നമ്മള്‍ എല്ലാവരും പറയുന്ന ഒരു വാക്കാണ് 'നന്ദിയില്ലാത്ത നായേ' എന്ന്. പൊതുവെ മൃഗങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. നന്ദിയില്ലാത്തത് മനുഷ്യന് മാത്രമാണ്. എങ്കിലും അവര്‍ ഏറ്റവും നന്ദിയുള്ള മൃഗത്തെ നന്ദിയില്ലാത്തത് എന്ന് വിശേഷിപ്പിക്കുന്നു. എന്തു വിരോധാഭാസമാണെന്ന് ചിന്തിക്കുക. ഇങ്ങനെയുള്ള ധാരാളം വിശേഷങ്ങള്‍ നമ്മള്‍ പ്രയോഗിക്കാറുണ്ട്. ഉദാഹരണമായി ഹാംബർഗറിൽ ഹാം ഇല്ല.പാര്‍ക്ക് വേ ഡ്രൈവ് ചെയ്യുകയും ഡ്രൈവ് വേയില്‍ പാര്‍ക്ക് ചെയ്യുകയും ചെയ്യുന്നു.
ഞാന്‍ എഴുതാന്‍ പോകുന്നത് ഒരു സംഭവകഥയാണ്. ഭാവനയില്‍ നിന്നോ മെനഞ്ഞെടുത്തതോ, കെട്ടുകഥയോ അല്ല. ഏകദേശം 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം. എനിക്ക് അന്ന് പത്തുവയസ് പ്രായം. ഞങ്ങളുടെ പറമ്പില്‍ ഒരു കുടികിടപ്പുകാരുണ്ടായിരുന്നു. പൈലോയും കുടുംബവും. വീട്ടിലെ പണികളും മറ്റും ആ കുടുംബമായിരുന്നു നടത്തിക്കൊണ്ടുപോയിരുന്നത്. അക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുറച്ച് കാടുപിടിച്ച സ്ഥലങ്ങളും, കാവും ഒക്കെയായി വിജനമായ പ്രദേശങ്ങളുണ്ടായിരുന്നു. രാത്രിയില്‍ കുറുക്കന്മാരുടെ ഓരിയിടലും, പട്ടികളുടെ കുരയുമൊക്കെയായി ശബ്ദമുഖരിതമായ നാട്ടുരാത്രികള്‍. പൈലോയ്ക്ക് സുന്ദരിയായ ഒരു പെണ്‍പട്ടിയുണ്ടായിരുന്നു. അവള്‍ അതിലേയും ഇതിലേയുമൊക്കെ കറങ്ങിനടക്കുന്ന സ്വഭാവക്കാരിയായിരുന്നു. നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു അത് ഞങ്ങളുടെ കുടികിടപ്പുകാരന്‍ പൈലോയുടെ സുന്ദരിയായിരുന്നു എന്ന്. നാട്ടിലുള്ള ചെറുപ്പക്കാരായ ആണ്‍ പട്ടികള്‍ക്ക് അവളില്‍ ഒരു കണ്ണുണ്ടാവുക സ്വാഭാവികം. അതാണല്ലോ പ്രകൃതിനിയമവും. അങ്ങനെ നമ്മുടെ സുന്ദരി ഗര്‍ഭിണിയാവുകയും, കുഞ്ഞുണ്ടാകുമ്പോള്‍ ഒരെണ്ണത്തിനെ ദത്തെടുക്കാന്‍ പലരും മുന്നോട്ട് വരികയും ചെയ്തു.
ആയിടയ്ക്കാണ് പൈലോയ്ക്കും കുടുംബത്തിനും ഒരു കല്യാണം കൂടാന്‍ അവരുടെ ബന്ധുവീട്ടില്‍ പോകേണ്ട ആവശ്യം വന്നത്. അവര്‍ വീട്ടില്‍ വന്ന് വിവരം പറഞ്ഞു. പിറ്റേ ദിവസം തന്നെ മടങ്ങിവരുമെന്ന് പറഞ്ഞ് യാത്രയായി.
എന്നാല്‍ പിറ്റേ ദിവസം അവര്‍ വന്നില്ല. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയില്‍ സുന്ദരി വല്ലാതെ കുരയ്ക്കുന്നു. നിര്‍ത്താതെയുള്ള കുര. കുര കേട്ട് ഞാനുണര്‍ന്നു. എനിക്ക് വല്ലാത്ത പേടി തോന്നി. ഒന്നുകില്‍ കള്ളന്മാര്‍, അല്ലെങ്കില്‍ പിശാചുക്കള്‍. എങ്കിലേ നായ് നിര്‍ത്താതെ കുരയ്ക്കുകയുള്ളൂ. അപ്പോഴേയ്ക്കും ചാച്ചനും എഴുന്നേറ്റു. 'പട്ടി വല്ലാതെ കുരയ്ക്കുന്നല്ലോ, എന്തെങ്കിലും പ്രശ്‌നം കാണും. ഞാനൊന്ന് നോക്കിയിട്ട് വരാം' ടോര്‍ച്ചുമെടുത്ത് ചാച്ചന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൂടെപ്പോയി. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച - സുന്ദരി പ്രസവിച്ചു. പക്ഷെ രണ്ടു കുറുക്കന്മാര്‍ കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഒരു കുറുക്കനെ ഓടിക്കുമ്പോള്‍ അടുത്ത കുറുക്കന്‍ വരും. അതിനെ ഓടിക്കുമ്പോള്‍ മറ്റേ കുറുക്കന്‍ വരും. അങ്ങനെ ആ അമ്മ വലഞ്ഞു. ഞങ്ങളെ കണ്ടതും കുറുക്കന്മാര്‍ സ്ഥലംവിട്ടു. ചാച്ചന്‍ അവിടെ കിടന്ന ഒരു കുട്ടയില്‍ നാല് പട്ടിക്കുഞ്ഞുങ്ങളേയും എടുത്തുവച്ച് സുന്ദരിയേയും വീട്ടിലേക്ക് കൊണ്ടുവന്നു. പശുത്തൊഴുത്തിലെ കച്ചിപ്പുരയില്‍ ഭദ്രമായി സൂക്ഷിച്ചു. ഒരാഴ്ചയോളമായപ്പോള്‍ പൈലോയും കുടുംബവും തിരിച്ചെത്തി. സുന്ദരിയേയും കുട്ടികളേയും അവര്‍ കൊണ്ടുപോകുകയും ചെയ്തു.
അതിനുശേഷം സുന്ദരി എവിടെപ്പോയാലും തിരിച്ചുവരുമ്പോള്‍ ചാച്ചനുവേണ്ടി എന്തെങ്കിലും കൊണ്ടുവരിക പതിവായി. പറമ്പില്‍ വീണുകിടക്കുന്ന തേങ്ങ കടിച്ചുകൊണ്ടുവന്ന് ചാച്ചന്റെ കാല്‍ക്കല്‍ വയ്ക്കുക, ചിലപ്പോള്‍ ഒരുമുറി കൊപ്രാ...ഇങ്ങനെ പലതും. തേങ്ങയും കൊപ്രയുമൊക്കെ ആരുടേതെന്നറിഞ്ഞാല്‍ തിരിച്ചുകൊടുക്കും. അല്ലെങ്കില്‍ ഭിക്ഷക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ കൊടുക്കും. പതിയെ പതിയെ നാട്ടുകാര്‍ക്ക് മനസിലായി സുന്ദരിയുടെ നന്ദി പ്രകടനമാണ് ഈ മോഷണമെന്ന്. അതുകൊണ്ട് അവര്‍ കണ്ടാലും സുന്ദരിയെ ഉപദ്രവിക്കുകയോ, പരാതി പറയുകയോ ഇല്ല. സുന്ദരി മരിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ താങ്ക്‌സ് ഗിവിംഗിന്റെ അവസരത്തില്‍ പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്ന സംഭവം നിങ്ങളുമായി പങ്കിടണമെന്ന് തോന്നി.
ഇ-മലയാളിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ വക ഹാപ്പി താങ്ക്‌സ് ഗിവിംഗ്. ഇനി നന്ദിയില്ലാത്ത നായ് എന്നു മാത്രം പറയരുത്.