update: ഓഫീസറെ അറസ്റ് ചെയ്തു; കൊലക്കേസ് ചാർജ് ചെയ്തിട്ടുമുണ്ട്
20 ഡോളറിന്റെ പേരില്‍ ഒരു മനുഷ്യ ജീവന്‍ ഇല്ലാതായി.
രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ മിന്യാപോലിസ് മേയര്‍ ജേക്കബ് ഫ്രെ ഒന്നു കൂടി പറഞ്ഞു, --വെള്ളക്കാരനായിരുന്നെങ്കില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു. എന്തായാലും ഈ കോവിഡ് കാലത്ത് ഈ സംഭവം കൂടുതല്‍ ദുഖമായി.
ഹൂസ്റ്റണ്‍ സ്വദേശിയായ ജോര്‍ജ് ഫ്‌ലോയ്ഡ് (46) അവിടെ കേസിലും മറ്റും കുടുങ്ങിയാണ് ആറു വര്‍ഷം മുന്‍പ് മിനസോട്ടയിലെ മിന്യാപോലീസിലെത്തിയത്. റെസ്റ്റോറന്റില്‍ സെക്യുരിറ്റി ആയിരുന്നു ജോലി. ട്രക്ക് ഡ്രൈവര്‍ ആകാന്‍ പരിശീലനത്തിലുമായിരുന്നു. വലിയ ശരീരമുള്ള മനുഷ്യന്‍. ന്യു യോര്‍ക്കില്‍ പാക്കറ്റ് പൊട്ടിച്ച് ലൂസ് സിഗരറ്റ് വിറ്റതിനു പോലീസ് അതിക്രമം കാട്ടി മരിച്ച എറിക് ഗാര്‍നറെ പോലെ.
20 ഡോളറിന്റെ വ്യാജ നോട്ടുമായി കപ്പ് ഫുഡ്‌സ് എന്ന ഡെലിയില്‍ തിങ്കളാഴ്ച രാത്രി 8-നു ശേഷം സാധനം വാങ്ങാന്‍ പോയതാണു ഫ്‌ലോയിഡ്. വ്യാജ നോട്ട് കണ്ട് ഡെലിയിലെ ജോലിക്കാരന്‍ പോലീസിനെ വിളിച്ചു.
8:30-ഓടെ പോലീസ് എത്തി. ഒരു വാനില്‍ ഇരിക്കുകയായിരുന്നു ഫ്‌ലോയ്ഡും ഒരു സ്ത്രീ അടക്കം മറ്റു രണ്ടു പേരും. പുറത്തിറങ്ങാന്‍ ഫ്‌ലോയ്ഡ് വിസമ്മതിക്കുകയും ചെറിയ ബലപ്രയോഗം നടക്കുകയും ചെയ്തു. പിന്നീട് ശാന്തനായി. പോലീസിന്റെ കൂടെ പോകുന്ന ഫ്‌ലോയിഡിനെ വിലങ്ങണിയിച്ചിട്ടുണ്ട്.
പിന്നെ എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. ഒരു വണ്ടിയുടെ അടിയിലായി വീണു കിടക്കുന്ന ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍ മുട്ട് വച്ച് ഓഫീസര്‍ ഡെറക്ക് ഷോവിന്‍ ഞെരിക്കുന്നതാനൂ കാണുന്നത്. വഴിയില്‍ നിന്ന ഡാര്‍നല്ല ഫ്രേസിയര്‍ ഇതിന്റെ വീഡിയോ എടുത്തു. അത് ലോകമെങ്ങും ചര്‍ച്ചയായി. ശ്വാസം മുട്ടുന്നതായി പലവട്ടം ഫ്‌ലോയ്ഡ് പറയുന്നുണ്ട്. വെള്ളവും യാചിക്കുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോരയും വരുന്നുണ്ട്. ആളുകള്‍ ഫ്‌ളോയിഡിനെ വിടന്‍ പറയുന്നുണ്ടെങ്കിലും പോലീസ് വിടുന്നില്ല.
ഷോവിന്റെ ക്രൂരത നോക്കി നിന്ന അധമന്മാരായ മറ്റു മൂന്നു പോലീസുകാര്‍ ചെറുവിരലനക്കുന്നില്ല. ഫ്‌ലോയിഡ് അറസ്റ്റിനെ എതിര്‍ത്തു എന്നാണത്രെ അവര്‍ പറഞ്ഞ ന്യായം.
ഫ്‌ലോയിഡിനു അനക്കമറ്റതോടേ പോലീസ് ആംബുലന്‍സ് വിളിച്ചു. അവര്‍ കൈയാമം വച്ച് കിടക്കുന്ന നിലയില്‍ തന്നെ ആംബുലന്‍സിലേക്കു മാറ്റി. അതിനു ശേഷം കയ്യാമം അഴിച്ചു. ആശുപത്രിയില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഫ്‌ലോയ്ഡ് മരിച്ചു.
എന്തായാലും പിറ്റേന്നു തന്നെ നാല് ഓഫീസര്‍മാരെയും പിരിച്ചു വിട്ടു. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ മേയര്‍ ഹെന്നെപിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയോട് അഭ്യര്‍ഥിച്ചു. ആലോചിച്ചു കൊണ്ടിരിക്കുന്നു എന്നു മറുപടി.
ഇതിനിടെ മിന്യാപോലീസില്‍ ജനം തെരുവിലിറങ്ങി. പോലീസ് സ്റ്റേഷന്‍ കത്തിച്ചു. കെട്ടിടങ്ങള്‍ക്കു തീ വച്ചു. സ്റ്റേറ്റ് സൈനിക വിഭാഗം ഇറങ്ങി.ന്യു യോര്‍ക്കില്ലടക്കം പര്‍തിഷേധം അലയടിച്ചു
മഹത്തായ മിന്യാപോലിസ് നഗരത്തില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു പ്രസിഡന്റ് ട്രമ്പ് ട്വീറ്റ് ചെയ്തു. സിറ്റി നേത്രുത്വത്തിന്റെ കഴിവു കേടാണു കാണുന്നത്. ആവശ്യമെങ്കില്‍ നാഷനല്‍ ഗാര്‍ഡിനെ ഞാന്‍ അയക്കും-പ്രസിഡന്റ് പറഞ്ഞു.
അതിനു മേയര്‍ നല്ല മറുപടിയും കൊടുത്തു. തന്റെ കുറവുകള്‍ക്ക് മറ്റുള്ളവരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ല. വലിയ ദുരന്തത്തിലൂടെയാണു നഗരം കടന്നു പോകുന്നത്. ഇത് ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും-മേയര്‍ പറഞ്ഞു.
ഇന്ന് (വെള്ളി) രാവിലെ 5 മണിക്ക് ജനക്കൂട്ടത്തിന്റെ അതിക്രമങ്ങള്‍ ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന സി.എന്‍.എന്‍. റിപ്പോര്‍ട്ടര്‍ ജിമിനെസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറിനു ശേഷം വിട്ടു. സംഭവത്തില്‍ സ്റ്റേറ്റ് ഗവര്‍ണര്‍ ടിം വാല്റ്റ്‌സ് ഖേദം പ്രകടിപ്പിച്ചു.
ആജാനുബാഹുവായ എറിക്ക് ഗാര്‍നറെ സിഗററ്റ് പാക്കറ്റിലല്ലാതെ ലൂസ് ആയി വിറ്റതിന്റെ പേരിലണു പോലീസ് അറസ്റ്റ് ചെയ്തത്. ജോലി ഒന്നും ചെയ്യാന്‍ പറ്റാത്ത ആള്‍. ശ്വസിക്കാനാവുന്നില്ല എന്നു ഗാര്‍ണറും പറഞ്ഞു. പക്ഷെ പോലീസ് കേട്ടില്ല. ആ കേസില്‍ വിചാരണ ചെയ്യപ്പെട്ട പോലീസുകരെ കോടതി വെറുതെ വിട്ടു. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് ഏറെ ശക്തിയുള്ള ന്യു യോര്‍ക്ക് സിറ്റിയില്‍ സംഭവിച്ചതാണിത്.