Image

കേരളത്തോട് പൊള്ളുന്ന ചില ചോദ്യങ്ങള്‍ (ജെ.എസ്.അടൂര്‍)

Published on 24 February, 2020
കേരളത്തോട് പൊള്ളുന്ന ചില ചോദ്യങ്ങള്‍ (ജെ.എസ്.അടൂര്‍)
കേരളത്തിന്റെ ക്ഷുദ്ര സംഘബലങ്ങള്‍ ഒരു മനുഷ്യന്റെ മജ്ജയെയും മാംസത്തെയും ഹൃദയത്തെയും ആത്മാവിനെയും എങ്ങനെ പീഡിപ്പിച്ചു എന്നറിയണമെങ്കില്‍ ഈ പുസ്തകം വായിക്കുക.

മീഡിയക്കു വേണ്ടത് മസാല വിവാദങ്ങളാണ്. എങ്ങനെ ഇന്ത്യവിഷന്‍ എന്നൊരു ചാനലും അതു കെട്ടും കണ്ടു വിറളിപിടിച്ച സര്‍ക്കാരും പോലീസും ഒരു മനുഷ്യനെയും അയാളുടെ കുടുംബംത്തെയും വേട്ടയാടി ചതച്ചു എന്ന് വായിച്ചറിയുക.

കേരളത്തിലെ പോലീസ് എത്ര നിഷ്ട്ടൂരമായി അദ്ദേഹത്തിന്റെ മകന്‍ മിഥുനെ അച്ഛനെ കിട്ടാത്ത വാശിയില്‍ അടിച്ചവശനാക്കിയത്. എത്ര നിസ്സാരമായാണ് വേട്ടയാടുന്നു ഒരു ഇരയെ വിരട്ടി കൈക്കൂലി വാങ്ങുവാന്‍ ഒരു ഉളുപ്പുമില്ലാതെ ശ്രമിക്കുന്നത്. ആ പോലീസ് ഏമാന്മാരെല്ലാം ഇപ്പോഴുമുണ്ട്.

സബ്ജയിലിലെ അനുഭവങ്ങള്‍ വായിക്കേണ്ടതാണ്. നാലാം നമ്പര്‍ സെല്ലിലുള്ള 14 പേര്‍. അവിടുന്നു ജാമ്യത്തില്‍ പോകുന്നു പീഡിതനോട് രണ്ടു കുപ്പിക്കുള്ള പണം ആവശ്യപ്പെടുന്ന വാര്‍ഡന്‍. പ്രത്യേക സൗകര്യങ്ങള്‍ക്ക് 50000 രൂപയാണ് കൈക്കൂലി !! എത്ര ഭയങ്കരം ഗവര്ണന്‍സ്. !! എത്ര നല്ല സമാധാന പരിപാലനം!!

സര്‍ക്കാര്‍ സംവിധാനവും ഭരണ അധികാരികളും ആള്‍ക്കൂട്ട മനസ്ഥിതിക്കു അനുസരിച്ചു സത്യം എന്തെന്ന് അറിയാന്‍ പോലും ശ്രമിക്കാതെ ഒരു മനുഷ്യനെ ഒറ്റക്കോടിച്ചു കല്ലെറിയാന്‍ ശ്രമിച്ചു. നീതിയും ന്യായവും എന്നതിനേക്കാള്‍ എല്ലാവരും അവരവരുടെ സംഘ ബലത്തില്‍ അഭിരമിച്ചു.

സര്‍വകലാശാല നിഷ്കര്ഷിച്ച റെഫെറെസ് ബുക്കില്‍ പി ടി കുഞ്ഞഹമ്മദ് എഴുതിയ അധ്യായത്തിലെ മൂന്നു വാചകം എഴുതി ഒരു പേര് ചേര്‍ത്ത് എന്ന കുറ്റം ചാര്‍ത്തി ചെയ്യാത്ത കുറ്റത്തിന് അയാളെ ക്രൂശിക്കുവാന്‍ എല്ലാവരും മുറവിളികൂട്ടി. സമാധാനത്തിന്റെ പേരിലുള്ള മതത്തിലെ വെറിപൂണ്ട തീവ്ര വാദികള്‍ ഒരു മനുഷ്യനെ കൊല്ലാകുല ചെയ്തു.

ജോസഫ് മാഷിന്റെ ദേഹമാസകലം വെട്ടി കൈപ്പത്തി വെട്ടിമാറ്റിയപ്പോള്‍ കേരള നവോഥാന അവകാശ പൊള്ളത്തരങ്ങളും മത 'സൗഹാര്‍ദ ' പോയ്മുഖവുമാണ് അഴിഞ്ഞു വീണത്. കേരളത്തിന്റെ മതഭ്രാന്തിന്റയും വര്‍ഗ്ഗീയ വിഷ വെറുപ്പിന്റെ ജീവിക്കുന്ന രക്ത സാക്ഷിയാണ് ഈ മനുഷ്യന്‍. വെറികൊണ്ടു വെട്ടിമുറിവേല്‍പ്പിച്ചവരെക്കാള്‍ നികൃഷ്ടമായാണ് വെള്ളപൂശിയ യൂദാസ്സുകള്‍ അദ്ദേഹത്തെ ചുംബിച്ചു കാട്ടികൊടുത്തത്. അതില്‍ ഏറ്റവും നികൃഷ്ടമായി അദ്ദേഹത്തെ ഒറ്റികൊടുത്തത് പഴയ ശിഷ്യനായ പുരോഹിതന്‍ !!!

ഏഴു എഴുപത് വട്ടം ക്ഷമിക്കുവാന്‍ പഠിപ്പിച്ചു സ്‌നേഹമാണ് ഏറ്റവും വലിയ കല്പന എന്നു പഠിപ്പിച്ച യേശുവിന്റെ പേരില്‍ അധികാരം കൈയാളുന്ന വെള്ളപൂശിയ കല്ലറകള്‍ കരിങ്കല്ലുപോലെയാണ് ആ മനുഷ്യന്റെ ഹൃദയത്തെ ഇഞ്ചിഞ്ചായി ചതച്ചത്. അയാളെ മുസ്ലിം തീവ്ര വര്‍ഗീയ വെട്ടല്‍കാര്‍ക്ക് വിട്ട് കൊടുത്തു സ്വന്തം തടി രക്ഷിച്ചു സ്വന്തം അധികാര താല്പര്യങ്ങളെ കാക്കുന്ന കരുണയറ്റ സംഘ ശക്തിയുടെ പുരോഹിത വര്‍ഗ്ഗം. ഈ പുസ്തകം കരുണയറ്റ സഭാ വ്യവസ്ഥ സംഘബലത്തിന്റെ അനീതിക്ക് നേരെയുള്ള ഒരു ചാര്‍ജ് ഷീറ്റാണ്.

ഈ പുസ്തകം ഇന്ത്യയില്‍ പലതും കൊണ്ടും ഒന്നാമത് എന്ന ഊറ്റം കൊല്ലുന്ന സമൂഹത്തിന് നേരെയുള്ള ചോരമണക്കുന്ന ചോദ്യമാണ്.

അതു എന്തും ഏതും സെന്‍സേഷണല്‍ വര്‍ത്തയാക്കുന്ന മാധ്യമങ്ങളോടുള്ള ചോദ്യമാണ്.

അയാളെ വേട്ടയാടാന്‍ പോലീസിനെ വിട്ട സര്‍ക്കാര്‍ സംവിധാനതോടുള്ള ചോദ്യമാണ്

എന്തിനും ഏതിനും പച്ചത്തെറി പറയുന്ന തേടിയോനെകിട്ടിയില്ലെങ്കില്‍ കണ്ടവനെ അടിച്ചു എല്ലൊടിക്കുന്ന പോലീസിനോടുള്ള ചോദ്യമാണ്

മതാന്ധതയുടെ വിഷവും വെറിയും മൂത്തു ആരെയും വെട്ടുവാനും കൊല്ലുവാനും തയ്യാറുള്ള അക്രമ രാഷ്ട്രീയത്തോടുള്ള ചോദ്യമാണ്.

ഒഴുക്കിനൊത്തു നീന്തുന്ന ആള്‍ക്കൂട്ട മനസ്ഥിതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ചോദ്യമാണ്.

യേശുവിന്റ പേരില്‍ അധികാര സന്നാഹങ്ങളും അധികാര അഹങ്കാരങ്ങളും കാണിക്കുന്ന സഭ അധികാരികള്‍ക്കു നേരെയുള്ള ചോദ്യമാണ്.

ഇതെല്ലാം കണ്ടു ചോദ്യങ്ങള്‍ ചോദിക്കുവാന്‍ പോലും ത്രാണിയില്ലാത്ത നമ്മളില്‍ ഒരുപാടു പേരോടുള്ള ചോദ്യമാണ്.
എല്ലാ പീഡാനുഭവങ്ങളിലും കൂട്ടാളിയായി സങ്കടം സഹിക്കാതെ ആത്മ ഹത്യ ചെയ്ത ' ശാലോമിക്ക് ' വേണ്ടികൂടിയ പുസ്തകം.

ഉള്ളിലെ സങ്കടതിരയില്‍ നിന്നുള്ള കണ്ണ്‌നീരിന്റ് ഉപ്പു രുചിയുള്ള വാക്കുകളില്‍ നമ്മളെ ഇടക്കിടെ പൊള്ളിക്കും.
സ്വന്തം പീഡാനുഭവത്തെ ആ മനുഷ്യന്‍ ഒരു പരിധിവരെ വേര്‍പാടോടെ നര്‍മ്മത്തോട് കാണുന്നുണ്ട്.

എല്ലാവരും വായിച്ചു സ്വയം ചോദ്യങ്ങള്‍ ചോദിക്കേണ്ട പുസ്തകം.

ഇതാണോ ദൈവത്തിന്റെ നാട്? ഏത് ദൈവങ്ങളുടെ നാടാണിത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക