തമിഴ്‌നാട്ടില്‍ ഊട്ടിയ്ക്ക് സമീപം കൂനൂരില്‍ രാജ്യത്തെ ഞെട്ടിച്ച ഹെലികോപ്ടര്‍ അപകടമുണ്ടായ സ്ഥലത്ത് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി പരിശോധന നടത്തി. ഇന്ന രാവിലെയാണ് അദ്ദേഹം സംഭവസ്ഥലത്തെത്തിയത്.
വിദഗ്ദരും ഉന്നത ഉദ്യോഗസ്ഥരുമടക്കം 25 അഞ്ചോളം പ്രമുഖരുള്‍പ്പെടുന്ന ഒരു ടീം വ്യോമസേനാ മേധാവിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ നിന്നും അടിയന്തര സന്ദേശം ലഭിച്ചിരുന്നില്ലെന്ന് എടിഎസ്(എയര്‍ ട്രാഫിക് കണ്‍ട്രോള്‍) വ്യക്തമാക്കി.
വെല്ലിംഗ്ടണ്‍ എടിസിയുമായി സമ്പര്‍ക്കത്തില്‍ എന്നായിരുന്നു ഏറ്റവുമൊടുവില്‍ പൈലറ്റ് നല്‍കിയ സന്ദേശം. ഒടുവിലത്തെ സര്‍വ്വീസിന് ശേഷം കോപ്റ്റര്‍ 26 മണിക്കൂര്‍ പറന്നു. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ അന്വേഷണ സംഘം കണ്ടെത്തി.
അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും.
വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാസംഘത്തിലുള്ളത്.
വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തില്‍ പെട്ടത്. മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യന്‍ നിര്‍മ്മിത സൈനിക-ഗതാഗത പതിപ്പാണ് എംഐ- 17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്‌നിശമന സഹായം, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ദൗത്യങ്ങള്‍ തുടങ്ങി വിവിധോപയോഗ ഹെലികോപ്ടറാണിത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്ടറായ MI- 17 V5 പലപ്പോഴും രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ യാത്രകള്‍ക്കും ഉപയോഗിക്കാറുണ്ട്.