Image

അമ്മ അത്ര പോരാ- (മിനിക്കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 15 May, 2019
 അമ്മ അത്ര പോരാ- (മിനിക്കഥ:  ഡോ.ഈ.എം.പൂമൊട്ടില്‍)
ജോണിക്കുട്ടിയുടെ അമ്മയെ നാട്ടില്‍ നിന്നും അമേരിക്കയിലേക്കു കൊണ്ടു വരാന്‍ അയാളും ഭാര്യ മേഴ്‌സിയും തീരുമാനിച്ചു. ഇതിന്റെ കാരണം അവരുടെ ബേബി സിറ്റിംഗ്് പ്രശ്‌നമായിരുന്നു; അല്ലാതെ അവര്‍  പറഞ്ഞു നടക്കുന്നതുപോലെ അമ്മച്ചിയെ വയസാംകാലത്ത് അമേരിക്കയൊക്കെയൊന്നു കാണിച്ച് സന്തോഷിപ്പിക്കുവാനായിരുന്നില്ല. നാട്ടിന്‍പുറത്തുള്ള വീട്ടുകാരെയും അയല്‍ക്കാരെയും ഒക്കെ വിട്ടിട്ട് വിദേശത്തു പോകാന്‍ അമ്മച്ചിക്കു താല്‍പര്യമില്ലായിരുന്നെങ്കിലും മകന്റെ ആവശ്യം മനസിലാക്കി ഒടുവില്‍ അതിനു സമ്മതിക്കുകയായിരുന്നു.

കൂട്ടിലടച്ച പക്ഷിയെപോലെ വീര്‍പ്പുമുട്ടിയ അമ്മച്ചി അമേരിക്കയില്‍ ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ തള്ളിനീക്കി.  ബേബി സിറ്റിംഗും കുക്കിംഗും  ചെയ്തു മടുത്തു. വല്ലപ്പോഴും ഒരു ഞായറാഴ്ച ദിവസം പള്ളിയില്‍ ഒന്നു കൊണ്ടുപോകുന്നതല്ലാതെ മറ്റൊരു ഔ്ട്ടിംഗിനും അവസരം അവര്‍ അമ്മച്ചിക്കു കൊടുത്തിരുന്നില്ല. ഇതിന്റെ പ്രധാന കാരണം അമ്മച്ചിയുടെ വസ്ത്രധാരണ രീതിയായിരുന്നു. ച്ട്ടയും മുണ്ടും അ്ല്ലാതെ മറ്റൊരു വസ്ത്രങ്ങളും അമ്മച്ചി ഇഷ്ടപ്പെട്ടിരുന്നില്ല. മേഴ്‌സി എത്ര നിര്‍ബന്ധിച്ചിട്ടും വേഷത്തിലൊരു മാറ്റം വരുത്താന്‍ ആ നാട്ടിന്‍പുറത്തുകാരി തയ്യാറായില്ല. ഇതിന്റെ അമര്‍ഷം അവള്‍ പ്രകടിപ്പിച്ചതിപ്രകാരമായിരുന്നു: കാര്യം നിങ്ങളുടെ അമ്മ മകള്‍ക്കുവേണ്ടി പണ്ടൊക്കെ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നു പറയുന്നതൊക്കെ ശരിയാരിക്കാം;  പക്ഷെ മറ്റുള്ളവര്‍ പറയുന്നതൊന്നും അംഗീകരിക്കാന്‍ വയ്യാത്ത ഒരു സ്റ്റബോണ്‍ നേച്ചറാണ് ഈ അമ്മയ്ക്ക്, നമ്മടെ പള്ളീലെ ആ ലീലാമ്മേടെ അമ്മയെ നോക്കി പഠിക്കട്ടെ. ഇവിടെ വന്നതിന്റെ പിറ്റെ ദിവസം മുതല്‍ അവര്‍ സാരീം ചുരിദാറും ജീന്‍സുംപോലും ഇട്ടു നടക്കാന്‍ തുടങ്ങി; അറിയാമോ! ഇതൊക്കെ കേട്ടിട്ടും ശാന്തശീലനായ ജോണിക്കുട്ടി പ്രതികരിച്ചതേയില്ല!
അടുത്തിടെ അമ്മച്ചിയെ മോഡേണാക്കാന്‍ മേഴ്‌സി മറ്റൊരു ശ്രമം നടത്തി. അവള്‍ അമ്മച്ചിയുടെ പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തുടങ്ങി; അതുപയോഗിക്കുന്ന വിധമൊക്കെ പഠിപ്പിച്ചു കൊടുത്തു. മരുമകളുടെ ശകാരങ്ങള്‍ കേട്ടു മടുത്തിട്ടോ എന്തോ അമ്മച്ചി ഒരു ചുരുങ്ങിയ കാലത്തിനുള്ളില്‍ കമ്പ്യൂട്ടറിലെ അത്യാവശ്യ കാര്യങ്ങളൊക്കെ മനസിലാക്കി.

ഫെയ്‌സ്ബുക്കില്‍ മക്കളിടുന്ന പോസ്റ്റിംഗ്‌സിനൊക്കെ കമന്റൊന്നും എഴുതാറില്ലെങ്കിലും അതൊക്കെ കാണുകയും നല്ല അഭിപ്രായങ്ങള്‍ നേരിട്ടു പറയുകയും ചെയ്തിരുന്നു. എന്നിട്ടും എപ്പോഴും അവരുടെ കുറ്റം കണ്ടുപിടിക്കുന്നതില്‍ സന്തോഷിച്ചിരുന്ന മേഴ്‌സി ഒരു ദിവസം പറഞ്ഞു: ഈ തള്ളയെ എന്തു കുന്തം പഠിപ്പിച്ചുകൊടുത്താലെന്താ; ഒന്നിനും ഒരു നന്ദിയില്ല. കൂടെ കൊണ്ടുപോകുന്നില്ലെങ്കിലും ഞങ്ങള്‍ പിക്‌നിക്കും പാര്‍ട്ടിയുമൊക്കെ നടത്തുന്നതിന്റെ എത്രയെത്ര പടങ്ങളാണ് എഫ്.ബി. വഴി അയച്ചു കൊടുക്കുന്നത്, ഇതൊക്കെ കണ്ടിട്ട് ഒരു ലൈക്കെങ്കിലും അടിച്ചുകൂടെ ഈ തള്ളയ്ക്ക്! എന്നാല്‍ യാഥാര്‍ത്ഥ്യം ഇതായിരുന്നു: അയച്ചുകൊടുക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും ലൈക്കിനു പകരം 'ലവ്' റ്റാബില്‍ തന്നെ അമ്മച്ചി ക്ലിക്ക് ചെയ്തിരുന്നുവെന്ന സത്യം അവള്‍ ശ്രദ്ധിക്കാതെപോയതോ, അതോ അതു കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്നതോ; ആര്‍ക്കറിയാം!!

 അമ്മ അത്ര പോരാ- (മിനിക്കഥ:  ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക