Image

ഒരു വിചാരണയുടെ നാള്‍വഴികള്‍ (കഥ- ഭാഗം-1: ജോസഫ് എബ്രഹാം)

Published on 01 June, 2020
ഒരു  വിചാരണയുടെ  നാള്‍വഴികള്‍ (കഥ- ഭാഗം-1: ജോസഫ് എബ്രഹാം)
സബ്  ജയില്‍  സന്ദര്‍ശക മുറി.

സന്ദര്‍ശക മുറിയിലെ ഇരുമ്പഴികള്‍ക്കപ്പുറം നിന്നിരുന്നെങ്കിലും  അവളുടെ കണ്ണുകള്‍ എനിക്കു പിടിതരാതെ തെന്നിമാറിക്കൊണ്ടിരുന്നു. എന്‍റെ സാമീപ്യം അവളില്‍ വല്ലാത്തൊരു   തിക്കുമുട്ടലുണ്ടാക്കി. രാത്രിയിലെപ്പഴോ  ചിറകുകൊഴിഞ്ഞുവീണ  ഈയാംപാറ്റയുടെ ജഡവും ചുമന്നുകൊണ്ട് ചുവരിനോട് ചേര്‍ന്ന നിലത്തൂടെ  നിരനിരയായി പോകുന്ന ഉറുമ്പുകളിലേക്ക് നോക്കിയവള്‍ നിന്നു. അനുവദിക്കപ്പെട്ട പരിമിതമായ സന്ദര്‍ശക സമയം  വെറുതെ  പാഴാകുന്നതു കണ്ടപ്പോള്‍    ഞാന്‍ പറഞ്ഞു
“ നോക്കൂ സാവിത്രി, ഞാന്‍ പറഞ്ഞല്ലോ നിങ്ങളുടെ  കേസു വാദിക്കാന്‍ വേണ്ടി കോടതി  ചുമതലപ്പെടുത്തിയ  വക്കീലാണെന്ന കാര്യം  ?  നിങ്ങളുടെ കേസു നടത്താന്‍ എനിക്കു ചില കാര്യങ്ങള്‍  അറിയണം അതിനാണ്  ഞാനിപ്പോള്‍  വന്നത്. എന്താണ് നിങ്ങള്‍ക്കീ കാര്യത്തില്‍ പറയാനുള്ളത്  ? ”

അവള്‍ നിലത്തുനിന്നും പതിയെ  മുഖമുയര്‍ത്തി  എന്‍റെ നേരെ നോക്കി,  പോകപ്പോകെ അവളുടെ മിഴികള്‍ ശൂന്യമായിതീര്‍ന്നു. യഥാര്‍ത്ഥത്തില്‍ അവളുടെ ദൃഷ്ട്ടികളപ്പോള്‍ എന്റെമേല്‍ ആയിരുന്നില്ല.  അവള്‍ എന്നെ കാണുന്നേയില്ലായിരുന്നു.  നോക്കി നില്‍ക്കെ അവളുടെ കവിളിലെ പേശികള്‍ വിറകൊണ്ടു, കണ്ണുകള്‍ നിറഞ്ഞുവന്നു.  വിതുമ്പലായി  ഉതിര്‍ന്നു തുടങ്ങിയ  കണ്ണുനീര്‍കണങ്ങള്‍  ഒരു  പൊട്ടിക്കരച്ചിലായി പെയ്യാന്‍ തുടങ്ങിയപ്പോള്‍   ഇനി അവിടെ നിന്നിട്ടു  കാര്യമില്ലെന്നു മനസ്സിലായി.  മറ്റൊരിക്കല്‍ വരാമെന്നു പറഞ്ഞിട്ടവിടെ നിന്നു ഞാന്‍ തിടുക്കപ്പെട്ടിറങ്ങി.  വ്യര്‍ത്ഥമായ യാത്രയെ പഴിച്ചുകൊണ്ട്  കുന്നിന്റെ മുകളിലുള്ള  സബ് ജയിലില്‍നിന്നും  റോഡിലേക്കെത്തുന്ന  പടിക്കെട്ടുകളിലൂടെ ബസ്റ്റ് സ്‌റ്റോപ്പിലേക്ക് പതിയെ നടന്നു.  അപ്പോള്‍  തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് കയ്യാമം വച്ച ഒരു വിചാരണ തടവുകാരന്‍ രണ്ടു പോലീസുകാര്‍ക്കൊപ്പം  ജയിലിലേക്കുള്ള പടവുകള്‍ കയറി എനിക്കെതിരെ  നടന്നു വരുന്നുണ്ടായിരുന്നു.

കോടതി  മുറി

വിചാരണയെക്കുറിച്ച് പത്രത്തിലെ പ്രാദേശികകോളത്തില്‍  വാര്‍ത്തയുണ്ടായിരുന്നു. വിചാരണ കേള്‍ക്കാന്‍  കുറച്ചാളുകള്‍ കൂടിയിരുന്നു. കോടതിയിലെത്തിയ ആളുകള്‍ക്ക് വിചാരണ കേള്‍ക്കുന്നതിനെക്കാള്‍ പ്രതിയായ സാവിത്രിയെ കാണുന്നതിലായിരുന്നു ഏറെ കൌതുകം.  കോടതിയില്‍ വിചാരണയുടെ നടപടികള്‍  തുടങ്ങി.  ഒന്നാമത്തെ സാക്ഷിയെ  പബ്ലിക് പ്രോസിക്യൂട്ടര്‍ വിസ്തരിക്കുവാന്‍ ആരംഭിച്ചു.

“കൂട്ടില്‍ നില്‍ക്കുന്ന പ്രതിയെ അറിയുമോ ?”
“അറിയും എന്‍റെ അടുത്ത വീട്ടിലാണ്  താമസം”
“എന്താണ്  നിങ്ങള്‍ സംഭവ ദിവസം കണ്ടെതെന്നു  കോടതിമുന്‍പാകെ പറയൂ ”
 “സാറെ, തൊഴിലുറപ്പ്  പണി കഴിഞ്ഞു ഞാന്‍  പോരെലേക്ക്  വരുന്ന സമയാര്‍ന്നു.   ഉസ്മാനാജിയുടെ തെങ്ങിന്‍ തൊടീലെത്തി  ഞാന്‍ നോക്കുബോളുണ്ട്   രജനി ഉറക്കനെ കരഞ്ഞോണ്ട്   മണ്ടിപ്പാഞ്ഞു വരുണൂ.   ഓളുടെ മേലുമ്മേല്‍ ആണേല്‍  മുഴുക്കനും  ചോരേം.    ഈ സാവിത്രി  ഒരു കച്ചിറ കത്തിയുമായി ഓളുടെ  ബയ്ത്താലെതന്നെ പാഞ്ഞു വരണുണ്ടപ്പോള്‍”
“ ആ കത്തി കണ്ടാല്‍ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ പറ്റുമോ ?”
“അറിയാം”
പ്രോസീക്യൂട്ടര്‍  ഒരു വെട്ടുകത്തിയെടുത്തു സാക്ഷിയെ കാണിച്ചു   ചോദിച്ചു  “ ഇതാണോ ആ കത്തി?”
“അതെ, ഇതന്നെ”
“ ഇതു തന്നെയാണ് ആ കത്തിയെന്നു  നിങ്ങള്‍ക്കു എങ്ങിനെ ഉറപ്പിച്ചു പറയാന്‍ കഴിയൂ ? ”
“ ഈ കത്തി   ന്‍റെ തൊടീലെ കച്ചിറ വെട്ടാനായിട്ട്  ഓക്കടെ അടുത്തുനിന്നു ഞാന്‍ പല കുറി  വാങ്ങീട്ടുണ്ട് ,  അതോണ്ട്  എനക്ക്  നല്ല ഉറപ്പാണ്  ”
 “ പിന്നെ എന്താണു നടന്നത് ? ”
“പിന്നെ രജനി  തെങ്ങിന്‍റെ  മൂട്ടില്‍  പോയി വീണു ” 
“അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്തു?”
“  ഞാന്‍  ഓളുടെ   അടുത്തേയ്ക്ക്  മണ്ടിച്ചെന്നു.  അപ്പോ  സാവിത്രി,  കച്ചിറകത്തി  ന്‍റെ നേരെ വീശി  പോ, പോ ന്നു പറഞ്ഞു തുള്ളിവന്നു.  ഞാന്‍ പേടിച്ചോടി  ഉസ്മാനാജിയുടെ പൊരേല്‍ ചെന്നു  വിവരം  പറഞ്ഞു”
“സാവിത്രി  രജനിയെ വെട്ടുന്നത് നിങ്ങള്‍ കണ്ടോ ?”
“ഒബ്ജക്ഷന്‍  യുവര്‍ ഓണര്‍.  ഈ ചോദ്യം ക്രമവിരുദ്ധമാണ്   അങ്ങിനെ സാക്ഷിയോട് നേരിട്ട് ചോദിയ്ക്കാന്‍ പാടില്ല” ഞാന്‍ തടസം പറഞ്ഞു 
ഡയസിലെ വലിയ കസേരയുടെ വിളുമ്പില്‍ ഒതുങ്ങി ഇരുന്നുകൊണ്ട്  കൃശഗാത്രനായ  സെഷന്‍സ്  ജഡ്ജി  പ്രോസീക്യൂട്ടറോട്  പറഞ്ഞു.  “ യെസ്, ദിസ്  ഈസ്  എ  ലീഡിംഗ്   കൊസ്‌റ്യന്‍.   ഇറ്റ്  കാണ്ട് ബി  അലൌഡ് ”   ചോദ്യം തടഞ്ഞ കോടതി ഡയസിലെ മേശയിലേക്ക്     ചാഞ്ഞിരുന്നു കൊണ്ട്  സാക്ഷിയോട് ചോദിച്ചു 
“പ്രതി  മരണപ്പെട്ട രജനിയുടെ പുറകെ ആയുധവുമായി  ഓടുന്നതും  രജനി തെങ്ങിന്‍ ചുവട്ടില്‍ വീഴുന്നതുമല്ലാതെ  നിങ്ങള്‍ വേറെ വല്ലതും കണ്ടോ”
“ഇല്ല  സാറെ ”
പ്രോസീക്യൂട്ടര്‍  തുടര്‍ന്ന് ചോദിച്ചു.  “രജനിയെ പ്രതി വെട്ടി കൊലപ്പെടുത്തുന്നതിന്  എന്താണ് കാരണമെന്നു നിങ്ങള്‍ക്കറിയാമോ”
 “ഒബ്‌ജെക്ഷന്‍ യുവര്‍ ഓണര്‍, രജനിയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയെന്നു സാക്ഷി പറഞ്ഞിട്ടില്ല   ഈ ചോദ്യം  തടയേണ്ടതാണ് ”    എന്‍റെ തടസവാദം  അംഗീകരിച്ച  കോടതി  സാക്ഷിയോട് ചോദിച്ചു,
“ പ്രതിയും  രജനിയും തമ്മില്‍  എന്തെങ്കിലും വിരോധമുള്ളതായി  നിങ്ങള്‍ക്കറിയാമോ ?”
“ഇല്ല  സാറെ,  ഓല്  രണ്ടാളും ഭയങ്കര ചങ്ങാതിച്ചികളാണ്.  ഓരെപ്പോഴും  ഒന്നിച്ചാണ് നടപ്പും,  പണിക്കു പോക്കും,  സില്‍മാ കാണാന്‍ പോണതുമൊക്കെ.  പയ്യിനു  പുല്ലരിയാന്‍  കുന്നുമ്മേല്‍ പോണതും  ഓലു  രണ്ടാളും കൂടീട്ടാണ് ”
“പ്രോസീക്യൂട്ടര്‍ക്ക്   ഇനി സാക്ഷിയോട്  വല്ലതും  ചോദിക്കാനുണ്ടോ?”  
“വണ്‍ മോര്‍  കൊസ്റ്റ്യന്‍ യുവര്‍ ഓണര്‍” 
 “  രജനിയുടെ മരണ കാരണം എന്താണെന്നാണ്   നിങ്ങള്‍  മനസ്സിലാക്കിയത്    ?”
“എന്താണ്  മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍ നിങ്ങള്‍  ചോദിക്കുന്നത്  ?  അതൊക്കെ പോസ്റ്റ് മോര്‍ട്ടം   റിപ്പോര്‍ട്ടിലില്ലേ ?  അതൊക്കെ പറയാന്‍ ഈ സാക്ഷി എന്താ മെഡിക്കല്‍ വിദഗ്ദയാണോ? ”  കോടതിയുടെ ചോദ്യം കേട്ടപ്പോള്‍ അവിടെയിരുന്ന വക്കീലന്മാരുടെ മുഖത്ത്   പരിഹാസചിരിയൂറി.
 “ദാറ്റ്‌സ് ഓള്‍  യുവര്‍ ഓണര്‍”  വിസ്താരം അവസാനിപ്പിച്ചുകൊണ്ട്  പബ്ലിക് പ്രോസിക്യൂട്ടര്‍  തന്‍റെ സീറ്റിലിരുന്നു.
“ ക്രോസ്  ”   എന്‍റെ മുഖത്തേയ്ക്കു നോക്കി  ജഡ്ജി  പറഞ്ഞു. 
വലിയൊരു കേസില്‍  സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യുന്നതില്‍  എനിക്കു നല്ല ആശങ്കയുണ്ടായിരുന്നു. ജൂനിയര്‍ വക്കീലായ ഞാന്‍ എങ്ങിനെയാണ് ഒരു കൊലപാതകകേസ്  നടത്തുന്നതെന്നറിയാനുള്ള താല്പ്പര്യമായിരുന്നു അവിടെ ഉണ്ടായിരുന്ന മിക്ക വക്കീലന്മാര്‍ക്കും.  അനല്പമല്ലാത്ത പരിഭ്രമത്താല്‍ വിറയ്ക്കുന്ന ചുണ്ടുകളോടെ  ഞാന്‍ എന്‍റെ  ആദ്യ ചോദ്യം ചോദിച്ചു.
“സാവിത്രിയെയൂം  രജനിയെയും  അവരുടെ ചെറുപ്പം മുതലേ  അറിയാം അല്ലെ?”
  “ അതെ”
“ സാവിത്രിയും രജനിയും   അവിവാഹിതരാണ്   അല്ലെ?” 
 “ അതെ ”
“സാവിത്രിയും രജനിയും കൂടി ഒരിക്കല്‍ നാടുവിട്ട ഒരു സംഭവം  ഉണ്ടായി? ”  
“ ഉണ്ടായി ” 
“കുറച്ചുകാലം കോടഞ്ചേരിയില്‍ ഒരു വാടക വീടെടുത്തവര്‍  ഒരുമിച്ചു താമസിച്ചിരുന്നു?”    “താമസിച്ചിരുന്നു” 
“രജനിയും സാവിത്രിയും ഭാര്യഭര്‍ത്താക്കന്മാരെപ്പോലെ കഴിയുന്നുവെന്നു പറഞ്ഞുകൊണ്ട്  കോടഞ്ചേരിയിലെ  നാട്ടുകാര്‍ കച്ചിറ ഉണ്ടാക്കിയിരുന്നതായി അറിയുമോ?”
“ അങ്ങിനെ   പറഞ്ഞു   കേട്ടീക്കണു ”
“എന്തായാലും രണ്ടു പേരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് അവരെ  അവിടെനിന്നും  തിരികെ കൊണ്ടുവന്നത്? ”
  “ അതെ ”
“സാവിത്രിയും  രജനിയുമായുള്ള  കൂട്ടിനെ ചൊല്ലി  നാട്ടുകാര്‍  അവരെ കളിയാക്കിയിരുന്നോ ?”    “  കളിയാക്കിയിരുന്നു   ”
“    പക്ഷെ  പിന്നെയും ഒരുമിച്ചു തന്നെയാണ്  അവര്‍ നടന്നിരുന്നുത് ?”  
 “  അതെ,  ഓലുക്ക്   ഒരു കൂസലൂല്ല   ”
“സാവിത്രിയുമായുള്ള ബന്ധത്തെചൊല്ലി രജനിക്കുവന്ന പല വിവാഹാലോചനകളും   മുടങ്ങിപ്പോയിരുന്നു ?”  
“അങ്ങിനെ   പറേണ കേട്ടിക്കിണു  ”
“ സാവിത്രിയുമായുള്ള  ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍  രജനിയെ കൊല്ലുമെന്ന്  അവളുടെ ബന്ധുക്കള്‍  ഭീഷിണിപ്പെടുത്തിയതായിട്ടു  അറിയാമോ?”
 “   അതൊന്നും  അറിയില്ല ”
“രജനി തനിക്കു വിവാഹം വേണ്ടാന്നും സാവിത്രിയുടെ കൂടെ ജീവിക്കാനാണിഷ്ട്ടമെന്നും പറഞ്ഞതായി  അറിയാമോ  ?”
  “അതൊന്നും  എനക്കറിയില്ല”  
“നോക്കൂ  ഈ പ്രതി രജനിയുടെ പുറകെ ഓടിവന്നത്   പ്രതിയെ ആരോ  ആക്രമിക്കാന്‍ വേണ്ടി  ഓടിച്ചപ്പോഴാണെന്നു  ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കു നിഷേധിക്കാന്‍ പറ്റുമോ ?
“  ഓലുടെ  പിറകെ ആരെം ഞാന്‍ കണ്ടീക്കില്ല ”
“ അതുപോലെ പ്രതി നിങ്ങളെ കത്തികാട്ടി ഭീഷിണിപ്പെടുത്തിയെന്നു പറയുന്നത് ശരിയല്ല അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലാന്നു പറയുന്നു”
“ ഓള് , ന്‍റെ നേരെ കത്തി കാട്ടീന്നുള്ളത്  നേരന്നെ ”
“ദാറ്റ്‌സ്  ഓള്‍  യുവര്‍ ഓണര്‍”

വലിയ കുഴപ്പമൊന്നും കൂടാതെ തന്നെ ഉദ്ധേശിച്ചപോലെ  ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റിയ  ആശ്വാസത്തില്‍ സാക്ഷിക്കൂടിനരികില്‍ നിന്നും   സ്വന്തം ഇരിപ്പടത്തിലേക്കു  നടക്കുവാന്‍ തുടങ്ങിയ എന്നോട്   ജഡ്ജി  ചോദിച്ചു.  “ എന്താണു വക്കീലെ  ഇത്രയും ചോദിക്കാനേയുള്ളൂ ? തൂക്കുകയര്‍ വരെ ലഭിക്കാന്‍ വകുപ്പുള്ള കേസാണെന്നറിയില്ലെ ? പ്രതിയുടെ സംഭവ സ്ഥലത്തുള്ള  സാന്നിധ്യം നിങ്ങള്‍ നിഷേധിച്ചുമില്ല.    ഇങ്ങനെയാണോ സെഷന്‍സ്  കേസ്  നടത്തുന്നത് ? ”

കോടതിയിലെ മുഴുവന്‍ വക്കീലന്മാരുടെയും കണ്ണുകള്‍  എന്‍റെ മുഖത്തേക്കായി. ചില  വക്കീലന്മാര്‍ എന്നെ നോക്കുകയും  തമ്മില്‍ തമ്മില്‍  അടക്കം പറഞ്ഞു ചിരിക്കുന്നതും  കണ്ടു.   കറുത്ത ഗൌണിനും കോട്ടിനും അടിയില്‍  എന്‍റെ ദേഹം   വെട്ടിവിയര്‍ത്തു.  നെറ്റിയിലൂടെ  വിയര്‍പ്പു ചാലിട്ടൊഴുകി.  ആളുകള്‍ പലരും സഹതാപത്തോടെ  എന്നെ നോക്കുന്നുണ്ട്.  ചിലര്‍ അടക്കം പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. വക്കീല്‍ ഗുമസ്തന്മാര്‍  എന്നെ നോക്കി  അടക്കം പറഞ്ഞു  ചിരിക്കുന്നുണ്ട്.   എന്‍റെ കക്ഷിയായ സാവിത്രി  നിലത്തേക്കു  ദൃഷ്ട്ടിയൂന്നി  നില്‍ക്കുകയാണ്.  അവിടെ നടക്കുന്ന കാര്യമൊന്നും അവള്‍ അറിയുന്നില്ലന്നു തോന്നുന്നു.

“എന്താണു വക്കീലെ,  നിങ്ങള്‍ മറുപടി പറയാത്തത് ? പ്രതിയുടെ ഭാഗം കേസും നന്നായി നടത്തുന്നുണ്ട്,    പ്രതിക്കും നീതി  ലഭിക്കുന്നുണ്ടെന്നും കൂടി ഉറപ്പുവരുത്തേണ്ട  ചുമതല കോടതിക്കുണ്ട് ”  
എല്ലാവരുടെയും മുന്‍പില്‍ വച്ചു നേരിട്ട നാണക്കേടും പരിഭ്രമവും മൂലം എന്‍റെ തൊണ്ട  വരണ്ടുപോയി.  പറയാന്‍ വന്ന  വാക്കുകള്‍   തൊണ്ടയില്‍ കുരുങ്ങി  എനിക്കു ശ്വാസംമുട്ടി.  “യുവര്‍ ഓണര്‍,  ഞാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഡിഫെന്‍സ് പ്രകാരം ഈ സാക്ഷിയോട്  ഇത്രയും ചോദിച്ചാല്‍ മതി.  ആവശ്യം വന്നാല്‍ സാക്ഷിയെ  വീണ്ടും വിളിച്ചു വരുത്തി  വിസ്താരം ചെയ്യാന്‍  അനുമതിയുണ്ടാകണം ”   ഞാന്‍ ഒരു വിധം  പറഞ്ഞൊപ്പിച്ചു.

“അങ്ങിനെ കോടതിയുടെ സമയം വെറുതെ കളയാന്‍ പറ്റില്ല. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍  ഇപ്പോള്‍ ചോദിക്കണം.  എനിക്കീകേസ് ഈ മാസത്തെ  തീര്‍പ്പില്‍ പെടുത്താനുള്ളതാണ്.   നിങ്ങള്‍  കേസ്  പഠിച്ചു  നടത്തണം  ഹെ  ” 

ഞാന്‍  തലകുനിച്ചു  വിയര്‍ത്തൊലിച്ചു  നില്‍കുകയാണ്.  സഹവക്കീലന്മാരില്‍  ചിലര്‍  സഹതാപത്തോടെ എന്നെ നോക്കി.  ബാക്കിയുള്ളവര്‍ എന്‍റെ ദയനീയമായ അവസ്ഥകണ്ട്  ഊറിച്ചിരിച്ചുകൊണ്ടിരിക്കുകയാണ്.   ജഡ്ജി എന്നെ വിടാനുള്ള ഭാവമില്ലായിരുന്നു.
“മിസ്റ്റര്‍.  അഡ്വക്കറ്റ്,  ഫേസ്  ദ  കോര്‍ട്ട്  ആന്‍ഡ് ആന്‍സര്‍ മൈ  കൊസ്റ്റ്യന്‍ ”
ഞാന്‍ മുഖമുയര്‍ത്തി  കോടതിയെ നോക്കി വിക്കി വിക്കി വീണ്ടും  പറഞ്ഞൊപ്പിച്ചു.  “യുവര്‍ ഓണര്‍..  ആസ് പെര്‍ മൈ ഡിഫന്‍സ് സ്‌റ്റോറി,  ദിസ് ഈസ്  ഇനഫ്  നൌ”   എന്‍റെ മറുപടി കോടതിക്കൊട്ടും പിടിച്ചില്ല.  എടുത്തടിച്ച പോലെ കോടതി  ചോദിച്ചു
“എന്താണ് മിസ്ടര്‍  നിങ്ങളുടെ ഡിഫന്‍സ് ?  എന്തെങ്കിലും  ഡിഫന്‍സ് നിങ്ങള്‍ക്കുള്ളതായി  കോടതിക്ക് തോന്നുന്നില്ലല്ലോ” 
ജഡ്ജി ചോദിച്ച  ചോദ്യത്തിലെ  പരിഹാസ്യത കാഴ്ചക്കാരെയും  നന്നായി രസിപ്പിച്ചു.  അവരും ചിരിക്കാന്‍ തുടങ്ങി.  പക്ഷെ  കോടതിയുടെ ചോദ്യം  അവിടെയും നിന്നില്ല 

 “അല്ല വക്കീലെ, നിങ്ങളുടെ കക്ഷി അപ്പീലിലെങ്കിലും രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്കാഗ്രഹമില്ലേ ?”    അതോടുകൂടി  കോടതിയില്‍   കൂട്ടച്ചിരിയായി.
ഇനി കേസുകള്‍ ഉച്ചയ്ക്കുശേഷം  വിളിക്കാമെന്നു പറഞ്ഞു  കോടതി പിരിഞ്ഞു.  എല്ലാവരും തിരക്കിട്ട് കോടതിക്കു പുറത്തിറങ്ങി.  ആരും എന്‍റെ അടുത്തേയ്ക്കു വന്നില്ല.  ആരുടേയും സാമീപ്യം ഞാന്‍ ആഗ്രഹിച്ചുമില്ല.  ശൂന്യമായ  കോടതിമുറിയിലെ സീറ്റില്‍ പോയിരുന്നുകൊണ്ട്  വലിയ വികാരവിക്ഷോഭത്തോടെ ഞാന്‍  മേശയില്‍ മുഖംപൂഴ്ത്തി.  അഴുക്കു പിടിച്ചു മുഷിഞ്ഞ കോടതി  മേശയില്‍ വിയര്‍പ്പു തുള്ളിക്കൊപ്പം  എന്‍റെ രണ്ടുതുള്ളി കണ്ണുനീരും  ഇറ്റുവീണിരുന്നപ്പോള്‍.  വിശപ്പു കെട്ടുപോയിരുന്നു.  ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങാതെ ഞാന്‍ അവിടെതന്നെ തലതാഴ്ത്തിയിരുന്നു.

 “ എന്തായാലും  പബ്ലിക് പ്രോസീക്യൂട്ടര്‍ക്ക്  പണി എളുപ്പമായി ”  കോടതിക്കു മുന്നിലെ തട്ടുകടയില്‍ നിന്നും ചായ കുടിക്കുന്നതിനിടയില്‍  ഒരു വക്കീല്‍ പരിഹസിച്ചു ചിരിച്ചു.  തട്ടുകടയില്‍  ചായ വില്‍ക്കുന്ന കുമാരനും ആ  ചിരിയില്‍ പങ്കുചേര്‍ന്നു. 

എങ്ങിനെയും ഈ കേസിനി ജയിച്ചേ പറ്റൂ.  പക്ഷെ വാദം കേള്‍ക്കേണ്ട  ജഡ്ജിക്കു പോലും   മുഷിച്ചിലായി.  സാഹചര്യ തെളിവുകള്‍ എല്ലാം എതിരാണ്.  പ്രതി കത്തിയുമായി പുറകെ ഓടി ചെല്ലുന്നത് കണ്ട സാക്ഷി, ഓടിച്ചെന്ന സാക്ഷികളെ  കത്തി കാട്ടി ഭയപ്പെടുത്തിയ പ്രതി, മൃതദേഹത്തില്‍ പറ്റിപിടിച്ചിരുന്ന പ്രതിയുടെ  മുടിയിഴകള്‍,  കോടതിയില്‍ ഹാജരാക്കിയ വെട്ടുകത്തിയില്‍  നിന്നും ലഭിച്ച പ്രതിയുടെ വിരലടയാളങ്ങള്‍, വെട്ടുകത്തിയില്‍ പുരണ്ട രക്തം മനുഷ്യരക്തമാണെന്നും  അതു കൊല്ലപ്പെട്ട രജനിയുടെ രക്തഗ്രൂപ്പില്‍പ്പെട്ടതാണെന്നുള്ള ഫോറിന്‍സിക് റിപ്പോര്‍ട്ട്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാനുള്ള  സാഹചര്യതെളിവുകള്‍   ഇതൊക്കെമതി.

ഇതിനും പുറമേ  മരണപ്പെട്ട രജനിയുടെ  ദേഹത്തുകാണപ്പെട്ടതും  മരണകാരണമായി  തീര്‍ന്നതുമായ 16 മുറിവുകള്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുന്ന സംഗതിയാണ്.   അബദ്ധത്തില്‍ പിണഞ്ഞതോ അല്ലെങ്കില്‍ പെട്ടന്നുള്ള ദേഷ്യത്തില്‍ ചെയ്തതോ എന്നുപോലും വാദിക്കാന്‍ കഴിയാത്ത തരത്തിലുള്ളതായിപ്പോയി   മുറിവുകളുടെ ആധിക്യം.   ശിക്ഷ വിധിക്കുമ്പോള്‍ പ്രതി ഒരു സ്ത്രീ ആണെന്നുള്ള പരിഗണനപോലും ലഭിക്കാനിടയില്ലാത്ത വിധത്തിലുള്ള ഹീനമായ കൊലപാതകം.
ഇതിനെല്ലാമപ്പുറം ഇപ്പോഴും സത്യമെന്താണെന്നു പറയുവാന്‍ സാവിത്രി   കൂട്ടാക്കുന്നില്ല. കൊല ചെയ്തതാണോ  അല്ലയോ എന്നുപോലും  അവളുടെ വക്കീലായ എന്നോടിതുവരെ പറഞ്ഞില്ല. പലപ്രാവശ്യം ശ്രമിച്ചതാണ്  അപ്പോഴെല്ലാം മൌനവും കണ്ണുനീരും മാത്രമാണ് മറുപടിയായി ലഭിച്ചത്. രജനിയുടെ മരണത്തില്‍ അവളിപ്പോഴും വല്ലാത്ത മാനസിക സംഘര്‍ഷം  അനുഭവിക്കുന്നുണ്ട്. ഇതിനിടയില്‍ പ്രതിയുമായി അടുപ്പമുള്ള ചിലരുമായി  സംസാരിച്ചിരുന്നു. അങ്ങിനെ പ്രതിയുടെ സാഹചര്യങ്ങളെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു.

കേസിന്റെ വിചാരണ  പല ദിവസങ്ങളിലായി  തുടര്‍ന്നുകൊണ്ടിരുന്നു.  ഇപ്പോള്‍ കോടതിയുടെ ഭാഗത്തു നിന്നും കാര്യമായ  ഇടപെടല്‍ ഒന്നുമില്ല.  ഒന്നുകില്‍  വിചാരണയ്കിടയിലുള്ള   കോടതിയുടെ ചില ഇടപെടലുകള്‍ എന്നെ ആലോസരപെടുത്തുന്നതായും  ആത്മവീര്യം തകര്‍ക്കുന്നതായു കോടതി കണ്ടിരിക്കും.  അല്ലെങ്കില്‍ വിചാരണ തീരുന്നതുവരെ  കാര്യങ്ങള്‍  എങ്ങിനെയാണെന്നു നിരീക്ഷിക്കാം എന്നു  കരുതിയിട്ടുണ്ടാകാം. വിചാരണ മുന്നോട്ടുപോയി. നിരവധി സാക്ഷികള്‍ എന്‍റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചുകൊണ്ടും എന്‍റെ സ്വാസ്ഥ്യം തകര്‍ത്തുകൊണ്ടും സാക്ഷികൂട്ടില്‍ കയറിയിറങ്ങി. 

 സംഭവദിവസം ഉച്ചകഴിഞ്ഞ്  പ്രതി തന്‍റെ വീട്ടില്‍ വരികയും  തന്‍റെ മകളെ നിര്‍ബന്ധപൂര്‍വ്വം പ്രതിയുടെ കൂടെ പുല്ലരിയാനെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയെന്നും,  തന്‍റെ മകള്‍ക്ക്  ഒരു വിവാഹാലോചന ഏകദേശം ഉറപ്പിച്ചിരുന്നുവെന്നും, പ്രതിക്ക് ലഭിക്കാതെ പോയ വിവാഹസൌഭാഗ്യം  തന്‍റെ മകള്‍ക്കു ലഭിക്കുന്നതിലുള്ള  അസൂയമൂലമാണ്  പ്രതി   കൊല നടത്തിയതെന്നും  രജനിയുടെ മാതാവ് മൊഴി നല്‍കി.  തന്‍റെ മകളും സാവിത്രിയും തമ്മില്‍ തെറ്റായ സ്‌നേഹബന്ധം ഉള്ളതായി  സംശയം തോന്നിയിരുന്നെന്നും  അവര്‍ രണ്ടുപേരും കൂടി ഒളിച്ചോടി പോവുകയും കുറച്ചുകാലം  ഒരു വാടകവീട്ടില്‍ ഒരുമിച്ചു  താമസിക്കുകയുണ്ടായിയെന്നും  ക്രോസ് വിസ്താരത്തില്‍ അവര്‍ സമ്മതിക്കുകയുണ്ടായി.

“ ഇനിയും സാവിത്രിയുമായി  ബന്ധം പുലര്‍ത്തിയാല്‍ മാനം രക്ഷിക്കാന്‍വേണ്ടി  രജനിയെ  കൊന്നുകളയുന്നതില്‍  മടിക്കില്ലാന്നു  നിങ്ങളുടെ മൂത്തമകന്‍ രജനിയോട്  പറഞ്ഞിരുന്നു അല്ലെ? ”
“ അതങ്ങിനെ  കാര്യായിട്ടൊന്നും പറഞ്ഞതല്ല.  ഓളെ വെറുതെ പേടിപ്പിക്കാന്‍ വേണ്ടീട്ടു  പറഞ്ഞതാണ് ”
“ പ്രതി സാവിത്രി നിങ്ങളുടെ വീട്ടില്‍വരികയും രജനിയുമായി സമയം ചിലവഴിക്കുകയും ചെയ്തിരുന്നോ ? ”
“ ഇടയ്‌ക്കൊക്കെ   വരുമായിരുന്നു ”
“ നിങ്ങള്‍ എതിര്‍ത്തില്ലേ  ? പ്രതിയോട്  വീട്ടില്‍ വരരുതെന്ന്  പറഞ്ഞില്ലേ ?”
“പറഞ്ഞീനു , അന്നേരം   രണ്ടും  കൂടി എന്‍റെ നേര്‍ക്കു വെറുങ്ങനെ    തൊള്ളയിടും” 
പിന്നീടു വന്ന സാക്ഷികളില്‍ ഒരാള്‍പറഞ്ഞത്  ഒന്നാം സാക്ഷി പറഞ്ഞറിഞ്ഞ  പ്രകാരം  സംഭവസ്ഥലത്തെത്തിയപ്പോള്‍  സാവിത്രി  വെട്ടുകത്തിയുമായി നില്‍ക്കുന്നതും രജനി തെങ്ങിന്‍റെ ചുവട്ടില്‍ വീണു കിടക്കുന്നതും കണ്ടുവെന്നും  സാവിത്രി ‘കോമരം പോലെ’ കത്തിയുമായി  തുള്ളി വിറയ്ക്കുകയും   അടുക്കലേക്കു ചെല്ലാന്‍ തുനിഞ്ഞ സാക്ഷിയെ കത്തി വീശി ഓടിക്കുകയും ചെയ്തുവെന്നാണ്.  അയല്‍വാസിയായ ആ സാക്ഷിയും വെട്ടുകത്തി പ്രതിയുടെതാണെന്ന്  തിരിച്ചറിയുകയും  അതേ  കത്തി തന്നെയാണ് സംഭവ ദിവസം പ്രതിയുടെ കയ്യില്‍ കണ്ടെതെന്നു മൊഴിയും നല്‍കി.

മറ്റൊരു സാക്ഷിയും സമാനമായ  മൊഴി തന്നെയാണ് നല്‍കിയത്.  ഇതോടെ  കേസില്‍ പ്രതിക്കെതിരെയുള്ള കുരുക്കുകള്‍ കൂടുതല്‍ മുറുകിവന്നു. പ്രതിയെ രക്ഷപ്പെടുത്താമെന്ന  പ്രതീക്ഷ  പൊലിയാന്‍ തുടങ്ങി.   അതോടെ എനിക്കു  കിടന്നാല്‍ ഉറക്കം കിട്ടാതായി.   എന്‍റെ സ്വാസ്ഥ്യം പൂര്‍ണ്ണമായും  നഷ്ട്ടപ്പെട്ടു.  വിശപ്പും ദാഹവും ഞാന്‍ മറന്നു.  ദേഷ്യം കലശലായി.  അഭിഭാഷകവൃത്തിയെന്നത് ഒരു തൊഴിലും  കേസുകളെന്നത്  അതിലെ ബൌദ്ധികമായ വ്യാപാരവുമാണെന്നെനിക്കറിയാം. പക്ഷെ  എന്‍റെ മനസ്സിന്റെ ലോലത  ഈ  കേസിനെ എന്‍റെ   ഹൃദയത്തില്‍ പ്രതിഷ്ഠിച്ചതിനാല്‍ എന്‍റെ അസ്വസ്ഥതകള്‍  നാള്‍ക്കുനാള്‍  ഏറിവന്നതേയുള്ളൂ.

(തുടരും...............)



Join WhatsApp News
Joseph Abraham 2020-06-02 10:49:12
Thank you Sudhir Sir
Sudhir Panikkaveetil 2020-06-02 07:44:45
കാത്തിരിക്കുന്നു, രണ്ടാം ഭാഗത്തിനായി... ലോക്ക് ഡൌൺ കാരണം കോടതി അടക്കാതിരിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക