Image

ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് ഐ.എം.എഫ്

Published on 09 April, 2020
ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് ഐ.എം.എഫ്
1930കളിലെ മഹാ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). കോവിഡ്19 വ്യാപനം കാരണം 170ല്‍ അധികം രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

2021ല്‍ പോലും മാന്ദ്യത്തില്‍നിന്ന് പൂര്‍ണമായി കരകയറാനാകില്ല. സാമ്പത്തിക, സാമൂഹ്യ ഘടന കോവിഡ് മൂലം തകിടം മറിയുകയാണ്. നമ്മുടെ ജീവിതകാലത്ത് കാണാത്തത്ര വേഗത്തിലും വ്യാപ്തിയിലുമാണ് ഇത് സംഭവിക്കുന്നത്. മൂന്നു മാസം മുമ്പ് 160 രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കിയതെന്നും അവര്‍ പറഞ്ഞു. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര, ദരിദ്ര രാജ്യങ്ങളെയാവും മാന്ദ്യം ഏറ്റവുമധികം ബാധിക്കുക. കഴിഞ്ഞ രണ്ടു മാസത്തില്‍ 10,000 കോടി ഡോളറാണ് വളര്‍ന്നു വരുന്ന രാജ്യങ്ങളില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും കോവിഡ് മൂലമുള്ള നഷ്ടം സ്വന്തം നിലയ്ക്ക് നികത്താന്‍ കഴിയില്ല. അവര്‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. എന്നാല്‍, മഹാമാരിയെ നേരിടാന്‍ എല്ലാ സര്‍ക്കാരുകളും നല്ല രീതിയില്‍ രംഗത്തുവന്നത് പ്രത്യാശ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക