Image

മുന്‍ ഡി.ജി.പി സെന്‍ കുമാറും, പോലീസുകാരുടെ ലൈംഗിക ദാരിദ്ര്യവും (വെള്ളാശേരി ജോസഫ്)

Published on 30 November, 2019
മുന്‍ ഡി.ജി.പി സെന്‍ കുമാറും, പോലീസുകാരുടെ ലൈംഗിക ദാരിദ്ര്യവും (വെള്ളാശേരി ജോസഫ്)
ജെ.എന്‍.യു.  വില്‍ നിറയെ ഗര്‍ഭനിരോധന ഉറകളാണെന്ന് മുന്‍ DGP ടി.പി. സെന്‍കുമാര്‍. "ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ നിന്ന് പെണ്‍കുട്ടികള്‍  ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്"  ടി.പി. സെന്‍കുമാറിന്‍റ്റേതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വാക്കുകളാണിത്. നിരുത്തരവാദത്തിന്‍റ്റെ കാര്യത്തില്‍ ഒരു മുന്‍ ഉഏജ സകല സീമകളും കടക്കുന്നു എന്ന് തന്നെയാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. വയസ് 62 കഴിഞ്ഞിട്ടും ഇതുപോലുള്ള അശ്‌ളീല തമാശകള്‍ പറയുന്നത് ഒരു മുന്‍ DGP - ക്ക് ഒട്ടുമേ ഭൂഷണമല്ല. ഒരു മുന്‍ DGP  ക്ക് ആണെങ്കിലും, മറ്റാരാണെങ്കിലും നിലവാരം താഴോട്ട് പോകുന്നതില്‍ ഒരു പരിധിയൊക്കെ ഉണ്ടായിരിക്കണം. ഒരുകാലത്ത് മൊത്തം കേരളാ പോലീസിനെ നയിച്ച ഈ വ്യക്തിയുടെ 'ഫെയിസ്ബുക്ക് വാളില്‍' കേറി നോക്കിയാല്‍ സ്ഥിരം കാണുന്നത് തന്തക്ക് വിളിയും, തെറി വിളിയുമാണ്. പരസ്യമായി തെറി വിളിക്കുകയും, തന്തക്ക് വിളിക്കുകയും ചെയ്യുന്നത് വഴി പണ്ട് മാന്യപദവി വഹിച്ച ഇങ്ങേര്‍ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്? സിവില്‍ സര്‍വീസുകാരുടെ നിലവാരം ഇത്രയേ ഉള്ളൂ എന്നല്ലേ? ഫെയിസ്ബുക്കില്‍ തെറി വിളിക്കുന്ന മുന്‍ DGPയും കണക്കാണ്; ഉഏജ  യെ തെറി വിളിക്കുന്നവരും കണക്കാണ്. ഒരഭിപ്രായം പറയുമ്പോള്‍ എന്തെല്ലാം പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കേണ്ടത് മുന്‍ DGP തന്നെയാണ്. അത്തരത്തിലുള്ളൊരു സംയമനം ടി.പി. സെന്‍കുമാറില്‍ നിന്ന് കാണാനേ ഇല്ലാ.

ഇപ്പോള്‍ ജെ.എന്‍.യു.  വിനെതിരേയുള്ള ലൈംഗിക ആരോപണം പുതിയ സംഭവമൊന്നുമല്ല. സംഘ പരിവാറുകാര്‍ സ്ഥിരം പ്രചരിപ്പിക്കുന്ന ഒന്നാണ്. ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ ലൈംഗിക ആരോപണം ആണല്ലോ ഒരു വ്യക്തിയെയോ, കമ്യൂണിറ്റിയെയോ മോശക്കാരാക്കി കാണിക്കുവാന്‍ ഏറ്റവും നല്ലത്. ഇത്തരം 'ചാപ്പ കുത്തല്‍ പ്രക്രിയ' ജെ.എന്‍.യു.വിനെതിരേ കുറേ നാളായി സംഘ പരിവാറുകാര്‍ നടത്തി വരികയാണ്. ഇപ്പോള്‍ സെന്‍കുമാറും സംഘ പരിവാറിനോട് വിധേയത്വം കാണിക്കാന്‍ ആ ചാപ്പ കുത്തല്‍ പ്രക്രിയയുടെ ഭാഗമാകുന്നു എന്നേയുള്ളൂ.

ചെറുപ്പക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമ്മേളിക്കുന്ന ഏതു സ്ഥലത്തേയും ഇന്ത്യയുടെ യാഥാസ്ഥിതിക സമൂഹം സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. ഇന്ത്യയിലെ പല കേളേജ് ഹോസ്റ്റലുകള്‍ക്കെതിരെ ഇത്തരം ധാരാളം ലൈംഗിക ആരോപണങ്ങള്‍ വന്നിട്ടുണ്ട്. സദാചാര പോലീസുകാരാണെങ്കില്‍  ജെ.എന്‍.യു. വിദ്യാര്‍ഥിനികളുടെ നേരേ പലവട്ടം വാളോങ്ങിയിട്ടുണ്ട്. സംഘ പരിവാറുകാരും, ബി.ജെ.പി. യും ഭാരതീയ സംസ്കാരത്തിന്‍റ്റെ കുത്തക പലവട്ടം ഏറ്റെടുത്തിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ അവര്‍ സദാചാര സംരക്ഷകരും ആകും. ടി.പി. സെന്‍കുമാറിനെ പോലെ ഇപ്പോള്‍ സംഘ പരിവാറുകാരുടെ കൂടെ ചേര്‍ന്ന് നില്‍ക്കുന്ന ഒരു വ്യക്തി അപ്പോള്‍ ലൈംഗിക ആരോപണം ജെ.എന്‍.യു.  വിനെതിരേ തൊടുക്കുന്നതില്‍ ഒരതിശയവും ഇല്ലാ. ഇപ്പോള്‍ കാണുന്ന സദാചാര പ്രസംഗം നടത്തുന്ന വ്യക്തി പക്ഷെ ഈയടുത്ത് മധ്യപ്രദേശില്‍ നിന്ന് പുറത്തു വന്ന 4000 സെക്‌സ് വീഡിയോകളില്‍ ബി.ജെ.പി.  യിലേയും, സംഘ പരിവാര്‍ സംഘടനകളിലേയും പല പ്രമുഖരുടെ വീഡിയോകള്‍ ഉണ്ടായിരുന്നൂ എന്ന വസ്തുത കാണില്ല.  ഈ സദാചാര പ്രസംഗം ഒക്കെ നടത്തുമ്പോള്‍ അതൊക്കെ ഒന്ന് കാണുന്നത് എന്തുകൊണ്ടും നല്ലതാണ്.

എന്തായാലും ഒരു മുന്‍ DGP യുടെ സ്വഭാവം ഇതാകുമ്പോള്‍ നമ്മുടെ പോലീസുകാര്‍ സദാചാരത്തിന്‍റ്റെ കാവല്‍ സംരക്ഷകരായി അവതരിക്കുന്നതില്‍ അതിശയമൊന്നുമില്ലാ. പക്ഷെ ഈ പോലീസുകാര്‍ തന്നെ കണ്ടമാനം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. പല സ്ത്രീകളേയും ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥകള്‍ നമ്മുടെ പോലീസുകാരെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്നത് തന്നെ കാണിക്കുന്നത് അവര്‍ കണ്ടമാനം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നുള്ളതാണ്. ലൈംഗിക ദാരിദ്ര്യമുള്ള നമ്മുടെ സമൂഹത്തിന്‍റ്റെ ഭാഗം തന്നെയാണ് പോലീസുകാരും. പണ്ട് 'ചുവന്ന തെരുവുകള്‍ ചുവന്നതെങ്ങനെ' എന്ന ലേഖന പരമ്പര കേരളശബ്ദം വാരികയിലെഴുതിയ ഇടമറുക് പല സ്ത്രീകളേയും വേശ്യകളാക്കുന്നതില്‍ ഇന്ത്യയിലെ പോലീസിന്‍റ്റെ പങ്ക് ചൂണ്ടികാണിക്കുന്നുണ്ട്. ക്രമസമാധാനം സംരക്ഷിക്കുന്ന മറവില്‍ പല പോലീസുകാരും സെക്‌സിനോട് അഭിനിവേശം കാണിക്കാറുണ്ട്. "പോലീസുകാര്‍ ഒതുക്കത്തില്‍ കാര്യം സാധിക്കും" എന്നാണ് ഇടമറുകിനോട് ഇന്ത്യയിലെ ചുവന്ന തെരുവുകളില്‍ നടത്തിയ ഇന്‍റ്റെര്‍വ്യൂകളില്‍ പല സ്ത്രീകളും പറഞ്ഞത്. ഉദ്യോഗസ്ഥന്മാര്‍ക്കും, രാഷ്ട്രീയ പ്രഭുക്കള്‍ക്കും കൂട്ടി കൊടുപ്പുകാരാകുന്ന പോലീസുകാരും ഇന്ത്യയില്‍ നിരവധി ഉണ്ട്. ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യവും അല്ലാ. പണ്ട് 'Woman at Point Zero' എന്ന ഈജിപ്ഷ്യന്‍ അനുഭവ കഥയില്‍ ഫിര്‍ദൗസ് എന്ന സ്ത്രീ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി തന്നെ തേടി വരുന്ന പോലീസ് ഓഫീസര്‍മാരെ കുറിച്ച് പറയുന്നുണ്ട്. ഒരിക്കല്‍ ഒരു പോലീസ് ഓഫീസറുടെ കൂടെ പോകാന്‍ വിസമ്മതിച്ച ഫിര്‍ദൗസിനോട് "നിങ്ങള്‍ക്ക് രാജ്യ സ്‌നേഹമില്ലാ" എന്നാണ് ആ പോലീസ് ഓഫീസര്‍ പറയുന്നത്!!! രാഷ്ട്രീയ നേതാക്കന്മാരുടെ ഇംഗീതത്തിന് വഴങ്ങിയില്ലെങ്കില്‍ വേശ്യകളും രാജ്യദ്രോഹികള്‍ ആയി മാറും!!!

ജയില്‍പുള്ളികളുടെ ഭാര്യമാരെ തേടിപ്പോകുന്ന പൊലീസുകാരെ കുറിച്ച് തന്റെ സര്‍വീസ് സ്‌റ്റോറിയില്‍ ടി.പി. സെന്‍കുമാര്‍ പറയുന്നുണ്ട്. 'ഹണീ ട്രാപ്പില്‍' പെട്ടുപോകുന്ന പോലീസ് ഓഫീസര്‍മാരെ കുറിച്ചും സെന്‍കുമാര്‍ പറയുന്നുണ്ട്. പണ്ട് രണ്ടും മൂന്നും ഭാര്യമാരുണ്ടായിരുന്ന പൊലീസുകാരെ കുറിച്ചും മുന്‍ DGP പറയുന്നുണ്ട്. അവരെ ഒക്കെ നന്നാക്കിയിട്ട് വേണ്ടേ ജെ.എന്‍.യുവിലെ പിള്ളേരെ നന്നാക്കുവാന്‍? ഇപ്പോള്‍ കപട സദാചാരത്തിന്‍റ്റെ വക്താവായി പരിണമിച്ചിരിക്കുന്ന ടി. പി. സെന്‍കുമാര്‍ താന്‍ മുമ്പ് പോലീസിനെ കുറിച്ച് പറഞ്ഞതൊന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ വഴിയില്ല. പല സ്ത്രീകളും മാനഭയം മൂലം ആത്മഹത്യ ചെയ്തിട്ടുള്ളത് നമ്മുടെ പോലീസുകാരിലെ ഇത്തരം കപട സദാചാര വാദികളേയും, അവര്‍ നെത്ര്വത്ത്വം കൊടുക്കുന്ന സ്ക്വാഡുകളേയും പേടിച്ചിട്ടായിരിക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക