Image

ജീവിതം കീഴ്‌മേല്‍ മറിയുമ്പോള്‍; ഇത് അതിജീവിക്കുമോ? (അഞ്ജലി ദിലീപ്, ന്യുയോര്‍ക്ക്)

Published on 29 March, 2020
ജീവിതം കീഴ്‌മേല്‍ മറിയുമ്പോള്‍; ഇത് അതിജീവിക്കുമോ? (അഞ്ജലി ദിലീപ്, ന്യുയോര്‍ക്ക്)
കഴിഞ്ഞ ഒരാഴ്ച്ചയായി രാത്രിയില്‍ ഉറക്കം വരാറില്ല. കണ്ണടയ്ക്കുമ്പോള്‍ സിനിമാ റീല്‍ പോലെ വരിവരിയായി മുന്നില്‍ വന്നുപോകുന്ന നിരവധി ചിത്രങ്ങള്‍. ബുള്ളറ്റ് ട്രെയിന്‍ പോലെ വേഗത്തില്‍ മുകളിലേക്ക് കുതിക്കുന്ന മരണ സംഖ്യ.

വെളുപ്പിന് 5ന് എഴുന്നേറ്റു പാതി ചാരിയിട്ടിരിക്കുന്ന ജനല്‍ വഴി പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത്‌നിര്‍ത്തിയിട്ടിരിക്കുന്ന കൂറ്റന്‍ ട്രക്കുകളാണ് എന്ന പറഞ്ഞ ഡോക്ടറുടെ മുഖം; ശവശരീരങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലം തികയാത്ത മോര്‍ച്ചറികള്‍ക്കു പകരം ഫ്രീസറുകള്‍ ഘടിപ്പിച്ച കൂറ്റന്‍ ട്രക്കുകള്‍. അഞ്ചും ആറും മണിക്കൂര്‍ ടെസ്റ്റ് ചെയ്യാനായി മാത്രം ക്യുവില്‍ നില്‍ക്കുന്ന ആളുകള്‍. വേദന സഹിക്കാന്‍ വയ്യാതെ അലറിക്കരയുന്ന മനുഷ്യര്‍. ഓരോ ശ്വാസവും അതെടുക്കുന്ന ഓരോ നിമിഷവും പ്രിയപ്പെട്ടതാണെന്നോര്‍മിപ്പിച്ചു കൊണ്ട് നേര്‍ക്കാഴ്ചകള്‍. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളുടെ അനുഭവ സാക്ഷ്യങ്ങള്‍ .അങ്ങനെ പലവിധംഎണ്ണിയാലും പറഞ്ഞാലും തീരാത്തവ.

ഓര്‍മയില്‍ എന്റെ അച്ഛനോ അമ്മയോ ഒരു സാംക്രമിക രോഗത്തിന്റെയും കഥകള്‍ പറഞ്ഞതായി ഓര്‍മയിലില്ല. അവര്‍ അനുഭവിച്ചിട്ടും ഇല്ല. ആകെ അറിയാവുന്നതു ചൂടുപനിയും മഞ്ഞപ്പിത്തവും ആണ്. എനിക്ക് കിട്ടിയിട്ടുള്ളത് രണ്ട് വയസില്‍ ബാധിച്ച ചൂടുപനി മാത്രമാണ് . അത് വീട്ടില്‍ എല്ലാപേര്‍ക്കും കൊടുത്തിട്ടും ഉണ്ട്. കൊറോണ ഇതൊന്നുമല്ല. മനുഷ്യനെ മൊത്തമായി വിഴുങ്ങുന്ന മഹാവിപത്ത്. അമേരിക്കയെന്നോ ഇംഗ്ലണ്ട് എന്നോ മറ്റു രാജ്യങ്ങളെന്നോ വ്യത്യാസമില്ലാത്ത മഹാമാരി.

കോവിഡ് 19 ന്റെ എപ്പിസെന്റര്‍ ആയ ന്യൂ യോര്‍ക്ക് സിറ്റിയില്‍ നിന്നും 70 മൈല്‍ അകലെയാണ് ഞങ്ങളുടെ താമസം. ഞാനിതെഴുതുമ്പോള്‍ ഞങ്ങളുടെ കൗണ്ടി (നമ്മുടെ ജില്ല പൊലെ) യില്‍ തന്നെ മരണം 25 കഴിഞ്ഞു .. (അമേരിക്കയിലെ മൊത്തമായും ന്യൂ യോര്‍ക്ക് സംസ്ഥാനത്തെ മാത്രവും നിങ്ങള്‍ അറിയുന്നുണ്ടാകും) സമീപത്തെ ആശുപത്രികളിലൊക്കെയും ധാരാളം കൊറോണ ബാധിതര്‍ ഉണ്ട് . അവിടെ നടക്കുന്ന സംഭവങ്ങള്‍ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളില്‍ നിന്നും അറിയാറുമുണ്ട് .പേടിയും അനുകമ്പയും സഹാത്തപവും ഒക്കെ ജനിപ്പിക്കുന്നവ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് നുഴ്‌സ്മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും ചെയ്യുന്ന സേവങ്ങളെ നമ്മള്‍ തലകുനിച്ചു ബഹുമാനിക്കേണ്ടത്. കോമഡി പരിപാടികളില്‍ ചിത്രീകരിക്കുന്ന കര്‍ക്കശക്കാരിയായ തന്റേടിയായ അവതാരങ്ങളല്ല അവര്‍. തികച്ചും മാലാഖമാര്‍ ..തീരെ ചെറിയ കുഞ്ഞുങ്ങളെ വീട്ടിലിലേല്‍പ്പിച്ചു 8 മണിക്കൂര്‍ ജോലി സമയത്തിന് പകരം പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലി ചെയ്തു നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നവര്‍. അവരുടെ കര്‍മത്തില്‍ നമുക്ക് ഈശ്വരനെ കാണാം

രണ്ടാഴ്ചകൊണ്ട് ഞങ്ങളുടെ ജീവിതം വല്ലാതെ മാറിയിരിക്കുന്നു. യാത്ര നിബന്ധനകള്‍ വലിയ കാര്യമായി ഇല്ലാഞ്ഞിട്ടും വീടിനു വെളിയില്‍ ഇറങ്ങിയിട്ടില്ല . ആത്സ്മ അലട്ടുന്നതിനാല്‍ പുറത്തു പോകാന്‍ പേടി.പുതിയതായി തുടങ്ങുന്ന ജോലിയില്‍ എങ്ങനെ പ്രവേശിക്കും എന്ന ആശങ്ക ഉണ്ട്. എവിടെനിന്നാണ് എപ്പോഴാണ് അസുഖം കിട്ടുക എന്നറിയില്ല . അസുഖം വന്നുപോയാല്‍ രണ്ടു കുട്ടികളടങ്ങുന്ന നാലുപേരുടെ കുടുംബം വല്ലാത്തൊരു അവസ്ഥയിലാകും. പുറത്തു നിന്നൊരാള്‍ക്കു വീട്ടിലേക്കു വന്നു ചെറിയ സഹായങ്ങള്‍ ചെയ്തു തരാനുള്ള സാഹചര്യം പോലുമില്ല .

കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ സെപ്റ്റംബറില്‍ തീരുന്ന ഈ അധ്യയനവര്‍ഷം ഇനി ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. ഓണ്‍ലൈന്‍ അധ്യാപനം ഏപ്രില്‍ ആദ്യവാരം തുടങ്ങുന്നുണ്ട്. എത്രമാത്രം വിജയം ആകുമെന്ന് കാണേണ്ടിയിരിക്കുന്നു. വീട്ടിനുള്ളിലാണെങ്കിലും ഞങ്ങളും പൊരുതുന്നുണ്ട് ഈ കാണപ്പെടാത്ത ശത്രുവിനെതിരെ. ഇടയ്ക്കിടെ കൈകഴുകിയും കുട്ടികളെ കൈ കഴുകാന്‍ പ്രേരിപ്പിച്ചും, ഓണ്‍ലൈനില്‍ വരുന്ന ആവശ്യ വസ്തുക്കള്‍ സാനിറ്റിസിങ്ങ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയും, പുറത്തു നിന്നും വരുന്ന എന്തും കൈയ്യുറ ഉപയോഗിച്ച് മാത്രം കൈകാര്യം ചെയ്തും ഓരോ ദിവസങ്ങള്‍ കടന്നു പോകുന്നു.

എല്ലാ അനുഭവങ്ങളും ചരിത്രം ആകേണ്ടതാണ്, എല്ലാം എഴുതി വയ്‌ക്കേണ്ടവയും. ഇവ ചരിത്രത്തിന്റെ ഭാഗമാവേണ്ടതാണ്. മനുഷ്യനുള്ളിടത്തോളം കാലം. എന്റെ മാത്രം അനുഭവങ്ങള്‍ അല്ല ഇത്. എല്ലാവരുടേതും ആണ് . പാവപ്പെട്ടവനും പണക്കാരനും എല്ലാം ഒന്നിച്ചു അനുഭവിക്കുന്നത് . അതിജീവനത്തിനായി ഒന്നിച്ചു കൈകോര്‍ക്കുന്ന മനുഷ്യരാശിയുടേത്. എഴിതിയതിലും പതിന്മടങ്ങ് എഴുതാത്തതായി ഉണ്ട്. വളരെ കുറച്ചു ഭാഗം മാത്രം അക്ഷരത്തിലേക്കാക്കുന്നു .

ഇനിയും ഇങ്ങനെ എത്ര മാസങ്ങള്‍ എന്ന് മാത്രമേ ഇപ്പോള്‍ ഓര്‍ക്കാറുള്ളു അതിനെ ഞാന്‍ അതിജീവിക്കുമോ എന്നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക