Image

ബിലാല്‍ ഉപേക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും കത്തികളും താക്കോല്‍ കൂട്ടവും കായലില്‍ നിന്ന് കണ്ടെടുത്തു

Published on 06 June, 2020
ബിലാല്‍ ഉപേക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും കത്തികളും താക്കോല്‍ കൂട്ടവും കായലില്‍ നിന്ന് കണ്ടെടുത്തു


കോട്ടയം: താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബയെ വധിച്ച ശേഷം വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി ഉപേക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും മൂന്നു കത്തികളും കത്രികയും താക്കോല്‍ കൂട്ടവും കണ്ടെത്തി. കൊലപാതകത്തിനു ശേഷം ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ഇവ തണ്ണീര്‍മുക്കം ബണ്ടിനു സമീപം കായലില്‍ ഉപേക്ഷിച്ചതായി പ്രതി മുഹമ്മദ് ബിലാല്‍ പോലീസിനോട് പറഞ്ഞിരുന്നു. 

രാവിലെ പ്രതിയുമായി പോലീസ് തണ്ണീര്‍മുക്കത്ത് തെളിവെടുപ്പിന് എത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ളവര്‍ എത്തിയാണ് ഇവ കണ്ടെടുത്തത്. കൊലപാതകത്തിനു ശേഷം പിടിക്കപ്പെടാതിരിക്കാനാണ് മൊബൈലുകളും എടുത്തതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും ഇരുമ്പുകമ്പികൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി ഷോക്ക് അടിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. 

വേമ്പനാട്ട് കായലില്‍ തെളിവെടുപ്പിനു ശേഷം ബിലാലിനെ പോലീസ് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഷീബ-സാലി ദമ്പതികളുടെ വാഗണ്‍ ആര്‍ കാര്‍ ബിലാല്‍ ആലപ്പുഴയിലാണ് ഉപേക്ഷിച്ചത്. ഇവിടെ നിന്നും എറണാകുളത്തേക്ക് കടക്കുന്നതിന് മുന്‍പ് ആലപ്പുഴ ഡി.വൈ.എസ്.പി ഓഫീസിനു സമീപമുള്ള ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. ഇവിടെ എത്തിയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയില്‍ ബിലാലിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അനേ്വഷിക്കുന്നുണ്ട്. 

തെളിവെടുപ്പ് പൂര്‍ത്തിയാക്കുന്നതിനായി ഇന്നലെയാണ് ബിലാലിനെ പോലീസ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക