Image

കുഞ്ഞിനെ കൊന്നത് കാമുകന്‍ പറഞ്ഞിട്ട്, കാമുകനെതിരെ ശരണ്യയുടെ മൊഴി; വിശ്വാസത്തിലെടുക്കാതെ പോലീസ്

Published on 25 February, 2020
കുഞ്ഞിനെ കൊന്നത് കാമുകന്‍ പറഞ്ഞിട്ട്, കാമുകനെതിരെ ശരണ്യയുടെ മൊഴി; വിശ്വാസത്തിലെടുക്കാതെ പോലീസ്
കണ്ണൂര്‍: തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യ കാമുകനെതിരെ മൊഴി നല്‍കി. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുനെന്നാണ് ശരണ്യയുടെ മൊഴി. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കാമുകനെതിരെ കൂടി മൊഴി നല്‍കി രക്ഷപെടാനുള്ള ശ്രമമാണ് ശരണ്യ നടത്തുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ കാമുകനെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

ശരണ്യയുടെ കാമുകനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ല. പോലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് 17 മിസ്ഡ് കോളുകള്‍ വന്നിരുന്നു. ഫെബ്രുവരി 17ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളില്‍ വീട്ടില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളായ ശരണ്യയെയും പ്രണവിനെയും പ്രത്യേകം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. മണിക്കൂറുകള്‍ നീണ്ട  ചോദ്യം ചെയ്യലിനൊടുവില്‍ ശരണ്യയിലേക്ക് സംശയമുന നീണ്ടു. ഫോറന്‍സിക് പരിശോധനാ ഫലം കൂടി എതിരായതോടെ ശരണ്യയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക