കൊറോണ വൈറസ് എന്നല്ല ഏതൊരു വൈറസിനേപ്പറ്റിയും ആധികാരികമായി പറയാനുള്ള അറിവ് നേടിയെടുത്തിട്ടില്ല എന്നു വളരെ ബോധപൂര്‍വ്വം സമ്മതിക്കുന്നു. എങ്കിലും ഈ വിഷയത്തെപ്പറ്റി ഒരു ലേഖകന്റെ കാഴ്ചപ്പാടില്‍ രണ്ടുവരി കുറിക്കുകയാണിവിടെ.
വൈറസുകള്‍ ചില കാലാവസ്ഥയില്‍ പൊന്തിവരികയും ആ ഒരു സീസണ്‍ കഴിയുമ്പോള്‍ വന്ന വഴിയേ തിരികെ പോവുകയും ചെയ്യാറാണ് പതിവ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ തരം പുതിയ അസുഖങ്ങള്‍ നമ്മുടെ സമൂഹത്തിനെ ആകുലചിത്തരാക്കുന്നു. എഴുപതുകളുടെ തുടക്കത്തില്‍ അവതരിച്ച ഒരു രോഗമാണല്ലോ എയിഡ്‌സ് (AIDS- അഖ്വയാര്‍ഡ് ഇമ്മ്യൂണോ ഡിഫിഷ്യന്‍സി സിന്‍ഡ്രം) എന്ന ഒരു തരം രോഗം? ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് (HIV) പ്രതിരോധശക്തി കുറഞ്ഞ മനുഷ്യനെ കീഴ്‌പ്പെടുത്തുന്ന ആ സമയങ്ങളില്‍ ശാസ്ത്രലോകത്തിനു വലിയ ഉല്‍കണ്ഠയായിരുന്നു ഈ വൈറസിനു മ്യൂട്ടേഷന്‍ (ജനിതകമാറ്റം) സംഭവിച്ചു തന്മൂലം air borne ആയാലുണ്ടാവുന്ന അവസ്ഥയേപ്പറ്റി-മറ്റൊരു രോഗാവസ്ഥ! എന്നാല്‍ ശാസ്ത്രലോകം ആശങ്കപ്പെട്ടതുപോലെ പിന്നീടു ഇതേപ്പറ്റി ഒന്നും കേട്ടതായി അറിവില്ല.
കഴിഞ്ഞ കാലങ്ങളില്‍ പരിഷ്‌കൃത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളായ ആഫ്രിക്കയിലും ഉണ്ടായ മാരക രോഗങ്ങള്‍ നാം കാണുകയുണ്ടായി. യൂറോപ്യന്‍-യൂറേഷ്യന്‍ രാജ്യങ്ങളില്‍ ഇരുന്നൂറോളം മില്യന്‍ മനുഷ്യര്‍ വരെ ബ്ലാക്ക് പ്ലേഗിന്റെ നിമിത്തം മരിച്ചു വീണതു ചരിത്രം! എന്നാല്‍ വികസനത്തിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുന്ന ഇന്നത്തെ ലോകത്തില്‍-കട്ടിംഗ് എഡ്ജ്് ഓഫ് ടെക്‌നോളജിയുമായി ജീവിക്കുന്ന, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സൂപ്പര്‍ ഹൈവേയില്‍ കൂടെ അതിവേഗം പരക്കം പായുന്ന, അനേക കോടി മൈലുകള്‍ക്കപ്പുറം സ്ഥിതി ചെയ്യുന്ന സൂര്യചന്ദ്രാദിതാരവ്യൂഹങ്ങളെ എത്തിപ്പിടിക്കാന്‍ വെമ്പല്‍കൊള്ളുന്ന മനുഷ്യന്റെ ഉറക്കം കെടുത്തുന്നതു, ഹൈറെസലൂഷന്‍ മൈക്രോസ്‌കോപ്പില്‍ കൂടെ മാത്രം കാണാവുന്ന ഒരു സൂക്ഷ്മാണുവാണെന്നുള്ളതു ഒരു വലിയ വിരോധാഭാസമാണ്.
എന്തിനേറെ പറയുന്നു ഏതു വമ്പനേയും ‘നിശബ്ദനാക്കാന്‍’ കേവലം ഒരു കൊതുകു മാത്രം വിചാരിച്ചാല്‍ മതി. ഇന്നു സകല ലോകരുടെയും ഉറക്കം കെടുത്തുന്ന ഒരു വൈറസാണ് കൊറോണാ വൈറസ് അല്ലെങ്കില്‍ ‘Covid-19’ എന്ന ലേബലില്‍ അറിയപ്പെടുന്ന ഒരു വില്ലന്‍.
ഈ വൈറസ് ചൈനയില്‍ നിന്നും ജന്മമെടുത്തു മരണം വിതച്ചുകൊണ്ടു ലോകത്തിന്റെ നാലു ഭാഗത്തേക്കും പരന്നു പറക്കുന്നു. ഇതിനുള്ള പ്രതിവിധി എന്ത് എന്നറിയാതെ മനുഷ്യന്‍ ഭയവിഹ്വലനായി ഓടുന്നു. ഇതു ചൈനയുടെ ലാബില്‍ നിന്നും ‘രക്ഷപ്പെട്ടതാണെന്ന’ ഒരു അപശ്രുതിയുമുണ്ട്. റഷ്യയുടെ ‘മാനസാന്തരത്തിനു’ ശേഷം അവരുടെ പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്ത അമ്പതില്‍പ്പരം മാരകരോഗാണുക്കള്‍ എവിടെ പോയി എന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു.
കൊറോണ വൈറസിനെ നിര്‍ദ്ധാരണം ചെയ്തു ഒരു പ്രതിരോധ മരുന്നുണ്ടാക്കണമെങ്കില്‍ ഇനിയും ഒന്നരവര്‍ഷം കൂടെ കാത്തു നില്‍ക്കണമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഈ രോഗം കൂടുതലും ഇമ്മ്യൂണോകോമ്പ്രമൈസ്ഡ് ആയുള്ള അല്ലെങ്കില്‍ വയോധികരിലായിരിക്കും പിടിമുറുക്കുന്നത് എന്നാണല്ലോ കേള്‍ക്കുന്നത്?
ഒരു വര്‍ഷം മുപ്പതിനായിരം മുതല്‍ അറുപതിനായിരം പേര്‍ വരെ ഫ്‌ളൂവിന്റെ കാരണത്താല്‍ മരണമടയപ്പെടുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഈ കാലയളവിലൊന്നും ഈ വൈറസുകളുടെ ‘കസിന്‍’ ആയ കൊറോണാ വൈറസിനു കിട്ടിയ പോലത്തെ ശദ്ധ (വ്യുല) മറ്റു വൈറസുകള്‍ക്ക് അടുത്തകാലത്തെങ്ങും കിട്ടിയിട്ടില്ല. കാരണം ഇതിന്റെ ത്വരിതഗതിയിലുള്ള വ്യാപനവും അതിനോടനുബന്ധിച്ചുള്ള മരണനിരക്കുമാണ്.
ഇപ്പോള്‍ ചൈനയുടെ ഗവേഷശാലയില്‍ നിന്നും വന്ന റിപ്പോര്‍ട്ടനുസരിച്ച് ഈ വൈറസിനു ചുരുങ്ങിയ കാലയളവില്‍ തന്നെ മ്യൂട്ടേഷന്‍ സംഭവിച്ചിരിക്കുന്നു എന്നാണ്- ഏതാണ്ട് എഴുപതു ശതമാനം വൈറസ് വൈറുലന്റും, ബാക്കി മുപ്പതു ശതമാനം ശക്തികുറഞ്ഞതുമായ രണ്ടുതരം സ്‌ട്രെയിന്‍സ്!
ഇന്നത്തെ മനുഷ്യന്‍ വളരെയധികം ഇമ്മ്യൂണിറ്റി കുറഞ്ഞവനാണെന്നു മൗനമായിട്ടെങ്കിലും സമ്മതിക്കേണ്ടതായി വരുന്നു.
കമ്പ്യൂട്ടര്‍ യുഗത്തില്‍ ജീവിക്കുന്ന- കമ്പ്യൂട്ടറിനെ അത്യധികമായി ആശ്രയിക്കുന്ന അഡിക്റ്റായ മനുഷ്യന്‍ അല്ലെങ്കില്‍ അടിമയായ മനുഷ്യന്‍ ഒരു ‘സെഡന്ററി ലൈഫ്’ല്‍ ആണു ഇന്നു അഭിരമിക്കുന്നത്. എല്ലുമുറിയെ പണിയെടുത്തു അന്നന്നത്തെ ആഹാരം സംഭരിച്ചു അതുകൊണ്ടു ജീവിച്ച മനുഷ്യന്‍, നൂറും നൂറ്റിയിരുപതും വര്‍ഷം ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു കാലത്ത് ഒരു മോട്ടോര്‍ വാഹനമോടിക്കണമെങ്കില്‍ രണ്ടും കയ്യും, രണ്ടുകാലും ഉപയോഗിക്കേണ്ടതായിട്ടുണ്ടായിരുന്നു.
ഇന്നോ, കാറില്‍ ഇരുന്നു കൊടുത്താല്‍ മാത്രം മതി, ജി.പി.എസ്. എന്ന സംവിധാനത്തില്‍ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം- തിരിയ്‌ക്കേണ്ട, വളയ്‌ക്കേണ്ട, ചവുട്ടേണ്ട... പണ്ടുകാലത്തു കാര്‍ ഡ്രൈവേയില്‍ പാര്‍ക്കു ചെയ്ത ശേഷം ഗരാജ് ഡോര്‍ ചാവിയിട്ടു തുറന്നു കൈകൊണ്ടുയര്‍ത്തി വേണമായിരുന്നു തുറക്കാന്‍- അല്പം കായികായാസം! ഇന്നു അരബ്ലോക്ക് അകലെ വച്ചേ റിമോട്ട് കണ്‍ട്രോള്‍ എന്ന ഗാഡ്ജറ്റു കൊണ്ടു ഒറ്റ വിരലിന്റെ സഹായത്തില്‍ തുറക്കാമെന്ന സ്ഥിതിയിലായി. പണ്ടു ജോലി കഴിഞ്ഞു വന്നു ആഹാരം പാകം ചെയ്തു കഴിച്ചതിനു പകരം, ഇന്നു ഫ്രീസര്‍ വലിച്ചു തുറന്നു രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ, നാം ഓമനപ്പേരില്‍ വിളിക്കുന്ന റ്റീവീ ഡിന്നര്‍ മൈക്രോവേവ് അവനില്‍ വച്ചു സെക്കന്റുകള്‍ക്കകം പാകം ചെയ്തു, ‘റിക്ലൈനര്‍’ എന്ന ‘കേളീശയന’ത്തില്‍ ഇരുന്നു, പണ്ടു കാലത്തു എണീറ്റു ചെന്നു കൈ കൊണ്ടു മാനുവലായി ഓണാക്കിയ റ്റീവിയുടെ സ്ഥാനത്തു ഇന്നു റിമോട്ടു എന്ന കുന്ത്രാണ്ടം കൊണ്ടു ഓണ്‍ ചെയ്യുന്നു.
റ്റീവിയില്‍ കൂടെ വരുന്നതോ നാട്ടിലെ ചവറ്റു കൊട്ട സംസ്‌ക്കാരങ്ങളുള്ള, ഇന്നു നാട്ടില്‍ നടക്കുന്ന ഒരിക്കലും വിശ്വസിക്കാന്‍ മേലാത്ത, അധമമായ, മനുഷ്യന്റെ ബോധചൈതന്യത്തെ കീഴ്‌പ്പോട്ടടിക്കുന്ന കഥകള്‍!
വ്യായാമം ഇല്ലാത്ത ഒരു ന്യൂജെന്‍ സമൂഹം! മുപ്പതു കഴിഞ്ഞ ചെറുപ്പക്കാര്‍ വരെ പ്രമേഹ-ഹൃദ്രോഗ രോഗികളായി മാറി.
ഇവരെയെല്ലാം ‘സഹായിയ്ക്കാന്‍’ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉറക്കമിളച്ചിരുന്നു ഗവേഷണം നടത്തുകയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ചെലവഴിച്ച ഈ ലേഖകനു എല്ലാം തുറന്നെഴുതാന്‍ ഇന്നു എന്റെ ഈ തൂലിക അനുവദിക്കുന്നില്ല. ഒരിക്കല്‍ ഒരു ‘മെഡിക്കല്‍ ഓപ്പീനിയര്‍ ലീഡറു’മായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതു പല കമ്പിനികള്‍ക്കും ഇന്നു പുതിയ ജനറേഷന്‍ ആന്റിബയോട്ടിക്‌സ് പുതുതായി നിര്‍മ്മിക്കാന്‍ താല്‍പര്യമില്ല എന്നാണ്. കാരണം ഒരു ആന്റിബയോട്ടിക്കിന്റെ ഉപയോഗം കേവലം രണ്ടാഴ്ചത്തേക്കു മതി.
ആ സമയത്തു പ്രമേഹ-ഹൃദ്രോഗമരുന്നുകള്‍ക്കു ഗവേഷണം നടത്തി നൂതന മരുന്നുകള്‍ ഉണ്ടാക്കിയാല്‍ ഒരു രോഗി മരിക്കും വരെ അനേകവര്‍ഷങ്ങള്‍ ഉപയോഗിച്ചുകൊണ്ടേയിരിക്കും. കൂടുതല്‍ പണം വാരാം. ആ സമയങ്ങളിലെല്ലാം അമിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം ബാക്ടീരിയാകള്‍ റെസിസ്റ്റന്റാവുകയാണിവിടെ. പല വികസ്വര, വികസിത രാജ്യങ്ങളിലും ചില ആന്റിബയോട്ടിക്കുകള്‍ ഓവര്‍ ദ കൗണ്ടറില്‍ പ്രസ്‌കൃപ്ഷ്യന്‍ ഇല്ലാതെ സുലഭമായി കിട്ടുമെന്നതിനാല്‍ അമിത ഉപയോഗം വര്‍ദ്ധിച്ചു.
ബാക്ടീരിയാകള്‍ സ്മാര്‍ട്ടായി മരുന്നിനു പ്രതിരോധം തീര്‍ത്തു അതിജീവിക്കാന്‍ പഠിച്ചു. നമ്മുടെ ഡാര്‍വിന്‍ ഇതിനെ ‘നാച്വറല്‍ സിലക്ഷന്‍’ എന്നോ മറ്റോ വിളിക്കുന്നു.
കഴിഞ്ഞ കാലാനുഭവത്തിന്റെ വെളിച്ചത്തില്‍ മേലില്‍ ഏതൊക്കെയോ പുതിയ രോഗാണുക്കള്‍ പൊന്തിവരാമെന്ന സന്ദേഹം തള്ളിക്കളയാനാവില്ല. ഇന്നിതാ ഇഛഢകഉ19!
എല്ലാ വര്‍ഷവും അടുത്ത ഫ്‌ളൂ സീസണിലേക്കുള്ള വാക്‌സീന്‍ ഉണ്ടാക്കുമ്പോള്‍ അടുത്ത വര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാദ്ധ്യതയുള്ള ചില വൈറസുകളെ കണക്കിലെടുത്താണു ശാസ്ത്രലോകം അവരുടെ ലാബില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണു പഠനറിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. അപ്പോള്‍ അടുത്തവര്‍ഷം ഇവരുടെ കണക്കുകൂട്ടലുകളെ വിസ്മയിപ്പിച്ചുകൊണ്ടു മറ്റേതെങ്കിലും വൈറസാണു പൊട്ടിമുളയ്ക്കുന്നതെങ്കില്‍ മേല്‍പറഞ്ഞ ഫ്‌ളൂ ഷോട്ടു കൊണ്ടു എന്തു പ്രയോജനം?
ഇന്നത്തെ ഈ സാഹചര്യം കണക്കിലെടുത്താല്‍ ഭാവിയില്‍ ഒരു സാധാരണ പനി വന്നാലും മനുഷ്യന്‍ ഒന്നു ഭയക്കും! ഈ തലത്തിലേക്കു നാം എത്തിച്ചേര്‍ന്നിരിക്കുന്നു. ഇന്നു മനുഷ്യന്‍ എടുക്കുന്ന പല മരുന്നുകളും ആവശ്യമുള്ളതല്ല. നല്ലൊരു ശതമാനം മെഡിക്കല്‍ റെജിമെന്‍സും, സര്‍ജറിയും സംശയത്തിന്റെ നിഴലിലാണ് എന്നു പറയുമ്പോഴും നമ്മുടെ മെഡിക്കല്‍ സമൂഹം കൈവരിച്ചിരിക്കുന്ന അറിവും, നേട്ടവും പറഞ്ഞറിയിക്കാവുന്നതിലപ്പുറമാണ്.
ഇന്നത്തെ നിര്‍ണ്ണായ നിമിഷത്തില്‍- ഈ അഭിനവ വൈറസിന്റെ ആക്രമണം ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല ആവാസവ്യവസ്ഥയേയും എത്രയധികം ബാധിക്കുമെന്നതു കണ്ടറിയേണ്ട സംഗതിയാണ്.
ഇന്നത്തെ ആവശ്യമുള്ളിടത്തും, ഇല്ലാത്തിടത്തും അനധികൃതമായി ഉപയോഗിക്കുന്ന മരുന്നുകള്‍- പ്രത്യേകിച്ചു ആന്റിബയോട്ടിക്ക്‌സും മറ്റു ചില മരുന്നുകളും മനുഷ്യന്റെ ഡൈജസ്റ്റീവ് സിസ്റ്റത്തിലെ നല്ല ബാക്ടീരിയകളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു എന്നുള്ള സത്യവും വിസ്മരിച്ചു കൂടാ. തന്മൂലം അപകടകാരികളായ ബാക്ടീരിയകള്‍ മനുഷ്യശരീരത്തെ കീഴടക്കുകയും, ശരീരഭാരം കൂടുക, ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെയുള്ള-പണ്ടു നമ്മള്‍ പറഞ്ഞിരുന്ന ‘പണക്കാരന്റെ രോഗം’ പണക്കാരന്‍, ദരിദ്രന്‍ എന്ന ഭേദമെന്യേ പിടിമുറുക്കുകയും ചെയ്യുന്നു. ഇന്നത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു ചില സൈക്യാട്രിക് അസുഖങ്ങള്‍ വരെ നമ്മുടെ ബയോമില്‍ വരുത്തുന്ന തകിടം മറിച്ചിലിന്റെ അനന്തരദൂഷ്യപാര്‍ശ്വഫലമാകാമെന്നാണ്.
ഇന്ന് അനേകം പ്രൈമറികെയര്‍ ഡോക്ടര്‍മാരും, സ്‌പെഷ്യലിസ്റ്റ്‌സും, ആന്റിബയോട്ടിക് സ്‌ക്രിപ്റ്റിന്റെ കൂടെ ‘പ്രോബയോട്ടിക് സപ്ലിമെന്റ്’ കൂടെ ശുപാര്‍ശ ചെയ്യാറുണ്ട്. ജാപ്പനീസ് പഠനം പറയുന്നു ഇമ്മ്യൂണോബയോട്ടിക്ക് ഇമ്മ്യൂണിറ്റിയെ വളരെയധികം ഉത്തേജിപ്പിക്കുമെന്ന്.
ഒരു പനിയ്‌ക്കോ, ഫ്‌ളൂവിനോ ഉള്ള മരുന്നല്ലല്ലോ ആന്റിബയോട്ടിക്‌സ്? ജലദോഷമോ, പനിയുമായോ ചെല്ലുന്ന രോഗിക്ക് ഒരു ഫ്രീ സാമ്പിള്‍ മരുന്നു കിട്ടിയില്ലെങ്കില്‍ അവര്‍ പറയും ഈ ഡോക്ടര്‍ അത്ര പോരാ എന്ന്. ചിലപ്പോള്‍ ഡോക്ടര്‍ക്കു രോഗിയെ (കസ്റ്റമര്‍) തന്നെ നഷ്ടമാകാനുള്ള സാദ്ധ്യതയും ഏറെയാണ്. ഈ സാഹചര്യത്തില്‍ ചില ഡോക്ടര്‍മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് ഇവിടെ അവരുടെ ‘രണ്ടു കയ്യും ബന്ധിക്കപ്പെട്ട’ നിലയിലാണ് അവര്‍ എന്ന്. എന്നാല്‍ വൈറല്‍ പനിയുമായി ചെല്ലുന്ന രോഗിക്ക് ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കകം ആന്റിബയോട്ടിക്‌സ് വേണ്ടിവന്നേക്കാമെന്ന സത്യവും വിസ്മരിക്കുന്നില്ല. കാരണം ശരീരത്തിലെ ആക്രണകാരികളായ ബാക്ടീരിയ എന്ന വില്ലന്‍ തക്കം പാര്‍ത്തു നോക്കിയിരിക്കയാണല്ലോ?
ഇന്നു കൊറോണ വൈറസിനു ഒരു മെഡിസിന്‍ ഇല്ലാത്ത സാഹചര്യത്തില്‍ നമുക്കു ചെയ്യാവുന്നതു പ്രതിരോധം വര്‍ദ്ധിപ്പിക്കുക എന്ന ഒരു പ്രതിവിധിയാണ്- ഒരു ജാഗ്രത- ഒരു തയ്യാറെടുപ്പ്. പണ്ടു മത്തായി സാര്‍ പഠിപ്പിച്ചു “ചെളിയില്‍ ചവിട്ടിയിട്ടു കാലു കഴുകുന്നതിലും ഭേദം ചെളിയില്‍ ചവിട്ടാതിരിക്കുക” എന്നതാണ് എന്ന്. പല വൈറല്‍ പനികളും ഇമ്മ്യൂണിറ്റി കൂടുതലുള്ളവരില്‍ കുറവുള്ളതായി കണ്ടുവരുന്നു. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പനി പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യതയുള്ള അന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുക, ഏതെങ്കിലും വ്യായാമമുറ ശീലിക്കുക, ആഹാരരീതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുക. ഇതൊക്കെയും നിഷ്പ്രയാസം ചെയ്യാവുന്ന കാര്യങ്ങളാണ്.
പറമ്പില്‍ നിന്നും ലഭ്യമായിരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചു ശീലിച്ചവര്‍-നമ്മള്‍ അമേരിക്കയില്‍ കാലുകുത്തിയ നിമിഷം മുതല്‍ രാസപദാര്‍ത്ഥപൂരിതമായ ആഹാരരീതിയിലേക്കു ഒരു രാത്രി കൊണ്ട് വഴുതി വീണു. അങ്ങനെ നമ്മുടെയെല്ലാം സിരകളില്‍ കൂടെ ഇന്നോടുന്ന രക്തത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ സാന്ദ്രത ഏറെയായി. തന്‍മൂലം നമ്മുടെ ശരീരത്തിന്റെ ബയോകെമിസ്ട്രിയുടെ സന്തുലിതാവസ്ഥ തകിടം മറിഞ്ഞു. ‘സെ്ട്രസ്’ എന്നു പറയുന്ന ഒരു ‘ബാധ‘യുടെ കിനാവള്ളി പിടിയിലാണു നാമേവരും. ദൈവം തന്ന ഈ ദിവസം പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ആഘോഷിക്കുക!
ഇനിയുള്ള കാലങ്ങളില്‍ നാം ഒരു ഡിഫന്‍സീവ് മോഡില്‍ ചിന്തിക്കേണ്ടതായിരിക്കുന്നു. ഇനിയും ഏതൊരു ജലദോഷമോ പനിയോ വന്നാല്‍ അതിനെ സംശയദൃഷ്ടിയോടെയോ, ഗൗരവമായോ മാത്രമേ ഒരുവനു കാണാന്‍ കഴിയൂ.