സിഡ്നി: സിഡ്നിയിലെ കലാ രംഗങ്ങളില്‍ നിറസാന്നിധ്യമായ സ്മിത ആന്റണി തിരുവനന്തപുരം സാന്ദ്രാ കള്‍ചറല്‍ അക്കാദമിയുടെ വിസ്മയ ബാലഭാസ്കര്‍ അവാര്‍ഡിന് അര്‍ഹയായി. സംഗീത കുടുംബത്തില്‍ നിന്നും വരുന്ന സ്മിത ആന്റണിയുടെ മികവ് ഒഴുകുന്നതും വയലിന് തന്ത്രികളില്‍ തന്നെ. സ്മിതയുടെ അച്ഛന് എം.ജെ.ആന്റണിയും അദ്ദേഹത്തിന്റെ സഹോദരങ്ങളുമൊക്കെ വയലിന് വാദകരാണ്.ഏഴാം വയസിലാണ് സ്മിത വയലിന് അഭ്യസിച്ചു തുടങ്ങിയത്.
ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സ്മിതയും കുടുംബവും താമസിക്കുന്നത്.വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിനിസ്റ്റായ സ്മിതയുടെ ആദ്യ ഗുരു പിതാവ് എം.ജെ. ആന്റണിയാണ്.പിന്നീട് ബന്ധുകൂടിയായ എം.ജെ.മൈക്കിളാണ് അഭ്യസന പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. എല്ലാ ഞായറാഴ്ചയും ഓര്‍ക്കസ്ട്രാ പ്രാക്ടീസ് ചെയ്തുകൊണ്ടാണ് സ്മിത ഈ വിജയം കരസ്ഥമാക്കിയത്. ഓള് ഇന്ത്യ റേഡിയോയിലും നഗരത്തിലെ മറ്റു വേദികളിലും സംഗീതം തുളുമ്പി നിന്ന ആ നാളുകള്‍ സ്മിതയ്ക്ക് ഏറെ പ്രിയപ്പെട്ട സ്മരണകളാണ് നേടി കൊടുത്തിട്ടുള്ളത്. സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ വെസ്റ്റേണ്‍ ക്ലാസിക് സംഗീതത്തോടൊപ്പം സദസ്യര്‍ക്ക് ഏറെ ഇഷ്ടമുള്ള പോപ്പുലര്‍ നമ്പറുകള്‍ അവതരിപ്പിച്ച് സ്മിത കൈയടി നേടുക പതിവാണ്.
പട്ടം സെന്റ് മേരീസ് സ്കൂളിലെയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെയും പൂര്‍വ വിദ്യാര്‍ഥിനിയാണ് സ്മിത ആന്റണി. ബാലഭാസ്ക്കറെ വെസ്റ്റേണ്‍ വയലിന് കുറച്ചു നാള് പഠിപ്പിച്ചത് സ്മിതയുടെ സഹോദരി സജനി ആന്റണി ആണ്.
മെഹ്റിന് ഷബീറിന്റെ 'തുള്ളി' എന്ന ഷോര്‍ട്ട് ഫിലിമിന് സംഗീതം പകര്‍ന്നത് സ്മിതയാണ്
ബാലഭാസ്കറിന്റെ പേരിലുള്ള അവാര്‍ഡ് നേട്ടം സ്മിതയെ ഓസ്ട്രേലിയന്‍ മലയാളികള്‍ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്