ന്യു യോർക്ക്: മൻഹാട്ടനിലെ ഹാർലത്ത് പോലീസ് ഓഫീസറെ വെടിവച്ച് കൊല്ലുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്തത് ന്യൂയോർക്ക് നഗരത്തിന് നേരെയുള്ള ആക്രമണമായി കാണുന്നു എന്ന് മേയർ എറിക് ആഡംസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സിറ്റിയെ രക്ഷിക്കേണ്ട സമയമാണിതെന്നും മേയർ കൂട്ടിച്ചേർത്തു.
ഏത് വിധത്തിലും ഡിപ്പാർട്മെന്റിനെ പിന്തുണയ്ക്കാൻ തന്റെ ടീം തയ്യാറാണെന്ന് ഗവർണർ കാത്തി ഹോക്കൽ അറിയിച്ചു. ന്യൂയോർക്ക് സംസ്ഥാനം മുഴുവനും ദുഃഖത്തിലാണെന്നും ഈ വിഷയത്തിൽ ഇടപെടുമെന്നും പോലീസിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു എന്നും സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് പ്രസ്താവന പുറത്തിറക്കി.
ഈ ആഴ്ച തന്നെ കൃത്യനിർവ്വഹണത്തിനിടെ നാല് പോലീസുകാർക്കാണ് വെടിയേറ്റത്. തലേനാൾ സ്റ്റാറ്റൻ ഐലൻഡിൽ മയക്കുമരുന്ന് വേട്ടയ്ക്കിടെ ഡിറ്റക്ടീവിന് വെടിയേറ്റ് പരിക്കേറ്റിരുന്നു. ന്യൂയോർക്കിലെ ലെനോക്സ് അവന്യൂവിലെ വെടിവയ്പ്പിലും ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഹാർലെമിൽ നിന്ന് ലഷാൻ മക്നീൽ എന്ന 47 കാരനും അമ്മയും തമ്മിലുള്ള ഗാർഹിക പ്രശ്നത്തിൽ സഹായം അഭ്യർത്ഥിച്ച് അമ്മയുടെ കോൾ വന്നതിനെ തുടർന്നാണ് 3 പോലീസ് ഉദ്യോഗസ്ഥർ അപ്പാർട്മെന്റിൽ വൈകുന്നേരം 6.15 ന് എത്തിയത്. സ്ത്രീക്ക് പരിക്കേറ്റെന്നോ മകന്റെ കൈവശം ആയുധമുണ്ടെന്നോ പരാമർശിച്ചിരുന്നില്ല. പോലീസ് ആദ്യം അമ്മയോട് സംസാരിച്ച് അകത്തേക്ക് കടക്കുമ്പോഴേക്കും മക്നീൽ മുന്നറിയിപ്പില്ലാതെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നെന്ന് കമ്മീഷണർ കീച്ചന്റ് സ്യുവെൽ അറിയിച്ചു. മക്നീൽ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ, മൂന്നാമത്തെ ഉദ്യോഗസ്ഥൻ അയാളെ വെടിവച്ച് വീഴ്ത്തി. അക്രമി കൊല്ലപ്പെട്ടു.
ഉയർന്ന ശേഷിയുള്ള ഗ്ലോക്ക് 45 എന്ന തോക്കാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ഇത് ബാൾട്ടിമോറിൽ നിന്ന് മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രി 7:30 വരെ താമസക്കാരോട് പ്രദേശത്തുനിന്ന് വിട്ടുനിൽക്കാൻ ട്വീറ്റിലൂടെ അധികൃതർ അഭ്യർത്ഥിച്ചിരുന്നു.
വെടിയേറ്റ് കൊല്ലപ്പെട്ട ജേസൺ റിവേര എന്ന പോലീസ് ഉദ്യോഗസ്ഥന് വെറും 22 വയസ്സായിരുന്നു. ഇയാൾ 2020-ൽ ജോലിയിൽ പ്രവേശിച്ചതേയുള്ളു. ഗുരുതരമായി പരിക്കേറ്റ 27 കാരനായ ഉദ്യോഗസ്ഥൻ 2018 ലാണ് ജോലിയിൽ ചേർന്നത്.
അമ്മയും വെജിറ്റേറിയനായ മകനും തമ്മിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് അമ്മ പോലീസിനെ വിളിച്ചത്. പോലീസിനെതിരെ മക്നിൽ ഫേസ്ബുക്കിലും മറ്റും എഴുതിയിരുന്നു.