Image

ഡല്‍ഹിയില്‍ നടക്കുന്നത് സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത വംശീയ ഉന്മൂലനം : നവയുഗം

Published on 25 February, 2020
ഡല്‍ഹിയില്‍ നടക്കുന്നത് സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത വംശീയ ഉന്മൂലനം : നവയുഗം
ദമ്മാം: ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന വര്‍ഗ്ഗീയകലാപങ്ങള്‍, സംഘപരിവാര്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുന്ന വംശീയ ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രായോഗികരൂപം മാത്രമാണെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഈ വംശീയ ഉന്മൂലനം നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരും, ഡല്‍ഹി പോലീസും എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നതായി നവയുഗം കുറ്റപ്പെടുത്തി.

 പൗരത്വ ബില്ലിനെതിരെ ഒരു മാസത്തിലധികമായി സമരം ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ പാകിസ്ഥാന്‍ തീവ്രവാദികളായി മുദ്ര കുത്തി, 'അവരെ വെടി വെച്ച് കൊള്ളുക' എന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന തന്ത്രമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ശ്രമിച്ചത്. അതുമൂലം രണ്ടു പ്രാവശ്യം പ്രതിഷേധക്കാര്‍ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ വെടിവെയ്പ് വരെ ഉണ്ടായി. അതിന്റെയൊക്കെ തുടര്‍ച്ച എന്നോണം, ഡല്‍ഹി ബിജെപി സംസ്ഥാനഘടകം അധ്യക്ഷന്‍ കപില്‍ മിശ്രയുടെ അക്രമആഹ്വാനപ്രകാരമാണ് ഈ കലാപങ്ങള്‍ക്ക് ഇന്നലെ തുടക്കമായത്.

മുസ്ലീങ്ങളുടെ വീടുകളും, കടകളും തെരഞ്ഞുപിടിച്ച്  ആക്രമിയ്ക്കുക, കൂട്ടം ചേര്‍ന്ന് അവരെ തല്ലിക്കൊല്ലുക തുടങ്ങിയ അക്രമങ്ങളാണ് സംഘപരിവാര്‍ അക്രമികള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. അക്രമം തടയാതെ, കലാപകാരികള്‍ക്ക് ഒപ്പം നിന്ന് പൗരത്വബില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലെറിയുന്ന ഡല്‍ഹി പോലീസിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നുണ്ട്. ഇതുവരെ ഏഴു പേര്‍ കൊല ചെയ്യപ്പെടുകയും, നൂറിലധികംപേര്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അക്രമത്തെ ഇല്ലായ്മ ചെയ്യാതെ, വീണ്ടുമൊരു ഗുജറാത്ത് കലാപമാക്കി വളര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. അത്യന്തം അപലപനീയമാണ് ഈ നിലപാട്.

രാജ്യതലസ്ഥാനം കത്തിയെരിയുമ്പോള്‍, ഡൊണാള്‍ഡ് ട്രംപിന്റെ കൂടെ വീണ വായിച്ചിരിയ്ക്കുന്ന നരേന്ദ്ര മോദിയും, ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രി എന്ന് വിലയിരുത്താവുന്ന അമിത്ഷായും ഇതിനു മറുപടി പറഞ്ഞേ മതിയാകൂ.

 മതജാതിവ്യത്യാസം കൂടാതെ ഇന്ത്യന്‍ പൗരന്മാര്‍ എല്ലാം ഒറ്റക്കെട്ടായി ഈ വര്‍ഗ്ഗീയ കലാപകാരികള്‍ക്കെതിരെ നിലപാട് സ്വീകരിയ്ക്കണം. 
ഇന്ത്യന്‍ ഭരണകൂടം തന്നെ കലാപകാരികള്‍ക്കു ഒത്താശ ചെയ്യുന്ന അവസ്ഥയില്‍, ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥ സംരക്ഷിയ്ക്കാന്‍ ഉന്നതനീതിപീഠങ്ങളും, കോടതികളും അടിയന്തരമായി ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക