Image

ആരാണ് ദൈവം, എന്താണ് ദൈവം ? ( ലേഖനം ഭാഗം - 2 : ജയൻ വർഗീസ്

Published on 24 November, 2021
ആരാണ് ദൈവം, എന്താണ് ദൈവം ? ( ലേഖനം ഭാഗം - 2 : ജയൻ വർഗീസ്

ആഗോള മനുഷ്യ രാശിയുടെ അടി മനസ്സിൽ വേരുറച്ചു പോയ  അടിസ്ഥാന വികാരങ്ങളിൽ ഒന്നാണ് ദൈവവിചാരം. രക്തം രക്തത്തെ തിരിച്ചറിയുന്നു എന്ന പ്രാഥമിക യാഥാർഥ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞതാവാം ഈപ്രതിഭാസം. പ്രപഞ്ചവും, മനുഷ്യനും എന്ന അഭേദ്യവും, അദൈതവുമായ സമന്വയത്തിൽ ഉൾപ്പെട്ടു നിൽക്കുന്നത്കൊണ്ടോ, സ്ഥൂല പ്രപഞ്ചത്തിൽ നിന്നും രൂപപ്പെട്ട സ്വന്തം ശരീരത്തിൽ സൂക്ഷ്മ പ്രപഞ്ചം എന്ന് വിളിക്കാവുന്നപ്രപഞ്ചാത്മാവിന്റെ ഒരു കഷണവുമായി ജീവിക്കുന്നത് കൊണ്ടോ എന്നറിയില്ലാ  വർത്തമാന ബോധാവസ്ഥആസ്വദിക്കുന്ന ഏതൊരു ജീവിയിലും ആനുപാതികാവസ്ഥയിൽ ഈ വികാ രം ഉണ്ടായിരിക്കും എന്നതാണ് എന്റെഎളിയ വിലയിരുത്തൽ. 

നിസ്സാരനും, നിസ്സഹായനുമായ ഒരുസാധുജീവി മാത്രമാണ് താൻ എന്ന നഗ്ന സത്യം ഏതൊരു മനുഷ്യന്റെയുംഅടിമനസ്സിൽ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. എങ്കിലും ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും വൻവികാസം  ഈ വേരുകളെ കുറെയൊക്കെ പിഴുതെറിഞ്ഞിട്ടുമുണ്ട്. പരമ്പരാഗത ജീവിത വഴികളിൽ പ്രതിധ്വനിച്ചശാസ്ത്ര മുന്നേറ്റത്തിന്റെ കുതിരക്കുളമ്പടികളിൽ ആകൃഷ്ടനായി ‘ ഞാനാരാ മോൻ ‘ എന്ന ഭാവത്തോടെ ” അശ്വരഥത്തിൽ എഴുന്നെള്ളുന്നൂ, ശിൽപ്പീ, യുഗ ശിൽപ്പീ" എന്ന് വയലാറിനെക്കൊണ്ട് എഴുതിച്ചത്  ഈമുന്നേറ്റമായിരുന്നു. ദൈവത്തിന്റെ സിംഹാസനത്തിൽ  ശാസ്ത്രത്തെ ഇരുത്തുന്നതിനുള്ള ഭൗതിക വാദികളുടെപരിശ്രമം കുറെയൊക്കെ വിജയിച്ചിട്ടുണ്ട് എന്നും സമ്മതിക്കുന്നു.. ആധുനിക മനുഷ്യന്റെ അടിപൊളിയൻ ജീവിതവ്യാപാരങ്ങളിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി ശാസ്ത്രം നിലയുറപ്പിക്കുമ്പോൾ പോലുംനികത്താനാവാത്ത ഒരു വിടവ് പോലെ ഒരു ശൂന്യാവസ്ഥ അവന്റെ മനസ്സിൽ രൂപം പ്രാപിച്ചു വളരുന്നുണ്ട്എന്നതാണ് സത്യം. അനാസ്‌തിത്വത്തിന്റെ, അസ്സമാധാനത്തിന്റെ, അസംതൃപ്തിയുടെ, അനാഥത്വത്തിന്റെ ഒരുശൂന്യാവസ്ഥ. 

മനുഷ്യ വർഗ്ഗ പ്രയാണത്തിന്റെ ചരിത്രവഴികളിൽ എന്നും എവിടെയും ഈ ശൂന്യതാ ബോധം അവനെസ്വാധീനിച്ചിരുന്നതായി അവൻ അവശേഷിപ്പിച്ചിട്ടു പോയ കാൽപ്പാടുകൾ നമ്മോടു പറയുന്നു. ഇതിനെ അസ്തിത്വവേദന എന്ന ഓമനയായ ഇരട്ടി മധുരത്തിൽ ഒളിപ്പിച്ച് അതിൽ നിന്നുള്ള മോചനത്തിനുള്ള സൂത്ര വാക്യമായിപടിഞ്ഞാറൻ നാടുകൾ ‘എൻജോയ് ദി ലൈഫ് ‘ എന്നും, ഇന്ത്യ ഉൾപ്പടെയുള്ള കിഴക്കൻ നാടുകൾ ‘ അടിപൊളി‘എന്നുമുള്ള അടിപൊളിയൻ പേരുകൾ തന്നെ ചാർത്തിച്ച്‌ ജീവിതം അർമ്മാദിച്ചു തുടങ്ങിയെങ്കിലും, അതിന്റെഅനന്തര ഫലമായിട്ടായിരിക്കണം, ലോകത്താകമാനമുള്ള യുവ ജനങ്ങൾ മദ്യത്തിന്റെയും, മയക്കു മരുന്നിന്റെയും, ലൈംഗിക അരാജകത്തിന്റെയും, സൈബർ ട്രാപ്പുകളുടെയും നിലയില്ലാത്ത ചതിക്കുഴികളിൽ അകപ്പെട്ട്മുങ്ങിത്താണ് ആത്മഹത്യ എന്ന അവസാന തുരുത്തിൽ അഭയം കണ്ടെത്തുന്നതും, ഇന്നും അത് തുടർന്ന്കൊണ്ടേയിരിക്കുന്നതും. 

താൻ തന്റേതെന്ന് കരുതുന്ന സ്വന്തം ജീവിതം താൻ സൃഷ്ടിച്ചതല്ലെന്നും, തനിക്കു വേണ്ടി ആരോ സമ്മാനിച്ചസൗജന്യമാണ് അതെന്നും തിരിച്ചറിയുന്നതോടെ അതവന് സമ്മാനിച്ചവനോടുള്ള കൃതജ്ഞതയാണ് ക്രമേണആരാധനയായി രൂപം മാറുന്നത്. തന്റെ ജീവ സന്ധരണത്തിന് അനിവാര്യമായ അനേകം സാഹചര്യങ്ങൾ താൻസൃഷ്ടിച്ചതല്ലെന്നും, തനിക്കു പിന്നിൽ ആരോ തനിക്കു വേണ്ടി അത് ഒരുക്കുകയായിരുന്നു എന്നുംഅനുഭവിച്ചറിയുന്നതോടെ അക മനസിന്റെ ആഴങ്ങളിൽ പൊട്ടി  വിരിയുന്ന നന്ദിയുടെ നറും പൂവുകൾ അവൻഅവിടെ സമർപ്പിക്കുകയായിരുന്നു. കാടും, പടലും തകർത്തെറിഞ്ഞ് തന്നിലേക്കടുക്കുന്ന കൊടുങ്കാറ്റിൽ നിന്ന്തന്റെ ജീവനെ സംരക്ഷിച്ചു നിർത്തിയ പാറപ്പൊത്തിനെ അവൻ ആരാധിച്ചു. ആക്രമണോൽസുകാരായി  അടുത്തെത്തിയ ആനക്കൂട്ടത്തിൽ നിന്നോടി അടുത്തു കണ്ട പൊക്കമേറിയ കല്ലിൽ  കയറി രക്ഷപെട്ടപ്പോൾ ആകല്ലിനെയും അവൻ ആരാധിച്ചു. കടുത്ത ചൂടിൽ വിയർത്തൊലിക്കുമ്പോൾ കുടിച്ചും, കുളിച്ചും അവൻ ആശ്വാസംതേടിയ  കുളിരരുവിയെ, എന്നും അവനെ അലട്ടിയിരുന്ന വിശപ്പിനു മുന്നിലേക്ക് തുടുത്ത ഫലങ്ങൾ  കൊഴിച്ചുസമ്മാനിച്ച  വലിയ വൃക്ഷത്തെ, തളർന്നിരിക്കുമ്പോൾ  തണലേകിയ മരത്തണലിനെ, ആരാധനയുടെ അനേകംവേർഷനുകൾ 

ഗോത്ര സംസ്കാരത്തിന്റെ ആവിർഭാവത്തോടെ തങ്ങളുടെ ദൈവ പ്രതീകങ്ങൾക്ക് വെവ്വേറെ പേരുകൾ ചാർത്തിച്ച്പ്രത്യേക സ്ഥലങ്ങളിൽ അവയെ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങി. ഈ ആരാധനാ സമ്പ്രദായങ്ങൾനിലവിലിരിക്കുമ്പോൾത്തന്നെ എഴുതപ്പെട്ട മാർഗ്ഗ രേഖകളുടെ പിൻ ബലത്തോടെ സംഘടിത മതങ്ങൾ നിലവിൽവരികയും, അവരുടെറോൾ മോഡലുകളെയും,  കഥാ പാത്രങ്ങളെയും പുനഃ പതിഷ്ഠിച്ചു കൊണ്ട് ഇന്ന് നമുക്ക്ചുറ്റും കാണുന്ന തരത്തിലുള്ള ആരാധനാലയങ്ങൾ നിലവിൽ വരികയും ചെയ്തപ്പോൾ ഗോത്ര സംസ്കാരത്തിലെപഴയ രീതികളുടെ പ്രയോക്താക്കൾ പുതിയ രീതികളോട് കലഹിക്കാതെ സമരസപ്പെട്ടു കൊണ്ട് തോളോട് തോൾചേർന്ന് നിന്നു. 

ഫലമോ, മഹാമേരുക്കളായി വളർന്നു മുറ്റിയ സംഘടിത മതങ്ങൾ നിലവിലിരുന്ന സാമൂഹ്യ സംവിധാനങ്ങളിൽആധികാരിക ഇടപെടലുകൾ നടത്തുകയും, തങ്ങൾ ദൈവത്തിന്റെ അംഗീകൃത ഏജൻസികൾആണെന്ന്പറഞ്ഞു പഠിപ്പിക്കുകയും ചെയ്തപ്പോൾ സാമൂഹിക ബന്ധങ്ങളുടെ  കാണാച്ചരടിൽ കെട്ട്   പിണഞ്ഞു കിടക്കുന്നസാധാരണ ജനം കൂട്ടം കൂട്ടമായി അവിടേക്ക്‌ ഒഴുകിയെത്തി. മരണാനന്തര ജീവിതത്തിൽ ലഭ്യമാവാൻ പോകുന്നഅവർണ്ണനീയവും,അതി മനോഹരവുമായ പഞ്ച നക്ഷത്ര ലക്ഷ്വറി റിസോർട്ടിന്റെ സ്വർണ്ണ  മണിത്താക്കോൽതങ്ങളുടെ കയ്യിലാണെന്നും, അത് അനുവദിച്ചു തരുന്നതിനുള്ള അതോറിറ്റി തങ്ങളാണെന്നും പരസ്യ പ്രഖ്യാപനംനടത്തിക്കൊണ്ട് അനുയായിയുടെ അടിമടിയിലെ അവസാന നാണയങ്ങൾ വരെയും അടിച്ചെടുത്തു കൊണ്ട്അവർ കൊഴുത്തു തടിക്കുന്നു. 

സാധാരണ മനുഷ്യന്റെ മൗലിക ചോദനയായ  ലൈംഗികതയെ സമർത്ഥമായി തൊട്ടുണർത്തിക്കൊണ്ടുള്ളതാണ്മറ്റൊരു കൂട്ടർ മുന്നോട്ടു വയ്ക്കുന്ന സ്വർഗ്ഗ ഓഫറുകൾ. കോപ്പ കമിഴ്ത്തിവച്ചതു പോലത്തെ മുലകളുള്ള ഡസൻകണക്കായ സുര സുന്ദരികളുടെ അടിമടിയിൽ ഇടവിടാതെ എപ്പോഴും രമിക്കാം. ഇടയ്ക്കു ക്ഷീണം തോന്നിയാൽതൊട്ടടുത്തുകൂടി നുരഞ്ഞു പതഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്ന സൊയമ്പൻ ലഹരിപ്പുഴയിൽ നിന്ന് ഇഷ്ട ബ്രാൻഡ്ചഷകത്തിൽ കോരി നഗ്ന സുന്ദരികൾ തന്നെ വായിൽ ചേർത്തു തരും. ക്ഷീണം മാറിയാൽ വീണ്ടും തുടരാംപരിപാടി. കയ്യിലുള്ളത് പോരെങ്കിൽ പുറത്തു പോയി വ്യഭിചരിക്കണമെങ്കിൽ അതിനും സൗകര്യമുണ്ട്. അതുംഅനുവദനീയം. ചുരുക്കത്തിൽ രാപ്പകലില്ലാതെ ഇത് തന്നെ പരിപാടി. ഇതൊക്കെ അനുഭവിക്കണമെന്നുണ്ടെങ്കിൽഒറ്റക്കാര്യമേ ചെയ്യണ്ടതുള്ളൂ - അന്യ മതക്കാരനായ ഒരുത്തനെ തട്ടിയിട്ട് അവന്റെ തലയറുത്ത് ആ ചോരത്തലകോലിൽക്കുത്തി പ്രദർശിപ്പിച്ചിട്ടു വേണം അങ്ങോട്ട് ചെല്ലാൻ. 

സർവ നന്മകളുടെയും, സർവ സൗന്ദര്യങ്ങളുടെയും സമ്പൂർണ്ണ സാക്ഷാൽക്കാരമായ സാക്ഷാൽ ദൈവം, തന്റെശരീരത്തിൽ നിന്നുള്ള ശരീരവും, ആത്മാവിൽ നിന്നുള്ള  ആത്മാവുമായ മനുഷ്യന് വേണ്ടി അദമ്യവുംഅപാരവുമായ സ്നേഹ പ്രചുരിമയുടെ പ്രദർശനം പോലെ പിതൃ നിർവിശേഷമായ അതീവ ശ്രദ്ധയോടെ അതിമനോഹരമായി ഞാത്തിയിട്ടപിള്ളത്തൊട്ടിൽ  - അതാണീ ഭൂമി ! കരുതൽ എന്ന് വ്യവച്ഛേദിക്കപ്പെടാവുന്നസുരക്ഷാ സംവിധാനങ്ങളോടെ  പ്രപഞ്ച മഹാ സാഗരത്തിലെ ആകാശ ഗംഗയിലെ സൗരയൂഥത്തിൽ ഭൂമിയെന്നഈ നക്ഷത്രപ്പാറയെ ഇതുപോലെ അണിയിച്ചൊരുക്കി നമുക്ക് സമ്മാനിച്ച നമ്മുടെ പരമ പിതാവായ നമ്മുടെദൈവം  - ആ ദൈവത്തിന്റെ പേര് പറഞ്ഞു കൊണ്ടാണ് ഈ തട്ടിപ്പുകൾ അരങ്ങേറുന്നത് എന്നതാണ് നമ്മെ ഏറെവേദനിപ്പിക്കുന്ന ദയനീയമായ സത്യം. തങ്ങളുടെ വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനായി കനിവിന്റെയും, അലിവിന്റെയു, അറിവിന്റെയും, കരുണയുടെയും  സമ്പൂർണ്ണ സാക്ഷാൽക്കാരമായ സത്യ ദൈവത്തെഅപവാദങ്ങളുടെ അഗ്നി വാക്കുകൾ കൊണ്ട്  ഇവർ ആക്ഷേപിക്കുന്നു. തനിക്കിഷ്ടമില്ലാത്തവരെ കാലിൽ  പിടിച്ചു  തൂക്കി കെടാത്ത തീയും, ചാകാത്ത പുഴുവുമുള്ള നരകത്തിലേക്ക് വലിച്ചെറിയുന്ന ക്രൂരനായ സാഡിസ്റ്റാണ് ദൈവംഎന്ന് ഇവർ പറഞ്ഞു പരത്തുന്നു.

സാമൂഹ്യ സാഹചര്യങ്ങളിലും, അധികാര താവളങ്ങളിലും ഇവർ നേടിയെടുത്ത അംഗീകാരം സാമാന്യനായമനുഷ്യന്റെജീവിത വഴികളിൽ ഇടപെടലുകൾ നടത്തിയപ്പോൾ അവന്റെ സുഗമമായ ജീവിതആയോധനത്തിന്‌മതം ഒരനിവാര്യ ഘടകമായി അംഗീകരിക്കപ്പെട്ടു. ഇതിന്റെ പരിണിത ഫലമായി ലോകത്താകമാനമുള്ള മനുഷ്യരാശിയിലെ മഹാ ഭൂരിപക്ഷവും ഏതെങ്കിലും ഒരു മതത്തിന്റെ പടയണിയിൽ അണി ചേർന്ന് നിന്നു.പുത്തൻസാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസവും, വാർത്താ വിതരണവും കൂടുതൽ ജനകീയമായപ്പോൾപല മതങ്ങളുടെയും ഇടപെടലുകളിലും, പഠിപ്പിക്കലുകളിലും യുക്തിക്കും, നീതിക്കും  നിരക്കുന്നവ കാര്യമായിഇല്ലെന്നു മനസിലാക്കിയവരുടെ എണ്ണം അവിശ്വസനീയമാം വണ്ണം കൂടിക്കൂടി വന്നു. 

എങ്കിലും തങ്ങൾ കൂടി ഉൾക്കൊള്ളുന്ന സാമൂഹ്യ ശരീരത്തെ ചുറ്റി വരിഞ്ഞു നിൽക്കുന്ന മതത്തിന്റെ ശക്തമായവേരുകൾ പറിച്ചെറിയുവാൻ പലർക്കും സാധിച്ചില്ല. ‘ മതം ഒരു സോഷ്യൽ ക്ളബ്ബ് ‘  എന്ന സ്വന്തംന്യായീകരണവുമായി ഒത്തിരിയൊത്തിരി കപട വിപ്ലവ കാരികൾ മതത്തോടൊപ്പം തോളൊട്ടി  നിന്നു. സത്യാന്വേഷികളായ വിപ്ലവകാരികളിൽചിലരെങ്കിലും മത ചൂഷണത്തിന്റെനേരറിവുകൾ പുറത്തു വിട്ടു കൊണ്ട്പ്രതികരിച്ചുവെങ്കിലും, മത മഹാ വൃക്ഷത്തിന്റെ ശീതള ഛായയിൽ വിശ്രമിക്കുകയായിരുന്ന അനുയായികൾഅതൊന്നും ശ്രദ്ധിച്ചതേയില്ല. മതം എന്ന മഹാ പർവതത്തിനെ മറിച്ചിടുവാൻ ഇവർക്ക് സാധിച്ചില്ലെന്ന് മാത്രമല്ലാ, മലയെ മറിക്കുവാൻ മാളം നിർമ്മിച്ച വെറും എലികളായി ഇവർ പരിഹസിക്കപ്പെടുകയും ആണുണ്ടായത്.  

തങ്ങളുടെ സ്റ്റോറേജുകളിൽ അട്ടിയട്ടിയായി അടുക്കി വച്ച മനുഷ്യൻ എന്ന വിലപ്പെട്ട ചരക്കിന്റെ പേരിൽ രാഷ്ട്രീയ- അധികാര കേന്ദ്രങ്ങളിൽ നിന്ന് അവകാശങ്ങൾ അടിച്ചെടുത്തു കൊണ്ട് മതങ്ങൾ വളർന്നു. ഈ വളർച്ച പൊതുസമൂഹത്തിന്റെ പോക്കറ്റിൽ കയ്യിട്ടു വാരി കൊഴുത്തു തടിക്കുന്ന ഭീമൻ കോർപ്പറേറ്റുകളായി മതങ്ങളെമാറ്റിത്തീർത്തു. 

സമൂഹ സമ്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകൾ കട്ട് കടിച്ചു വലിച്ച്‌ സ്വന്തം മാളം നിറച്ചു വയ്ക്കുന്നപെരുച്ചാഴികളായി തരം താണു പോയ മതങ്ങൾക്ക് തങ്ങളുടെ മാളങ്ങൾ സംരക്ഷിച്ചു നിറുത്തുന്നതിനുള്ള പുത്തൻതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കേണ്ടി വന്നു. അതാണ് മത തീവ്ര വാദത്തിന്റെ ചാവേറുകൾ. അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും അധർമ്മങ്ങളുടെയും, വാറോലകൾ വായിച്ച്‌, പഠിച്ച്, സ്വന്തം ചിന്താസ്വാതന്ത്ര്യത്തിന്റെ വരിയുടച്ച്‌ ഷണ്ഡന്മാരാക്കപ്പെട്ട  ഈ മുരട്ടു കാളകൾ ലോകത്താകമാനം ഓടിനടന്നുകൊല്ലുകയാണ്, കൊന്നു തള്ളുകയാണ്. മനുഷ്യനെ!  സ്വന്തം സഹോദരനെ! അയൽക്കാരനെ!  സ്വന്തംചോരയെ!  സ്നേഹിക്കുവാനും, കരുതുവാനും, സഹായിക്കാനും, സംരക്ഷിക്കുവാനും വേണ്ടി സ്ഥാപിക്കപ്പെട്ടമതങ്ങൾ വെറുക്കുവാനും, പീഡിപ്പിക്കുവാനും, പിടിച്ചു പറിക്കാനും, കൊല്ലുവാനും, വേണ്ടി ഇന്ന്മത്സരിക്കുകയാണ്!. 

തിരുത്തൽ അനിവാര്യമായിരിക്കുന്നു. മനുഷ്യനെയും, അവന്റെ സ്വകാര്യ വേദനകളെയും സ്വന്തം വേദനയായിഏറ്റെടുക്കാൻ സാധിക്കാത്ത ഒന്നിനെയും നാം ആദരിക്കേണ്ടതില്ല.അത് മതമായാലും, രാഷ്ട്രീയമായാലും, കലയായാലും. സാഹിത്യമായാലും, അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിപ്പറയാനുള്ള ചങ്കൂറ്റം മനുഷ്യരാശി ആർജ്ജിക്കണം. ആയിരക്കണക്കായ  മനുഷ്യ നിർമ്മിത ദൈവങ്ങളുടെ പ്രതിഷ്ഠകൾക്കും പുറമെയാണ്അവതാരങ്ങളുടെയും, അനുഭവ സാക്ഷിക്കാരുടെയും ആശ്രമ റിസോർട്ടുകളിൽ അരങ്ങേറുന്ന പഞ്ച നക്ഷത്ര  ഭക്തിക്കച്ചവടങ്ങൾ. ഭക്തരെ  കൈ മുത്തിച്ചും, കെട്ടിപ്പിടിച്ചും, ചവിട്ടിയും, താലോലിച്ചും അനുഗ്രഹിക്കുകയും, തന്ത്ര പൂർവം അവന്റെ കീശയിൽ നിന്ന് കയ്യിട്ട് വാരുകയും ചെയ്യുന്ന ആൾ ദൈവങ്ങൾ ! അറിയപ്പെടുന്നപ്രപഞ്ചത്തിലെ അത്യുൽകൃഷ്ട ജീവിയായ മനുഷ്യൻ എന്ന മഹത്തായ മാന്യത വട്ടു പിടിച്ച്‌ ഈ കല്ലിനെയുംമരത്തെയും കള്ളന്മാരെയും തൊഴുതു നിൽക്കുന്നു ! 

അനാദ്യന്തവും, അനന്ത വിസ്തൃതവുമായ പ്രപഞ്ച വിസ്മയത്തിന്റെ ആദ്യ കാരണമായിത്തീർന്ന അതിന്റെസൃഷ്ടാവും, ആപേക്ഷിക -  നിരാപേക്ഷികതകളുടെ അദൃശ്യ തന്തുക്കളിൽ അതിനെ കോർത്തിണക്കി നിലനിർത്തുന്ന സംരക്ഷകനും,   ആകർഷണ - വികർഷണങ്ങളുടെ അജ്ഞേയ താളങ്ങളാൽ അതിനെ അനവരതം  ചലിപ്പിച്ചു കൊണ്ടേയിരിക്കുന്ന  സാനിധ്യവും - പ്രപഞ്ചാത്മാവായ ദൈവം ഇവിടെ പിന്തള്ളപ്പെട്ടു  പോകുന്നു. 

ഒരു പക്ഷെ, മഹാ നഗരത്തിലെ അംബരചുംബികളിൽ ഒന്നിന്റെ അടുക്കളയിൽ ഏതെങ്കിലും ഒരു ചെറു പോടിൽഒളിച്ചിരുന്ന് കൊണ്ട് തന്റെ ഫൈവ് സ്റ്റാർ സാഹചര്യങ്ങൾ തികച്ചും സൗജന്യമായി ആസ്വദിച്ച് ജീവിതം അടിച്ചുപൊളിക്കുന്ന ഒരു പാവം പാറ്റക്കുഞ്ഞിന് പരമാവധി ആ അടുക്കളയെ കുറിച്ച് മാത്രമേ ചിന്തിക്കാൻസാധിക്കുകയുള്ളു എന്നത് പോലെ, അനന്തവും, അജ്ഞാതവും, അഗമ്യവും, അവർണ്ണനീയവുമായ ഈ മഹാപ്രഞ്ചത്തെയും, അതി ഭയങ്കരങ്ങളായ അതിന്റെ അനന്ത സാധ്യതകളെയും സൃഷ്ടിച്ച്, സംരക്ഷിച്ച്, ചലിപ്പിച്ച് നിലനിർത്തുന്ന ഒരു ശാക്തിക റിസോഴ്സിനെ  - പ്രകാശങ്ങളുടെ പ്രകാശവും, സത്യ സൗന്ദര്യങ്ങളുടെ മുക്തസത്തയുമായ ആ സമുജ്ജ്വല സർവ ശക്തനെ -  അറിയാനും, ഉൾക്കൊള്ളാനും മാത്രമുള്ള ഭൗതിക  വളർച്ച പാവംമനുഷ്യന്റെ ഇരുന്നൂറു ഗ്രാം തലച്ചോറിന് സാധിക്കാതെ പോകുന്നതാവാം ഒരു കാരണം. 

എങ്കിലും തനിക്കു പിന്നിൽ തന്നെ താങ്ങി നിർത്തുന്ന എന്തോ ഒന്ന് ഉണ്ടെന്നുള്ള ആത്മ ദർശനം അവനെഅലട്ടി. തന്റേതായ യാതൊരു പങ്കുമില്ലാതെയാണ് ജീവിതം എന്ന  അസുലഭ സൗഭാഗ്യം തനിക്ക് ലഭ്യമായതെന്ന്അവനറിഞ്ഞു. അത് തനിക്കു സമ്മാനിച്ച ആ എന്തോ ഒന്നിനോട് അവനു തോന്നിയ നന്ദിയുടെ പ്രായോഗികപ്രകടനമായിരുന്നു ആരാധനയായി രൂപം മാറിയത്. കാലപ്രവാഹത്തിന്റെ തീരഭൂമികളിൽ നിന്ന് ഗുരുക്കന്മാരും, പ്രവാചകന്മാരും എഴുന്നേൽക്കുകയും, സാധാരണ മനുഷ്യന്റെ സാര സംശയങ്ങൾക്ക് തങ്ങളുടേതായ ഉത്തരങ്ങൾകൊണ്ട് അവരെ തൃപ്തരാക്കുകയുംചെയ്തപ്പോൾ ഒരേ പാതയിൽ സഞ്ചരിക്കുന്നവരുടെ വലിയ കൂട്ടങ്ങൾരൂപപ്പെടുകയും പുരാതന മത സംവിധാനങ്ങളുടെ ആദ്യ പതിപ്പുകൾ നിലവിൽ വരികയും ചെയ്തു. 

ഗുരുക്കന്മാരും, പ്രവാചകന്മാരുമെല്ലാം വെറും സാധാരണ മനുഷ്യർ ആയിരുന്നുവെങ്കിലും, ദാർശനികമായിഅവർക്ക് ലഭിച്ച ഉത്തരങ്ങൾ ഒരു പരിധി വരെ മനുഷ്യ സംശയങ്ങൾക്ക് മറുപടിയായി നിന്നുവെങ്കിലും, ആത്യന്തിക സത്യം എന്ത് എന്നുള്ള മനുഷ്യ രാശിയുടെ അനന്തമായ അന്വേക്ഷണം അനവരതം തുടർന്ന്കൊണ്ടേയിരുന്നു. സഹസ്രാബ്ദങ്ങളുടെ പടിവാതിലുകൾ താണ്ടിയെത്തിയ ഈ അന്വേഷണങ്ങൾലോകാരാധ്യരായ മനുഷ്യ സ്നേഹികളുടെ ചിന്താ സരണികളിലൂടെ കടന്ന് സമകാലീന സാഹചര്യങ്ങളുടെഊർജ്ജ സ്രോതസ്സുകൾ സ്വീകരിച്ചു വളർന്നു മുറ്റി വലിയ വലിയ എസ്റ്റാബ്ലീഷ്‌മെന്റുകളായി പടർന്നുനിൽക്കുന്നതിന്റെ വർത്തമാന ചിത്രങ്ങളാണ് നമുക്ക് ചുറ്റും നമ്മൾ കാണുകയും, അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മത തടവറകളുടെ വലിയ മതിലുകൾ. 

നിയമങ്ങളും നീതി ശാസ്ത്രങ്ങളും കൊണ്ട് തങ്ങളുടെ അനുയായികൾക്കിടയിൽ ഇവർ വലിയ വേർതിരിവുകൾസൃഷ്ടിച്ചു. അകത്തേക്ക് മാത്രം തുറക്കുന്ന ചെറിയ ചെറിയ വാതിലുകൾ അടച്ചു പൂട്ടി തങ്ങളുടെ സംഖ്യ അവർഉറപ്പിച്ചു നിർത്തി. തങ്ങളുടേതെന്ന് പറഞ്ഞ് ഇവർ നടപ്പിലാക്കിയ നിയമങ്ങൾ ദൈവം തങ്ങൾക്കുനൽകിയതാണെന്ന് ഇവർ അനുയായികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും, ആചാരങ്ങൾ എന്നും, കൂദാശകൾഎന്നും അവകൾക്കു വിശുദ്ധ സംജ്ഞകൾ ചാർത്തി പൊതുസമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു.

പരമമായ ദൈവ സ്നേഹത്തിന്റെ പരിച്ഛേദങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിൽ, മഴവില്ലും, കുളിർ കാറ്റും, മഞ്ഞും, മഴയും, പൂവും, തേനും കൊണ്ട് സമൃദ്ധമാക്കിയ ഈ നക്ഷത്രപ്പാറയിൽഅത്യതിശയകരമായി ജീവൻ ഉരുത്തിരിഞ്ഞ് നില നിൽക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളോടെ, തന്റെഓമനയുടെ മൃദു മേനിക്ക് പരമ സുഖം സമ്മാനിക്കുന്ന വായുവിന്റെ മസ്ലിൻ മെത്തയിൽ അവനെ കിടത്തുമ്പോൾഇവിടെ ഈ പാഴ്മണ്ണിലും ഒരു സ്വർഗ്ഗം പടുത്തുയർത്താമെന്ന് ദൈവം വ്യാമോഹിച്ചിരിക്കണം. ആ സ്വർഗ്ഗമന്ദിരത്തിന്റെ കല്ലുകളും, മൂലക്കല്ലുകളും ആയിത്തീരാൻ വേണ്ടിയായിരിക്കണം നാം എന്ന ഈ മൺ കട്ടകൾ ഇത്  പോലെ ദൈവം രൂപപ്പെടുത്തിയിട്ടുള്ളത്. കരുതൽ എന്നർത്ഥമുള്ള ദൈവ സ്നേഹത്തിന്റെ നറും ചാന്തിൽ ഒട്ടിച്ചുചേർത്തു നിർമ്മിക്കപ്പെടുന്ന ഈ മൺ സ്വർഗ്ഗത്തിലേക്ക് ദൈവരാജ്യം താണ് ഇറങ്ങി വരും. 'അമ്മ സിംഹങ്ങൾപാലൂട്ടുന്ന ആട്ടിൻ കുട്ടികളുടെയും, അണലി മാളങ്ങളിൽ കയ്യിട്ടു കൊണ്ട് അവയുടെ അണപ്പല്ലുകൾ എണ്ണിരസിക്കുന്ന അരുമ ബാലന്മാരുടെയും പുതിയലോകം നിലവിൽ വരും !

അതുല്യമായ ദൈവ സ്നേഹത്തിന്റെ അടിത്തറയിൽ നിന്നും പടുത്തുയർത്തേണ്ടിയിരുന്ന ഈ മനോഹര സ്വർഗ്ഗംഇന്നും ഒരു പണി തീരാത്ത വീടായി അവശേഷിക്കുന്നു. ഈ സ്വർഗ്ഗ നിർമ്മാണത്തിനായി ദൈവം തെരഞ്ഞെടുത്തനാം എന്ന കല്ലുകൾ ജാതിയുടെയും, മതത്തിന്റെയും ലേബലുകൾ  നെറ്റിയിൽ ഏറ്റു വാങ്ങി ചാപ്പയടിക്കപ്പെട്ട്, ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും ഉന്തും, മുഴകളും അടിച്ചേല്പിക്കപ്പെട്ട് ദൈവീക  വര ദാനമായി നമുക്ക്ലഭിച്ച പച്ചയായ മനുഷ്യൻ എന്ന അതിമനോഹരമായ മിനുത്ത ചതുരം നഷ്ടപ്പെടുത്തിക്കൊണ്ട് എടുക്കാത്തനാണയങ്ങളെപ്പോലെ ഉപയോഗപ്പെടുത്താനാവാതെ നിർദ്ദയം തള്ളിക്കളയപ്പെടുന്നു ! 

 ഈ നഷ്ടം നമുക്ക് സമ്മാനിച്ചതിൽ  നിലവിലുള്ള വ്യവസ്ഥാപിത മതങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന്കണ്ടെത്താവുന്നതാണ്. ആരാണ് ദൈവം,  എന്താണ് ദൈവം എന്ന മനുഷ്യ വർഗ്ഗത്തിന്റെ അടിസ്ഥാനചോദ്യങ്ങൾക്ക്  കാലാ കാലങ്ങളിൽ എഴുന്നേറ്റു വന്ന ദാർശനികന്മാർ കണ്ടെത്തിയ ഉത്തരങ്ങളാണ്ആയിരക്കണക്കായ പേജുകളിൽ എഴുതി പ്രചരിപ്പിക്കപ്പെട്ട വിവിധങ്ങളായ മത ഗ്രന്ഥങ്ങൾ. മറ്റുള്ളവർക്ക്കണ്ടെത്താൻ സാധിക്കാതിരുന്നത് ഇവർക്ക് സാധിച്ചു എന്നത് കൊണ്ട് തന്നെ ഇത് ദാർശനികവും, മാനിക്കപ്പെടേണ്ടതുമാണ് എന്ന് സമ്മതിക്കേണ്ടി വരും.  

ഏതൊരു ദാർശനികനും രക്തവും, മാംസവുമുള്ള വെറും സാധാരണ മനുഷ്യൻ തന്നെ ആയിരുന്നു എന്നത്കൊണ്ടും, താൻ ജീവിക്കുന്ന സാമൂഹിക - സാംസ്കാരിക - ധാർമ്മിക പരിസരങ്ങളിൽ നിന്ന് ഊർജ്ജം സ്വീകരിച്ചുകൊണ്ട് മാത്രമേ അയാൾക്കും നില നിൽക്കാൻ സാധിക്കുകയുള്ളു എന്നത് കൊണ്ടും  ഇവരുടെകണ്ടെത്തലുകളിൽ വിമർശകർക്ക് തെറ്റുകളും, പോരായ്മകളും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. എങ്കിൽപ്പോലുംഓരോ കാലഘട്ടങ്ങളിലെയും പ്രസക്തമായ സംശയങ്ങൾക്ക് തൃപ്തി കരമായ മറുപടികൾ കണ്ടെത്താൻസാധിച്ചിരുന്നു എന്നത് കൊണ്ട് തന്നെ അവ മഹത്വവൽക്കരിക്കപ്പെടുകയും, നിലവിൽ ഉണ്ടായിരുന്ന മാനവസമൂഹങ്ങളിൽ സംസ്ക്കാരത്തിന്റെ പുത്തൻ വിത്തുകൾ നട്ടു വളർത്തപ്പെടുന്നതിനു കാരണമായിത്തീരുകയുംചെയ്തു.

‘ അഞ്ജനായ മനുഷ്യന്റെ മുന്നിൽ വിഗ്രഹം ഒരു മാധ്യമമാണ്, അത് തകർക്കരുത്. എന്നെങ്കിലുംവിജ്ഞാനാകുമ്പോൾ  അവൻ തന്നെ അത് തകർത്ത് കൊള്ളും ‘ എന്ന് ആദി ശങ്കര വിലയിരുത്തൽ രൂപപ്പെട്ടുവന്നതിൽ മേൽ സാഹചര്യങ്ങൾക്ക് വലിയ പങ്കുണ്ടായിരിക്കണം. ‌ ലോകത്താകമാനമുള്ള ഏതൊരു മനുഷ്യനുംതന്റെ ആത്മാവിൽ അനുഭവപ്പെടുന്ന ശൂന്യതാ ബോധം നികത്തപ്പെടുന്നതിനും, അതിലൂടെ അനുഭവേദ്യമാവുന്ന  ആത്മ സംതൃപ്തിയുടെ ആനന്ദം അനുഭവിക്കുന്നതിനും വേണ്ടിയാണ് ഏതൊരു ദൈവ പ്രതീകങ്ങൾക്കു മുന്നിലുംതാണു തൊഴുതു നിൽക്കുന്നതെന്നും, ആത്മാവ് ആത്മാവുമായി സംവദിക്കുന്ന ഒരേ ഒരിടം പ്രപഞ്ചാത്മാവായദൈവ സന്നിധി മാത്രമായതിനാൽ എല്ലാ പ്രാർത്ഥനകളും അവിടെയാണ് എത്തിച്ചേരുന്നത് എന്ന  പരമമായയാഥാർഥ്യം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞത് കൊണ്ട് കൂടിയായിരിക്കണം, മഹാ മാനുഷിയായ ശങ്കരൻവിഗ്രഹങ്ങൾ തകർക്കരുത് എന്ന് നിർദ്ദേശിച്ചത്. ശങ്കരന് ശേഷമുണ്ടായ ഇത്രയും നൂറ്റാണ്ടുകൾക്കിടയിൽ ആരുംവിജ്ഞരായതായോ, വിഗ്രഹങ്ങൾ തകർത്തെറിഞ്ഞതായോ കാണുന്നുമില്ല. മാത്രമല്ലാ, പഴയ വാളും, കഠാരയുംവലിച്ചെറിഞ്ഞ് സൂപ്പർ ഡിജിറ്റൽ മെഷീൻ ഗണ്ണുകൾ ചൂണ്ടിയാണ് ഇന്ന് വിഗ്രഹ സംരക്ഷകരുടെ മാർച്ചുപാസ്റ്റുകൾ. 

നാം വളർന്നു എന്ന് പറയുന്നത് എവിടെയാണ് ? എങ്ങിനെയാണ് ? ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മാത്രമല്ലാ, സൗരയൂഥ കേന്ദ്രമായ സൂര്യനിലേക്കു വരെ നമ്മുടെ ശാസ്ത്രക്കണ്ണുകൾ നീണ്ടു നീണ്ടു ചെല്ലുന്നുണ്ട് എന്ന്അഭിമാന വിജ്രംഭിതരായി നാം ആക്രോശിക്കുമ്പോളും, ഇവിടെ ഈ ഭൂമിയിൽ ദൈവീക വര ദാനമായി നമുക്ക്ലഭിച്ച അതി സുന്ദരങ്ങളായ മനുഷ്യൻ എന്ന മനോഹര മുഖങ്ങൾ നഷ്ടപ്പെടുത്തി  ജാതികളുടെയും, മതങ്ങളുടെയും, രാഷ്ട്രീയങ്ങളുടെയും, മുഖം മൂടികൾ സ്വയം ഏറ്റു വാങ്ങി, കൊല്ലാനും, കൊന്നു തള്ളാനുമായിഅടിമപ്പാളയങ്ങളിലെ ചാവേർ ബോംബുകളായി, സ്വന്തം തിരു നെറ്റിയിൽ ആരോ പതിപ്പിച്ചു തന്നവർഗ്ഗീകരണത്തിന്റെ വർണ്ണ ലേബലും പേറി നാം ഇളിച്ചു നിൽക്കുന്നു. ?

പുരാതന മതങ്ങളുടെ പ്രാകൃത ആചാരങ്ങളിൽ ഏറ്റവും പ്രാകൃതമായ ഒന്നായിരുന്നു ജീവൻ കൊണ്ടുള്ള ബലിതർപ്പണങ്ങൾ. ഒരു ജീവിയുടെ ഉന്നമനത്തിനായി മറ്റൊരു ജീവിയെ കൊന്ന് കോല വിളിക്കുന്ന ഈസംപ്രദായത്തെ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ചില മണ്ടന്മാർ നമുക്ക് ചുറ്റിലുമുണ്ട്. മറ്റൊരു ജീവിയെബലമായി പിടിച്ചു കെട്ടി വെട്ടിക്കൊന്ന് രക്തമൊഴുക്കിയാൽ  ആ രക്തം കണ്ട് ദൈവം പ്രസാദിക്കുമെന്നും, കൊലയാളിയെ അനുഗ്രഹിക്കുമെന്നും ആയിരുന്നു പുരോഹിതന്മാരുടെ വ്യാഖ്യാനം. ഈ പൊള്ളവ്യാഖ്യാനങ്ങളിൽ അടി പിണഞ്ഞ് യഹൂദ ദേവാലയങ്ങളുടെ പിന്നാമ്പുറങ്ങളിൽ എത്രയോ വലിയ ചോരപ്പുഴകൾഒഴുകിപ്പോയിട്ടുണ്ടാവണം. ! ഇന്ത്യയിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒരു പടികൂടി കടന്ന് സ്വ സഹോദരനായമനുഷ്യന്റെ തന്നെ കഴുത്തുകൾ വെട്ടിക്കൊണ്ടാ സമാന ചോരപ്പുഴകൾ ഒഴുക്കിയിരുന്നത് എന്നതിനാൽ ‘ മഹത്തായ ‘ ഭാരതീയ സംസ്ക്കാരത്തിന്റെ പേരിൽ നമുക്കും അഭിമാനിക്കാം.

ഒരു യഥാർത്ഥ ശിൽപ്പിക്ക് താൻ തന്റെ ആത്മാവ് കൊണ്ട് മെനഞ്ഞെടുത്ത ശിൽപ്പ ചാരുത തകർക്കപ്പെടുമ്പോൾഉണ്ടാവുന്ന വികാരത്തിന്റെ പേര് വേദന എന്ന് തന്നെയാണ്. അതല്ല, പ്രസാദമാണ് ഉണ്ടാവുന്നത് എന്ന് പറഞ്ഞുപഠിപ്പിച്ചത് ഏതൊരു വിഡ്ഢി കൂശ്മാണ്ഡമായിരുന്നു എന്ന ചോദ്യത്തിന് വലിയ പ്രസക്തിയൊന്നുമില്ലെന്ന്തന്നെയാണ് ഇന്നും നില നിൽക്കുന്ന ബലി പീഠങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുന്നത്. പാലും, പഴവും, പശുവിൻനെയ്യും, പൂവും, കായും, ഫലവും, ആയിട്ടുള്ള ഭൗതിക വസ്തുക്കൾ കൊണ്ട് പ്രസാദിപ്പിക്കേണ്ട ഒരവസ്ഥയിലല്ല, കോടാനുകോടി ഗാലക്സികളിലെ എണ്ണിത്തീർക്കാനാവാത്ത നക്ഷത്ര വിസ്മയങ്ങളെ തന്റെ ശേഖരത്തിലെകേവലമായ വെറും കുന്നിക്കുരുക്കളായി അമ്മാനമാടുന്ന പ്രപഞ്ച ബോധാവസ്ഥ എന്ന ദൈവത്തിന് ഉള്ളത് എന്ന്ചിന്തിക്കുവാൻ എന്ത് കൊണ്ടാണ് മനുഷ്യന് സാധിക്കാത്തത്  എന്നത് തന്നെയാണ് അവന്റെ പരിമിതികൾക്കുള്ളഏറ്റവും വലിയ തെളിവായി നില നിൽക്കുന്നത്.

സർവ നന്മകളുടെയും സമ്പൂർണ്ണ സാക്ഷാൽക്കാരമായ ദൈവം സദാ പ്രസാദവാനാണ്. തന്റെ ആത്മാവിന്റെ ഒരു  ചെറു കഷണവും പോക്കറ്റിലിട്ട് പറഞ്ഞയച്ചിട്ടുള്ള തന്റെ പുത്രനായ മനുഷ്യൻ ആ നിധി നഷ്ടപ്പെടുത്താതെസൂക്ഷിക്കുന്നതിലാണ് ദൈവത്തിന് പ്രസാദം. ഊർജ്ജ സ്രോതസുമായി നിയന്തരം സമ്പർക്കത്തിൽആയിരിക്കുമ്പോളാണ് ബാറ്ററിയിൽ ചാർജ് വന്നു നിറയുന്നത്. ചാർജ് നിറഞ്ഞിരിക്കുന്ന ബാറ്ററിയിൽ നിന്ന്മാത്രമേ ഏതൊരു ഉപകരണവും പ്രവർത്തന ക്ഷമം ആയിരിക്കുകയുള്ളു. ദൈവം എന്ന വലിയ പവ്വർസ്രോതസുമായി സദാ തൊട്ടിരിക്കുമ്പോളാണ് നാം എന്ന ബാറ്ററിയിൽ ചാർജ് നിറയുന്നത്. ഇതാണ് പ്രസാദം. പവ്വർ സ്രോതസ്സിൽ നിന്ന് നിരന്തരം അകന്നിരിക്കുന്ന ബാറ്ററിയിൽ രൂപ മാറ്റം ഉണ്ടാവുന്നില്ലെകിലും അതിൽചാർജ് ഉണ്ടായിരിക്കുകയില്ല, പ്രസാദം ഉണ്ടായിരിക്കുകയില്ല. 

പുരോഹിതന്മാർ  പൂർണ്ണമായും നിയന്ത്രിക്കുന്ന  ആചാരങ്ങളിൽ നിന്നുള്ള യഥാർത്ഥ ഗുണ ഭോക്താക്കൾപുരോഹിതന്മാർ തന്നെയാണ് എന്നുള്ളതാവാം ആചാരങ്ങളുടെ സംരക്ഷണത്തിനായി പുരോഹിത വർഗ്ഗംനിലയുറപ്പിച്ചതിന് പിന്നിലെ യഥാർത്ഥ സത്യം. കൊഴുത്ത കാളക്കുട്ടികളുടെ തുടുത്ത മാംസം മുതൽ നിറയൗവനങ്ങളുടെ നീലത്താമര മൊട്ടുകൾ നിറഞ്ഞു നിന്ന പെൺ ശരീരങ്ങൾ വരെ അവർക്കുസുപ്രാപ്യമായിത്തീർന്നു. അതിനും പുറമെയായിരുന്നു നിസ്സഹായനായ മനുഷ്യൻ തന്റെ നിറ വേദനകൾക്ക്പരിഹാരം തേടി കാണിക്കയർപ്പിച്ച നാണയത്തുട്ടുകൾ. സമ്പത്തിന്റെയും, അധികാരത്തിന്റെയും പിൻ  ബലത്തോടെ രാജകീയമായി വാണരുളിയ മത മേധാവിത്വത്തിനെതിരെ മാറ്റത്തിന്റെ കാറ്റ് വിതച്ചു കൊണ്ട്വിപ്ലവകരമായ ആശയ വിസ്പോടനങ്ങളോടെ ലോകത്താകമാനം മനുഷ്യ സ്നേഹികൾ രംഗത്തു വന്നു. ഇന്ത്യൻപ്രാകൃതങ്ങൾക്കെതിരെ രംഗത്തു വന്ന സിദ്ധാർത്ഥ ബുദ്ധനും, യഹൂദ മത സംഹിതകൾക്കെതിരെശബ്ദമുയർത്തിയ നസ്രായനായ യേശുവുമായിരുന്നു ഇവരിൽ പ്രമുഖർ. 

പാടുന്നു പാഴ്മുളം തണ്ടു പോലെ ! എന്ന അനുഭവക്കുറിപ്പുകളുടെ അവസാന ഭാഗത്തു നിന്നും എടുത്തിട്ടുള്ളവയാണ് ഈ ലേഖനങ്ങൾ. ( തുടരും )

part-1

ആരാണ് ദൈവം, എന്താണ് ദൈവം ? (ലേഖനം: ജയൻ വർഗീസ്)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക