വാഷിങ്ടൻ ഡിസി ∙ ജോർജ് ഫ്ലോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ടു വാഷിങ്ടൻ ഡിസിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർ ഇന്ത്യൻ എംബസിക്കു മുമ്പിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ നടത്തിയ അക്രമണത്തിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ മാപ്പു പറഞ്ഞു.സെനറ്റർ മാർക്ക് റൂമ്പിയെ(റിപ്പബ്ലിക്കൻ) ആക്രമണത്തെ അപലപിച്ചു. സമാധാനത്തിന്റെ അപ്പോസ്തലൻ എന്ന് ലോകം അറിയപ്പെടുന്ന ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമക്കു നേരെ നടന്ന ആക്രമണം വല്ലാതെ വേദനിപ്പിച്ചതായും ഇത്തരം അക്രമ പ്രവർത്തനങ്ങളെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും അംബാസഡർ കെന്നതു ജസ്റ്റർ ജൂൺ 4ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അക്രമികൾ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ചായം പൂശുകയും, വരച്ചിടുകയും ചെയ്തതു പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ സഹായവും ചെയ്യുമെന്ന് അംബാസിഡർ ഉറപ്പു നൽകി.വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസ്സി ഇതു സംബന്ധിച്ചു പരാതി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഫയൽ ചെയ്തിട്ടുണ്ട്. 2000 സെപ്റ്റംബർ 16 ന് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മെട്രോ പോലിറ്റൻ പൊലീസും നാഷണൽ പാർക്ക് പോലീസും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.