴയ കാലമല്ലേ,പൈസയ്ക്ക നല്ല
ബുദ്ധിമുട്ടുണ്ട്. അമ്മയെ കൂടുതൽ സഹായിച്ച
മക്കളേയും ,കൊച്ചുമക്കളേയുo അമ്മ കൂടുതൽ
സ്നേഹിച്ചു.ചേച്ചിയ്ക്ക ജോലിയുണ്ടെന്കിലും
അമ്മയ്ക്കൊന്നും കൊടുക്കാൻ നിങ്ങൾടെ
അച്‌ഛൻ സമ്മതിക്കില്ലായിരുന്നു.
"ടോക്കൺ നമ്പർ 43. " എല്ലാം പുതിയ നഴ്സുമാരാണ്. ഈ കുടുംബത്തിലെ കുട്ടിയാണെന്ന് അവരെങ്ങിനെ അറിയാൻ.
മരുന്നും വാങ്ങി പുറത്തിറങ്ങുമ്പോൾ അക്ഷമരായി കാത്തിരിയ്ക്കുന്ന രോഗികളോട്
അവൾക്ക് പറയണം എന്നുണ്ടായിരുന്നു.
"ഇതെന്റെ അമ്മവീടാണ്, ഇവിടുത്തെ
ഓരോ മണൽത്തരിയും എന്നോട് പരിഭവം
പറയുകയാണ്. ഞാൻ പിച്ച വച്ചതും.ഓടിക്കളിച്ചു
വളർന്നതും ഈ മുറ്റത്താണ്.
ഡോക്ടറെ കാണാൻ വൈകുന്നതിന്റെ അക്ഷമയുമായി കാത്തിരിയ്ക്കുന്ന അനൃ സംസ്ഥാനക്കാരായ രോഗികൾ 'ഒന്നു പോയി
തരാമോ' എന്ന മട്ടിൽ അവളെ തുറിച്ചു നോക്കി.