ഇറ്റലിയില്‍ വീടും കൂടുമായി നൂറുകണക്കിന് മലയാളികള്‍, പിറ്റ്‌സയും പാസ്റ്റയും മതി, കൊറോണ വേണ്ടെന്നു കേരളം (കുര്യന്‍ പാമ്പാടി)
(കുര്യന്‍ പാമ്പാടി)Published on 15 March, 2020
ഇറ്റലിയിലെ നേപ്പിള്‍സില്‍ കണ്ടുപിടിച്ച പിറ്റ്‌സ ലോകമാസകലം ഫുഡികള്‍ക്കു പ്രിയപ്പെട്ട ഭക്ഷണമാണ്. അതു പോലെ അവരുടെ പാസ്റ്റയും. രണ്ടും കേരളത്തിലെ കോഫീ ഷോപ്പുകളില്‍ സുലഭമാണ്. പിറ്റ്‌സേറിയ, പിറ്റ്‌സ ഹട്ട്, ഡോമിനോ പിറ്റ്‌സ തുടങ്ങിയ പേരുകളില്‍ അവ എല്ലാവരെയും പ്രത്യേകിച്ച് പുതു തലമുറയെ ആകര്‍ഷിക്കുന്നു. പക്ഷെ ഒരാഴ്ചയായി കേരളത്തിലെ പിറ്റ്‌സേറിയകള്‍ക്കു കഷ്ടകാലമാണ്. അവിടെ ആരും കയറുന്നില്ല.
പിറ്റ്‌സയുടെ കുറ്റമല്ല, കൊറോണക്കാലത്ത് ആള്‍ക്കൂട്ടത്തില്‍ പോകാന്‍ പേടിയുള്ളതുകൊണ്ടാണ് ആരും പിറ്റ്‌സേറിയകളെ പേട്രനൈസ് ചെയ്യാത്തത്. ഡോമിനോസ്, മാക്‌സ്, ന്യൂയോര്‍ക്ക്, മെക്‌സിക്കന്‍, അന്നാസ് തുടങ്ങിയവക്കൊപ്പം കോട്ടയത്തും ഏറ്റുമാനൂരും അടൂരും ഫേവറിറ്റ് പിറ്റ്‌സാ ജോയിന്റുകള്‍ നടത്തുന്ന ഗിരീഷിനും നിഷക്കും പക്ഷെ ഹോംഡെലിവറിക്ക് ഓര്‍ഡര്‍ കുറവില്ല.
ഇന്ത്യന്‍ ഇന്‍സ്ടിട്യൂട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ നിന്ന് പഠിച്ചിറങ്ങിയയവരാണ് ഈ ദമ്പതികള്‍. ടാജിലും ദുബൈയിലും അമേരിക്കയിലെ കോണ്ടിനെന്റല്‍ ക്രൂസ് ഷിപ്പിലും ജോലി ചെയ്തിട്ടുണ്ട് ഗിരീഷ് മത്തായി.. യാത്രാകപ്പലില്‍ ഇറ്റലിയും ഗ്രീസും ഉള്‍പ്പെടെ മെഡിറ്ററേനിയനിലെ മിക്ക തുറമുഖങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്.
വെനീസിലും ഫ്‌ലോറന്‍സിലും മിലാനിലുമാണ് കൊറോണ കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചതെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. മെഡിറ്ററേനിയന്‍ കടല്‍ ചുറ്റിക്കിടക്കുന്ന നാട്. മലകളും താഴ്വാരങ്ങളും മുന്തിരി, ഒലീവ് തോട്ടങ്ങളും. ചെറുചുണ്ടന്‍ ഗൊണ്ടോളകളുടെ വെനീസ്, മൈക്കലാഞ്ജലോ വിശ്വോത്തരമായ ഡേവിഡിനെ മെനഞ്ഞെടുത്ത ഫ്‌ലോറന്‍സ്, ലോക ഫാഷന്‍ നഗരമായ മിലാന്‍ ഇതെല്ലാമാണ് ആണ്ടില്‍ ആറു കോടിയിലേറെ പേരെ അങ്ങോട്ട് ആകര്‍ഷിക്കുന്നത്. പക്ഷെ അവര്‍ക്കെന്തു പറ്റി?
ചൈനക്ക് ശേഷം കൊറോണയുടെ ഏറ്റവും വലിയ പ്രഭവ കേന്ദ്രമാണല്ലോ ഇറ്റലി. മരണം 1500 ആയി രോഗഗ്രസ്തര്‍ 22,000. ഇറ്റലിയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തിയ മൂന്നു പേരാണ് കേരളത്തിന്റെ ഉറക്കം കെടുത്തിയതെന്നു വ്യക്തമായിക്കഴിഞ്ഞു. റോമിലെ വിമാനത്തവാളത്തില്‍ കുടുങ്ങിയ 21 മലയാളികളെ ദോഹ വഴിയുള്ള എമിരേറ്റ്‌സ് വിമാനത്തില്‍ ശനിയാഴ്ച്ച കൊച്ചിയിലെത്തിച്ചു. ബാക്കിയുള്ളവരെ ഞായറാഴ്ച.
കേരളനിയസഭയില്‍ പൊന്നാനിയില്‍ നിന്നുള്ള എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫഖ് ഖാസിം പിഎച് ഡി ഗവേഷണം ചെയ്യുന്ന കാമറിനോ സര്‍വകലാശാലയുടെ സ്റ്റുഡന്റ് ക്വാര്‍ട്ടേഴ്‌സില്‍ കുടുങ്ങിയിരിക്കയാണ്. ഉത്തര പ്രദേശ്കാരിയയായ ഷഫഖ് ഡല്‍ഹി ജാമിയ മിലിയയില്‍ എം ഫില്‍ കഴിഞ്ഞ ആളാണ്. ഫെലോഷിപ്പോടെ പഠിക്കുന്നു. ഒരു മാസത്തെ ഭക്ഷണം കരുതിയിട്ടുണ്ടെന്നു എംഎല്‍എ അറിയിച്ചു. പുറത്തിറങ്ങരുതെന്നു യൂണിവേഴ്സിറ്റി നിഷ്‌കര്‍ച്ചിരിക്കയാണ്.
കിഴക്കന്‍ ഇറ്റലിയില്‍ മനോഹരമായ ഒരു താഴ്വരയിലാണ് 1336ല്‍ സ്ഥാപിച്ച ഈ ആര്‍ട്‌സ് സയന്‍സ് സര്‍വകലാശാല. റോമില്‍ എത്തണമെങ്കില്‍ മൂന്ന് ബസ് മാറിക്കയറണം. എല്ലാം കൊറോണ ബാധിത പ്രാദേശങ്ങള്‍ ആയതുകൊണ്ട് യാത്ര വേണ്ടെന്നു വച്ച് ഭര്‍ത്താവുമായി വീഡിയോകാള്‍ നടത്തുന്നു. മുറിയില്‍ ഒരു മലയാളി കൂട്ടുകാരി ഉണ്ടായിരുന്നു. അവര്‍ ഭര്‍ത്താവോടൊത്തു ചേരാന്‍ ഇറ്റലിയിലെ മറ്റെവിടെയോ പോയി.
.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി ഇറ്റലി ചൈനക്കാരെ ഒപ്പം കൂടിയതാണ് ഇതിനെല്ലാം കാരണമെന്നു രണ്ടു ദശാബ്ദമായി ജെനോവക്കടുത്ത് ചാവരി എന്ന ചെറു കടലോര പട്ടണത്തില്‍ കഴിയുന്ന കൈപ്പുഴ സ്വദേശി ജിഷുവും ഭാര്യ സെപ്റ്റയും മൊബൈലില്‍ പറഞ്ഞു. വിജനമായ കടലോരവും തെരുവീഥികളും കാണിക്കുന്ന ഒരു ഡസന്‍ ചിത്രങ്ങളും വീഡിയോ സന്ദേശങ്ങളും അയച്ചു തരികയും ചെയ്തു. മൂന്നര മണിക്കൂര്‍ അകലെയാണ് റോമാനഗരം.
ഇറ്റലിയില്‍ പലയിടങ്ങളും ചൈനക്കാരുടെ കോളനി എന്ന് പറയാം. ഇന്ത്യയിലും മ്യാന്‍മറിലും മലേഷ്യയിലും സിംഗപ്പൂരിലും ഉണ്ടായിരുന്നതുപോലെ ചൈനാടൗണുകള്‍, ചൈനാ മാര്‍ക്കറ്റുകള്‍. സ്റ്റേഷനറി, പച്ചക്കറി, റെസ്റ്റോറന്റ് സൂപ്പര്‍ മാര്‍ക്കറ്റ് എല്ലാം അവരുടെ കൈപ്പിടിയില്‍. ഇറ്റലിയില്‍ പണം മുടക്കുന്നവര്‍ക്കു ആദ്യത്തെ അഞ്ചു വര്‍ഷം നികുതിയിലില്ലെന്നുള്ളതാണ് ഈ അവസ്ഥക്ക് കാരണം. ചൈനയില്‍ പോയി വരുന്ന ഇറ്റലിക്കാരുടെ എണ്ണവും പതിന്മടങ്ങു കൂടി.
അതോടൊപ്പം രോഗമുണ്ടോ എന്ന് തിട്ടപ്പെടുത്താനും രോഗികളെ ഏകാന്തവാസത്തില്‍ പെടുത്താനുമുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും അവിടെ ഇല്ലാതായി. ഇങ്ങിനെയൊരു മഹാമരണം വരുമെന്ന് അവര്‍ കരുതിയില്ലെന്നു മാത്രമല്ല വന്നു കഴിഞ്ഞാല്‍ കൈകാര്യം ചെയ്യാനുള്ള കരൂത്തും ഇല്ലാതായി. കേരളത്തിന്റെ പതിമൂന്നു ഇരട്ടി വലിപ്പവും ഒന്നര ഇരട്ടി ജനവുമുള്ള ഇറ്റലി കേരളത്തെ കണ്ടു പഠിക്കണമെന്നാണ് ജിഷു-സെപ്റ്റമാരുടെ പക്ഷം.
എയര്‍പോര്‍ട്ടുകളില്‍ കര്‍ശന പരിശോധന, ഐസലേഷനില്‍ പാര്‍പ്പിക്കല്‍, ചാടിപ്പോയവരുടെ റൂട്ട് ട്രാക് ചെയ്തു രോഗം ബാധിക്കാനിടയുള്ളവരെ കണ്ടുപിടിക്കല്‍, ആശുപത്രി വാര്‍ഡുകളിലോ വീടുകളിലോ എത്തിക്കല്‍, അത്തരക്കാര്‍ക്കു സൗജന്യമായി ഭക്ഷണ പോക്കറ്റുകള്‍ വിതരണം ചെയ്യല്‍ ഇതൊക്കെ ഏതൊരു പരിഷ്‌കൃത സമൂഹത്തിലും എളുപ്പമുള്ള കാര്യമല്ലെന്നു ജിഷു പറയുന്നു.
നൂറു ശതമാനം സാക്ഷരതയുള്ള നാടാണ് ഇറ്റലി. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുള്ളതു അവിടെയാണ്. ഒരുകാലത്ത് ഇമോട്ടിക്കോന്‍ ബെര്‍ലിന്‍ഗര്‍ അനിഷേധ്യ നേതാവായിരുന്നു. മുസോളിനിയുടെ ഭരണകാലത്ത് ജയിലില്‍ കിടന്നു മരിച്ച അന്റോനിയോ ഗ്രാംഷി ലോക കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ ബുധ്ധിജീവിയാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഇറ്റലിക്ക് ചൈനയോടുള്ള ചങ്ങാത്തം വിലയിരുത്താന്‍.
ഇറ്റലിയില്‍ കേരളത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതു റോമാ നഗരത്തിനുള്ളിലെ വത്തിക്കാനും മാര്‍പാപ്പയും ആണെന്നതിനു സംശയമില്ലല്ലോ. റോമില്‍ മലയാളി വൈദികരുടെയും കന്യാസ്ത്രീ കളുടെയും ഒരു പടതന്നെയുണ്ട്.അവിടെ പഠിച്ചിറങ്ങിയവരാണ് കേരളത്തിലെ നിരവധി മെത്രാന്മാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രതിദിനചര്യകള്‍ പോലും ഉപേക്ഷിച്ചിരിക്കയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ., വത്തിക്കാനും റോമിനും ഇറ്റലിക്കും മാതൃകയായി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കുര്‍ബാന കണ്ടിറങ്ങുന്ന ചട്ടയും അടുക്കിട്ട മുണ്ടും കുണുക്കും ധരിച്ച മലയാളി വീട്ടമ്മമാര്‍ ഒരുകാലത്ത് റോമാ തെരുവീഥികളിലെ ചിന്തിക്കടകളില്‍ ഷോപ്പിംഗ് നടത്തുന്നത് കണ്ടു ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. എന്നാല്‍ കാലം മാറിയപ്പോള്‍ മലയാളി വിശുദ്ധരുടെ നാമകരണ വേളകളില്‍ ചട്ടയിട്ടവരെ കാണാനുണ്ടായിരുന്നില്ല. എല്ലാവരും സാരിയിലേക്കും പുതു തലമുറക്കാര്‍ ട്രൗസറിലേക്കും ഡെനിമിലേക്കും മാറിക്കഴിഞ്ഞിരുന്നു.
റോമിലെ മലയാളി വൈദികരുടെയും കന്യാസ്ത്രീകളുടെയും തണലില്‍ ഇറ്റലിയില്‍ ജോലിനേടുകയോ പഠിക്കാന്‍ എത്തുകയോ ചെയ്തവരുടെ എണ്ണം കഴിഞ്ഞപത്തുവര്‍ഷത്തിനുള്ളില്‍ പത്തിരട്ടി ആയിട്ടുണ്ടെന്നു സ്വിറ്റ്‌സര്‍ലണ്ടില്‍ അതിര്‍ത്തിയോടടുത്ത ലുഗാനോയില്‍ പഠിച്ചിറങ്ങിയ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി മാത്യു കാട്ടിയാങ്കല്‍ പറയുന്നു. ഷോപ്പിനിന്നു പോയിരുന്നത് വിലക്കുറവുള്ള ഇറ്റാലിയന്‍ നഗരങ്ങളില്ലായിരുന്നു. വെനീസ്, മിലാന്‍ ഫ്‌ലോറന്‍സ്, പിസ, ടൂറിന്‍, റോം തുടങ്ങിയ പട്ടണങ്ങളില്‍ പോകുമായിരുന്നു.
കൈപ്പുഴ പള്ളിയില്‍ ഇടവകക്കാരായി 860 കുടുംബങ്ങള്‍ ഉണ്ട്. ഏറ്റവും കുറഞ്ഞതു നൂറുകുടുംബങ്ങളില്‍ നിന്നെങ്കിലും ഒന്നും രണ്ടും പേര്‍ വീതം ഇറ്റലിയിലുണ്ടെന്നു ഫാ. കാട്ടിയാങ്കല്‍ സാക്ഷ്യപ്പെടുത്തുന്നു. തൊട്ടടുത്തുള്ള നീണ്ടൂര്‍, കല്ലറ, കടുത്തുരുത്തി, കിടങ്ങൂര്‍, ഉഴവൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പോയിട്ടുണ്ട്. കോട്ടയം ക്‌നാനായ അതിരൂപതയുടെ കീഴില്‍ തിരുകൊച്ചിയിലും മലബാറിലുമായി 112 പള്ളികളുണ്ട്. എല്ലായിടവും കൂടിയെടുത്തല്‍ ആയിരക്കണക്കിന് മലയാളികള്‍ ഇപ്പോള്‍ അവിടുണ്ട്.
ജെനോവക്കടുത്ത് ജോലി ചെയ്യുന്ന കൈപ്പുഴ കുഴിപറമ്പില്‍ ജിഷു അങ്ങോട്ട് പോയതുതന്നെ ചിന്നമ്മ എന്ന ആന്റി (പിതൃ സഹോദരി) സിസ്റ്റര്‍ ജിയാനെല്ലിയുടെ കെയര്‍ഓഫിലാണ്. അവ്വര്‍ ലേഡി ഓഫ് ദി ഗാര്‍ഡന്‍ എന്ന കോണ്‍ഗ്രിഗേഷനാഥനിലെ അംഗം. എസ്എസ്എല്‍സി കഴിഞ്ഞു പതിനേഴാം വയസില്‍ കൊണ്ടുപോയി പഠിപ്പിച്ചു വളരെവേഗം ഇറ്റാലിയന്‍ ഭാഷയില്‍ പ്രവീണനായി. പലയിടത്തും ജോലി ചെയ്തു. ഇപ്പോള്‍ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്റെ വാര്‍ഡന്‍ ആണ്. ഭാര്യ സെപ്റ്റയും കൈപ്പുഴക്കാരി. മീനടത്തു പറമ്പില്‍ മാത്യു സ്റ്റിഫന്റെ മകള്‍. ഒരു ഓള്‍ഡ് ഏജ് ഹോമിലെ നഴ്‌സാണ്.
മൂന്ന് കുട്ടികള്‍. ജിസ്, ജിസബെല്ല, ജിസിയ മൂന്നുപേരും ലോക്കല്‍ സ്‌കൂളില്‍. ഏപ്രില്‍ ആദ്യം വരെ സ്‌കൂളിന് അവധിയാണ്. അവരുമൊത്ത് തൊട്ടടുത്ത ബീച്ചുവരെ നടക്കാന്‍ പോയി. മിലാനില്‍ നിന്ന് മൂന്നു മണിക്കൂര്‍ കാര്‍ ഓടിച്ചെത്തുന്ന നൂറുകണക്കിന് ആളുകളെക്കൊണ്ട് കഴിഞ്ഞയാഴച വരെ ബീച്ച് നിറഞ്ഞിരുന്നു. ഇപ്പോള്‍ ഈച്ചപോലുമില്ല. ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളില്‍ എണ്ണം പറഞ്ഞേ ആളെ കയറ്റുന്നുള്ളു. ഏറെനേരം ക്യൂ നില്‍ക്കണം.
ചെരിഞ്ഞ ഗോപുരത്തിന് പ്രസിദ്ധമായ പിസാനഗരത്തിലെ ഗലീലിയോ ഗലീലി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍നിനിന്ന് നാട്ടിലേക്കു പോകുന്നതാണ് ജിഷുവിനു ഇഷ്ട്ടം. ഒന്നരമണിക്കൂര്‍ അകലമേയുള്ളു. ട്രെയിനില്‍ പോകാം. മിക്കപ്പോഴും കൂട്ടുകാര്‍ കൊണ്ടുവിടും ജിഷുവിന്റെ അനുജന്‍ ലൂക്കോസും അവിടുണ്ട്. അവിടെനിന്നു ഖത്തര്‍ എയര്‍വേസിന്റെ ദോഹ ഫ്‌ലൈറ്റ്ഉണ്ട്. ദോഹയില്‍ നിന്ന് കൊച്ചിക്കും. രണ്ടര മണിക്കൂര്‍ അകലെയുള്ള മിലാനില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് സര്‍വീസ് ഉണ്ട്.
ഇതിനിടെ ക്രിസ്തുവിന്റെ മുഖം പതിഞ്ഞ തൂവാലയുടെ ആസ്ഥാനമെന്ന നിലയില്‍ പ്രസിദ്ധമായ ടൂറിനില്‍ നടന്നു വന്ന ആഗോള സലേഷ്യന്‍ സഭാവാര്‍ഷികം പകുതിവച്ചു ശനിയാഴ്ച അവസാനിപ്പിച്ചു. ലോകത്തിലെ ഏറ്റവുംവലിയ സന്യസ്ത സഭകളില്‍ രണ്ടാമത്തേതാണ് സലേഷ്യന്‍ ഡോണ്‍ ബോസ്‌കോഷില്ലോങ്ങില്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാര്‍ ആയ റവ.ഡോ. ബിജു മൈക്കിള്‍ പുളിയമ്മാക്കലിനെ സഭാഭരണസമിതിയുടെ ഏഷ്യന്‍ പ്രതിനിധിയായി തെരെഞ്ഞെടുത്ത ശേഷമാണ് സമ്മേളനം അവസാനിപ്പിച്ചത്.
നൂറ്റിമുപ്പത്തിരണ്ട് രാജ്യങ്ങളിലായി 15,000 പേരടങ്ങിയ സഭയാണ് സലേഷ്യന്‍. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇറ്റലിയേക്കാള്‍ വേഗത്തില്‍. ഗോഹട്ടി പ്രോവിന്‍സ് അംഗമായ പുളിയമ്മാക്കല്‍ (50) ഇടുക്കിയില്‍ മൂലമറ്റത്ത് ജനിച്ചു. സഭയുടെ ആരോഗ്യ സേവനം ആണ് ഡോക്ടറല്‍ ഗവേഷണ വിഷയം. പല പുസ്തകങ്ങള്‍ രചിച്ചിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല