വനിതയിൽ സ്ഥിരമായി എഴുതിക്കൊണ്ടിരുന്ന പ്രസിദ്ധ പത്രപ്രവർത്തകയാണ് മീരാ കൃഷ്ണൻകുട്ടി .ഇന്റർനെറ്റും ആധുനിക സൗകര്യങ്ങളുമില്ലാതിരുന്ന കാലത്ത് ചെന്നൈയിൽ നിന്നുമുള്ള മീരാ കൃഷ്ണൻകുട്ടിയുടെ റിപ്പോർട്ടുകൾ കേരളമാകെ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.വിവിധ രംഗങ്ങളിലെ അതിപ്രശസ്തരുമായുള്ള മീരയുടെ അഭിമുഖങ്ങൾ അത്യാകർഷകമായിരുന്നു.ഇ - മലയാളിയിൽ തുടർന്നും മീരയുടെ എഴുത്തുകൾ പ്രതീക്ഷിക്കുക.
അരുതുകൾ താഴിട്ടു പൂട്ടി മുറുക്കിയ,
അതിരുകൾ തീർപ്പാക്കി
തടയിട്ടൊരുക്കിയ ,
ഭയമിരുൾ മേഘങ്ങൾ പഴുതുകൾ പോക്കിയ,
അകമാകുമിന്നിനി , മനിതനൊരാശ്രയം!
അന്നേരമകമേ തെളിയുന്ന ചിത്രങ്ങൾ ,
പാഠങ്ങൾ , പലപ്പോഴും പൊരുളുകളും ,
എത്ര ശരിയെന്നറിയുന്നു നാമിന്നു ,
ഇക്കോറോണ ഭരിക്കും ദിനങ്ങളിൽ ..!
അറിയുന്നു, അധികാരമോഹം പാഴെന്നതും ,
അധികമാം ഭാരമായത് ചമയുമെന്നതും .
അഹമെന്ന ഭാവം , അതു വെറുമൊരന്ധത ,
അവനവനെത്തന്നെ
വീഴ്ത്തുന്ന വ്യർത്ഥത ..
മതമേതുമല്ല ,മറിച്ചോ ,
മാനവ മാനസ ചേർച്ചയത്രെ ബലമാകുന്നു
പണവും പ്രതാപവും തോൽക്കുന്നിടത്തും
ജയിക്കുന്നു , പരമമാം ഒരുമമാത്രം .
മർത്യനു മാത്രമല്ലീലോകമെന്നതും
ശക്തമായ് വ്യക്തമായ് ഓർക്കവേണം .
കൃത്യമായുള്ള
പാഠച്ചിത്രമെന്ന പോൽ ,
ചേതനതന്നിലതും പതിപ്പിക്കണം.
പുഴുവോ പുൽച്ചാടിയോ ശലഭമോ പറവയോ
നാൽക്കാലിതന്നെയോ ഏതുമാട്ടെ ,
പുഴകളും മലകളും കാടുകളുമെല്ലാം
അവരുടെ സ്വത്തു മാണെന്നതോർക്കണം നാം !
പച്ചപരിഷ്കാര പാഴ്പൂച്ചു വേണ്ടിനി ,
വേണ്ടത് പ്രത്യാശ ശോഭ മാത്രം .....
ഇന്നു പഠിക്കുമനുഭവപാഠങ്ങൾ,
എന്നു മോർക്കേണ്ടതാണെ -
ന്നതും കാര്യം
മാറുമീ കാലം ..... ദുരിതകാലം .
മാറണം, നമ്മളും ത്വരിതവേഗം.
നല്ല നാളുകൾക്കായ് കാത്തിരിക്കാമിനി
നന്മതൻ കൈത്തിരി നാളവുമായ് ...