അമേരിക്കന്‍ മലയാളി സംഘടനകളുടെ ഇപ്പോഴത്തെ ഒരു ട്രെന്‍ഡാണല്ലോ നാട്ടില്‍ ചില കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത്.
അതിന്റെ പിന്നിലുള്ള ഉദ്ദേശശുദ്ധിയെപ്പറ്റി പല അഭിപ്രായങ്ങളുമുണ്ട്. സ്വന്തം പടം പത്രത്തില്‍ വന്നു കാണാനുള്ള ആഗ്രഹം എന്ന് കുബുദ്ധികള്‍ പ്രചരിപ്പിക്കുമെങ്കിലും. പാവപ്പെട്ടവര്‍ക്ക് തയ്യല്‍മിഷ്യനും, പത്ത് വീട് എന്ന് പത്രത്തില്‍ വന്നാലും ഒരു വീടെങ്കിലും ഉണ്ടാക്കി കൊടുക്കുമെന്നും ഉളള യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നില്ല.
കോത്താഴം അസ്സോസിയേഷന്റെ പ്രസിഡന്റ് ഇത്താക്ക് മുതലാളിക്ക് വീര്യം ഉള്ളില്‍ ചെന്നപ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളി ഉണ്ടായി. എന്തെങ്കിലും നാട്ടുകാര്‍ക്കുവേണ്ടി ചെയ്യണം. അദ്ദേഹം അതേപ്പറ്റി ഊണിലും ഉറക്കത്തിലും ചിന്തിച്ചുകൊണ്ടേ ഇരുന്നു. പണ്ട് നാട്ടില്‍ കൂടി തേരാപാരാ നടന്നപ്പോള്‍ വെറു ഇത്താക്ക് ആയിരുന്നു. അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ വെറും ഇത്താക്ക് ആയിരുന്നു. അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ നാ്ട്ടുകാര്‍ അദ്ദേഹത്തെ ഇത്താക്കിച്ചന്‍ എന്നും, അമേരിക്കയില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ ഇത്താക്ക് മുതലാളി എന്നും വിളിച്ചു.
അങ്ങിനെ നിലവാരമനുസരിച്ച് പേരുകള്‍ മാറി വിളിക്കുന്ന ഒരു ജനത കേരളത്തില്‍ മാത്രം കണ്ടു വരുന്ന അപൂര്‍വജീവികളാണ്. അദ്ദേഹം ചിന്തിച്ചു ആരും ചെയ്യാത്ത എന്തെങ്കിലും ചെയ്യണം. എന്നാലേ അതിനൊരു പുതുമയുള്ളൂ. അപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം പാത്രിരാത്രിയില്‍ സൂര്യനുദിച്ചപോലെ പ്രകാശം പരത്തികൊണ്ട് ഉദിച്ചുയര്‍ന്നത്. 'ശൗചാലയം' പണിത് കൊടുക്കുക. അടുക്കള ഇല്ലെങ്കിലും വീടിന് അത്യാവശ്യമാണ് ശൗചാലയം.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും അടുക്കളയില്ലെങ്കില്‍ പിന്നെ ശൗചാലയം കൊണ്ട് എന്ത് കാര്യം. ആഹാരം വെളിയില്‍ നിന്നും കഴിക്കാമല്ലോ, ശൗചാലയം അങ്ങനെയല്ലല്ലോ. ഭാര്യ ഇത്തമ്മയോട് കാര്യം പറഞ്ഞപ്പോള്‍ അത്ര യോജിപ്പൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല അല്പം രസിക്കാത്ത മട്ടിലായിരുന്നു പ്രതികരണം. അവര്‍ പറഞ്ഞു ഇത് പത്രത്തിലൊക്കെ വരേണ്ട വാര്‍ത്തയല്ലേ, കേള്‍ക്കുമ്പോള്‍ ഒരു സുഖവുമില്ലാത്തതുപോലെ, വീടോ, തയ്യല്‍മെഷീനോ, ആംബുലന്‍സോ പോലെ ഒരു ഭംഗിയില്ല ശൗചാലയത്തിന്.
പക്ഷേ ഇത്താക്കിന്റെ മനസ്സില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ പബ്ലിസിറ്റി എന്ന വാണിജ്യ തന്ത്രമെന്നുമാണുണ്ടായിരുന്നത്. കൂടാതെ ഉപയോഗിക്കുന്നവര്‍ എപ്പോഴും ഓര്‍ക്കുകയും വേണം. കക്കൂസില്‍ പോകുമ്പോള്‍ ഇത്താക്കിന്റെ മുഖം ഓര്‍മ്മയില്‍ വരണം.
മനക്കലെ ആനയുടെ കഴുത്തില്‍ അയക്കാരന്‍, ഔസേപ്പ് മണികെട്ടിയ കഥപോലെ. ഔസേപ്പ് മനക്കലെ നമ്പൂതിരിയോട് പറഞ്ഞു. തിരുമേനി എനിക്കൊരാശ, എന്റ വക ഒരു മണി ഈ ആനയുടെ കഴുത്തില്‍ കെട്ടണമെന്ന്. അയല്‍വാസിയുടെ ആഗ്രഹം നിറവേറട്ടെ എന്ന് നമ്പൂതിരി കരുതി. കൗശലക്കാരനായ ഔസേപ്പ് മണിയില്‍ എഴുതി വച്ചു. കൊച്ചുപുരക്കല്‍ ഔസേപ്പ് വക. അങ്ങിനെ ഒരു മണി സംഭാവനയില്‍ ആന ഔസേപ്പിന്റെ വകയായി.
നാട്ടിലുള്ള ചില സുഹൃത്തുക്കളേയും ബന്ധുക്കളേയും ഒക്കെ കൂട്ടി ഇത്താക്ക് പബ്ലിസിറ്റി തുടങ്ങി അമേരിക്കന്‍ മലയാളി ഇത്താക്ക് മുതലാളി ശൗചാലയമില്ലാത്ത പത്ത് കുടുംബങ്ങള്‍ക്ക് ശൗചാലയം പണിതുകൊടുക്കുന്നു. ചാനലുകളിലും, പത്രങ്ങളിലും ഇന്റര്‍വ്യൂ, പഞ്ചായത്ത് പ്രസിഡന്റും എം.എല്‍.എ.യും മറ്റും ഇത്താക്കിനെ അഭിനന്ദിച്ചുകൊണ്ട് വാര്‍ത്താസമ്മേളനങ്ങള്‍ അങ്ങിനെ ഗംഭീരമായി മുന്നോട്ടു നീങ്ങി.
ആദ്യമായി പണിതീര്‍ന്ന ശൗചാലയത്തിന്റെ ഉത്ഘാടനം പ്രവാസി മലയാളിയായ ഇത്താക്ക് തന്നെ നിര്‍വഹിക്കാന്‍ തീരുമാനിച്ചു. ഭാര്യാസമേതനായി ഇത്താക്ക് നാട്ടിലെത്തി. ബന്ധുക്കള്‍ സുഹൃത്തുക്കള്‍, പഞ്ചായത്ത് പ്രസിഡന്റ് , സ്ഥലം എംഎല്‍എ പത്രം, ചാനലുകള്‍ എന്ന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ശൗചാലയത്തിന്റെ മുന്നില്‍ തടിച്ചുകൂടി. ഇവിടെ ഇത്താക്ക് മുതലാളി ശൗചായത്തില്‍ കയറി അതിന്റെ ഉദ്ദേശകര്‍മ്മം നടത്തി ഉത്ഘാടനം നടത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ദ്ദേശിച്ചത്.
എന്തിനും ഒരു പുതുമ വേണമല്ലേ. അങ്ങിനെ ഇത്താക്ക് മുതലാളി ശൗചായത്തില്‍ പ്രവേശിക്കുന്നു. കതകടയുന്നു. ആദ്യം ഒന്നു പകച്ചെങ്കിലും, അദ്ദേഹം വിചാരിച്ചു സാരമില്ല, ഇന്‍ഡ്യന്‍ സംസ്‌ക്കാരമനുസരിച്ച് വെള്ളം മതിയല്ലോ. ആശ്വാസമായി കഴുകിക്കളയാം. പൈപ്പ് തുറന്നു, ശൂശൂ എന്ന കുറെ ശബ്ദം വന്നതല്ലാതെ ഒന്നും നടന്നില്ല. ഇനി ഇപ്പം എന്ത് ചെയ്യും. അദ്ദേഹം അകത്ത് നിന്ന് വിളിച്ചു ചോദിച്ചു ആരുടെ കൈയ്യിലെങ്കിലും ടോയിലറ്റ് പേപ്പര്‍ ഉണ്ടോ, പുറത്തു ആള്‍ക്കാർ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നു.
പക്ഷെ ആരും ഇങ്ങനെ ഒരു പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന ഒരാശാരിയുടെ ഒരശരീരി ശബ്ദം ഇത്താക്കിച്ചന്റെ കാതില്‍ വന്നു പതിച്ചു. എന്റെ കൈയ്യില്‍ കുറെ സാന്‍ഡ് പേപ്പര്‍ ഉണ്ട് തരട്ടെ.
സാന്‍ഡ് പേപ്പര്‍ ആകുമ്പോള്‍ വേറൊരു ഗുണവുമുണ്ട്, കൃമികടി ഉണ്ടെങ്കില്‍ അതും മാറിക്കിട്ടും.!!!