Image

കോറോണക്ക് ശേഷം? (സുനിൽ തോമസ് തോണിക്കുഴിയിൽ)

Published on 26 April, 2020
കോറോണക്ക് ശേഷം? (സുനിൽ തോമസ് തോണിക്കുഴിയിൽ)
ഇന്ത്യ പോലെ വലിയ ഒരു രാജ്യത്തിലെ പൗരൻമാരായ നമുക്ക് ഉടനൊന്നും കൊറോണാ വ്യാധിയിൽ നിന്ന് മോചനം ഉണ്ടെന്നു തോന്നുന്നില്ല. കേരളം എത്ര തന്നെ പരിശ്രമിച്ചാലും കേരളത്തിലേക്കുള്ള ആളുകളുടെയും സാധനങ്ങളുടെയും നീക്കം അധികകാലം തടഞ്ഞ് വെക്കാൻ ആകില്ല ഈ രാജ്യത്തിന്റെ വലിപ്പവും വൈവിധ്യവും തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി.

ലോക്ക് ഡൗൺ നീളുമ്പോൾ ഭരണ സംവിധാനവും പോലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും തളർന്ന് അവശരാകും. ഇപ്പോഴത്തേതിൽ നിന്ന് സ്ഥിതി കുറച്ചെങ്കിലും വഷളായാൽ ലോക്ക് ഡൗൺ അനന്തമായി തുടർന്നേക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളുകളുടെ കുത്തൊഴുക്കുണ്ടായാൽ ഈ പ്രതിസന്ധിയുടെ ആഴം കൂടും. എപ്പോഴും ഒരു പൊട്ടിത്തെറി നേരിടാൻ നാം തയ്യാറാകണം.

എൻറെ അഭിപ്രായത്തിൽ എത്ര നിയന്ത്രണങ്ങൾ വെച്ചാലും നമ്മുടെ സമൂഹത്തിന് Herd ഇമ്മ്യൂണിറ്റി ആകുന്നതുവരെ ഈ രോഗം നമ്മളെ വിട്ടു പോകുമെന്ന് തോന്നുന്നില്ല ഇതിന് നല്ല ഒരു ശതമാനം ജനത്തിന് രോഗം വന്ന് ഇമ്മ്യുണിറ്റി നേടണം . (കോവിഡിന് ഹെർഡ് ഇമ്യൂണിറ്റി ഉണ്ടോ എന്ന കാര്യത്തിൽത്തന്നെ ചില സംശയങ്ങളുണ്ട്.) ഇവൻ വർഷാവർഷം പുനരവതരിക്കാനുള്ളസാധ്യതയുമുണ്ട്..

ഒരു സാധാരണ പൗരന് ഈ യുദ്ധത്തിൽ വീണു പോകാതെ സ്വയം സംരക്ഷിക്കുക മാത്രമെ വഴിയുള്ളു എന്ന് തോന്നുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്വന്തം കാര്യം മാത്രം നോക്കുക. എങ്ങാൻ കൊറോണ വന്നാൽ പൊതു സമൂഹം നിങ്ങളെ ഒറ്റപ്പെടുത്തും. ഫ്ലാറ്റിലും മറ്റും താമസിക്കുന്ന മധ്യവർഗ്ഗത്തിനാകും ഏറ്റവും വലിയ പ്രശ്നം.(തമിഴ്നാട്ടിലും മറ്റും നടന്ന ചില സാമ്പിൾ വെടിക്കെട്ടുകൾ ഓർത്താൻ നന്ന്)

കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ചരിത്രത്തിലെ വലിയ ഒരു നാഴികക്കല്ലാകും ഈ മഹാമാരി എന്ന് ഞാൻ കരുതുന്നു. മുൻപുണ്ടായിട്ടുള്ള മഹാവ്യാധികളൊക്കെ ഗതാഗത സംവിധാനങ്ങളുടെയും ജീവിത രീതികളുടെയും പരിമിതിമൂലം അധികാരികൾക്ക് അധികം പരിശ്രമമില്ലാതെ തടയാനാകുമായിരുന്നു. ഇന്നതല്ല സ്ഥിതി. ഓരോ മലയാളിയും ഏതേങ്കിലും രീതിയിൽ മറ്റൊരു മലയാളിയോട് ബന്ധപ്പെട്ട് നിൽക്കുന്നു. അതിനാൽ കൊറോണയ്ക്ക് ശേഷം മാറിയ ഒരു ലോകമാകും നാം കാണുക.

ചെറിയ തോതിലെങ്കിലും ഇവിടെ സാമൂഹിക വ്യാപനമുണ്ടായാൽ സ്ഥിതിഗതികൾ പാടെ മാറും. അതിന് വലിയ സാധ്യത നിലനിൽക്കുന്നുണ്ട്. സർക്കാരിന് ഇത്തരം വ്യാപനത്തെ തടഞ്ഞു നിർത്താൻ വലിയ പരിമിതിയുണ്ട്.

ഇങ്ങനെ കേരളത്തിൽ കൊറോണ കൈവിട്ടു പോയാൽ എന്തു സംഭവിക്കും എന്നതിനേപ്പറ്റി ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതുണ്ട്.

എന്റെ ചില നിരീക്ഷണങ്ങളും പ്രവചനങ്ങളും എഴുതാം. ഒരു pessimist എന്നോ fear monger എന്നോ നിങ്ങെൾക്കെന്നെ വിളിക്കാം.

1 ) ഭരണകൂടത്തിന്റെ അദൃശ്യ കരങ്ങൾ നമ്മെ വിടാതെ പിടികൂടും. ഓരോ മനുഷ്യന്റെയും റൂട്ട് മാപ്പ് ഭരണകൂടത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നാകും. എതിർ സ്വരങ്ങളെ ഒറ്റപ്പെടുത്തി ഇല്ലാതാക്കും. അനിയന്ത്രിതമായ അധികാര കേന്ദ്രികരണത്തിന്റെ കാലമാണ് വരുന്നത്. ഭരണഘടന ചില്ലു കൂട്ടിൽ സൂക്ഷിക്കാനുള്ള പുസ്തകമായി മാറും. മൗലികാവകാശങ്ങൾ മിക്കവാറും കേട്ടുകേൾവിയാകാം

2) ബീവറേജസ്സും പെട്രോൾ ഉൽപന്നങ്ങളും ആണ് സർക്കാരിൻറെ നികുതിവരുമാനത്തിന്റെ പ്രധാന ഘടകങ്ങൾ . അത് ഇപ്പോൾ തന്നെ വറ്റിവരണ്ട് നിലയിലാണ് . ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞാലും ഇവപൂർവസ്ഥിതി പ്രാപിക്കും എന്ന് ഉറപ്പില്ല . വരുമാന സ്രോതസ്സ് ഇല്ലാതാകുന്നതോടെ കേരള സർക്കാർ സാമ്പത്തികമായി തകർന്ന് കുത്തുപാള എടുക്കും. (ഒരു പരിധി വരെ കേന്ദ്ര സർക്കാരും ) സർക്കാർ ജീവനക്കാർക്ക് ഇനിയും സാലറി കട്ടുണ്ടാകുംസർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുടെ സ്ഥിതി അതിലും ഗുരുതരമാകാൻ സാധ്യതയുണ്ട്. പെൻഷൻ കാരൊന്നും ഇത്തരം പ്രതിസന്ധിയിൽ സുരക്ഷിതരല്ല. ചുവരുണ്ണ്ടെങ്കിലല്ലേ ചിത്രം വരയെപ്പറ്റി ആലോചിക്കാനാകൂ. സർക്കാർ ബാധ്യത ഒഴിവാക്കാൻ പെൻഷൻപ്രായം ക്രമേണ 60 ലേക്ക് ഉയർത്തും.

ഏറ്റവും വലിയ പ്രതിസന്ധി നേരിടാൻ പോകുന്നത് കേരളത്തിലെ മധ്യവർഗ്ഗം ആണ്. ഇപ്പോൾത്തന്നെ panic ആയിട്ടുണ്ട്. ( സ്വകാര്യ ആസ്പത്രികളുടെ പ്രതിസന്ധി ഇതിന്റെ കൂടി ഫലമാണ് ) . ജീവിതശൈലി അടിമുടി മാറാൻ നിമിഷങ്ങൾ മതി. അവരുടെ നീക്കിയിരുപ്പ് ബാങ്കുകൾ പ്രതിസന്ധിയിലായാൽ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാവുന്നതേയുള്ളു. സംശയമുള്ളവർ ലോക മഹായുദ്ധങ്ങൾക്ക് ശേഷം എന്തു സംഭവിച്ചുഎന്ന് പരിശോധിച്ചാൽ മതി.

സർക്കാർ ജീവനക്കാർ , ചെറുകിട വ്യാപാരികൾ ദിവസ വരുമാനക്കാർ എന്നിവരുടെ ജീവിത രീതികൾ പാടെ മാറും. നിരവധി ബിസിനസുകൾ ഇല്ലാതാകും. ഓരോരുത്തരും അടുത്ത വർഷം ഈ സമയത്ത് അവരുടെ സ്ഥിതി എന്തായേക്കാം എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

റേഷൻ സംവിധാനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ നാം വിശന്ന് മരിക്കില്ല എന്ന് പ്രതീക്ഷിക്കാം. പക്ഷെ സാമ്പത്തികനില തകർന്നാൽ സർക്കാരിന് എത്ര കാലം ഇത്തരം ക്ഷേമ സംവിധാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകും എന്ന് കണ്ടറിയണം. ( ഈ ഒരു മാസത്തെ ലോക്ക് ഡൗണിൽ കേരള സർക്കാരിന്റെ ഏറ്റവും നല്ല ഇടപെടൽ പെൻഷൻ വിതരണവും സൗജന്യ റേഷനുമാണ്.)

ആരോഗ്യ രക്ഷാ സംവിധാനങ്ങൾ വലിയ ഒരു ഔട്ട് ബ്രേക്കിൽ ഇപ്പോഴത്തെ പോലെ സുഗമമായി പ്രവർത്തിക്കുമോ എന്ന് കണ്ടറിയണം. സ്വകാര്യ ആസ്പത്രികൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ്. ഇപ്പോൾത്തന്നെ അവ പ്രതിസന്ധിയിലാണ്. ദീർഘകാലം നീണ്ടു നിൽക്കുന്ന വലിയ പകർച്ചവ്യാധി വന്നാൽ അവരെക്കൂട്ടാതെ നമുക്ക് മുന്നോട്ട് പോകാനാവില്ല. പക്ഷെ അതിന് സർക്കാരിന്റ ഭാഗത്തു നിന്ന് കടുത്ത നടപടികൾ വേണ്ടി വരും. ഒരു വമ്പൻ outbreak വന്നാൽ ആസ്പത്രികൾ ഏറ്റെടുത്ത് സൗജന്യ ചികിൽസ നടത്താൻ contingency plan തയ്യാറാക്കണം.

3) വിദ്യാഭ്യാസമായിരിക്കും ഏറ്റവും കൂടുതൽ പ്രഹരമേൽക്കുന്ന മറ്റൊരു മേഖല. സ്കൂളുകളും കോളേജുകളും ഇനി എന്ന് തുറക്കും എന്ന് കണ്ടറിയണം. കൊറോണാ വാക്സിൻ വരുന്നതുവരെ സ്കൂളുകൾ അടഞ്ഞുകിടക്കാനാണ് സാധ്യത.
ഒരു വർഷം പിള്ളേർ പഠിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. അതിജീവനമാണ് പ്രധാനം.ഒരു ബ്രേക്ക് ആയി കണക്കാക്കിയാൽ മതി എന്ന നിലപാടിലേക്ക് നാം എത്തിയേക്കാം.,

വിദ്യാഭ്യാസം സാധാരണക്കാരന് affordable അല്ലാതാകാൻ നല്ല സാധ്യതയുണ്ട്. . സ്വകാര്യ സ്കൂളുകളുടെയും സ്വാശ്രയ സ്ഥാപനങ്ങളുടെയും നിലനിൽപ് മാതാപിതാക്കളുടെ സാമ്പത്തിക ഭദ്രതയെ ആശ്രയിച്ചാണിരിക്കുന്നത്. അവയുടെ ഭാവി എന്താകുമോ .
ഈ പ്രതിസന്ധി ദീർഘകാലം തുടർന്നാൽ സർക്കാർ സ്കൂളുകളിൽ അഡ്മിഷൻ കൂടാൻ നല്ല സാധ്യതയുണ്ട്.

ഉന്നത വിദ്യാഭ്യസ രംഗത്ത് എന്തു സംഭവി ക്കുമെന്ന് പ്രവചിക്കാനാവില്ല. വരുന്ന രണ്ട് മൂന്ന് വർഷങ്ങളിൽ പഠനം കഴിഞ്ഞ് പുറത്തിറങ്ങുവരെ തൊഴിലില്ലായ്മയുടെ ദിനങ്ങളാകും കാത്തിരിക്കുന്നത്.

ഹോസ്റ്റലുകളും മറ്റും ഇനി എത്ര കാലം കഴിഞ്ഞാലാണ് തുറക്കാനാവുക എന്ന് കണ്ടറിയണം. വിദ്യാഭ്യാസം വെർച്വൽ ക്ലാസുകളിലേക്ക് ക്രമേണ മാറും. ലോങ്ങ് ടേം പ്ലാനിംഗ് നടത്താൻ പറ്റിയ അവസരമാണ്.

4) മലയാളത്തിൽ ഇനി ഒരു രണ്ട് വർഷത്തേക്ക് പുതിയ സിനിമകൾ അധികം ഉണ്ടാകില്ല.തിയേറ്ററുകളും കൺവെൻഷൻ സെന്ററുകളും മാളുകളും അനിശ്ചിതമായി പൂട്ടും. തുറന്നാൽത്തന്നെ കൊറോണ ഭീതി തീരുന്നതുവരെ ജനം കയറുമോയെന്ന് കണ്ടറിയണം. സൂപ്പർ സ്റ്റാറുകളുടെ അഷ്ടമത്തിൽ ചൊവ്വായുടെ അപഹാരം കാണുന്നു..

കലാകാരൻമാർക്കും അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നവർക്കും വറുതിയുടെ കാലമാണ് വരാൻ പോകുന്നത്.

നമുക്ക് കായികവിനോദങ്ങൾ ഇല്ലാത്തതിനാൽ അതിനെക്കുറിച്ച് കുറിച്ച് മാത്രം അധികം ആവലാതിപ്പെടേണ്ടതില്ല

5) വലിയ വിഹാഹ സൽക്കാരങ്ങളും മറ്റും ഉണ്ടാകില്ല. എന്തു ധൈര്യത്തിലാണ് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാനാവുക. 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സകല പരിപാടികൾക്കും സർക്കാരിന് കൊറോണ നികുതി ചുമത്താവുന്നതാണ്. 5000 പേർക്ക് ഒക്കെ സദ്യ വിളമ്പുന്ന പരിപാടി പണ്ടേ ഒഴിവാക്കേണ്ടതാണ്. ജനനവും മരണവും ഒന്നും നമുക്ക് ഒഴിവാക്കാനാവില്ല പക്ഷേ പക്ഷേ വിവാഹം നീട്ടിവെക്കാനും .

സ്വർണ്ണക്കടകൾ തുണിക്കടകൾ ബ്യൂട്ടിപാർലറുകൾ എന്നിവ ഈ പൊങ്ങച്ച വിപണിക്ക് പുറത്തു മാത്രമാണ് ആണ് നിലനിന്നു പോകുന്നത്. അവയുടെ സ്ഥിതി എന്താകുമോ ?

6) സമരങ്ങളും സമ്മേളനങ്ങളും കേരളീയ ജീവിതത്തിന്റെ മുഖമുദ്രയാണ്. കോറോണ വ്യാപകമായാൽ അവ കേട്ടുകേൾവിയാകും. പ്രസംഗങ്ങൾ വാട്ട് സാപ്പിലാകും , രാഷ്ട്രീയ പ്രവർത്തനങ്ങളും. രാഷ്ട്രീയ അധികാരം പോലിസിലോട്ട് കേന്ദ്രീകരിക്കാതിരിക്കാൻ വലിയ ജാഗ്രത വേണം.

7 ) ആളു കൂടുന്ന പൊങ്കാല പെരുന്നാൾ പൂരം തുടങ്ങിയവ സ്വയം ഇല്ലാതാവില്ല. സർക്കാർ ഇവ നിരോധിക്കണം. ആളു കൂടുന്ന സകല പരിപാടികളും ഓൺലൈനാകട്ടെ. ദൈവങ്ങളുടെ കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണം. (ആൾ ദൈവങ്ങളുടെ കാര്യത്തിലും )

8 ) പ്രവാസികൾ ഇനി എന്ന് മടങ്ങുമെന്നോ മടങ്ങിയാൽത്തന്നെ എന്താണ് ഭാവി എന്നറിയില്ല. നാട്ടിലും വിദേശത്തുംതൊഴിൽ നഷ്ടം എല്ലാ മേഖലകളിലും വരും. . ഇന്ത്യാ ഗവർമെന്റ് ഇവരെ തിരികെ എത്തിക്കുന്ന കാര്യത്തിലെടുക്കുന്ന തീരുമാനം വളരെ പ്രധാനമാണ്. സർക്കാരിന്റെ അടുത്ത പ്രതിസന്ധി ഇതാണ്. ആ മടങ്ങിവരവ് രണ്ടാമത് ഒരു outbreak ഉണ്ടാക്കാൻ നല്ല സാധ്യതയുണ്ട്. വലിയ മുൻകരുതൽ വേണ്ടി വരും. കേരളം പ്രവാസികളെ തിരിച്ചെത്തിക്കാൻ തയ്യാറായാലും മറ്റു സംസ്ഥാനങ്ങൾ ഇതിന് സജ്ജമാണോ എന്ന് സംശയമുണ്ട്. ലോക്ക് ഡൗൺ നീളുന്നത് സംസ്ഥാനങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കാം.

സാമ്പത്തിക രംഗത്ത് എന്ത് പറ്റും എന്ന് പ്രവചിക്കാനാകില്ല. ഇത്തരം പ്രതിസന്ധിയിൽ സ്വത്ത് വഹകൾ ക്ക് വലിയ ഉപയോഗമില്ല. കൺസ്ട്രക്ഷൻ റിയൽ എസ്റ്റേറ്റ് ബിസിനസ് എന്നിവയുടെ ഭാവി കണ്ടറിയണം. യുദ്ധം പ്രകൃതി ക്ഷോഭം പോലെയുള്ള സന്ദർഭങ്ങളിലുണ്ടാകുന്ന വ്യാപക നാശം ഇല്ലാ എന്നത് മാത്രമാണ് ഒരാശ്വാസം.

9) മില്ലിനിയൽസ് ജീവതം ആരംഭിക്കുനതേയുള്ളു. അവർ ഇതിനേ മറികടക്കുമായിരിക്കും. കൊറോണക്ക് ശേഷം ഉള്ള നവ .ലോകത്തിലേക്ക് ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇപ്പോൾ അവർക്ക് ചെയ്യാവുന്നത്.

10 ) ഒരാളുടെ കരിയർ അതിന്റെ പാരമ്യത്തിലെത്തുന്നത് 45 വയസിനും 65 വയസിനുമിടയിലാണ്. എന്റെയൊക്കെ കരിയർ ഗ്രോത്ത് ഇതോടെ തീർന്നു. പട്ടിണിയാവാതെ ശിഷ്ടകാലം തീർന്നാൽ മതി. ആകെ ഒരു സമാധാനം ഉള്ളത് അത് വലിയ അല്ലലില്ലാതെ അതെ അര നൂറ്റാണ്ട് ഈ ഭൂമുഖത്ത് ജീവിക്കാൻ പറ്റി എന്നതാണ്.

11 ) ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിപ്പ് തൽക്കാലം നിൽക്കും. ഇതുമായി ബന്ധപ്പെട്ട ജോലികൾ തൽക്കാലത്തേക്ക് ഇല്ലാതാവും .

അതിർത്തി കടന്നുവരുന്ന ഉൽപന്നങ്ങൾ എത്ര കാലത്തേക്ക് എന്ന് പറയാനാവില്ല. സ്വയം പര്യാപ്തത എങ്ങിനെ നേടാം എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയെന്ന വലിയ സ്വത്വം കേരളത്തിന് തന്ന പല സുരക്ഷിതത്വങ്ങളും ഇല്ലാതായേക്കാം. അതിൽ ആദ്യം വരുക ഭക്ഷ്യ സുരക്ഷയാകും. കേരള സർക്കാർ മുൻ കൈ എടുക്കേണ്ടതുണ്ട്.

12 ) ഏറ്റവും വലിയ ഒരു പ്രതിസന്ധി ഞാൻ കാണുന്നത് മനുഷ്യ ബന്ധങ്ങളിലാണ്. നേരിട്ട് അറിയാവുന്നവരെ പോലും നാം ഭയക്കും. ആരടുത്തുവന്നാലാണ് രോഗം വരുന്നതെന്ന് എങ്ങിനെ അറിയാം. ട്രെയിനിലും വിമാനത്തിലും ബസിലും എങ്ങിനെ സഞ്ചരിക്കും?

പൊതു ഗതാഗതം നിലച്ചിട്ട് ഇപ്പോൾ ത്തനെ ഒരു മാസമായി. അവ പുനരാരംഭിച്ചാൽത്തന്നെ സാമുഹിക അകലം പാലിച്ചു പ്രവർത്തിക്കാനാകുമോ?. ദീർഘ ദുര ബസുകളിൽ ധൈര്യമായി സഞ്ചരിക്കാനാകുമോ? പൊതു ഇടങ്ങളായ ഹോട്ടലുകൾ ശൗചാലയങ്ങൾ ഒക്കെ എങ്ങിനെ ഉപയോഗിക്കാനാകും. ഇതിനൊക്കെ പുതിയ പ്രോട്ടോക്കോളുകൾ ഉരുത്തിരിഞ്ഞ് വരേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ പൊതു ഗതാഗതം ക്രമേണ ഇല്ലാതാകുമോ എന്ന് ഭയപ്പെടേണ്ടതുണ്ട്. അത് നമ്മുടെ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മിക്കവരും പുറത്തു നിന്ന് വരുന്നവരെ നിരന്തരം സംശയിക്കുന്ന
സ്വന്തം പഞ്ചായത്തിൽ മാത്രമൊതുങ്ങുന്ന ഗോത്ര ജീവിയായി മാറാം.

13) ഈ പ്രയാസങ്ങൾക്കിടയിലും പത്രങ്ങളും ഇന്റർനെറ്റും Tv യും ഒക്കെയാണ് നിലവിൽ നമുക്കാശ്വാസം. ഇവ പ്രവർത്തിക്കുന്ന revenue model ഇപ്പോഴത്തെ സാഹചര്ര്യം നീണ്ടു നിന്നാൽ ലാഭകരമാകില്ല.
ഇന്റർനെറ്റും ഫോണും Tv യും നമുക്ക് അപ്രാപ്യമായ വിലനിലവാരത്തിലേക്ക് ഉയരാം.

14) അതിജീവനമാണ് എല്ലാവർക്കും പ്രധാനം. കൊറോണാ വാക്സിൻ എത്രയും പെട്ടെന്ന് കണ്ടുപിടിക്കപ്പെടും എന്ന് പ്രത്യാശിക്കാം. ഈ പ്രതിസന്ധിയുടെ അവസാനം കലാപത്തിലും രക്തച്ചൊരിച്ചിലിലും അവസാനിക്കാതിരിക്കട്ടെ. 70000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ട പൂർവികരുടെ അവസ്ഥയിലേക്ക് നാം എത്താതിരിക്കട്ടെ .

മുമ്പിൽ വൻ പ്രതിസന്ധിയാണ്.

PS: ഈ കുറിപ്പ് മൂന്നാഴ്ച മുൻപ് ചെറിയ ഒരു സൗഹൃദഗ്രൂപ്പിൽ ഇട്ടിരുന്നു. പലരും അസംഭവ്യം എന്നാണ് പറഞ്ഞത്. സർക്കാർ ശമ്പളം വെട്ടിക്കുറക്കുമോ എന്നൊക്കെ ചിലർ ചോദിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക