Image

നിങ്ങളെന്നെ മാവോയിസ്റ്റാക്കി (കവിത: ഷാജന്‍ ആനിത്തോട്ടം)

Published on 16 May, 2015
നിങ്ങളെന്നെ മാവോയിസ്റ്റാക്കി (കവിത: ഷാജന്‍ ആനിത്തോട്ടം)
രംഗം ഒന്ന്‌: തൃശ്ശിവപേരൂര്‍

അഞ്ചുലക്ഷത്തിന്‍ ഷൂസുകൊണ്ടു ചവിട്ടിയാ പാവം ഗേറ്റ്‌ കീപ്പറിന്‍
ആറാംമാലിയൊടിച്ചുതകര്‍ത്തതും, ചോരതുപ്പിയവശനാമവന്റെ മേല്‍
അരക്കോടിയുടെ ഹമ്മറോടിച്ചു കൊല്ലാക്കൊല ചെയ്‌തതും,
കാരാഗൃഹത്തിലായിട്ടും, കാടത്തമൊട്ടുമേ മാറ്റാതെ-
യര്‍മ്മാദിച്ചു പുളച്ചു നടക്കുമാ മാനുഷനാമധാരി തന്‍
കാലില്‍ വീണു ശുശ്രൂഷിക്കും നാടിന്‍ മേലാളരെ കാണുമ്പോള്‍
എങ്ങിനെ ഞാനൊരു മാവോയിസ്റ്റാകാതിരിക്കും സോദരാ?

രംഗം രണ്ട്‌: തിരോത്തരം

അഞ്ചുകോടി ചോദിക്കും, പിന്നെ പാതിയെങ്കിലും വേണമെന്ന്‌
തെല്ലുമേ കുറ്റബോധമില്ലാതെ മന്ത്രിപുംഗവന്‍ യാചിക്കും
ദൈവത്തിന്‍ നാടിന്റെ ഗതിയോര്‍ത്തു വിലപിക്കുമ്പോഴതാ
അമ്പതുലക്ഷം പെട്ടിയോടെ വാങ്ങുന്നു മറ്റൊരു യുവമന്ത്രി!

നാടിനു വളര്‍ച്ചയില്ലെന്നാരു പറയുന്നു? കാണുവിന്‍
കൈക്കൂലിത്തോതിപ്പോള്‍ കോടിക്കണക്കിലായി നാടിതിന്‍
കറപുളരാത്തതാമധികാരികളാരുമില്ലെന്നറിയുമ്പോള്‍ നമ്മള്‍
യുവമാവോയിസ്റ്റുകളായതിലാര്‍ക്ക്‌ കുറ്റം കാണാന്‍ പറ്റും?

രംഗം മൂന്ന്‌: തിരു-കൊച്ചി

അഷ്‌ടിക്കുവകയില്ലാതായിരങ്ങളലയുമ്പോള്‍ പണിയുന്നു
അമ്പതുകോടി മുടക്കി കണ്ണഞ്ചിക്കും ദേവാലയം!
ഇടപ്പള്ളിയിലുയരുന്ന സുവര്‍ണ്ണഗോപുരത്തില്‍ നിന്നും
ഇറങ്ങിയോടും ഗീവര്‍ഗ്‌സ്‌ സഹദായെന്നത്‌ നിശ്ചയം
തിരുമേനിമാരിങ്ങനെ ധൂര്‍ത്തുകാണിച്ചാല്‍ പിന്നെ
അരുതായ്‌മകള്‍ ചെയ്‌തുകൂട്ടില്ലേയവര്‍തന്നനുയായികളെല്ലാം?
പത്മനാഭന്റെ പേരില്‍ നിറയ്‌ക്കും പത്തായപ്പുരകളനവധി
പാവങ്ങള്‍ തന്നുടെ കണ്ണീരൊപ്പാന്‍ മാവോയിസ്റ്റായേ പറ്റൂ!

രംഗം നാല്‌: സാക്ഷരകേരളം, പീഡിതകേരളം

ആദിവാസിയെന്നുകേട്ടാലറയ്‌ക്കും ചിലര്‍ക്കപമാനമാകുന്നരംഗം
അന്തിയായാലങ്ങനൊന്നുമില്ലവര്‍ തന്‍ കുടില്‍തേടിയലഞ്ഞിടും
തിളയ്‌ക്കും ചോരയും നീരും ഞരമ്പിലും ദേഹമെമ്പാടുമേ
പുളയ്‌ക്കും, പാവങ്ങളവരുടെ നീര്‍വറ്റിയോരകിടിന്‍ ചുവട്ടില്‍
അരിക്കാശിനുമോരോ ആനൂകൂല്യങ്ങള്‍ക്കുമായടിതെറ്റുമേഴകള്‍
ഒരിയ്‌ക്കലടിതെറ്റിയാല്‍ പിന്നവര്‍ക്കു ലഭിക്കും കുറെ പിതൃശൂന്യര്‍
പീഡിപ്പിക്കുന്നോര്‍ക്കില്ല പ്രായ, ദേശ, ജാതിഭേദാന്തരം
ഓടിപ്പോകട്ടെ ഞാനീ നാട്ടില്‍ നിന്നൊരു മാവോയിറ്റായി മാറുവാന്‍!
നിങ്ങളെന്നെ മാവോയിസ്റ്റാക്കി (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
വിദ്യാധരൻ 2015-05-18 07:57:18
വേണ്ട വേണ്ട വിപ്ലവം വേണ്ടിനി 
വേണ്ട ഞങ്ങൾക്ക് മാർക്സും,
ഹെങ്കൽസും മാവോയുമിനി .
വേണ്ടതരൊല്പം ശാന്തിമാത്രം. 
നേരാണ് നിങ്ങൾ പറഞ്ഞത് സർവ്വവും.
നേരും നെറിയുമില്ലാത്ത നേതാക്കൾ ചുറ്റിലും 
കയ്യിട്ടു വാരുവാൻ വിധം 
നീണ്ട കരങ്ങളുള്ള കള്ളന്മാർ 
വേണ്ടിവന്നാൽ കഴുത്തറക്കുന്ന കൂട്ടർ.
നടുറോടിലിട്ടു വെട്ടിയും കുത്തിയും കൊന്നിട്ട്
നെഞ്ചുവിരിച്ചു ഭരിക്കുന്ന അന്തകർ 
വേണ്ട വേണ്ട വിപ്ലവം വേണ്ടിനി 
വേണ്ടതോ ശന്തിയോരല്പ്പം മാത്രം.
ബുദ്ധനും ക്രിസ്തുവും ലിങ്കണും ഗാന്ധിയും 
വാളും പടക്കോപ്പും ഇല്ലാതെ നയിച്ചൊരാ വിപ്ലവം,
വീണ്ടുമീ ഭൂമിയിലൊക്കയും 
പൊട്ടിപുറപ്പടട്ടെയുടനടി. 
ആയതിനായി ആവേശം പകരുവാൻ 
നിങ്ങൾ കവികൾ കുറിക്കണം 
തിന്മ തീണ്ടാത്ത കവിതകളെപ്പെഴും
  വേണ്ട വേണ്ട വിപ്ലവം വേണ്ടിനി 
വേണ്ട ഞങ്ങൾക്ക് മാർക്സും,
ഹെങ്കൽസും മാവോയുമിനി .
വേണ്ടതരൊല്പം ശാന്തിമാത്രം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക