Image

കോവിഡിനെ തുരത്താന്‍ മനുഷ്യക്കുരുതി നടത്തിയ സ്വാമി അറസ്റ്റില്‍

Published on 28 May, 2020
കോവിഡിനെ തുരത്താന്‍ മനുഷ്യക്കുരുതി നടത്തിയ സ്വാമി അറസ്റ്റില്‍
ഭുവനേശ്വര്‍: കോവിഡ് മഹാമാരിയെ തുരത്താന്‍ മനുഷ്യക്കുരുതി നടത്തിയ സ്വാമി അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്ക് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ക്ഷേത്രപരിസരത്തുവെച്ച് പ്രദേശവാസിയുടെ തല വെട്ടിമാറ്റുകയായിരുന്നു. കൃത്യം ചെയ്തതിന് പിന്നാലെ ഇയാള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

നരസിങ്പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബന്ദഹൂഡയിലുള്ള ബന്ദ മാ ബുധ ബ്രാഹ്മണി ദേ  ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രിയാണ് 72 കാരനായ സന്‍സാരി ഓജ ക്രൂര കൃത്യം നടത്തിയത്. ഇതേ ക്ഷേത്രത്തിലെ പുരോഹിതാനാണ് ഇയാള്‍. 52കാരനായ സരോജ് കുമാര്‍ പ്രധാനാണ് ഇയാളുടെ വെട്ടേറ്റ് മരിച്ചത്.

മനുഷ്യക്കുരുതിയുമായി ബന്ധപ്പെട്ട് സരോജ് കുമാറും താനും തമ്മില്‍ വാക്കേറ്റമുണ്ടായതായി സന്‍സാരി ഓജ പൊലീസിനോട് പറഞ്ഞു. വാക്കേറ്റം കടുത്തതോടെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പുരോഹിതന്‍ സരോജ് കുമാറിനെ ആക്രമിക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ അയാള്‍ മരിച്ചു.

ദേവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്  മനുഷ്യക്കുരുതി നടത്തിയതെന്നാണ് സന്‍സാരി ഓജ പൊലീസിനോട് വിശദീകരണം നല്‍കിയത്. തന്‍െറ സ്വപ്നത്തില്‍ വന്ന ദേവി കൊറോണ വൈറസിനെ തുരത്തണമെങ്കില്‍ നരബലി നടത്തണമെന്ന് ആജ്ഞാപിച്ചതായി ഇയാള്‍ പറഞ്ഞു. സന്‍സാരി ഓജ സരോജിനെ വെട്ടാന്‍ ഉപയോഗിച്ച മഴു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഗ്രാമത്തിനടുത്തുള്ള ഒരു മാമ്പഴത്തോട്ടവുമായി ബന്ധപ്പെട്ട് പുരോഹിതന് മരണപ്പെട്ടയാളുമായി ദീര്‍ഘകാലമായി തര്‍ക്കമുണ്ടായിരുന്നുവെന്ന് ബന്ദഹൂഡ ഗ്രാമവാസികള്‍ പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മദ്യാസക്തിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പൊലീസ് ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക