ഒക്ലഹോമ ∙ ജൂൺ 20 ശനിയാഴ്ച തുൾസയിൽ നടക്കുന്ന ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുക്കുന്നവർ മാസ്ക്ക് ധരിക്കണമെന്നില്ലെന്നും സമൂഹ അകലം പാലിക്കേണ്ടെന്നും ഒക്ലഹോമ സുപ്രീം കോടതി. ജൂൺ 19 വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് റാലിയിൽ പങ്കെടുക്കുന്നവർ മാസ്ക്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ഉത്തരവിടണമെന്നാവശ്യപ്പെട്ടു ഇവിടെ താമസിക്കുന്ന രണ്ടു വീട്ടുകാർ നൽകിയ ഹർജിയാണ് ഒക്ലഹോമ സുപ്രിം കോടതി തള്ളിയത്.
സമ്മേളനം നടക്കുന്ന അറീനയ്ക്കകത്തു 19,000 പേർ ഒത്തുചേരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അറീനക്ക് പുറത്തു ഒരു ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപിന്റെ ക്യാമ്പയ്ൻ മാനേജർ ബ്രാണ്ട് പറഞ്ഞു. ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന അറീനക്ക് പുറത്തുള്ളവരേയും ട്രംപ് അഭിസംബോധന ചെയ്യുമെന്നും മാനേജർ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്ത കേന്ദ്രമായ ഒക്ലഹോമയിലെ ഗവർണർ കെവിൻ സ്റ്റിറ്റ് റാലിയിൽ പങ്കെടുക്കു മ്പോൾ മാസ്ക്ക് ധരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റാലി നടക്കുന്ന തുൾസയിലെ സിറ്റി ഹെൽത്ത് ഡയറക്ടർ ഡോ. ബ്രൂസ് ഡാർട്ട് റാലി മാറ്റിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
1921 ൽ ഇവിടെ വെളുത്ത വർഗക്കാരും കറുത്തവരും തമ്മിൽ നടന്ന സംഘർഷത്തിൽ 300 പേർ മരിച്ചിരുന്നു. അതിന്റെ ഓർമ്മ പുതുക്കുന്ന ജൂൺ 19ന് റാലി നടത്തുന്നതിനായിരുന്നു ആദ്യ പരിപാടി.