അടുക്കും ചിട്ടയുമുള്ള അണുവിട പോലും സ്ഥാനം തെറ്റാത്ത
അഴകാര്‍ന്ന മുഖലക്ഷണങ്ങളുളള ഒരു വീട്
സന്ധ്യാനേരത്ത് വിളക്കു തെളിക്കുമ്പോള്‍
ഈശ്വരനാമങ്ങള്‍ ഉയരുമ്പോള്‍ ഒരമ്പലത്തിന്റെ ശാന്തത
വീട്ടിനുള്ളില്‍ ഇടക്കെപ്പോഴോ നുഴഞ്ഞു കയറുന്ന
തണുത്തുവിറങ്ങലിച്ച കാറ്റ്
കവിളിനെ തൊട്ടു തരിപ്പിക്കുമ്പോള്‍, മുടിയിഴകളെ ഉലക്കുമ്പോള്‍
ഇരച്ചു കയറുന്നു അകാരണമയൊരു പേടി
അസ്ഥികളെ തുളച്ചുള്ളിലേക്ക് ആ ആധി പടരുമ്പോള്‍
ഇടക്കെപ്പോഴോ അപ്പുറത്ത് നിന്ന്
വൈറസ് പിടിച്ചവര്‍ കരയുന്നത് പോലെ
ഉള്ളില്‍ അടച്ചിരിക്കുന്നവരുടെ വിശപ്പിന്റെ വിളികള്‍ കേള്‍ക്കുന്ന പോലെ
ഉറ്റവരെ ഒന്ന് കാണാതെ കുഴിമാടങ്ങളില്‍ അടക്കപ്പെട്ടവരുടെ
ചിത്രങ്ങള്‍ മാറി മാറി തെളിയുമ്പോള്‍
വലിച്ചു കെട്ടിയ മുഖപടങ്ങളാല്‍ വ്രണം വീണ
മാലാഖമാരെ കാണുമ്പോള്‍
ഒഴിഞ്ഞ തെരുവുകളില്‍ അകലം പാലിക്കുന്ന മനുഷ്യരും
നിശബ്ദമായ പകലുകളും രാത്രികളും ആവര്‍ത്തിക്കുമ്പോള്‍
തിരിച്ചറിയുന്നു.......
ഉലയുന്ന തോണിക്കൊരുന്ത് കിട്ടിയ പോലെ
മുങ്ങിത്താഴുകയാണ് ഇവിടെ ജീവിതം.