Image

അഭൗമ ദാനം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 28 December, 2018
അഭൗമ ദാനം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
പകലോനുദിക്കുന്ന നേരമീ ഭൂമിയില്‍
പകരുന്ന കാന്തിതന്‍ ചൈതന്യവും
രാവുകളില്‍ തെളിയുന്ന താരങ്ങളും
പാര്‍വ്വണ ചന്ദ്രന്റെ പുഞ്ചിരിയും

ആകാശവീഥിയിലോടുന്ന മേഘവും
മാരിയും പുഴകളും മാരിവില്ലും
കുന്നും മലകളും നീളേ താഴ്‌വാരവും
സസ്യങ്ങളും ഫലവൃക്ഷങ്ങളും
ദൂരങ്ങള്‍ തേടുന്നൊരാഴിയും, തീരവും
തീരങ്ങള്‍ തഴുകുന്നോരോളങ്ങളും

തൂമഞ്ഞു തുള്ളികള്‍ തൂകുന്ന ഭംഗിയും
പൂവിതള്‍ തന്നിലെ വര്‍ണ്ണങ്ങളും
പൂമരച്ചില്ലകള്‍ കാറ്റിന്റെ താളത്തില്‍
ഊഞ്ഞാലിലാടുന്ന സൗന്ദര്യവും
വിടരാന്‍ കൊതിക്കുന്ന പൂമൊട്ടിനുള്ളില്‍
നിറയുന്ന സംതൃപ്ത ഭാവങ്ങളും

ഭൂമിയും അഗ്‌നിയും വായുവും വെള്ളവും
വ്യോമവും ജീവല്‍ പ്രഭാവമതും
സര്‍വ്വചരാചര ജീവികള്‍ക്കേകും നിന്‍
സര്‍വ്വ സാമര്‍ത്ഥ്യവും സാഫല്യവും
ഈശ്വരാ നിന്‍ ദിവ്യദാനമതെന്നു ഞാന്‍
ഇന്നയോളം ഗ്രഹിച്ചീടാത്തതെന്തേ!!
Join WhatsApp News
amerikkan mollakka 2018-12-28 14:02:02
സുഹാൻ അള്ളാ ..വാ.. പൂമൊട്ടിൽ സാഹിബ് 
എന്തൊരു അർതഥവത്തായ കബിത. ഞമ്മടെ 
ഖുർആനിലും ഇങ്ങനെയൊക്കെ പറയുന്നുണ്ട്.
ഏഴു ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും 
അവന്റെ നാമം പ്രകീർത്തിക്കുന്നു. ഞമ്മക്ക് 
ഖുർആനിൽ വലിയ വിവരമില്ല. പക്ഷെ ബീവിമാർ 
വായിക്കുന്നത്കൊണ്ട് അവിടവിടെ ശകലം 
അറിയാം. ഇമ്മള് പടച്ചോനോട് നന്ദി കാണിക്കണം.
ഇങ്ങൾക്കും കുടുംബത്തിനും ഇ മലയാളി 
പത്രാധിപർക്കും കുടുംബത്തിനും എല്ലാ വായനക്കാർക്കും 
അവരുടെ കുടുംബത്തിനും പടച്ചോന്റെ കൃപ 
നേരുന്നു. അസ്സാലാമു അലൈക്കും. 

Jyothylakshmy Nambiar 2018-12-28 23:55:58
സമയാസമയങ്ങളിൽ എല്ലാം ലഭിയ്ക്കുമ്പോൾ ഇല്ലാത്തതിനെക്കുറിച്ച് വിലപിയ്ക്കുന്ന മനുഷ്യർ ഒരോർക്കേണ്ട മനോഹരമായ ആശയം. കുറഞ്ഞ വരികളിൽ മഹത്തായ സന്ദേശം. എല്ലാ ഭാവുകങ്ങളും നേരുന്നു    
വിദ്യാധരൻ 2018-12-29 00:13:40
"ഞാനറിവീല ഭവാന്റെ മോഹന 
ഗാനാലപന ശൈലി!
നിഭൃതം ഞാനതു കേൾപ്പൂ സതതം 
നിതാന്ത വിസ്മയ ശാലി " 

ജി . ശങ്കരകുറുപ്പ് ഭാഷാന്തരം ചെയ്ത ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഈ കവിതാ ശകലമാണ് ഡോ. പൂമൊട്ടിന്റെ കവിത വായിച്ചപ്പോൾ ഓർമ്മയിൽ വന്നത് .  കാൽപ്പനികതയുടെ മനോഹര ഭാവങ്ങൾ നിങ്ങളുടെ കവിതയിലും കാണുന്നു. രണ്ടു പേരും ഈശ്വരന്റെ സൃഷ്ടി വൈഭവത്തിന്റെ മുന്നിൽ വിനയത്തോടെ വിസമയ ഭരിതരായി നിൽക്കുന്നു . എന്നാൽ, 

"ഇരുൾക്കരിക്കട്ടകൾ കൂട്ടിയിട്ട -
തടിച്ചു വൈരപ്പൊടി ചിന്നിടും നീ, 
മഹത്ത്വമേ, മൃത്യുവിൽ നിന്നെനിയ്ക്ക 
ന്നനശ്വരത്തെയെടുത്തു കാട്ടു?"

എന്ന് 'കണ്ണുനീർതുള്ളി'യിൽ 'നാലപ്പാട്ട്' കുറിക്കുമ്പോൾ, ഭൂഗർഭത്തിലുള്ള കരിക്കട്ടയെ സമ്മർദ്ദം കൊണ്ട് വൈരക്കലാക്കി മാറ്റുന്നു എന്ന സൃഷ്ടിയുടെ സൂക്ഷമ തലത്തെ  ഒരു പടികൂടി മുന്നോട്ട് പോയി കവി നിരീക്ഷിക്കുമ്പോൾ , ഞാൻ ടാഗോറിനെയും നിങ്ങളെയും വിട്ടിട്ട്, നാലപ്പാട്ടിന്റെ പിന്നാലെ അറിയാതെ പോകുന്നതിൽ ഖേദിക്കരുത് .  

ഒരു അജ്ഞാത വസ്തുവിനെ 
വേറൊരു കടങ്കഥയിൽ ഒളിപ്പിച്ചു 
മറ്റൊരു പ്രഹേളികയിൽ പൊതിഞ്ഞു 
മനുഷ്യ കുലത്തെ 
കോടാനുകോടി വര്ഷങ്ങളായി  
സംഭ്രമിപ്പിക്കുന്ന  ഈശ്വരാ നീ 
ഇന്നും വിജയശ്രീലാളിതൻ തന്നെ

ബ്രഹ്മാണ്ഡത്തിനകത്തെഴുന്ന സകല 
       പ്രാണിക്കുമുൾക്കാമ്പതിൽ
ബ്രഹ്മാനന്ദവുമല്ലലും പരമണ-
       ച്ചേറ്റം മദിച്ചങ്ങനെ 
വന്മായാവലതന്നിലിട്ടു ശതകം 
       ചൊല്ലിക്കുമാച്ചിത്തജൻ 
തന്മാഹാത്മ്യമതോർത്തു നന്മകളിണ 
        ങ്ങീടാൻ വണങ്ങീടിനേൻ             ( കാമതിലകം ഭാണം -വെണ്മണി മഹൻനമ്പൂതിരിപ്പാട് )

സമസ്ത ലോകങ്ങളിലുമുള്ള സകല ജീവജാലങ്ങളുടെയും ഉൾക്കാമ്പിൽ പരമാനന്ദവും ദുഖവും നൽകി, വളരെ മദിച്ച്, മായയാകുന്ന വലിയ വലയിൽ കുരുക്കി ശതകം ചൊല്ലിക്കുന്ന കാമദേവന്റെ മാഹാത്മ്യങ്ങളോർത്ത് നന്മ കൈവരാൻ ഞാൻ നമസ്കരിക്കുന്നു 

P R Girish Nair 2018-12-29 00:36:08
ഡോ. പുമൊട്ടിൽ സാറിന്റെ എല്ലാ കവിതകളിലും ചിന്തയുണ്ട്‌, അതിശയിപ്പിക്കുന്ന ഭാവനയുമുണ്ട്‌, നല്ല ആശയങ്ങൾ ഉണ്ട്.  അഭിനന്ദനങ്ങൾ.

ഐശ്വര്യ പൂർണ്ണമായ ഒരു പുതുവർഷം സാറിനും കുടുംബത്തിനും, ഒപ്പം എല്ലാ ഇമലയാളീ വായനകാർക്കും, ഇമലയാളീ ടീമിനും നേരുന്നു.

Sudhir Panikkaveetil 2018-12-29 08:35:03
ഡോക്ടർ പൂമൊട്ടിൽ നല്ല കവിത. അഭിനന്ദനങ്ങൾ.
truth and justice 2018-12-29 14:36:03
He is a good writer of poems.
Easow Mathew 2018-12-31 08:40:54
കവിത വായിച്ച് പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരണം അറിയിച്ച എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി! ഏവര്‍ക്കും പുതുവത്സരാസംസകള്‍ നേരുന്നു!! Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക