Image

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍ 59: ജയന്‍ വര്‍ഗീസ്. )

Published on 02 January, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍   59:  ജയന്‍ വര്‍ഗീസ്. )
മകളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസമായി. ഞങ്ങളുടെ ഏരിയായില്‍ തന്നെയുള്ള ഒരു വെള്ളക്കാരന്റെ അപാര്‍ട്ടുമെന്റു വാടകക്കെടുത്ത് അവര്‍ വേറെയാണ് താമസം. രണ്ടു പേര്‍ക്കും ചെറിയ ജോലിയും, വരുമാനവും ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് വളരെ സന്തോഷകരമായി അവര്‍ ജീവിച്ചു വരികയായിരുന്നു. പെട്ടന്നൊരു ദിവസം അവളുടെ ദേഹത്താകമാനം കുത്തുകുത്തായി ചോര പൊടിഞ്ഞിരിക്കുന്നതു പോലെയുള്ള ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു എള്ളിന്റെ വലിപ്പം മുതല്‍ നെല്ലിന്റെ വലിപ്പം വരെയുള്ള പാടുകള്‍. ദേഹമാസകലം എന്ന് പറയുന്‌പോള്‍ കണ്ണിലും, നാക്കിലും വരെ ഈ പാടുകളാണ്. വല്ലാത്ത വേദനയില്ലെങ്കിലും, കടുത്ത പുകച്ചിലാണ് മേലാസകലം. വെളുത്ത ശരീരത്തിലെ ഈ പാടുകളും കാണിച്ചു കൊണ്ട് ജോലിക്കു പോകാന്‍ കഴിയാതായി ; ജോലി മുടങ്ങി.

അന്നവര്‍ക്ക് മെഡിക്കല്‍ കവറേജ് ആയിട്ടില്ല. എങ്കിലും ഹോസ്പിറ്റല്‍ എമര്‍ജെന്‍സിയില്‍ പോയി ചികിത്സ തേടിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും രോഗ ശമനം കണ്ടില്ലെന്നു മാത്രമല്ലാ, കൂടുതല്‍ മോശമാവുകയാണ് അവസ്ഥ എന്ന് വന്നു. ഡെര്‍മറ്റോളജി സ്‌പെഷ്യലിസ്റ്റായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ പ്രാക്ടീസ് നടത്തിയിരുന്ന ഒരു   ഒരു മലയാളി ഡോക്ടറെ ഞങ്ങള്‍ പോയിക്കണ്ടു. വിശദമായ പരിശോധനകള്‍ക്കു ശേഷം അദ്ദേഹം നല്‍കിയ വിവരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു. 

അലോപ്പതിയില്‍ ' പര്‍പ്പുറ ' എന്ന് പേരുള്ള ഒരു മാരക രോഗമാണ് ഇത്. രോഗം ബാധിച്ചിരിക്കുന്നത് കിഡ്‌നിയെ ആണ്. രോഗ ബാധയുടെ ഭാഗമായി  ശരീരത്തിലെ സൂഷ്മ ഞരന്പുകളുടെ അറ്റം പൊട്ടിയിട്ട് അതില്‍ നിന്ന് സ്രവിക്കുന്ന ഒരു തുള്ളി രക്തം തൊലിക്കടിയില്‍ പടരുന്നതാണ് കുത്തുകുത്തായി കാണപ്പെടുന്ന ചുവന്ന പാടുകള്‍. ഇത് അപൂര്‍വമായ ഒരു രോഗമായതിനാല്‍ സ്റ്റീറോയിഡ് മരുന്നുകള്‍ കൊണ്ടാണ് ചികില്‍സിക്കുന്നത്. ദീര്‍ഘ കാലം ചികിത്സ വേണ്ടി വന്നേക്കാം എന്നും ഡോക്ടര്‍  പറഞ്ഞു. ഡോക്ടര്‍ കുറിച്ച് തന്ന ' പ്രറ്റ്‌നിസോണ്‍ ' എന്ന മരുന്നും വാങ്ങി വീട്ടിലെത്തിയ ഞങ്ങള്‍ ചികില്‍സ ആരംഭിച്ചു.

നാലഞ്ചു ദിവസം മരുന്ന് കഴിച്ചിട്ടും യാതൊരു ആശ്വാസവും അവള്‍ക്കു ലഭിച്ചില്ല എന്ന് മാത്രമല്ലാ, ശരീരത്തിന്റെ പുകച്ചില്‍ മൂലം കിടക്കാനും, ഉറങ്ങാനും കഴിയാത്ത അവസ്ഥ വന്നു. വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ പുകച്ചിലിനുള്ള ഒരു ക്രീം കൂടി കുറിച്ച് തന്നു.  ചുവന്നിരുന്ന പാടുകള്‍ ക്രമേണ കറുക്കുകയാണ്. സ്ഥിരമായി മരുന്ന് കഴിച്ചു കൊണ്ടേയിരിക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. സ്റ്റീറോയിഡിന്റെ സൈഡ് എഫക്ടുകളെക്കുറിച്ചും, അത് ഉണ്ടാക്കാനിടയുള്ള ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചും പ്രുകൃതിചികിത്സാ പഠനങ്ങളില്‍ നിന്നും മനസിലാക്കിയിരുന്ന ഞാന്‍ ശരിക്കും ഭയപ്പെടുക തന്നെ ചെയ്തു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ എന്റെ മകള്‍  ഒരു നിത്യ രോഗിയായിത്തീരുവാനും, അപകടം സംഭവിക്കാനും ഉള്ള സാധ്യത ഉണ്ടെന്ന് ഞാന്‍ മനസിലാക്കി. ആശുപത്രികളും, ഡോക്ടര്‍മാരും കൈയൊഴിഞ്ഞ നൂറു കണക്കിന് രോഗികളെ അത്ഭുതകരമായി രക്ഷപ്പെടുത്തിയിട്ടുള്ള പ്രകൃതി ചികിത്സയിലൂടെ എന്റെ മകളെ രക്ഷപെടുത്താന്‍ സാധിക്കും എന്ന ആത്മ വിശ്വാസം എനിക്കുണ്ടായിരുന്നെങ്കിലും നാട്ടില്‍ പോകാതെ അത് നടപ്പാക്കാന്‍ ആവുമായിരുന്നില്ല.

കൊച്ചിനെയും കൂട്ടി നാട്ടില്‍ പോകുവാനുള്ള ഒരു തീരുമാനം ഞാന്‍ നിര്‍ദ്ദേശിച്ചു.  മരുമകനും വീട്ടുകാര്‍ക്കും ആ തീരുമാനത്തോട് പെട്ടെന്ന് യോജിക്കുവാന്‍ സാധിച്ചില്ല. അമേരിക്കയെപ്പോലെ ചികിത്സാ സൗകര്യങ്ങളുടെ ബാഹുല്യം നിലവിലുള്ള ഒരു രാജ്യത്തു നിന്ന് പച്ചമരുന്നും, പഥ്യ ചികിത്സയും നടത്താന്‍ നാട്ടില്‍ പോകുന്നത് എന്തൊരു മണ്ടത്തരം ആയിരിക്കും എന്ന് എല്ലാവരും ചോദിച്ചു. ഇവിടുത്തെ ചികിത്സ കൊണ്ട് എന്തെങ്കിലും ഒരാശ്വാസം കണ്ടിരുന്നെങ്കില്‍ ഞാന്‍ ഈ ആവശ്യം ഉന്നയിക്കുകയില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞു. അത് ശരിയാണെന്ന് അവരും സമ്മതിക്കുന്നുണ്ട്. തനിക്കു അസ്വസ്ഥത കൂടി വരുന്നതല്ലാതെ യാതൊരു കുറവും അനുഭവപ്പെടുന്നില്ലെന്ന് മകള്‍ പറഞ്ഞു.  എന്ത് ചെയ്‌യണമെന്നറിയാത്ത ഒരു ഒരു വല്ലാത്ത അവസ്ഥയില്‍ എല്ലാവരും ഉത്തരം മുട്ടി നിന്നു.

വിവരം കേട്ടറിഞ്ഞ് ഒരു പാസ്റ്ററും സംഘവും  കൂടി പ്രാര്‍ത്ഥിക്കാന്‍ വന്നു. കുട്ടിയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം എന്ന് പാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. സന്തോഷത്തോടെ പാസ്റ്ററുടെ ആവശ്യം ഞാന്‍ അംഗീകരിച്ചു. രോഗിയെ മുന്നിലിരുത്തി പാസ്റ്ററും കൂട്ടരും നടത്തിയ പ്രാര്‍ത്ഥനയില്‍ ഞങ്ങളെല്ലാവരും ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്നു. പ്രാര്‍ത്ഥനയുടെ അവസാന ഭാഗത്ത് എത്തിയപ്പോള്‍ പാസ്റ്റര്‍ വിറ കൊള്ളുകയും ആ വിറ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്തുകൊണ്ട് ഒരു പ്രത്യേക അവസ്ഥാ വിശേഷം സൃഷ്ടിച്ചെടുക്കുന്നതില്‍ പാസ്റ്റര്‍ വിജയിച്ചു. പരിസര ബോധം നഷ്ടപ്പെട്ടവനേപ്പോലെ അലര്‍ച്ചയുടെ രൂപത്തില്‍ പാസ്റ്റര്‍ പറയുകയാണ് : '  ഈ രോഗിയെ രക്ഷിക്കാനായി കര്‍ത്താവ് വന്നു കഴിഞ്ഞു. ഇപ്പോള്‍ ഈ നിമിഷം ഇവളെ കര്‍ത്താവ് തൊട്ടു സൗഖ്യമാക്കും. രോഗിയും കുടുംബവും സ്‌നാനപ്പെടാമെന്നു ഇപ്പോള്‍ ഏറ്റു പറയണം. അത് മാത്രമേ വേണ്ടൂ, ഈ നിമിഷം ഈ രോഗം ഇവളെ വിട്ടുമാറും.' ഇതാണ്  പാസ്റ്ററുടെ ഡയലോഗ്. 

നനഞ്ഞേടം കുഴിക്കുക എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് പാസ്റ്റര്‍ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായി. കൊച്ചിന്റെ അസുഖം മാറാന്‍ ഒന്ന് ഏറ്റു പറഞ്ഞാല്‍ മതിയല്ലോ എന്ന് ഏതൊരാളും ഇത്തരുണത്തില്‍ ചിന്തിച്ചു പോകും.  ദൈവ സംരക്ഷണം ഒരു സഭക്കോ, വിഭാഗത്തിനോ, വര്‍ഗ്ഗത്തിനോ, വ്യക്തിക്കോ, പുരോഹിതനോ, പൂജാരിക്കോ, സിദ്ധനോ, ആള്‍ദൈവത്തിനോ മാത്രം കരഗതമായിട്ടുള്ള കാണാക്കനിയല്ലെന്നും, മനുഷ്യന്‍ ഉള്‍പ്പടെയുള്ള സര്‍വ പ്രപഞ്ച വസ്തുക്കളിലും, അനുഗ്രഹ പ്രഭ ചെരിഞ്ഞു നില്‍ക്കുന്ന സ്‌നേഹ പ്രചുരിമയാണെന്നും മനസ്സിലാക്കിയിട്ടുള്ള  ഞാന്‍ ഒന്നും പറയാതെ എല്ലാം കേട്ട് നില്‍ക്കുകയാണ്. എന്റെ മൗനം സമ്മതം എന്ന് വ്യാഖ്യാനിച്ചിട്ട് ആയിരിക്കണം പാസ്റ്റര്‍ പ്രോത്സാഹിപ്പിക്കുകയാണ്, ഇപ്പോള്‍ ... ഇപ്പോള്‍   ഈ നിമിഷം....? 

ഇനിയും വായ തുറക്കാതിരിക്കുന്നത് ശരിയാവില്ല എന്ന് എനിക്ക് തോന്നി. പാസ്റ്ററെ ഞാന്‍ മുറിയിലേക്ക് വിളിച്ചു. ഞാന്‍ സമ്മതിക്കുകയാണ് എന്ന പ്രതീക്ഷയിലാവണം, വളരെ ആവേശത്തോടെ പാസ്റ്റര്‍ മുറിയിലേക്ക് വന്നു. ' പാസ്റ്റര്‍ എന്തിനൊക്കെ മരുന്ന് കഴിക്കുന്നുണ്ട്? ' എന്ന എന്റെ ചോദ്യത്തിന് ഉത്തരം തരാതെ പാസ്റ്റര്‍ മൂളിയും, മുരങ്ങിയും അല്‍പ്പ നേരം  നിന്നു. പ്രഷറിനും, ' പ്രമേഹത്തിനും മരുന്ന് കഴിക്കുന്നില്ലേ ? ' എന്ന എന്റെ ചോദ്യത്തിന്  'ഉണ്ട് ' എന്ന് പാസ്റ്ററുടെ മറുപടി. അപ്പോള്‍ മറ്റാരും കേള്‍ക്കാതെ ഞാന്‍ പാസ്റ്ററോട് പറഞ്ഞു : ' എന്നാല്‍പ്പോയി സ്വന്തം പ്രാര്‍ത്ഥിച്ച് അതൊക്കെ മാറ്റിയിട്ട് വാ, അപ്പോള്‍ നമുക്ക് ആലോചിക്കാം ' എന്ന്. ഇത് കേട്ടതേ,  വെടി കൊണ്ട പന്നിയെപ്പോലെ പാസ്റ്റര്‍ പുറത്തിറങ്ങി. ' വാ പോകാം ' എന്ന് തന്റെ കൂട്ടരോട് പറഞ്ഞു കൊണ്ട് അവരെയും കൂട്ടി ധൃതിയില്‍ പാസ്റ്റര്‍ സ്ഥലം വിട്ടു. എന്താണ് സംഭവിച്ചത് എന്ന് മറ്റാര്‍ക്കും അപ്പോള്‍ മനസിലായതുമില്ല.

ഈ സംഭവം കഴിഞ്ഞതോടെ മകള്‍ ഒരു തീരുമാനം പറഞ്ഞു. ' ഞാന്‍ പപ്പയുടെ കൂടെ നാട്ടില്‍ പോവുകയാണ്. പ്രകൃതി ചികിത്സ കൊണ്ട് എന്റെ രോഗം മാറും 'എന്ന്. പ്രകൃതി ചികിത്സാ ക്യാന്പുകളില്‍ പോകുന്‌പോള്‍ എന്റെ കുട്ടികളെയും ഞാന്‍ കൂടെ കൂട്ടിയിരുന്നു എന്നതിനാലും, അവിടെ വച്ച് വര്‍മ്മാജിയുടെ ക്‌ളാസുകള്‍ ശ്രവിച്ചിരുന്നു എന്നതിനാലും, ആശുപത്രികള്‍ കൈയൊഴിഞ്ഞ അനേകം രോഗികള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്റെ നേര്‍ചിത്രങ്ങള്‍ കണ്ടിരുന്നു എന്നതിനാലും ആയിരുന്നു അവള്‍ക്കു കൈവന്ന ഈ ആത്മ വിശ്വാസം. 

' എന്തൊരു വട്ടാണ് ഈ അപ്പനും, മകളും പറയുന്നത് ? ' എന്ന ഉള്‍ചിന്തയോടെ ' ശാസ്ത്രീയമായി ' പഠിച്ചു ബിരുദങ്ങള്‍ നേടി വിഖ്യാതങ്ങളായ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും, നേഴ്‌സുമാരും ഒക്കെ ഉള്‍ക്കൊള്ളുന്ന ഫാമിലി മൂക്കത്തു വിരല്‍ ചേര്‍ത്തു നിന്നുവെങ്കിലും, മകളുടെ തീരുമാനത്തെ തുറന്നെതിര്‍ക്കുവാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല. 

അങ്ങിനെ അവളെയും കൂട്ടി ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു. യാത്രക്കിടയില്‍ അല്‍പ്പം അസ്വസ്ഥതയൊക്കെ അനുഭവപ്പെട്ടുവെങ്കിലും വലിയ കുഴപ്പമില്ലാതെ ഞങ്ങള്‍ ലാന്‍ഡ് ചെയ്തു. വര്‍മ്മാജിയെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞപ്പോള്‍,  കാലടിയിലുള്ള വര്‍മ്മാജിയുടെ ശിഷ്യന്‍ ഡോക്ടര്‍ ദേവസ്യയുടെ അടുത്തു പോയി ചികിത്സ ആരംഭിച്ചു കൊള്ളുവാനും, എത്രയും വേഗം കാലടിയില്‍ വച്ച് നേരില്‍ കണ്ടു കൊള്ളാമെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടര്‍ രോഗിയുടെ അടുത്തേക്ക് വരുന്ന ഒരു രീതിയാണ് ഇതിലൂടെ അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചു  തന്നത്. 

ഡോക്ടര്‍ ദേവസ്യായുടെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ ചികിത്സ ആരംഭിച്ചു. കൈയില്‍ സൂക്ഷിച്ചിരുന്ന എല്ലാ മരുന്നുകളും ഡോക്ടര്‍ തന്നെ വാങ്ങി ചവറ്റു കുട്ടയില്‍ ഇട്ടു. പച്ചമരുന്നുകളും, സസ്യ ഭാഗങ്ങളും ചേര്‍ന്നുള്ള ഔഷധങ്ങള്‍ മാത്രം. ആഹാര രീതിയിലും, ജീവിത ചര്യകളിലും സമൂലമായ മാറ്റം. മല്‍സ്യം, മാംസം, മുട്ട, പാല്‍, ചായ, കാപ്പി, പഞ്ചസാര, മൈദാ, മദ്യം, പുകയില മുതലായ ' പോഷക വസ്തുക്കള്‍ 'എല്ലാം വര്‍ജ്ജ്യം. പ്രകൃതി വസ്തുക്കളായ പഞ്ചഭൂതങ്ങളെ ഉള്‍ക്കൊണ്ടും, ഉപയോഗിച്ചും കൊണ്ടുള്ള ജീവിതം. ഒരാഴ്ച കഴിഞ്ഞതോടെ പുകച്ചില്‍ കുറഞ്ഞു തുടങ്ങി. രണ്ടാമത്തെ ആഴ്ചയോടെ ശരീരത്തിലെ കറുപ്പ് മാറി ശരിയായ നിറം കണ്ടു തുടങ്ങി. ഒരു മാസം കഴിഞ്ഞതോടെ ശാരീരികമായ അസ്വസ്ഥതകള്‍ എല്ലാം മാറി തൊലിയുടെ പഴയ നിറം തിരിച്ചു വന്നുവെങ്കിലും, അവള്‍ വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. ശരീര ക്ഷീണം ക്രമേണ മാറിക്കൊള്ളുമെന്നും, തിരിച്ചു പോയാലും ആകാവുന്നിടത്തോളം പ്രകൃതി ജീവന രീതികള്‍ അനുവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ച് വര്‍മ്മാജി ഞങ്ങളെ അനുഗ്രഹിച്ചയച്ചു. 

രോഗം മാറി തിരിച്ചു വന്ന അവളെ അത്ഭുതത്തോടെയാണ് ഏവരും കണ്ടത്. ' രോഗം മാറിയെന്ന് പറഞ്ഞിട്ടെന്താ, ആളു ക്ഷീണിച്ചു പോയില്ലേ ? ' എന്നൊരു സ്വയം ന്യായീകരണത്തിന്റെ പുറം തോടില്‍ സ്വയം ഒളിക്കുകയും ചെയ്തു ചിലര്‍. തിരിച്ചു വന്നപ്പോള്‍ ജോലി നഷ്ടപ്പെട്ട വാര്‍ത്തയാണ് അവളെ കാത്തിരുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ' സീ വ്യൂ ഹോസ്പിറ്റല്‍ ആന്‍ഡ് ഹോം ' എന്ന സ്ഥാപനത്തില്‍ ആയിരുന്നു അന്നവള്‍ ജോലി ചെയ്തിരുന്നത്. ചികിത്സാ ആവശ്യത്തിനുള്ള അവധിയാണ് അവള്‍ക്കു ലഭിച്ചിരുന്നത് എന്നതിനാല്‍, ഓരോ ആഴ്ചയിലും ചികില്‍സിക്കുന്ന ഡോക്ടറില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് എംപ്ലോയര്‍ക്ക് കിട്ടിയിരിക്കണം എന്നൊരു നിയമം കൂടി ഇതില്‍ ഉണ്ടായിരുന്നു എന്നത് ഇവിടെ വന്നതിനു ശേഷമാണ് ഞങ്ങള്‍ക്ക് അറിയാനായത്.

 രണ്ടു മാസം കൊണ്ട് ക്ഷീണമൊക്കെ മാറി അവള്‍ സാധാരണ നിലയില്‍ ആയി. ഇവിടെ ലഭ്യമാവുന്ന സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ആകാവുന്നിടത്തോളവും പ്രകൃതി ജീവന മാര്‍ഗ്ഗത്തില്‍ ആണ് അവള്‍ ജീവിച്ചത്. ബ്രൂക്ക്‌ലിന്‍ പാതയോരത്ത് ഫ്രഷ് കരിക്ക് ഉള്‍പ്പടെയുള്ള സാധനങ്ങളുടെ കച്ചവടം നടത്തിക്കൊണ്ടിരുന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് കാരനായ ഒരു യുവാവിന്റെ സ്ഥിരം കസ്റ്റമര്‍ ആയിരുന്നു ഏറെക്കാലറത്തോളം ഞങ്ങള്‍. മറ്റൊരു െ്രെപവറ്റ് സ്ഥാപനത്തില്‍ ജോലി ലഭിച്ച അവള്‍ക്ക് യാതൊരു മെഡിസിനുകളും ഉപയോഗിക്കാതെ തികച്ചും സാധാരണമായ ജീവിതം നയിക്കുവാന്‍  സാധിച്ചു. ഞങ്ങളുടെ ആദ്യ പേരക്കുട്ടിയായ ഷോണ്‍ പിറക്കുന്നത് ഇക്കാലത്തായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഒരു തവണ കൂടി നാട്ടിലെത്തി വീണ്ടും ഒരു മാസത്തെ ചികിത്സ നടത്തി തിരിച്ചെത്തിയതിനു ശേഷം എത്രയോ വര്‍ഷങ്ങളായി യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലാതെ അവള്‍ ജോലി ചെയ്തു ജീവിക്കുന്നു. !

ചാനല്‍ ചര്‍ച്ചകളില്‍ വരെ കയറിയിരുന്നു കൊണ്ട് ആയുര്‍വേദവും, ഹോമിയോയും വരെയുള്ള മറ്റു ചികിത്സാ രീതികളെ ' അശാസ്ത്രീയം ' എന്നാക്ഷേപിക്കുകയും, കലോറി സിദ്ധാന്തത്തിന് അപ്പുറത്തുള്ള ജീവിത രീതികളെ അന്ധ വിശ്വാസങ്ങള്‍ എന്ന് അപഹസിക്കുകയും ചെയ്യുന്ന ആധുനികന്മാരായ ശാസ്ത്ര പ്രേമികള്‍ക്ക്  വേണ്ടിയാണ് ഇത് ഇത്രയും വിശദമായി എഴുതിയത്. കുന്നിനു മീതെ പറക്കാന്‍ കൊതിക്കുന്ന കുണ്ടു കിണറ്റിലെ തവളകള്‍ ആണ് നിങ്ങള്‍ എന്ന് പറയുന്‌പോള്‍ തന്നെ എല്ലും, മുള്ളും നിറഞ്ഞു കിടക്കുന്ന കുണ്ടു കിണറ്റിലെ ഉല്‍കൃഷ്ട ജീവികള്‍ തന്നെയാണ് നിങ്ങള്‍ എന്ന് സമ്മതിക്കാനും തയ്യാറാണ്. എങ്കിലും, എനിക്കും, നിങ്ങള്‍ക്കും ദൃശ്യമാവുന്ന കുണ്ടു കിണറിനും അപ്പുറത്ത് നമ്മുടെ കണ്ണിലും, ചിന്തയിലും പെടാത്ത എന്തൊക്കെയോ കൂടി ഉണ്ടെന്ന് സമ്മതിക്കുകയല്ലേ പ്രതിപക്ഷ ബഹുമാനത്തോടെ നമുക്ക് പുലര്‍ത്താനാവുന്ന പരമമായ മാന്യത ?

പാടുന്നു പാഴ്മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകള്‍   59:  ജയന്‍ വര്‍ഗീസ്. )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക